മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം       മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം

Sunday, September 7, 2014

റിയാസ് റഫീഖ് സാഹിത്യവേദിയില്‍

പ്രിയപ്പെട്ട അക്ഷരസ്‌നേഹികളേ,
മുംബൈ സാഹിത്യവേദിയുടെ പ്രതിമാസ ചര്‍ച്ച സെപ്തംബര്‍ മാസം 14ാം തീയതി (14/09/2014) യുവകഥാകൃത്ത് റിയാസ് റഫീഖ് 'ഹാജിയലി മസ്ദിജിലെ മഗ്‌രിബ്', 'ചിത്രശലഭങ്ങളുടെ കാറ്റ്' എന്നീ കഥകള്‍ അവതരിപ്പിക്കും. മാട്ടുംഗ കേരളഭവനത്തില്‍ വച്ച് വൈകീട്ട് 6 മണിക്ക് നടക്കുന്ന പ്രസ്തുത ചര്‍ച്ചയില്‍ മുംബൈയിലെ പ്രമുഖ കഥാകൃത്തുക്കളും മറ്റ് എഴുത്തുകാരും, സാഹിത്യാസ്വാദകരും പങ്കെടുക്കും.

ചര്‍ച്ചാപരിപാടിയിലേക്ക് താങ്കളേയും സുഹൃത്തുക്കളേയും ആദരപൂര്‍വ്വം സ്വാഗതം ചെയ്യുന്നു.


സ്ഥലം: മാട്ടുംഗ കേരള സമാജ് ഹാള്‍
തിയതി: സെപ്തംബര്‍ 14, 2014. ഞായറാഴ്ച
സമയം: വൈകുന്നേരം കൃത്യം 6 മണി.


സസ്‌നേഹം
സന്തോഷ് പല്ലശ്ശന
കണ്‍വീനര്‍, സാഹിത്യവേദി,
മുംബൈ

നോട്ട്: പരിപാടി കൃത്യം 6 മണിക്കുതന്നെ തുടങ്ങുന്നതായിരിക്കും.ബഹുമാന്യ സുഹൃത്തുക്കള്‍ കൃത്യസമയത്തുതന്നെ എത്തിച്ചേരുവാന്‍ ശ്രദ്ധിക്കുക


റിയാസ് റഫീഖ്

മലയാളകഥയ്‌ക്കൊരു വാഗ്ദാനമാണ് റിയാസ്. തന്റെ ബ്ലോഗില്‍ പ്രസിദ്ധികരിച്ച ആദ്യകഥ 'ഹാജിയലി മസ്ദിജിലെ മഗ്‌രിബ്' ഒരുപാട് സൈബര്‍ വായനക്കാരുടെ മനസ്സ് കീഴടക്കി. നീരീഷണങ്ങളിലും, ആവിഷ്‌ക്കരണത്തിലും റിയാസ് സൂക്ഷിക്കുന്ന ഫ്രഷ്‌നസ്സ് സവിശേഷ ശ്രദ്ധയര്‍ഹിക്കുന്നു. ആദ്യമുതല്‍ അവസാനം വരെ ചെടിപ്പില്ലാതെ വായിപ്പിക്കുന്ന ഒരു ശക്തി റഫീഖിന്റെ കഥകള്‍ക്കുണ്ട്.
മതനിരപേക്ഷതയും, മനുഷ്യത്വവും ഉയര്‍ത്തിപ്പിക്കുന്ന കഥകളാണ് റിയാസ് എഴുതുന്നത്. മലയാള കഥാ സാഹിത്യത്തില്‍ സ്വന്തമായ ഒരു മുറിപണിയാന്‍ റിയാസിന് കഴിയും എന്ന് പ്രത്യാശിക്കാം.

കോട്ടയം ജില്ലയിലെ കടുംതുരുത്തി സ്വദേശിയായ റിയാസ് ഇപ്പോള്‍ മുംബൈയില്‍ ഒരു സ്വകാര്യ സ്ഥാപനത്തില്‍ എന്‍ജിയനറായി ജോലി ചെയ്യുന്നു.



റിയാസ് വേദിയില്‍ അവതരിപ്പിക്കുന്ന രണ്ടു കഥകള്‍

ഹാജിയാലി മസ്ജിദിലെ മഗ്‌രിബ്
പകുതി ഓടും, ബാക്കി ആസ്ബറ്റോസ് ഷീറ്റുമിട്ട തന്റെ ചെത്തിത്തേക്കാത്ത കുഞ്ഞു വീട്ടില്‍നിന്നും ഒരു പകലും രാത്രിയും സഞ്ചരിച്ച് ആയിരത്തിയഞ്ഞൂറു കിലോമീറ്റര്‍ ദൂരെ, ഒരിടത്തെത്തിയെന്ന് ഉമ്മര്‍കോയക്ക് ഒട്ടും വിശ്വസിക്കുവാനായില്ല.
തീവണ്ടിയെപോലെ തല ഇപ്പോഴും കുലുങ്ങുന്നു.
ആദ്യമായിട്ടാണ് ഉമ്മര്‍കോയ തീവണ്ടിയില്‍ യാത്ര ചെയ്തത്. രാത്രിയില്‍ തീരെ ഉറങ്ങാനും സാധിച്ചില്ല. കണ്ണുകളടച്ചപ്പോഴെല്ലാം തൊട്ടടുത്ത നിമിഷം വലിയൊരു അപകടമുണ്ടാകുമെന്ന തോന്നലില്‍ അയാള്‍ ഞെട്ടിയുണര്‍ന്നിരുന്നു.
തന്റെ ജാഗ്രതകൊണ്ട് അപകടം ഇല്ലാതാക്കാന്‍ കഴിയില്ല എന്നയാള്‍ക്കറിയാം. പക്ഷേ അസ്‌ന, അവള്‍ക്ക് ആറുവയസ്സാണ്, ഉറങ്ങിക്കിടക്കുമ്പോള്‍ അവളെ ആരെങ്കിലും എടുത്തോണ്ട് പോയാലോ?
എന്തെങ്കിലും സംഭവിച്ചാല്‍ അസ്‌നയുടെ ഉമ്മയോട് എന്തു പറയും?
ഉമ്മര്‍കോയ കണ്ണുകള്‍ തുറന്നുവെച്ച്, അവള്‍ ഉറങ്ങുന്നതും നോക്കി നേരം വെളുപ്പിക്കുകയായിരുന്നു.
ആ സ്‌റ്റേഷനപ്പുറം കടലാണ്. ആ പ്ലാറ്റ്‌ഫോമില്‍ തീവണ്ടിപ്പാളങ്ങള്‍ അവസാനിക്കുന്നു.
തീവണ്ടിപ്പാളങ്ങള്‍ എവിടെ ചെന്നായിരിക്കും അവസാനിക്കുകയെന്ന് ഉമ്മര്‍കോയ പലതവണ ആലോചിച്ചു നോക്കിയിട്ടുണ്ട്. പ്രപഞ്ചത്തിന്റെ അവസാനം എവിടെ എന്നതുപോലെ ഒരെത്തും പിടിയും കിട്ടിയിട്ടില്ല! അയാളുടെ ഭാവനകള്‍ക്കപ്പുറമായിരുന്നു തീവണ്ടിപ്പാളങ്ങള്‍ അവസാനിക്കുന്ന നഗരം!
ഒരു മഹാസാഗരത്തിലേക്ക് ഒഴുകിപോകുന്ന നദിയെപോലെ പ്ലാറ്റ്‌ഫോമിലൂടെ മനുഷ്യന്മാരുടെ ഒരു നദി ഒഴുകിപോകുന്നു. ഉമ്മര്‍കോയയും അസ്‌നയും അത്രയും ആളുകളെ ആദ്യമായിട്ടാണ് ഒരുമിച്ചു കാണുന്നതുതന്നെ.

കൂടുതല്‍ ആളുകള്‍ ഇറങ്ങുന്ന വഴിയിലൂടെ അയാള്‍ പുറത്തിറങ്ങി. പുറമേനിന്നു നോക്കുമ്പോള്‍ സ്‌റ്റേഷന്‍ അസാമാന്യവലിപ്പമുള്ള ഒരു ക്രിസ്ത്യന്‍ പള്ളിപോലുണ്ട്.
ബ്രിട്ടിഷുകാര്‍ പണിതതുകൊണ്ടാകും!.
ആ സ്‌റ്റേഷന്റെ ഏറ്റവും മുകളില്‍ ഒരു ഘടികാരമുണ്ട്. ജീവനുള്ള ഒരു ഘടികാരം. ആ ഘടികാരത്തിന് നഗരക്കാഴ്ചകള്‍ മുഴുവനും കാണാന്‍ സാധിക്കും. നഗരം ചലിക്കുന്നതു തന്നെ ആ ഘടികാരത്തിന്റെ ആജ്ഞയിലാണ്.
അസ്‌നയും ചുറ്റുപാടുകളെല്ലാം നോക്കി അത്ഭുതപ്പെട്ടു നില്‍ക്കുകയാണ്. ഇന്നലെ തീവണ്ടിയില്‍ കയറിയപ്പോള്‍ മുതല്‍ അസ്‌നയുടെ മുഖത്ത് അത്ഭുതമാണ്. മലയുടേയോ, വെള്ളച്ചാട്ടത്തിന്റെയോ, അസ്തമയ സൂര്യന്റേയോ കാഴ്ച്ചകള്‍കണ്ടപ്പോളെല്ലാം അവള്‍ വികട ശബ്ദമുണ്ടാക്കി ഉമ്മര്‍കോയയെ ആ ദൃശ്യങ്ങളെല്ലാം കാണിച്ചു കൊടുക്കുമായിരുന്നു.
അസ്‌നയുടെ വികട ശബ്ദം കേട്ട് അരികിലിരുന്ന ചെറുപ്പകാരി ചോദിച്ചു.
'കുട്ടിക്ക് സംസാരിക്കാനകില്ലേ..? പാവം. കണ്ടാല്‍ തോന്നുകയേ ഇല്ല'

