മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം       മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം

Tuesday, April 1, 2014

സാഹിത്യവേദി ചര്‍ച്ചയില്‍ കവി സെബാസ്റ്റിയന്‍ പങ്കെടുക്കുന്നു

 പ്രിയപ്പെട്ട അക്ഷര സ്‌നേഹികളേ,

മുംബൈ സാഹിത്യവേദിയുടെ പ്രതിമാസ ചര്‍ച്ചയില്‍ ഏപ്രില്‍ മാസം ആദ്യ ഞായറാഴ്ച (06/04/2014) യുവ കവി കണ്ണന്‍ തട്ടയില്‍ കവിതകള്‍ അവതരിപ്പിക്കും. മാട്ടുംഗ കേരളഭവനത്തില്‍ വെകുന്നേരം 6 മണിക്ക് നടക്കുന്ന ചര്‍ച്ചയില്‍ മുംബൈയിലെ എഴുത്തുകാരും, സാഹിത്യാസ്വാദകരും പങ്കെടുക്കും.

 
Sebastian
എ. അയ്യപ്പന്‍ കവിതാ പഠനകേന്ദ്രം അന്‍ഡ് ഫൗണ്ടേഷന്റെ പ്രചരണാര്‍ത്ഥം പ്രവാസി എഴുത്തുകാരുമായി സംവദിക്കുന്നതിനായി മുംബയിലെത്തുന്ന പ്രശസ്ത കവി സെബാസ്റ്റ്യന്‍ ചര്‍ച്ച മോഡറേറ്റ് ചെയ്യും.
ചര്‍ച്ചാപരിപാടിയിലേക്ക് താങ്കളേയും സുഹൃത്തുക്കളേയും ആദരപൂര്‍വ്വം സ്വാഗതം ചെയ്യുന്നു.

സ്ഥലം: മാട്ടുംഗ കേരള സമാജ് ഹാള്‍
തിയതി: ഏപ്രില്‍ 06, 2014. ഞായറാഴ്ച
സമയം: വൈകുന്നേരം കൃത്യം 6 മണി.

ചടങ്ങില്‍ നിങ്ങളും പങ്കെടുക്കണമെന്ന് ഒരിക്കല്‍കൂടി വിനീതമായി അഭ്യര്‍ത്ഥിക്കുന്നു


സസ്‌നേഹം
സന്തോഷ് പല്ലശ്ശന,
കണ്‍വീനര്‍, സാഹിത്യവേദി,
മുംബൈ

നോട്ട്: പരിപാടി കൃത്യം 6 മണിക്കുതന്നെ തുടങ്ങുന്നതായിരിക്കും.ബഹുമാന്യ സുഹൃത്തുക്കള്‍ കൃത്യസമയത്തുതന്നെ എത്തിച്ചേരുവാന്‍ ശ്രദ്ധിക്കുക





Kannan Thattayil
കണ്ണന്‍ തട്ടയില്‍
സര്‍ഗ്ഗാത്മകതയില്‍ വേറിട്ട വഴികളിലൂടെ നടക്കണമെന്ന് സ്വയം നിഷ്‌ക്കര്‍ഷിക്കുന്ന ഒരു യുവ സാഹിത്യകാരനാണ് ശ്രീ കണ്ണന്‍ തട്ടയില്‍. ആത്മാവിന്റെ അകക്കണ്ണിലാണ് സര്‍ഗ്ഗാത്മകതയ്ക്ക് രാസ്വത്വരമാകുന്ന കാഴ്ച്ചകള്‍ വന്നുനിറയുന്നത് എന്ന് കണ്ണന്‍ വിശ്വസിക്കുന്നു. അതുകൊണ്ടുതന്നെ അസാധാരണമായ അന്തര്‍മുഖത്വംകൊണ്ട് ഏകാന്തകൊണ്ട് അദ്ദേഹം നെയ്‌തെടുക്കുന്ന കവിതകള്‍ ചടുലമായിപ്പോകുന്നു. സാമ്പ്രദായിക രചനാരീതികളൊ കാവ്യഗിമ്മിക്കകളൊ അദ്ദേഹത്തെ വശീകരിക്കുന്നില്ല. ആത്മാവില്‍ വന്നലയ്ക്കുന്ന അരൂപിയായ കവിതകളെ അതേപടി വായനക്കാര്‍ക്കുമുന്നില്‍ പിടിച്ചുവയ്ക്കുന്ന അദ്ദേഹത്തിന്റെ എഴുത്തിന്റെ തച്ചുശാസ്ത്രം വിസ്മയിപ്പിക്കുന്നതാണ്.