അതു കേട്ടപ്പോള്‍ ഉമ്മര്‍കോയക്ക് സങ്കടം വന്നു. പലരും പലയിടങ്ങളില്‍ വെച്ചും ഈ ചോദ്യം ചോദിക്കാറുണ്ട്. അപ്പോഴെല്ലാം ഉമ്മര്‍കോയക്കു സങ്കടം വരും.
അയാള്‍ സങ്കടം പുറത്തുകാട്ടാതെ പറഞ്ഞു:
'അസ്‌നക്ക് ഇപ്പോ സംസാരിക്കാനാവില്ല എന്നേയുളൂ.., ഉടനേ പറ്റും. അതിനുവേണ്ടിയാണീയാത്രപോലും'
തീവണ്ടിപ്പാളങ്ങള്‍ തീരുന്ന നഗരത്തില്‍ ഒരു സ്ഥാപനമുണ്ട്. സാധാരണക്കാരായ ആളുകളെ സഹായിക്കാനായി ധനികനായ ഒരാള്‍ തന്റെ മരിച്ചു പോയ മകളുടെ പേരില്‍ തുടങ്ങിയതാണ് ആ സ്ഥാപനം. അസ്‌നയുടെ ചികിത്സയ്ക്കും ഓപ്പറേഷനുംവേണ്ട എല്ലാ ചിലവും അവര്‍ വഹിക്കും. അതിനു മുന്‍പെ അവര്‍ക്ക് കാര്യങ്ങള്‍ നേരിട്ടറിയണം. കുട്ടിയെ കാണണം. വരുമാനസര്‍ട്ടിഫിക്കറ്റ് കാണണം. തട്ടിപ്പുകാര്‍ ഏറെയുള്ള കാലമാണ്. ആരും അവരവരുടെ പ്രയത്‌നത്തിന്റെ ഫലം അനര്‍ഹര്‍ക്കുപോകാന്‍ ആഗ്രഹിക്കില്ലല്ലോ? പുണ്യത്തിന്റെ കാര്യമാകുമ്പോള്‍ പ്രത്യേകിച്ചും.
ഈ വര്‍ത്തമാനം കേട്ട് വേറെ രണ്ടു മൂന്നു പേരുംകൂടെ സംഭാഷണത്തില്‍ ചേര്‍ന്നു. അവരുടെ അഭിപ്രായത്തില്‍ ഈ ധനികന്‍ ഹവാലാ പണത്തിന്റെ ഏജന്റാണ്. ബ്ലാക്ക് മണി വെളുപ്പിക്കാനുള്ള അയാളുടെ ഒരു തട്ടിപ്പാണ് ഈ സ്ഥാപനവും കാരുണ്യ പ്രവര്‍ത്തനങ്ങളും.

ഉമ്മര്‍കോയ അതൊന്നും ശ്രദ്ധിക്കാന്‍ പോയില്ല. ഒന്നുമില്ലെങ്കിലും അയാള്‍ സഹായിക്കാമെന്ന് വാഗ്ദാനം തന്നില്ലേ?ചികിത്സക്കു പണം കണ്ടെത്താന്‍  കയറിയിറങ്ങാന്‍ ഒരിടവും ബാക്കിയില്ല. ജുമായ്ക്കു പള്ളികളായ പള്ളികളെല്ലാം നടന്നിരന്നിട്ടും കിട്ടിയത് വണ്ടിക്കൂലിക്കു പോലും തികഞ്ഞിട്ടില്ല. ധനികന്റെ ഉപദേശം എന്തെങ്കിലും ആയിക്കോട്ടെ പടച്ചോന്‍കാത്തോളും!
ആ ചെറുപ്പക്കാരി തന്നെയാണ്  സ്ഥാപനത്തിലേക്കു പോകാനുള്ള വഴി പറഞ്ഞു കൊടുത്തത്. ഉമ്മര്‍കോയക്ക് മറ്റൊന്നുകൂടെ ചോദിക്കാന്നുണ്ടായിരുന്നു. പക്ഷേ ഒന്നും ചോദിക്കാതെ അയാള്‍ സംശയിച്ചുനിന്നതേയുള്ളൂ.

ഉമ്മര്‍കോയ ധരിച്ചിരുന്നത് മുഷിഞ്ഞ വസ്ത്രങ്ങളായിരുന്നു. അയാള്‍  കറുത്തിട്ടാണ്. താടിരോമങ്ങള്‍ നരച്ചതാണ്. ഒറ്റനോട്ടത്തില്‍ ഉമ്മര്‍കോയയോട് ആര്‍ക്കും അടുപ്പമോ സൗഹൃദമോ തോന്നില്ല. പിന്നെ തീവ്രവാദികള്‍ അഴിഞ്ഞാടുന്നകാലമാണ്. താടിയും നെറ്റിത്തഴമ്പും മുക്കാല്‍ മുണ്ടും കണ്ടാല്‍തന്നെ മിക്കവാറും ആളുകള്‍ക്ക് സംശയമാണ്. പോരാത്തതിന് കൂടുതല്‍ സംസാരിക്കാന്‍ ശ്രമിക്കുന്നത് തെറ്റീധാരണയുണ്ടാക്കിയാലോ?
അയാള്‍ അക്കാര്യം ചോദിച്ചില്ല. 'പടച്ചോന്‍ തീരുമാനിച്ചിട്ടുണ്ടെങ്കില്‍ അതു നടന്നോളൂം'
ആ ചോദിക്കാനുണ്ടായിരുന്ന കാര്യം അയാളുടെ ഏറ്റവും വലിയ സ്വകാര്യ സ്വപ്നത്തെ പറ്റിയുള്ളതായിരുന്നു.!
വാപ്പുമ്മാ പറഞ്ഞ കുട്ടികഥകേട്ട ദിവസം മുതല്‍ ഒളിഞ്ഞും തെളിഞ്ഞും കണ്ട്, അയാള്‍കൊപ്പം വളര്‍ന്നു വലുതായി വയസ്സായഒരു സ്വപ്നം.
സ്വപ്‌നങ്ങള്‍ക്ക് അര്‍ത്ഥമുണ്ടാകുമോ?

മനുഷ്യന്‍ ദൂരത്തെ വേഗം കൊണ്ടു കീഴടക്കുന്നതിനു മുന്‍പുള്ള കാലം. അന്നു മനുഷ്യര്‍ കാളവണ്ടിയിലും പല്ലക്കിലുമായിരുന്നു യാത്രചെയ്തിരുന്നത്. ഒരിക്കല്‍  പതിവിലേറേ തണുപ്പുള്ള ഒരു മഞ്ഞുകാലത്ത് വാപ്പുമ്മയുടെ വല്യാപ്പ, കൊടും കാട്ടിലൂടെ ഒറ്റക്ക് ഒരു യാത്രപോകാന്‍ തീരുമാനിച്ചു. കാതങ്ങള്‍ ദൂരെയുള്ള, ഈ നഗരത്തിലേക്ക്.
വല്യാപ്പക്ക് ഒറ്റ ലക്ഷ്യമേയുണ്ടായിരുന്നുള്ളൂ . ഈ നഗരത്തിലെ ഹാജിയാലി മസ്ജിദ്!!

ചുവന്നു തുടുത്ത അസ്തമയ സൂര്യന്റെ പശ്ചാത്തലത്തില്‍ കടല്‍ക്കാറ്റേറ്റ്, ഹാജിയാലി പള്ളീയുടെ തൂണില്‍ചാരി വിശ്രമിക്കണം. പിന്നെ ഉള്ളറിഞ്ഞൊരു മഗ്‌രിബ് നമസ്‌കാരം. അതു മാത്രമായിരുന്നു വല്യാപ്പയുടെ ലക്ഷ്യം. ഹാജിയാലിപള്ളീലെ നമസ്‌കാരത്തിനു മക്കാ മസ്ജിദിലെ നമസ്‌കാരത്തിന്റെ പുണ്യം കിട്ടൂത്രെ.
അങ്ങനെ വെള്ള തുണിയില്‍ പൊതിഞ്ഞ ഭാണ്ഡവുമായി വല്യാപ്പ പുറപ്പെട്ടു. പക്ഷേ വല്യാപ്പ എവിടേയും എത്തിയില്ല. യാത്രതുടങ്ങി രണ്ടോ മൂന്നോ ദിവസം കഴിഞ്ഞപ്പോള്‍ വല്യാപ്പ മരിച്ചുപോയി. പാമ്പ് കടിച്ചതെന്നു ചിലര്‍ പറഞ്ഞു. മറ്റുചിലര്‍ കാട്ടാന ചവിട്ടിയതാണെന്നും. സത്യം ആര്‍ക്കും അറിയില്ല. പക്ഷേ വല്യാപ്പ ലക്ഷ്യത്തിലെത്താതെ മരിച്ചുപോയി. ആ സത്യം മറ്റുചരാചരാങ്ങള്‍ക്കൊപ്പം തണുത്തു മരവിച്ചു നിന്നു.

വല്യാപ്പയുടെ പേരും ഉമ്മര്‍കോയ എന്നായിരുന്നു.!
അയാളുടെ കുട്ടിമനസ്സിനെ ഏറ്റവും കൂടുതല്‍ സ്വാധീനിച്ചതും ആ സാമ്യംതന്നെയായിരുന്നു. അന്നു മുതല്‍ അയാള്‍ക്കൊപ്പമുണ്ട് ഹാജിയാലി പള്ളിയിലെ മഗ്‌രിബ് നമസ്‌കാരം. അസ്തമയ സൂര്യന്റെ ചുവന്ന പ്രകാശത്തിലുള്ള പള്ളിയും ചുറ്റുപാടും അയാള്‍ പലതവണ സ്വപ്നത്തില്‍ കണ്ടിട്ടുവരെയുണ്ട്.
'വലുതാകുമ്പോള്‍ ഞാനും പോകും' അയാളുടെ  കുഞ്ഞു മനസ്സ് മന്ത്രിച്ചു.
പക്ഷേ വലുതായപ്പോള്‍ തന്റെ ആഗ്രഹം സ്വകാര്യതയിലൊളിപ്പിക്കേണ്ടിവന്നു ഉമ്മര്‍കോയക്ക്. ഒരു കുടുംബത്തിന്റെ വിശപ്പുമാറ്റാന്‍ തൊണ്ടപൊട്ടുവോളം ഉച്ചത്തില്‍ വാങ്ക് കൊടുത്തു ജീവിക്കുന്ന ഒരു ദരിദ്ര മുക്രിയുടെ സ്വപ്നങ്ങള്‍ക്ക് എന്തു പ്രസക്തിയാണുള്ളത്?
എങ്കിലും  പടച്ചവന്റെ തീരുമാനങ്ങള്‍ വിചിത്രവും  അര്‍ത്ഥമുള്ളതുമായിരിക്കും.
അസ്‌നയുടെ കാര്യത്തിനാണെങ്കിലും ഹാജിയാലി ഷേക്കിന്റെ മണ്ണില്‍ വരാന്‍ കഴിഞ്ഞത് അയാള്‍ക്കു ആശ്ച്ചര്യമായി തോന്നി.
ഹാജി അലി ഷേക്ക്!.  വാപ്പുമ്മ പറഞ്ഞുകേട്ടിട്ടുള്ള കഥയാണ് .