ആനുകാലികങ്ങളില്‍ കവിതകള്‍ എഴുതുന്നു. നടന്‍, നാടക പ്രവര്‍ത്തകന്‍. കഥകള്‍ക്ക് മുംബൈ ജനശക്തി അവാര്‍ഡ്‌



 കണ്ണന്‍ തട്ടയില്‍ സാഹിത്യവേദിയില്‍ അവതരിപ്പിക്കുന്ന കവിതകള്‍

പച്ച കത്തുമ്പോള്‍

നമ്മള്‍ ഒരുമിച്ചു ജനിച്ചവരല്ല,
നാളെ നാമൊരുമിച്ചു മരിക്കുകയുമില്ല;
ഇതിനിടയിലെപ്പോഴോ,
താക്കോല്‍ പഴുതിലൂടെയോ
നീയെന്റെ  മുറിയില്‍ ചേക്കേറിയത്

പച്ചിച്ചു നില്‍ക്കുന്ന ചുവരുകളൊക്കെയും
പായലുരച്ചുകഴുകി നീ  മുറിവെടിപ്പാക്കി
ഒന്നിച്ചൊന്നുണരുംമുന്‍പേ ഉരിയാടുംമുന്‍പേ
എന്റെ പച്ച കെടുത്തിയല്ലോ?
എങ്കിലും നിന്‍ ചിരി !
ഈ മുറിയില്‍ ഇതുവരെ
ഒരു സൂര്യനും ചിരിച്ചിട്ടില്ല
അതുകൊണ്ടാകാം 
നിന്റെ ചിരിവെയിലില്‍  കുളിരുണര്‍ന്നത്
ഉണര്‍ന്നപ്പോഴാണറിയുന്നത്
നീയൊരു ദേശാടനപക്ഷിയാണെന്ന്
പറന്നുയരും മുന്‍പേ, 
നീ  തുപ്പിയ ചിരിമിന്നലേറ്റ്
പച്ചവറ്റിപ്പഴുത്തു ഞാനും തുളകുത്തിവീണു
കരിയിലകളോടൊപ്പം കത്തിച്ചു നീ തീകായുന്നു
മറ്റൊരു മുറിയിലെ  കുളിരകറ്റാന്‍ പച്ചകത്തുന്നു

ആരൊക്കെ പൂവിട്ടുനിന്നാലും പഴുത്തുവീണാലും
പച്ചിലകള്‍ ചിരിക്കാറില്ല, പഴുക്കാറുമില്ല;
നെഞ്ചില്‍ അടുപ്പുകൂട്ടി അന്നം വെച്ചുവിളമ്പാറേയുള്ളൂ;
ആരെങ്കിലും പച്ച(ക്ക്) കത്തിക്കുംവരെക്കുമാത്രം.


കാടുതീണ്ടല്‍

ഞാനൊരു പാവം കാട്ടുപെണ്ണ്
എന്റെ കാട്ടുരുപം കണ്ടവരെന്നെ
'രാക്ഷസി' എന്നുവിളിച്ചു.
അതു കേട്ടു, ചിരിയുണരും മുന്‍പേ;
ഞൊടിയിടയില്‍ ആരാണ് എന്റെ മൂക്കും മുലയും....!

ഏതു രാമനാണ് കളവുപദേശിച്ചത് ?
ഏതു ലക്ഷ്മണകുമാരനാണ്
അരിഞ്ഞുവീഴ്ത്തിയത് ?
പീഡനം ഇന്നും ഇന്നലെയും തുടങ്ങിയതല്ലല്ലോ ?
എല്ലാം സഹനത്തോടെ പൊറുത്തിട്ടും;
ഇപ്പോഴെന്റെ യോനിയിലേക്കാണല്ലോ,
അവരുടെ നായാട്ടുനോട്ടങ്ങള്‍ ?
അപ്പോഴും ജാനകിമാര്‍ ഒരു വലിയ
മഹാവനമായി കുന്തിച്ചുചിന്തിച്ചിരിക്കുന്നു !