'അദ്ദേഹം നൂറ്റാണ്ടുകള്‍ക്കു മുന്‍പ് ഈ നഗരത്തിലെ ഏറ്റവും ധനികനായ വ്യാപാരിയായിരുന്നു. അദ്ദേഹത്തിന്റെ സാധുക്കളോടുള്ള ദയയും സ്‌നേഹവും അക്കാലത്ത് ദൂരദേശങ്ങളില്‍ പോലും പ്രശസ്തമായിരുന്നു. ഭിക്ഷക്കാരും അടിമകളും ഹാജി അലി ഷേക്കിനെപറ്റി പാടി സന്തോഷം കണ്ടെത്തി. പക്ഷേ ഹാജി അലി ഷേക്കിന് ഒന്നിലും സന്തോഷം കിട്ടിയിരുന്നില്ല. ലോകത്തു നിലനില്‍ക്കുന്ന ദുഃഖങ്ങള്‍ അദ്ദേഹത്തിന്റേതു കൂടിയായതുപോലെ..! ഒടുവില്‍ തന്റെ സ്വത്തുവകകളെല്ലാം ദാനം കൊടുത്തശേഷം നീക്കിവച്ചിരുന്ന തുകകൊണ്ട് കടലിനഭിമുഖമായി ഒരു മസ്ജിദ് പണികഴിപ്പിച്ചു. പിന്നെ ആ മസ്ജിദില്‍ മഗ്‌രിബ് നമസ്‌കരിച്ച ശേഷം വെള്ള വസ്ത്രം ധരിച്ച്, വെള്ള തുണിയില്‍ പൊതിഞ്ഞ ഭാണ്ഡവുമായി  ഷേക്ക് മക്കയിലേക്കു യാത്രയായി. പിന്നീട് അദ്ദേഹം മടങ്ങിവന്നില്ല. അങ്ങനെ കാലം കുറേ കഴിഞ്ഞപ്പോള്‍ ആ മസ്ജിദ് ഹാജിയാലി മസ്ജിദ് എന്നറിയപ്പെട്ടു. അശരണര്‍ക്കും ദരിദ്രര്‍ക്കും അതു മക്കാ മസ്ജിദിനോളം പുണ്യമുള്ളതായി. കരയില്‍നിന്നും അല്പം ദൂരെ കടലിലേക്കിറങ്ങിയുള്ള ഒരു കുഞ്ഞുദ്വീപിലായിരുന്നു ഹാജിയാലി പള്ളി പണിതത്. കടലിനുമേലെ ഉയര്‍ന്നു നില്‍ക്കുന്ന, കാല്‍പാദത്തിന്റെ അത്രമാത്രം വലിപ്പമുള്ള, ചിതറിക്കിടക്കുന്ന പാറകളില്‍ ചവിട്ടിവേണം പള്ളിയിലേക്കു പോകാന്‍. ആ പാറകള്‍ക്കുമുണ്ട് ഒരു വിശേഷം. ജീവിതത്തിലെ ഒരോരോ പരീക്ഷണങ്ങളുടെ പ്രതീകമാണ് ആ പാറകല്ലുകള്‍. ഒരു യഥാര്‍ത വിശ്വാസിക്കു മാത്രമേ ആ പാറകളില്‍ ചവിട്ടിപോകാന്‍ പറ്റൂ. പാപങ്ങള്‍ ചെയ്തവര്‍ക്കു നടുവിലെത്തുമ്പോള്‍ തലകറങ്ങും. അവര്‍ കടലിലേക്കു മറിഞ്ഞുവീണ് മീനുകള്‍ക്കു ഭക്ഷണമായിത്തീരും.'
ആത്മശുദ്ധിയുടെ പരീക്ഷണമാണത്!
പാറക്കല്ലുകളില്‍ ചവിട്ടിപോകാന്‍ ഉമ്മര്‍കോയക്ക് തെല്ലും ഭയമില്ല. അറിഞ്ഞുകൊണ്ട് ഒരു തെറ്റുപോലും അയാള്‍ ചെയ്തിട്ടില്ല. പടച്ചവന് അടിമപ്പെട്ടു മാത്രമേ അയാള്‍ ജീവിച്ചിട്ടുള്ളൂ.
തനിക്കും മഗ്‌രിബു നമസ്‌ക്കരിക്കണം. പിതാമഹന്മാരുടെ ആഗ്രഹം അങ്ങനെ നിറവേറട്ടെ.
ചെറുപ്പക്കാരി പറഞ്ഞുതന്ന വഴി കിറുകൃത്യമായിരുന്നു. ഭാഷ അറിയില്ല, ആദ്യമായാണ് ഈ നഗരത്തില്‍, ചെറുപ്പക്കാരി പറഞ്ഞുതന്ന അടയാളങ്ങള്‍ നോക്കിപോയതുകൊണ്ട് യാതൊരു ബുദ്ധിമുട്ടും ഉണ്ടായില്ല.
അതങ്ങനെയാണ് വഴിയടയാളങ്ങള്‍ പറഞ്ഞുതരാന്‍ സ്ത്രീകള്‍ക്ക് പ്രത്യേകമായ കഴിവുണ്ട്. അസ്‌നയുടെ ഉമ്മയും അങ്ങനെയാണ്. സംശയിക്കാതെ, ഹാജി അലി പള്ളിയിലേക്കുള്ള വഴികൂടി ചോദിച്ചു മനസ്സിലാക്കാമായിരുന്നു!
ലളിതമായിരുന്നു സ്ഥാപനത്തിലെ ഔപചാരികതകള്‍. ഫോമ് പൂരിപ്പിക്കാനും പരിശോധിക്കാനുമായി ഒരു മലയാളി തന്നെയുണ്ടായത് ഭാഗ്യമായി. എല്ലാം കഴിഞ്ഞ് അയാള്‍ സന്തോഷപൂര്‍വം പറഞ്ഞു.:
'ഇനി നിങ്ങള്‍ക്ക് ധൈര്യമയി തിരികെ പോകാം! കുറച്ചു ദിവസംകൂടി കഴിഞ്ഞാല്‍, അസ്‌നയുടെ ഓപ്പറേഷന്‍ തിയതിയും ബാക്കിഎല്ലാ കാര്യങ്ങളും വിശദമായിത്തന്നെ അറിയിക്കാം.., കോയാ.. പടച്ചോനാണ് നിങ്ങളെ ഇവിടെ എത്തിച്ചത്. അവന്റെ ദയ നിങ്ങള്‍ക്കൊപ്പമുണ്ട്!'
ഉമ്മര്‍കോയ തീവണ്ടിയില്‍ സഹയാത്രികര്‍ പറഞ്ഞ കാര്യങ്ങള്‍ അയാളുമായി പങ്കുവച്ചു. കാര്യം കേട്ട് അയാള്‍ ഞെട്ടിത്തരിച്ചു. ചുറ്റുപാടുമുള്ളവര്‍ ശ്രദ്ധിക്കുന്നുണ്ടോ എന്നു നോക്കി. പിന്നെ ശബ്ദം താഴ്ത്തി പറഞ്ഞു:
'ഉമ്മര്‍കോയാ..,നിങ്ങള്‍ ഒരു നിഷ്‌ക്കളങ്കനായതുകൊണ്ടാണ് ഇതു ചോദിച്ചതെന്ന് എനിക്കറിയാം. ഇനി മറ്റാരോടും ഇത് ചോദിക്കാന്‍ നിക്കണ്ടാ.., കമ്പനിയുടെ ശത്രുക്കള്‍ പറഞ്ഞുപരത്തുന്ന നൂണകഥകളാണിതെല്ലാം..'
അയാള്‍ക്ക് അതു ചോദിക്കേണ്ടിയിരുന്നില്ല എന്നു തോന്നി.
നന്ദി പറഞ്ഞു തിരികെയിറങ്ങുമ്പോള്‍ ഉമ്മര്‍കോയയെ അയാള്‍ ഒരു കാര്യം  ഓര്‍മ്മിപ്പിച്ചു.
'കോയാ.. നന്ദി എന്നോടല്ല. പടച്ചവനോടു പറയൂ.., ഹാജി അലിയെ പോലെ ദയാലുവാണ് ഈ സ്ഥാപനത്തിന്റെ യജമാനന്‍. നിങ്ങളുടെ ദുവായില്‍ യജമാനനെ കൂടി ഉള്‍പെടുത്തുക'
ഉമ്മര്‍കോയ നന്ദിയോടെ തലയാട്ടി.
തിരികെ പോകുവാനുള്ള വണ്ടി രാത്രി വൈകിയാണ് പുറപ്പെടുക. സമയം ആവശ്യത്തിനുണ്ട്. ഹാജി അലി മസ്ജിദിലേക്കുള്ളവഴി ഉമ്മര്‍കോയ ആ മലയാളിയോട് ചോദിച്ചു മനസ്സിലാക്കിയിരുന്നു.
ഉമ്മര്‍കോയയുടെ തളര്‍ന്നു കിടന്നിരുന്ന മഗ്‌രിബ് മോഹം വീണ്ടും ശക്തമായി.
ഉമ്മര്‍കോയ അയാള്‍ പറഞ്ഞ അടയാളങ്ങള്‍ നോക്കി മസ്ജിദിലേക്കു പുറപ്പെട്ടു. പക്ഷേ അടയാളങ്ങള്‍ക്ക് കൃത്യതയുണ്ടായിരുന്നില്ല. ഉമ്മര്‍കോയക്കു വഴിതെറ്റി. എങ്കിലും അയാള്‍ അന്വേഷണം നിര്‍ത്തിയില്ല. ഭാഷയറിയിതെ വഴിയറിയാതെ ഉമ്മര്‍കോയ പാളങ്ങള്‍ തീരുന്ന നഗരത്തില്‍ അലഞ്ഞുനടന്നു. കുറച്ചു നടന്നപ്പോഴേക്കും അസ്‌ന തളര്‍ന്നു.
അവള്‍ കൊച്ചു കുട്ടിയല്ലേ? അഭിലാഷങ്ങളേയും ജീവിതലക്ഷ്യത്തേയും പറ്റിയെല്ലാം അവള്‍ക്കെന്തറിയാം?
പിന്നീട് അയാള്‍ തന്റെ മകളെ തോളില്‍ ഇരുത്തിയാണ് മുന്നോട്ടു നടന്നത്. അസ്‌നക്കും അതിഷ്ടമായി. വാപ്പയുടെ തോളില്‍ഇരുന്നു ലോകം കാണുക!
എത്രനേരം അങ്ങനെ നടന്നുവെന്ന് അയാള്‍ക്കറിയില്ല. മഗ്‌രിബിന് ഇനി അധിക സമയമില്ല.
ഉമ്മര്‍കോയക്കു നിരാശയായി.
അസ്‌നയാണ് ആദ്യമായി മസ്ജിദ് കണ്ടത്. തീവണ്ടിയിലിരുന്നുണ്ടാക്കിയതുപോലെ ഒരു വികട ശബ്ദമുണ്ടാക്കി അവള്‍ പള്ളിക്കുനേരെ വിരല്‍ ചൂണ്ടി.
ഹാജിയാലി മസ്ജിദിലേക്കണ് പോകേണ്ടതെന്ന് അസ്‌നക്ക് എങ്ങനെ മനസ്സിലായി? അയാള്‍ക്ക് ആശ്ചര്യമായി. തന്റെ സ്വപ്നത്തെ പറ്റി അസ്‌നയുടെ ഉമ്മായോടു പോലും ഒന്നും പറഞ്ഞിട്ടില്ല.
പിതാവിനു പുത്രിയോടു സംസാരിക്കാന്‍ ശബ്ദങ്ങളുടെ ആവശ്യമില്ല. ആത്മബന്ധങ്ങളുടെ സംഘര്‍ഷങ്ങളും തലോടലുകളുമാണ് അവരുടെ യഥാര്‍ത്ഥ ഭാഷ.
ഒരതീന്ദ്രിയശക്തി അവിടെ പ്രവര്‍ത്തിക്കുന്നതുപോലെ അയാള്‍ക്കു തോന്നി. പിന്നെ അളക്കാനാവാത്ത ആവേശത്തോടെ അയാള്‍ മസ്ജിദ് ലക്ഷ്യമാക്കി നടന്നു.
പക്ഷേ കാര്യങ്ങള്‍ അത്രക്ക് സുഖമുള്ളതായിരുന്നില്ല. മസ്ജിദിന്റെ കാവല്‍ക്കാരന്‍ ഉമ്മര്‍കോയയെ അകത്തുപോകുന്നതുതടഞ്ഞു! മസ്ജിദിനു അതിന്റെതായ നിയമങ്ങളുണ്ട്. മസ്ജിദില്‍ സ്ത്രീകള്‍ക്ക് പ്രവേശനമില്ല. അതിപ്പോള്‍ കൊച്ചുകുട്ടിയാണെങ്കില്‍ പോലും!
ആരുടെ നിയമം? ആരുണ്ടാക്കിയ നിയമം? ഈ നിയമത്തെ പറ്റിയൊന്നും വാപ്പുമ്മ ഒന്നും പറയാതിരുന്നതെന്താണ്?
പാറാവുകാരനതൊന്നും അറിയില്ല. അയാള്‍ക്കു നല്‍കിയിരിക്കുന്ന ജോലി അയാള്‍ ചെയ്യുന്നു, പക്ഷേ ഇതു പുതിയ നിയമമൊന്നുമല്ല. തലമുറകളായി മസ്ജിദിന്റെ പാറാവുജോലി ചെയ്യുന്ന വംശത്തിലെ ഒരംഗമാണ് അയാളും. അയാളുടെ പിതാമഹന്മാരുടെ കാലത്തും ഇതേ നിയമമുണ്ടായിരുന്നു. അവരാരും ഹാജി അലിയിടെ പവിത്രമന്ദിരത്തില്‍ സ്ത്രീകളെ കാലുകുത്താന്‍ സമ്മതിച്ചിട്ടില്ല.
ഉമ്മര്‍കോയ ധര്‍മ്മ സങ്കടത്തിലായി. അസ്‌നയെ തനിച്ചാക്കി എങ്ങനെ അകത്തുപോകും. പടിവാതില്‍ വരെ വന്നിട്ടും നമസ്‌ക്കരിക്കാതെ പോയാല്‍ പിതാമഹന്‍മാരുടെ ശാപം!. ആ കുറ്റബോധത്തില്‍ തന്റെ ശിഷ്ട്ട ജീവിതം നരകതുല്യമാകും.
എന്തുചെയ്യണമെന്നറിയാതെ ഉമ്മര്‍കോയക്ക് കരച്ചില്‍ വന്നു.
അയാളുടെ ധര്‍മ്മ സങ്കടം കണ്ട് ദയതോന്നിയ പാറാവുകാരന്‍ ഒരു കാര്യം പറഞ്ഞു.
'അവിടെ അല്പം മാറി  സ്ത്രീകള്‍ക്കുമാത്രമുള്ള ഒരു വിശ്രമകേന്ദ്രമുണ്ട്. ഉമ്മര്‍കോയയെപോലെ സ്തീകളേയും പെണ്‍കുട്ടികളേയും കൊണ്ടുവരുന്നവര്‍ അവിടെയാണ് ഏല്‍പ്പിക്കുക. വിശ്രമകേന്ദ്രത്തില്‍ പ്രാര്‍ത്ഥിക്കാനും വിനോദത്തിനുമുള്ള ഏര്‍പ്പാടുണ്ട്. കുട്ടികള്‍ക്കു കളിക്കാനുള്ള സൗകര്യമുണ്ട്. അവര്‍ പുറത്തേക്കു പോകാതിരിക്കാന്‍ ശക്തരായ കാവല്‍കാരുണ്ട്. മണിക്കൂറടിസ്ഥാനത്തില്‍ ചെറിയൊരു തുക ഈടാക്കും. പിന്നെ ഏല്‍പ്പിക്കുന്ന പുരുഷന്റെ മേല്‍വിലാസവും തെളിവുമെല്ലാം കൃത്യമായിരിക്കണം. ചില വിരുതന്മാര്‍ വയസായ മാതാപിതാക്കളേയും ആവശ്യമില്ലാത്തവരേയും ഏല്‍പ്പിച്ചു കടന്നു കളയാറുണ്ട്. അത്തരക്കാരെ പിടികൂടാനാണ്. കൂടാതെ അവിടെ ഏല്‍പ്പിച്ചു എന്നതിനു തെളിവായി ഒരു രസീതു തരും. തിരികെചെല്ലുമ്പോള്‍ ആ രസീതുമായി വേണം പോകാന്‍'
അയാള്‍ ഒറ്റ ശ്വാസത്തില്‍ പറഞ്ഞുതീര്‍ത്തു.
വിചിത്രമാണ് ഒരോരോ നിയമങ്ങള്‍. മനുഷ്യന്റെ ഒരോരോ ആവശ്യങ്ങള്‍തന്നെയല്ലേ ഈ നിയമങ്ങളുടെ സൃഷ്ടാവ്!. മനുഷ്യന്‍ അവന്റെ ഇംഗിതങ്ങള്‍ക്കനുസരിച്ച് നിയമങ്ങളുണ്ടാക്കുന്നു. പിന്നെ അതടിച്ചേല്‍പ്പിക്കുന്നു. ലംഘിക്കുന്നവരെ ശിക്ഷിക്കുന്നു. ഒടുവില്‍ അവന്‍ തന്നെത്താന്‍ ആ നിയമത്തിന്റെ ഗര്‍ത്തത്തില്‍ വീണു നരകിക്കുന്നു.
ഇഹലോകത്തെ ഏറ്റവും വലിയ അനീതിയാണീ നിയമങ്ങള്‍.
പക്ഷേ ഇപ്പോള്‍ വിശ്രമകേന്ദ്രമല്ലാതെ മറ്റൊരു ആശ്രയമില്ല. കുറഞ്ഞ പക്ഷം വിശ്രമകേന്ദ്രം സുരക്ഷിതമല്ലേ.
സമാധാനമായി നമസ്‌ക്കരിച്ചു വരാമല്ലോ.
വിശ്രമകേന്ദ്രത്തില്‍ വിവിധ പ്രായത്തിലുള്ള പെണ്‍കുട്ടികളും സ്ത്രീകളും ഉണ്ടായിരുന്നു. അസ്‌നയുടെ ഉടമസ്ഥതക്ക് എഴുതിത്തന്ന രശീത് അയാള്‍ ഭദ്രമായി വച്ചു. വീണ്ടും വീണ്ടും അതവിടെയില്ലേ എന്നു പരിശോധിച്ചു.
പിതാവിന്റെയും പുത്രിയുടേയും ബന്ധം ആ രസീതിലേക്കു ചുരുങ്ങിയതുപോലെ!
മറ്റു പെണ്‍കുട്ടികളുടെ കൂട്ടത്തിലും അസ്‌നതന്നെയാണ് ഏറ്റവും സുന്ദരി. തന്റെ വൈരൂപ്യമൊന്നും അവള്‍ക്കു കിട്ടിയിട്ടില്ല. അസ്‌നക്ക് അവളുടെ ഉമ്മായുടെ നിറവും ഭംഗിയുമാണ്.
പുറപ്പെടുമ്പോള്‍ അവളുടെ കണ്ണുകള്‍ നിറയുന്നതുപോലെ ഉമ്മര്‍കോയക്കു തോന്നിയിരുന്നു. വാപ്പയുടെ ആഗ്രഹത്തിനു തടസ്സം നില്‍ക്കുവാന്‍ അസ്‌നയും ആഗ്രഹിച്ചിരുന്നില്ല. അവള്‍ കണ്ണുകള്‍ തൂകാതെ തന്റെ ദുഖം കടിച്ചമര്‍ത്തി.
എന്തായാലും അവളെ സുരക്ഷിതമായി ഒരിടത്തു ഏല്‍പ്പിക്കാനായല്ലോ? ഇനി സമാധാനമായി മഗ്‌രിബ് നമസ്‌ക്കരിക്കാം.