പക്ഷെ; ഇനിയെന്റെ 
തരിശുമാറിടത്തില്‍ തിരയുന്ന
കുഞ്ഞിനോടു ഞാനെന്തു കളവുപറയും രാമാ ?

കിരീടമില്ലാതെയിന്നും
കുമാരന്മാര്‍ കാടുകള്‍ തീണ്ടുന്നു.
ഞങ്ങള്‍ കാട്ടുപെണ്ണുങ്ങളെത്തേടിത്തന്നെ ?


ഭൂപടം. . . !
അന്നൊക്കെ മഴ നനച്ചിരുന്നു.
നനഞ്ഞ മണ്ണിന്റെ പുതുമണമേറ്റ്
കണ്ണുവിടര്‍ത്തിയ വിത്തുകള്‍
പയ്യെ പിച്ചവെച്ചു പടര്‍ന്നുപന്തലിച്ചു

ഞെട്ടുകള്‍  മൊട്ടുകളെ  പാതിപെറ്റിടും 
മണവും മധുരവും വിരുന്നുവിളംബിയ
പൂവുകളുടെ നാണിച്ചു കൊഞ്ചിയ പുഞ്ചിരിയും
അതുകണ്ടു കൊതിയോടെ ശലഭങ്ങളും
പിന്നെ പൂമ്പൊടിയും പാരാഗണവും
പഴുത്ത കായ്കള്‍ രുചിയോടെ കിളികളും
നിറങ്ങള്‍ കൊത്താതെ വിത്തുകളെ വെറുതെ വിട്ടു

ഇന്നിവിടെ മഴമേഘങ്ങളില്ല, നനവുമില്ല
പുതുമണവും  മധുരവുമില്ല
നല്ല നാണമില്ല പുഞ്ചിരികളുമില്ല
പഴയ കൊതിയും  രുചികളുമില്ല

ഓര്‍ക്കപ്പുറത്തെപ്പോഴോ ഒന്ന് പെയ്തു
പഴയ താളമില്ല കൂടെ കുളിരുമില്ല,
അന്നക്കുട്ടിയുടെ മുറ്റത്ത് വെള്ളനിറത്തോടെ. . .
പാറുക്കുട്ടീടെ മുറ്റത്ത് മഞ്ഞ നിറത്തോടെ....
അബ്ദുക്കുട്ടിടെ മുറ്റത്ത് പച്ചനിറത്തോടെ....
എന്റെ മുറ്റത്തോ ചെങ്കണ്ണു ബാധിച്ച്...

പിറ്റേന്ന് നേരമുണര്‍ന്നപ്പോള്‍  !!
പുഴകള്‍ വറ്റിയ, കടലുകളില്ലാത്ത
വിളറിവെളുത്ത എല്ലുതള്ളിയ ഭൂപടം. . . !
ഒരു പട്ടിക്കും വേണ്ടാതെ വെറുതെ. . . ?


പൊങ്കാലയിറച്ചി

നടവഴിയിലെ പതിവുവേഗത
പരിഭ്രമിച്ചു പതറുന്നതിനിടയില്‍
കാല്‍വിരല്‍ത്തുമ്പു തട്ടിയതും
പൊങ്കാലക്കലങ്ങളിലൊന്നു
തിളച്ചു തൂകാതെ വീണുടഞ്ഞു.

ദേവീനിന്ദ, അവിശ്വാസി, മഹാപാപി. . .
എന്നീ കുറ്റാരോപണപ്രകാരം
കൊട്ടിഘോഷിക്കപ്പട്ട ദൈവകോപത്താല്‍
നാളെ ഞാന്‍ മരണപ്പെടാം

ഒരു പോസ്റ്റ്‌മോര്‍ട്ടത്തിനും കണ്ടെത്താനാകാത്ത
അത്യപൂര്‍വ്വകാരണങ്ങളാല്‍ ഒരു മരണം...