ഹാജി അലി മസ്ജിദിലെ മഗ്‌രിബ്!. അയാള്‍ക്ക് അത്ഭുതം തോന്നി.

കടലിനു മുകളില്‍ ഉയര്‍ന്നു നില്‍ക്കുന്ന പാറകളില്‍ ചവിട്ടി ഒട്ടനവധി പേര്‍ മസ്ജിദിലേക്കു നടന്നു പോകുന്നുണ്ടായിരുന്നു. അല്‍പനേരം ആരെങ്കിലും കടലിലേക്കു വീഴുന്നുണ്ടോ എന്നയാള്‍ നോക്കിനിന്നു. പക്ഷേ ആരും തന്നെ വീണില്ല.
'മുത്തു മുഹമ്മദ് നബി സെല്ലലാഹു അലൈയ്‌വ സെല്ലമ്മയുടെ കബറിടത്തിനോട് ഏറ്റവും അടുത്തു നില്‍ക്കുന്ന മസ്ജിദാണ്. അവിടെ എത്തിപെട്ടാല്‍ തന്നെ മനുഷ്യന്റെ എല്ലാ പാപവും പൊറുത്തുകിട്ടും' വാപ്പുമ്മയുടെ വാക്കുകള്‍.
പാറക്കല്ലുകള്‍ തുടങ്ങുന്നതിനു സമീപത്തായി കരയിലിരുന്ന് ഫക്കീറന്മാര്‍ ഗസല്‍ പാടുന്നു.
ഗസലുകള്‍ ഉമ്മര്‍കോയക്കു വലിയ ഇഷ്ട്ടമാണ്. സംഗീതം പഠിച്ചിട്ടില്ലെങ്കിലും വാക്കുകളുടെ അര്‍ഥം അറിയില്ലെങ്കിലും അയാള്‍ ഗസലുകള്‍ ആസ്വദിക്കാന്‍ ശീലിച്ചിരുന്നു. മറ്റൊരിക്കലായിരുന്നുവെങ്കില്‍ അയാള്‍ ആ ചെറു സദസ്സിനൊപ്പം ചേര്‍ന്നേനെ. പക്ഷേ ഇപ്പോള്‍ അതിനുള്ള അവസരമല്ല. ഇത് പിതാമഹന്‍മാരുടെ അഭിലാഷം നിറവേറ്റാനുള്ള ദുര്‍ലഭ നിമിഷങ്ങളാണ്.
ചുവന്നു തുടുത്ത അസ്തമയ സൂര്യന്റെ പശ്ചാത്തലത്തില്‍ അയാള്‍ പാറകളില്‍ ചവിട്ടി യാത്ര ആരംഭിച്ചു. ഒരു കൗതുകത്തിന് അയാള്‍ പാറക്കല്ലുകള്‍ എണ്ണുവാന്‍ തുടങ്ങി.
മുന്‍പിലും പിറകിലുമെല്ലാം നിറയെ വെള്ള വസ്ത്രം ധരിച്ച തീര്‍ത്ഥാടകരാണ്. അവര്‍ ഉറച്ച ശബ്ദത്തില്‍ റബ്ബിനെ വാഴ്ത്തി, തക്ബീര്‍ ചൊല്ലി.
ചുവന്ന പ്രകാശത്തില്‍ കുളിച്ചു, ആകാശത്തിലേക്കു ഉയര്‍ന്നുനില്‍ക്കുന്ന മിനാരങ്ങള്‍ കണ്ടപ്പോള്‍ ഉമ്മര്‍കോയയുടെ കണ്ണുകള്‍ നിറഞ്ഞുപോയി. പാറക്കല്ലുകളുടെ എണ്ണം തെറ്റി. അല്ലെങ്കിലും എണ്ണത്തില്‍ എന്തിരിക്കുന്നു. വെള്ളത്തിനടിയിലെ വലിയൊരു പാറയുടെ നിമ്‌നോന്നതങ്ങളല്ലേ ഇതെല്ലാം. പ്രതലത്തിനു മുകളില്‍ നമുക്ക് പലതായികാണുന്നു അത്രമാത്രം.
ഉമ്മര്‍കോയ സ്വപ്നത്തില്‍ കണ്ടതുപോലെ തന്നെയായിരുന്നു മസ്ജിദും പരിസരവുമെല്ലാം. അതിലും അതിശയകരം മഗ്‌രിബിനു വാങ്ക് കൊടുക്കുത്തതു ഉമ്മര്‍കോയയായിരുന്നു. അവിചാരിതമായി മസ്ജിദിലെ ഇമാം ഉമ്മര്‍കോയയോട് വാങ്ക് കൊടുക്കുവാന്‍ പറഞ്ഞു. സംശയിച്ചുനിന്നപ്പോള്‍  ഇമാം മന്ദഹസിച്ചുകൊണ്ട് പറഞ്ഞു.
'ഇന്നു നിങ്ങള്‍ക്കു മാത്രമേ അതിനുള്ള അര്‍ഹതയുളൂ'
പിതാമഹന്മാരുടെ അനുഗ്രഹം!. അല്ലാതെ എന്താണ്?
ഇമാമിന്റെ തൊട്ടു പുറകിലെ വരിയില്‍ നിന്ന്! ഉമ്മര്‍കോയ, ഒരോരോ നിമിഷത്തേയും ഗാഢമായി ആശ്ലേഷിച്ചുകൊണ്ട് നമസ്‌ക്കരിച്ചു. പുണ്യത്തിന്റെ ആധിക്യത്താല്‍ ഉമ്മര്‍കോയക്കു പിതാമഹന്മാരുടെ സാന്നിധ്യം അനുഭവപെട്ടു.!
നമസ്‌ക്കരിച്ചു കഴിഞ്ഞു മടങ്ങാന്‍ തുടങ്ങവേ ഉമ്മര്‍കോയ മസ്ജിദിലേക്കൊന്നു തിരിഞ്ഞു നോക്കി.
'ഇത്രയും ഭംഗിയിള്ള സ്ഥലം മറ്റൊരിടത്തും ഉണ്ടാകില്ല. അസ്‌ന, അവള്‍ ഇതു കണ്ടിരുന്നെങ്കില്‍ സന്തോഷം കൊണ്ട് തുള്ളീ ചാടിയേനെ!. പാവം. അവളിപ്പോള്‍ എന്തുചെയ്യുകയായിരിക്കും. അവള്‍ കൂടിയുണ്ടായിരുന്നെങ്കില്‍ എന്തുരസമായേനെ. ഒരാണ്‍കുട്ടിയുടെ വേഷം കെട്ടിച്ചു കൂടെ കൊണ്ടുവന്നാല്‍ മതിയായിരുന്നു. എത്ര സുരക്ഷിതമാണെങ്കിലും അവളെ ഒറ്റക്കാകേണ്ടിയിരുന്നില്ല. കുട്ടികളെ തട്ടിയെടുത്ത് കണ്ണില്‍ ഈയം ഉരുക്കി ഒഴിച്ചു കാഴ്ച്ച ശക്തി ഇല്ലാതാക്കി ഭിക്ഷാടനത്തിനയക്കുന്നവരുടെ നഗരമാണ്. പെണ്‍കുട്ടികളെ വര്‍ഷങ്ങളോളം ഇരുട്ടറയിലടച്ച്, ചുവന്ന തെരുവില്‍ വിറ്റ് ജീവിക്കുന്നവരുടേതും കൂടിയാണീ നഗരം'
നിര്‍വൃതിയുടെ ഇടയിലും ഉമ്മര്‍കോയയുടെ മനസൊന്നു നീറി.
തിരികെ എത്തിയപ്പോള്‍ തീരം വിജനമായിരുന്നു. ഗസല്‍ പാടുന്ന ഫക്കീറന്മാരില്ല. വഴി വാണിഭക്കാരില്ല. അങ്ങനെ ആരെങ്കിലും അവിടെ ഉണ്ടായിരുന്നു എന്നതിനു ഒരു തെളിവുപോലും ഇല്ല.
വെള്ള വസ്ത്രം ധരിച്ച തീര്‍ത്ഥാടകര്‍ ധൃതിയില്‍ പലവഴിയിലേക്കു പിരിഞ്ഞുപോയി. ഇരുട്ട് നന്നായി പരന്നിട്ടുണ്ട്.
ആ പാറാവുകാരനെവിടെ? അയാളെയും കാണാനില്ല.
ഉമ്മര്‍കോയക്ക് എന്തോ ചതിവു പറ്റിയതുപോലെ തോന്നി. ഭയത്തോടെ അയാള്‍ വിശ്രമകേന്ദ്രമിരുന്നിടത്തേക്കു ഓടിചെന്നു. പക്ഷേ ആ കാഴ്ച്ചകണ്ട് അയാള്‍ ഞെട്ടി വിറച്ചുപോയി. അവിടെ അങ്ങനെയൊരു വിശ്രമകേന്ദ്രമേ ഇല്ലായിരുന്നു. പകരം അവിടെ ഒരു മദ്യശാല.
ഉമ്മര്‍കോയയുടെ കൈകാലുകള്‍ക്ക് സ്വാധീനം നഷ്ട്ടപെട്ടുവോ? അയാള്‍ മദ്യപിച്ചവനെപോലെ പുലമ്പി.
മദ്യശാലയുടെ പാറാവുകാരനും മസ്ജിദിന്റെ പാറാവുകാരനും ഒരേ മുഖഛായ.
ഏതാണു സത്യം? ഏതാണ് മിഥ്യാ? അസ്‌നയെവിടെ? ഉമ്മര്‍കോയ ഉച്ചത്തില്‍ അലറി.
ഉമ്മര്‍കോയ പറയുന്നത് ആരും വിശ്വസിക്കുന്നില്ല. തെളിവിനായിതന്ന രസീതിലെ അക്ഷരങ്ങള്‍ കടല്‍ വെള്ളം വീണ് അവ്യക്തമായിപോയിരുന്നു.
നീലമഷി പടര്‍ന്ന കടലാസ് ആകാശത്തിന്റെ ചിത്രം പോലെ കാണപ്പെട്ടു.
ശബ്ദം...അതു ദുര്‍ബലന്റെ പ്രതിഷേധ മാര്‍ഗമാണ്. ഉമ്മര്‍കോയയും ഉച്ചത്തില്‍ ശബ്ദമുണ്ടാക്കി പ്രതിഷേധിച്ചു. ശക്തന്മാര്‍ക്ക് മുന്‍പില്‍ ദുര്‍ബലന്റെ പ്രതിഷേധം യാചനയായി. യാചന രോദനവും പുലമ്പലുമായി.
പുലമ്പല്‍ കേട്ടു പാറാവുകാരന്‍ അക്ഷമനാകുകയായിരുന്നു. മദ്യശാലയിലേക്കു തള്ളികയറാന്‍ ശ്രമിച്ചതിനു അയാളും കൂട്ടാളികളും ചേര്‍ന്നു മര്‍ദ്ദിച്ചവശനാക്കി ഒരു ഗര്‍ത്തത്തിലേക്ക് ഉമ്മര്‍കോയയെ എറിഞ്ഞു.
ആ ഗര്‍ത്തത്തില്‍ വെറെയും ആളുകളുണ്ടായിരുന്നു. എല്ലാവരും ഉമ്മര്‍കോയയെപോലെ സമാനമായ രീതിയില്‍ വഞ്ചിക്കപെട്ടവര്‍. ആ ഗര്‍ത്തത്തില്‍ നിന്നു നോക്കിയാല്‍ നിലാവില്‍ മുങ്ങിനില്‍ക്കുന്ന ഹാജി അലി മസ്ജിദ് കാണാം.
വേലിയേറ്റമാണ്. പാറകല്ലുകള്‍ തീരെ ചെറുതായിരിക്കുന്നു.
യഥാര്‍ത്ഥത്തില്‍ മസ്ജിദ് ഏറ്റവും മനോഹരമായികാണപ്പെട്ടത് ആ ഗര്‍ത്തത്തിലെ കാഴ്ച്ചയിലായിരുന്നു. ചതിക്കപെട്ടവര്‍ അതിന്റെ മാസ്മരിക സൗന്ദര്യത്തില്‍ മയങ്ങിക്കിടകയാണ്. ശക്തികൂടിയ ലഹരി പദാര്‍ത്ഥം ഉപയോഗിച്ചപോലെ!
ശരീരത്തുനിന്നാകമാനം എല്ലുകള്‍ നുറുങ്ങിയ വേദന. നിസ്‌കാരത്തഴമ്പില്‍ നിന്നും ചോരയൊലിക്കുന്നു.
ഇല്ല. താന്‍ പറയുന്നതൊന്നും ഈ ലോകം വിശ്വസിക്കില്ല. ഈ ലോകത്തിന് അതൊന്നും മനസ്സിലാകില്ല.
സ്വപ്‌നങ്ങള്‍ മുറിഞ്ഞാല്‍ ചോര വരുമോ ?
'തമ്പുരാനേ നീയെന്നെ പരീക്ഷിക്കരുതേ'
അയാള്‍ ആകാശത്തേക്കു കൈകള്‍ ഉയര്‍ത്തി അപേക്ഷിച്ചു.
ജീവിതത്തിന്റെ പാളങ്ങള്‍ ഒരിടത്തും അവസാനിക്കാറില്ല. അന്ത്യമില്ലാത്ത ഒരു ദുരൂഹ  സ്വപ്നംപോലെ അത് നീണ്ടു നിവര്‍ന്നുകിടക്കും.
ഉമ്മര്‍കോയ ഗര്‍ത്തത്തിനു മുകളീലേക്കുവലിഞ്ഞു കയറി, ചോരയൊലിക്കുന്ന നെറ്റിയുമായി വേച്ചുവേച് പാളങ്ങളവസാനിച്ചനഗരത്തില്‍ മകളെ തേടിനടക്കവെ അയാളുടെ ആത്മാവ് ആ ചിതറിയ പാറകള്‍ക്കു മുകളില്‍ന്നിന്ന് കടലിന്റെ ആഴങ്ങളിലേക്കു വീണു.

ആത്മാവിനെ  ഭക്ഷിക്കാന്‍  മത്സ്യങ്ങള്‍ തിരക്കുകൂട്ടി.

_____________________________________________________________________________

ചിത്രശലഭങ്ങളുടെ കാറ്റ്
കുഞ്ഞാറ്റ കിളിയെ ഭയന്ന് പൂവരശിന്റെ ഇലക്കടിയില്‍ ഒളിച്ചിരിക്കുകയായിരുന്നു ചിത്രശലഭം. പഴുത്തു മഞ്ഞിച്ച ഇലയാണ്. ശലഭത്തിന്റെ നിറവും മഞ്ഞയാണ്. കുഞ്ഞാറ്റകിളിക്കു പെട്ടന്നു കണ്ടുപിടിക്കാനാകില്ല..!
ഒളിച്ചിരിക്കുക എന്നത് ചിത്രശലഭത്തിന്റെയും കണ്ടുപിടിക്കുക എന്നത് കുഞ്ഞാറ്റക്കിളിയുടെയും ദൗത്യമാണ്. നിലനില്‍പ്പിനു വേണ്ടിയുള്ള അതിജീവന മാര്‍ഗം. പരിണാമമെന്ന കുത്തൊഴുക്കില്‍ വന്നടിഞ്ഞ നിയമമാണത്. അതില്‍ ഇത്തവണ ജയിച്ചത് കുഞ്ഞാറ്റക്കിളിയായിരുന്നു. കാണാന്‍ ഭംഗിയുള്ള ചിറകുകള്‍ ശരീരത്തോടു ചേര്‍ത്തു വച്ച്, ഒരഭ്യാസിയെപോലെ ചെറുതെങ്കിലും ഉരുക്കുപോലുള്ള ചുണ്ടുകള്‍ നീട്ടി കുഞ്ഞാറ്റക്കിളി ചിത്രശലഭത്തിനുനേര്‍ക്ക് പാഞ്ഞടുത്തു. തനിക്കു നേരെനീണ്ടു വരുന്ന ഉരുക്കു ചുണ്ടുകള്‍ കണ്ടു വിരണ്ട ശലഭം തന്റെ ദുര്‍ബലമായ ചിറകുകള്‍ വിടര്‍ത്തി അന്തരീക്ഷവായുവിനെ തള്ളി.
അങ്ങനെയാണ് ഇളം കാറ്റ് വീശാന്‍ തുടങ്ങിയത്.
'എല്ലാ കാറ്റുംകൊടുംകാറ്റും തുടങ്ങുന്നത് ചിത്രശലഭങ്ങളില്‍ നിന്നാണ്. അവയുടെ ഭയന്നു വിരണ്ട മര്‍മ്മരങ്ങളാണീ കാറ്റുകളെല്ലാം'
ഭംഗിയുള്ള കുഞ്ഞാറ്റകിളിയുടെ ആഹാരമായിത്തീരും മുന്‍പ് ശലഭം തള്ളി നീക്കിയ വായു കുറ്റികാട്ടില്‍ കൂട്ടമായി ഒളിച്ചിരുന്ന ചിത്രശലഭങ്ങളെ ഭയപ്പെടുത്തി. അവര്‍ ഒരേ വേഗതയിലും താളത്തിലും ചിറകുകള്‍ വീശി അന്തരീക്ഷത്തില്‍ പ്രകമ്പനമുണ്ടാക്കികൊണ്ട് പറന്നുയര്‍ന്നു.
അങ്ങനെ ആ പ്രകമ്പനം ഒരു കാറ്റായി വീശാന്‍ തുടങ്ങി. കാറ്റ് കൊടുംങ്കാട്ടിലെ പൂക്കളോടും ഇലക്കളോടും ദുഖം പറഞ്ഞു. പൂക്കളും ഇലകളും ചിത്രശലഭങ്ങളുടെ ആത്മബന്ധുവാണ്. സ്വതവേ ശാന്തരെങ്കിലും  ശലഭങ്ങളുടെ കഥ കേട്ടപ്പോള്‍ അവര്‍ക്കു ദേഷ്യം വന്നു. അവര്‍ തങ്ങളെ കൊണ്ടാകും വിധം ശരീരമിളക്കി കാറ്റിനെ കൊടും കാറ്റാക്കി.
അങ്ങനെ ആത്മ ബന്ധനത്തിന്റെ ചങ്ങലയിലെന്ന പോലെ കാറ്റും കൊടുംങ്കാറ്റും ഉണ്ടായി.
ലക്ഷ്യമില്ലാതെ അലറി നടന്നിരുന്ന കൊടുംങ്കാറ്റ് കരയുടെ മാറിടം പോലെ ഉയര്‍ന്നു നിലക്കുന്ന മലയില്‍ തട്ടി ദിശമാറി മനുഷ്യര്‍ അധിവസിക്കുന്ന നഗരത്തിലേക്കു സഞ്ചരിച്ചു.
പ്രപഞ്ചരഹസ്യങ്ങള്‍ തേടിയിറങ്ങിയതുപോലെ കാറ്റ് മുന്നോട്ടു കുതിച്ചു. കൊടുംങ്കാട്ടില്‍ നിന്നും ഉയര്‍ത്തികൊണ്ടുവന്ന കരിയിലകളുമായാണ് കാറ്റിന്റെ യാത്ര.
വന്യവും ശക്തവുമായിരുന്നെങ്കിലും ദൂരെ അസ്തമയ സൂര്യനില്‍ മുങ്ങികിടക്കുന്ന കോണ്‍ക്രീറ്റ് കെട്ടിടങ്ങളുടെ കാടുകണ്ടപ്പോള്‍ കൊടുംങ്കാറ്റിനും അത്ഭുതം തോന്നി.
ചക്രവാള സൂര്യന്‍ പോയ്മറയുന്നതാണെങ്കിലും അതില്‍ പ്രതീക്ഷയുടെ ഒരിറ്റു ജീവന്‍ ബാക്കിയുണ്ടാകും. മറ്റൊരു പുലര്‍ കാലത്തിന്റെ ! എന്തു ചെയ്യണമെന്നറിയാതെ കാറ്റ് ഒരു നിമിഷം ആ നഗരത്തിന്റെ അതിര്‍ത്തിയില്‍ സംശയിച്ചു നിന്നു.

അതേ അസ്തമയ സൂര്യനഭിമുഖമായി ആ നഗരത്തിലെ ഏറ്റവും ഉയരം കൂടിയ ഒരു കെട്ടിടത്തിന്റെ ഏറ്റവും മുകളിലെ വീതികുറഞ്ഞ അരമതിലിനു മുകളില്‍ നിന്നുകൊണ്ട് ഭൂമിയിലേക്കു നോക്കി നില്‍ക്കുകയായിരുന്നു അയാളപ്പോള്‍.
താഴെ ഭൂമിയില്‍ മനുഷ്യരും വാഹനങ്ങളും ഉറുമ്പുകളെപോലെ ഉരുണ്ടുണ്ടുരുണ്ട് പോകുന്നു.
അന്തരീക്ഷത്തിന്റെ ആഴം കടലാഴത്തതിനേക്കാളും ഭയാനകമാണ്.
ചിത്രശലഭത്തെ പോലെ ഭയമായിരുന്നു അയാളുടെ സ്ഥായീ ഭാവം. എവിടേയും ഇരിക്കാനാവില്ല. ഒരിലയും ശലഭത്തിനു സുരക്ഷിതമല്ലാത്തതുപോലെ ഒരിടത്തും അയാള്‍ക്കു ധൈര്യം കിട്ടിയില്ല. എന്തിനും ഏതിനും ഭയം. ആദിയും അന്തവുമില്ലാത്ത ഭയം. കൂട്ടുകാര്‍ക്കെല്ലാം അവനൊരു തമാശയായിരുന്നു. മറ്റുള്ളവര്‍ക്ക് ഭയത്തിന്റെ മാനദണ്ഡവും.
ഒരാളുടെ കണ്ണുകളില്‍ പോലും നോക്കുവാനാകാതെ തല താഴ്ത്തി ഒട്ടകത്തെ പോലെ കൂനി നടക്കുന്നവന്‍.
എന്ന്, എപ്പോള്‍ മുതല്‍ ? എന്തുകൊണ്ടാണ് ഇത്രയും ഭയം?
ചോദ്യങ്ങള്‍ കുറെയുണ്ടായിരുന്നു അയാളുടെയുള്ളില്‍. ഒരുപക്ഷേ ഭയപ്പെടുക എന്നത് അയാളുടെ ജീവിത ദൗത്യമാകാം.
ഒന്നിനുമല്ലാതെ ഭയപ്പെടുക.

ധീരതയ്ക്കുള്ള ബഹുമതി കിട്ടിയ ഒരു പട്ടാളക്കരന്റെ മകനാണയാള്‍. ആ പട്ടാളക്കാരന് എങ്ങനെ ഇത്ര ഭീരുവായ ഒരു മകനുണ്ടാകും?
അന്ന് അച്ഛന്‍ അമ്മയുടെ ചാരിത്ര്യത്തെ സംശയിച്ച ദിവസമാണ് അയാളുടെ കുട്ടിമനസ്സിന് ആദ്യമായി വേദനിച്ചത്. സങ്കടവും ദേഷ്യവും കൊണ്ട് അമ്മ വിങ്ങിപൊട്ടി കരയുന്നതു കേട്ടപ്പോള്‍ തന്റെ ജന്മത്തെ ശപിച്ച് വീടുവിട്ടിറങ്ങിയതാണ്.
കാലം എത്ര കടന്നു പോയെന്ന് അയാള്‍ക്കു തന്നെ തിട്ടമില്ല !!
ധീരത തെളിയിക്കാന്‍ അച്ഛനെപോലെ പട്ടാളത്തില്‍ ചേരാം. യുദ്ധമുണ്ടായാല്‍ പങ്കെടുക്കാം.
 യുദ്ധങ്ങല്‍ തന്നെ ഭീരുത്വമല്ലെ?
ഭൂമി സൃഷ്ട്ടിച്ചപ്പോള്‍ ഇല്ലാതിരുന്ന അതിരുകളുണ്ടാക്കി പരസ്പ്പരം കൊല്ലുന്നതു ധീരതയാണോ? ഏതു പുല്‍മേട്ടിലാണ് കളിക്കേണ്ടതെന്ന് ചിത്രശലഭങ്ങളെ വിലക്കുന്നതാണോ ധീരത?
ആ നഗരത്തിലെ അധോലോക നായകനെ തിരഞ്ഞു നടന്ന്, കണ്ടുപിടിച്ചു കൊല്ലാം  പക്ഷേ അയാള്‍ ഇല്ലെങ്കില്‍ മറ്റൊരാള്‍ അവിടെ ഉണ്ടാകും.
ഒരു ജീവനെടുത്തു കിട്ടുന്ന ധീരത വ്യാജമാണ്.