എന്റെ കുറ്റം ദേവിയെന്നെ
തിരിച്ചറിയിക്കപ്പെടുന്ന അതേ നിമിഷം തന്നെ
പെര്‍മിറ്റില്ലാത്ത ഒരു പാണ്ടിലോറി ഓടിവന്ന്
പൊങ്കാലക്കളങ്ങളിലെ വേവുനോക്കി
വിശന്നു കിതച്ചു വിയര്‍ത്തൊലിച്ചു നിന്നു

ക്ഷമിക്കണം;
ദേവിയെന്നോടൊപ്പം തിരക്കായതിനാല്‍
പെട്ടെന്നൊന്നും ചെയ്യാനായില്ല

ഇപ്പോള്‍ നിരത്തിനിരുവശത്തും
നല്ല പൊങ്കാലയിറച്ചി
വളരെ വിലക്കുറവില്‍ കിട്ടും
ദയവുചെയ്ത് ആരും തിരക്കുകൂട്ടരുത്
അടുത്തകൊല്ലം കൂടുതല്‍ സ്‌റ്റോക്ക് കരുതുന്നതായിരിക്കും

ഒരു പ്രത്യേക അറിയിപ്പ് :
ധര്‍മ്മാശുപത്രിക്കു ചുറ്റും
നല്ല ഭക്തജനത്തിരക്കാണ്...
ശ്രീകോവിലിനുള്ളില്‍
ഒരടിയന്തര ശസ്ത്രക്രിയ നടക്കുന്നു...
ആരാധന അഥവാ അര്‍ബുദം മോക്ഷമാകുന്നു....


മേല്‍വിലാസം

ജനനത്തിനും മുന്‍പേ,
തടവിലായ നിന്‍ തീരാക്കൊതി പോലെയെന്‍
കൈയ്യക്ഷരങ്ങള്‍ക്കും ഒരേകാന്ത കൊതി 
കൈയ്യെഴുത്തു കൈമാറാന്‍ പുറപ്പെട്ട നേരം
കൗതുകങ്ങള്‍ക്കുമപ്പുറം തീര്‍ത്തു നീ
നെഞ്ചിടിപ്പിനുള്ളിലാ പ്രാണനാദം....

ഇനിയവളുടെ വായനയില്‍
എന്റെ അക്ഷരങ്ങളുടെ
മടിക്കുത്തഴിഞ്ഞ്
അര്‍ത്ഥങ്ങള്‍ സ്വതന്ത്രരാകും
അക്ഷരത്തെറ്റുകളിലൂടെ
എന്റെ മനോഗതം അവളറിയും

അവിടെ ഞങ്ങള്‍, അക്ഷരങ്ങള്‍ വിരിച്ച്
അക്ഷരങ്ങള്‍ പുതച്ച്
വരികളുടെ മേല്‍ക്കുരകള്‍ക്കു കീഴില്‍
ഒന്നാകുന്ന സുന്ദരനിമിഷം....

നാണവും നഗ്‌നതയും നഷ്ട്ടപ്പെട്ട പ്രണയത്തിന്റെ
ചുടുചുംബനച്ചാറുണങ്ങാത്ത അക്കങ്ങള്‍
നിറഞ്ഞു മാസക്കളങ്ങളിന്നും
ചുവന്നുചിരിക്കുന്നതു മാത്രമാണ് ഒരു തെളിവ്....

അങ്ങനെ, യങ്ങനെ, യങ്ങനെ, യങ്ങനെ
പ്രണയത്തിന്റെ അനശ്വരതയെപ്പറ്റി
ഒട്ടും, ഒട്ടും സംശയമില്ലാത്ത നേരത്താണറിഞ്ഞത് !
ഞെട്ടിത്തരിച്ചു ഞാന്‍,
വെട്ടിത്തിരിഞ്ഞൊന്നു നോക്കി നിന്നെ
ആ, ഒരൊറ്റ നോട്ടം കൊണ്ടറിഞ്ഞു ഞാന്‍ !

ഒരേ മേല്‍വിലാസത്തില്‍,
ഒരേ പേരില്‍, ഒരേ രൂപത്തില്‍,
ഒരേ ഭാവത്തില്‍, ശബ്ദത്തില്‍....
ഒരേ നിറത്തില്‍, മണത്തില്‍.....
ഒരു വേശ്യയും ഒരു വിധവയും
ഒരുമിച്ചു താമസിക്കുന്നുവെന്ന്
അവരുടെ ശാരീരികസംശ്ലേഷണത്തിനു ശേഷം
എന്റെ കൈയ്യക്ഷരങ്ങള്‍ക്കും നല്ല ഉപ്പുരസം.


ഉത്തരം കിട്ടാത്ത ഒരുതരം രോഗം

പെയ്യാതിരുന്നു പെയ്ത
ആ മഴ നനഞ്ഞതാകണം,
വീട്ടിലാകെ കഷ്ട്കാലമാണ്. . .

പശുക്കള്‍ക്കാകെ പനി പിടിക്കുന്നു
കോഴികളൊക്കെ വിറച്ചു വീഴുന്നു,
പൂച്ചക്കും പട്ടിക്കും വരെ തുമ്മലും ചീറ്റലും,
എന്തിനേറെപ്പറയുന്നു;!
പാറ്റകള്‍ പല്ലികള്‍, എലികള്‍, ചേരകള്‍. . .
എല്ലാവര്‍ക്കും ഓരോരോ തീരാ രോഗങ്ങള്‍. . .

അപ്പോഴും; എനിക്കൊരു രോഗവുമില്ലെന്ന്
അങ്ങനെ ആശ്വസിച്ചിരിക്കെ....

ഇപ്പോള്‍, സംശയം ഇത്രയേയുള്ളൂ;
'സ്വയംഭോഗത്തിലൂടെ പകരുന്ന രോഗമേതാണ്; സര്‍ ?'
ചോദ്യങ്ങള്‍ക്കൊന്നും പിടികൊടുക്കാത്ത ആ രോഗം ?


ഒറ്റക്കൊരു പെണ്‍കുട്ടി

ഒറ്റക്കൊരു പെണ്‍കുട്ടി അതാ ബലിയിടുന്നു
കഴിഞ്ഞ ആണ്ടുബലിക്ക് അമ്മയൊപ്പമുണ്ടായിരുന്നു
ഇന്നവള്‍, അതേ നേരത്ത്,
സമാസമം മാതൃപിതൃ ബലികളിടുന്നു.

പിണ്ഡങ്ങള്‍ തിന്നുതീര്‍ന്നിട്ടും ദഹിക്കാത്ത
കൊതികള്‍ വിസര്‍ജ്ജിക്കുന്ന നാവുകള്‍
കണ്ടു കഷ്ട്ടം തോന്നി അവളതാ സ്വന്തം ബലിയിടുന്നു.

ബലികള്‍, കേവലം മരിച്ചവര്‍ക്കുവേണ്ടി മാത്രമുള്ളതല്ലെന്നു
ശബ്ദത്തിനേക്കാള്‍ ഉച്ചത്തില്‍ വിളിച്ചുപറഞ്ഞത്
ഇവിടെ ഈ പെണ്‍കുട്ടി മാത്രമാകാം.

അവളുടെ ബലിച്ചോറും തിന്നുതീര്‍ത്ത കൊക്കുകള്‍
പരസ്പ്പരംകൂട്ടിയുരസി കത്തിയ തീയില്‍
ആര്‍ത്തവച്ചോരയിറ്റു വീണതും
കനല്‍നാളങ്ങള്‍ ചുട്ടുപൊള്ളി,
അലറിക്കരഞ്ഞു തീയാളുന്നു
കൊക്കുകളിലൂടെ ചിറകുകളിലൂടെ
ഒന്നില്‍നിന്നൊന്നിലേക്ക് തീ പടരുന്നു

ലോകത്തെ അതിശയിപ്പിച്ചുകൊണ്ട് അതാ ആ പെണ്‍കുട്ടി
കരിഞ്ഞുവീണ ബലിക്കാക്കക്കൂട്ടത്തിനു ബലിയിടുന്നു. 
പിണ്ഡങ്ങള്‍ തിന്നാനൊരൊറ്റയോരെണ്ണവും
ശേഷിച്ചിട്ടില്ലത്തതിനാല്‍
വയറൊട്ടിയ ഓരോരോ പെണ്ണുടലുകള്‍കും വിളമ്പുന്നു.

അതിശയം വിട്ടൊഴിയും മുന്‍പേ,
അതാ അവള്‍ അരിയളന്നിടുന്നു.
കൊക്കുകളും ചിറകുകളുമില്ലാത്ത ഉദ്ധരിച്ച ഉടലുകള്‍
ഇവിടെ വിശന്നുസ്ഖലിച്ചലയുന്നത് അവളെങ്ങനറിഞ്ഞു ?
ഒറ്റക്കൊരു പെണ്‍കുട്ടിയതാ പഞ്ചേന്ദ്രിയങ്ങള്‍ തിരുകിക്കത്തിച്ചു
നാളേക്ക്  ബലിച്ചോറ്  വേവുന്നതും കാത്തുകാത്തിരിക്കുന്നു.

0 comments:

Followers