ഭരണകൂടത്തിന്റെ ഭീകര നിയമങ്ങള്‍ക്കെതിരേ നിരന്തരം സമരം നടത്തുന്ന നഗരമാണത്. ആ സമരത്തിന്റെ മുന്‍പില്‍ ചെന്നു നിന്ന് മുദ്രാവാക്യം വിളിക്കാം. പോലീസിന്റെ തല്ലുകൊണ്ട് ജീവന്‍ പോകും വരെ സമരം ചെയ്യാം.  പ്രതിഷേധിക്കാം. പക്ഷേ ഇതെല്ലാം ചെയ്യുന്നത് അനേകം പേരുടെ ജീവനെടുത്ത ഒരു കലാപത്തിന്റെ സൂത്രധാരനായ നേതാവിന്റെ അധികാരക്കൊതിക്കു വേണ്ടിയാണെന്നു വന്നാലോ?
ഈ വിരോധാഭാസത്തില്‍ എവിടെയാണ് ധീരത?
ചിത്രശലഭങ്ങള്‍ക്ക് ഭക്ഷ്യശൃംഖലയിലെ ബന്ധുവായ കുഞ്ഞാറ്റക്കിളി ശത്രുവാകുന്നതുപോലെ, മനുഷ്യര്‍ക്ക് ഈ ലോകതറവാടില്‍ ജനിച്ചു വീഴുന്ന എല്ല ഇരുകാലികളും ശത്രുക്കളാണ്. സംശയത്തോടെയും ഭയത്തോടെയുമല്ലാതെ അവര്‍ക്കു പരസ്പ്പരം നോക്കാനാവില്ല. നിശബ്ദമായി നില്‍ക്കുന്ന, ഒരു വരിയുടെ മുന്‍പിലും പിന്‍പിലും നില്‍ക്കുന്നവര്‍ ശത്രുകളാണെന്ന് അവന്റെ ഉള്ളിലിരുന്ന് ആരോ മന്ത്രിച്ചുകൊണ്ടിരിക്കും. ഒരിക്കല്‍ തീര്‍ന്നു പോയേക്കാവുന്ന ശ്വാസവും വായുവും ജലവും ഉപയോഗിച്ചു തീര്‍ക്കാന്‍ വന്ന ശത്രു!
ആ ശത്രുത മറച്ചു പിടിക്കാനുള്ള പൊയ്മുഖങ്ങളാല്‍ സമൃദ്ധമാണ് മനുഷ്യരുടെ വ്യവസ്ഥകളും നിയമങ്ങളും. അത്തരമൊരു ലോകത്ത് എങ്ങനെ ഭയപ്പെടാതെ ജീവിക്കും.
ചിത്രശലഭങ്ങളുടെ കൊടുംങ്കാറ്റുപോലെ ശത്രുക്കളുടെ കൊടുംങ്കാറ്റും ഒരിക്കല്‍ ഉണ്ടാകുമായീക്കും..!

ഭയം വസിക്കുന്ന ശരീരവുമായി, ഒരാളുടേയും മുഖത്തു നോക്കാനുള്ള ധൈര്യം പോലുമില്ലാതെ, കുറ്റിത്താടി വളര്‍ത്തിയ മുഖവുമായി അയാള്‍ പലയിടങ്ങളില്‍ സഞ്ചരിച്ചു. പലയിടങ്ങളില്‍ പലപല ജോലികള്‍ചെയ്തു. ചിലയിടങ്ങളില്‍ ഹോട്ടല്‍ ജോലിക്കാരനായി. ചിലയിടങ്ങളില്‍ റിക്ഷാക്കാരനായി. ചിലയിടങ്ങളില്‍ പൊതുനിരത്ത് വൃത്തിയാക്കുന്നവരുടെ കൂട്ടത്തില്‍!
കാലം അങ്ങനെ മഹാ മുനിയെപ്പോലെ കടന്നുപോകവേ മരുഭൂമിയുടെ ഓര്‍മകളില്‍ പെയ്ത ഒരേ ഒരു മഴയെന്ന പോലെ ആ ഭയത്തിന്റെയും ശത്രുതയുടേയും ഭൂമിയില്‍ അയാള്‍ ആ കാഴ്ച്ച കണ്ടു.
അതൊരു വേശ്യാലയം ആയിരുന്നു.

പകല്‍ മുഴുവനും ജോലിചെയ്തു കിട്ടുന്ന തുട്ടുകള്‍കൊണ്ട് അയാള്‍ അവിടേക്കു പോകും. അവളുടെ കണ്ണുകള്‍ക്കു വല്ലാത്ത ആഴമുണ്ടായിരുന്നു. അയാള്‍ പണം കൊടുത്തു. വാടകക്കെടുത്തിരുന്നത് അവളുടെ ശരീരമായിരുന്നില്ല. അവളുടെ ആ തവിട്ടു നിറമുള്ള കണ്ണുകളായിരുന്നു.
അളക്കുവാനാകാത്തത്ര ആവേശത്തോടെ അയാള്‍ ആ കണ്ണുകളുടെ വശ്യതയില്‍ നോക്കി ഇരിക്കും. അങ്ങനെ നോക്കിയിരിക്കുമ്പോള്‍ അയാള്‍  അവാച്യമായ ആശ്വാസം അനുഭവിച്ചിരുന്നു.
ആദ്യമാദ്യം അവള്‍ക്ക് ദേഷ്യവും സഹതാപവുമെല്ലാം തോന്നിയിരുന്നു. പിന്നെ സാവധാനം അവളും അവന്റെ കണ്ണുകളുമായി പ്രണയത്തിലായി.
കണ്ണുകളില്‍ കണ്ണുകള്‍ കോര്‍ത്ത് എത്ര മഴയും വേനലും മഞ്ഞും കഴിഞ്ഞു പോയെന്ന് അവര്‍ക്കറിയില്ല! കാലങ്ങള്‍ കാണാതെ അവരുടെ മിഴികള്‍ പ്രണയിച്ചു കൊണ്ടേയിരുന്നു.
'പ്രണയം..! അതാകാം ഭയമില്ലാത്തവന്റെ ഭാവം '
അവള്‍ അതു തിരുത്തി: 'പ്രതീക്ഷകള്‍.. പ്രതീക്ഷകളുള്ളവനാണ് ഭയമില്ലാത്തവന്‍'
അയാള്‍ക്കതു മനസ്സിലായില്ല.

വേശ്യകള്‍ ബെഞ്ചാരെകളെ പോലെയാണ്. അവര്‍ക്ക് സ്വന്തമായി ഒരു ദേശമോ നഗരമോ ഇല്ല.വിയര്‍പ്പുമണമുള്ള ഇടുങ്ങിയ മുറികളാണവരുടെ ലോകം. ദേശങ്ങള്‍ മാറുന്നത് അവര്‍ അറിയാറില്ല. ഭിത്തികളുടെ നിറം മങ്ങുന്നതു മാത്രമാണ് അവരറിയുക.
അന്ന് അവള്‍ ഭിത്തികള്‍ മങ്ങിയ മറ്റൊരു ലോകത്തിലേക്കു യാത്ര പോവുകയായിരുന്നു.
എന്നെന്നേക്കുമായി അവളുടെ കണ്ണുകള്‍ വാടകക്കെടുക്കുവാന്‍ അവന്‍ തയ്യാറാണ്. പക്ഷേ അതവള്‍ വിലക്കി.
കുഞ്ഞാറ്റകിളിയുടെ ഇരയാവുക ചിത്രശലഭത്തിന്റെ നിയോഗമാണ്. എതു കൊടും കാട്ടില്‍ പോയൊളിച്ചാലും ആ നിയോഗത്തില്‍ നിന്നും ഒഴിഞ്ഞു മാറാനാവില്ല. ഒരു വേശ്യയായി ജീവിക്കുക അവളുടെ നിയോഗമാണ്. മറ്റെന്തു ചെയ്താലും അവള്‍ക്ക് ഭയപ്പെട്ടു മാത്രമേ ജീവിക്കാനാകൂ..
വേശ്യകളുടെ അദൃശ്യമായ ചിറകുകള്‍ക്ക് ഒരു കൊടുംങ്കാറ്റുണ്ടാക്കാന്‍ പറ്റുമോ? എങ്കില്‍ ഒരു പക്ഷേ ലോകത്തെ മുഴുവനും കടപുഴക്കി എറിയാന്‍ തക്ക ശക്തമാകും അത്!
ആര്‍ദ്രമായ, ക്ഷീണിച്ച കണ്ണുകള്‍ ചിമ്മി യാത്ര പറഞ്ഞിറങ്ങുമ്പോള്‍ അവള്‍ വീണ്ടും മന്ത്രിച്ചു.
'പ്രതീക്ഷകള്‍... പ്രതീക്ഷകള്‍ മാത്രമാണ് ഒരു ധീരന്റെ ഭാവം'
ചിത്രശലഭങ്ങളുടെ കാറ്റ് നഗരത്തിലെത്തിയ ദിവസമായിരുന്നു അത്. ചക്രവാളത്തിന്റെ പ്രതീക്ഷകള്‍ കണ്ട് അന്തം വിട്ടുനിന്ന കൊടുംങ്കാറ്റ്, പിന്നെ മുന്നോട്ട് സംശയത്തോടെ നീങ്ങികൊണ്ടിരുന്നപ്പോള്‍, ആ നഗരത്തിലെ ഏറ്റവും ഉരയരം കൂടിയ കെട്ടിടത്തിനു മുകളില്‍ നിന്നുകൊണ്ട് ചുവന്ന ആകാശവും അന്തരീക്ഷത്തിന്റെ ആഴവും നോക്കി നില്‍ക്കുകയായിരുന്നു അയാള്‍.
ചിത്രശലഭങ്ങളുടെ കാറ്റ് ആദ്യം അയാളുടെ നെറ്റിയിലേയും കക്ഷങ്ങളിലേയും വിയര്‍പ്പൊപ്പിയെടുത്തു. പിന്നെ  വല്ലാത്ത വന്യതയോടെ കാട്ടിലെ കരിയിലകള്‍ക്കൊപ്പം അയാളെയും ചേര്‍ത്തു. ചക്രവാളം കണ്ട് വിരണ്ടോടുന്ന പക്ഷികളെ പോലെ ചിത്രശലഭങ്ങളുടെ കാറ്റും കരിയിലകളും കടലില്‍ മുങ്ങക്കൊണ്ടിരിക്കുന്ന സൂര്യനെ ലക്ഷ്യമാക്കി യാത്ര തുടര്‍ന്നു.




0 comments:

Followers