മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം       മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം

Tuesday, August 29, 2017

സെപ്തംബർ മാസ സാഹിത്യ

കവിതകൾ 


1 .ഔട്ട്‌ ഓഫ് ഫാഷന്‍

മിണ്ടാതെ
കൂട്ട് കൂടാതെ
ആരെയും
പ്രണയിക്കാതെ
എത്ര നാളിങ്ങനെ
നടക്കും നീ

ഉള്ളു തുറന്നു കൂടെ
പദ്യത്തിലോ
ഗദ്യത്തിലോ
മൊഴിഞ്ഞു കൂടെ

നീണ്ട മുടിയില്‍
തുളസിക്കതിര്‍ ചൂടി
ചന്ദനക്കുറിയിട്ട്
വിശുദ്ധയായി
ഇനി എത്ര നാള്‍

അവിടെ നോക്കു
മീന്‍ തുള്ളാട്ടം

ആധുനികതയുടെ
അരയില്‍ ചുറ്റിപ്പിടിച്ചും
ചുംബിച്ചും
പരസ്‌പരം
തലോടിയും
വരികള്‍
തമ്മില്‍ പിണയുന്നത്‌

മറ്റൊന്നുമില്ലെന്ന മട്ടില്‍
പിന്നെയും
പിന്നെയും
രമിക്കുന്നത്‌

കുറഞ്ഞ പക്ഷം
ശാലീനതയുടെ
ഈ മേലുടുപപെങ്കിലും
ഒന്ന് മാറ്റെന്റെ
കവിതേ.....



2 .ഭിക്ഷ

ഇടത്തോട്ടോ
വലത്തോട്ടോ
നോക്കില്ല

നേരെയെന്ന്
എത്ര ഏകാഗ്രമാക്കാന്‍
ശ്രമിച്ചാലും
ഉള്ളില്‍ കുടുങ്ങും

ധൃതിയില്‍
നടന്നകന്നാലും
സാരിത്തുമ്പില്‍
ഉടക്കി നില്‍ക്കും

തനിക്കു മുകളിലുള്ള
ആകാശത്തിന്റെ
മുഴുവന്‍ ഭാരവും
പേറുന്ന
കുഞ്ഞരുവി പോല്‍
അത്രയും
ശാന്തമായ്
നിസ്സംഗമായി
ഇളകാതെ നില്‍ക്കും

ഭയമാണെനിക്കാ
നക്ഷത്രങ്ങളെ

ഒന്ന് നിന്നാല്‍
ആർദ്രമായൊന്നു
നോക്കിയാല്‍
ഒരു വാക്ക് കൊണ്ടവര്‍
നിറയൊഴിക്കും.


3 .ലജ്ജ കൊണ്ടല്ലാതെ ചുവക്കുന്ന പൂക്കൾ

പറിച്ചെറിയാൻ
ആഞ്ഞു ശ്രമിച്ചിട്ടും
മുഖത്തോട്
ഒട്ടിപ്പോയ
മുഖംമൂടി സംസാരിക്കുന്നു
ഏതു ശപ്ത ദിനങ്ങളിൽ
നിന്നുതിരുന്നു കഥകൾ
ചിരിക്കുമ്പോൾ
കരയുമ്പോൾ
നൃത്തം ചെയ്യുമ്പോൾ
ഇണ ചേരുമ്പോൾ
മുഖം കോട്ടുന്നു
എവിടെയൊളിക്കുന്നു ചിരി
സ്വയം മുങ്ങിനിവരുന്നതേതു
കണ്ണാടിയിൽ
സാലഭന്ജികകളുടെ
ഉടയാത്ത മൗനം പേറിയ
കല്ത്തൂണുകളുടെ നിശബ്ദത
ജീവിതത്തോട്
ഒരിക്കലെങ്കിലും
മിണ്ടാനാവാത്തതിന്റെ
വേദനയിൽ വിശ്രമിക്കുന്ന
മുൻഗാമികളുടെ സെമിത്തേരി
അടിമയുടെ പ്രതീക്ഷയറ്റ
മുഖത്തിൻ നിസ്സംഗതയോടെ
മുഖംമൂടികൾ
സംസാരിക്കുമ്പോൾ
നിസ്സഹായതയുടെ
കൊമ്പിൽ പൂക്കുന്നു
ലജ്ജ കൊണ്ടല്ലാതെ
ചുവക്കുന്ന പൂക്കൾ.


4 .തൂവലുകള്‍ കൊഴിയുന്നു


നീയെത്ര കേട്ടിരിക്കുന്നു
വേദനയുടെ
വിള്ളലിന്റെ
ക്രമം തെറ്റിപ്പോയ
ഹൃദയ താളങ്ങള്‍

ചില്ലു കൂട്ടില്‍ നിന്നും
പിടഞ്ഞു ചാടുന്ന
ജീവനെ
എത്രയോ
തിരികെ
ചേര്‍ത്തിരിക്കുന്നു

തണുത്തു തുടങ്ങിയ
എന്റെ ശരീരത്തിലേക്ക്
പ്രാണന്റെ വൈദ്യുതി
കടത്തി വിടും മുന്‍പേ
ചെവിയോര്‍ക്കുക

പാതി തുറന്ന
ചുണ്ടുകളില്‍
കൂട് വിട്ടൊഴിഞ്ഞ
പക്ഷിയുടെ
ശബ്ദമില്ലാത്ത
ചിറകടികള്‍.

5 .വെയിലാറും നേരം

രാവിലെ നടക്കാനിറങ്ങും
വടിയും കുത്തിപ്പിടിച്ചൊരു
വെയില്‍ അങ്ങാടീലേക്ക്

ഊടുവഴിയേ പരിചയമുള്ള
പഴമുറികളിലേക്ക് നൂഴ്ന്ന്
പരിപ്പുവടയും ചായയും
കഴിച്ചിരിക്കും

വഴി നീളെ  കൂട്ടുകാരാണ്
പല്ലുകൊഴിഞ്ഞവരും
നരകേറിയവരും
തമ്മില്‍ കണ്ടാല്‍
ഒറ്റ നില്‍പ്പാണ്


വിയര്‍ത്തു വിളറി
ചാരുകസേരയിലേക്ക്
വീഴും ഉച്ചയോടെ

തണലൊരുക്കി
നില്‍ക്കും വീടാകെ

ഒന്ന് മയങ്ങിയെന്നു വരുത്തി
ഉറക്കത്തിലും മിഴികള്‍ തുറന്നു
മുരടനക്കി ചൂടെരിക്കും

അന്തിയായാല്‍ കാണാം
ഉള്ളു കനക്കുന്നത്
പുറത്തെ കാറ്റിനൊപ്പം
ഉൾമരമുലയുന്നത്‌

നിനച്ചിരികാതെ കടന്നു പോയ
ഋതുക്കളേയും കിടാങ്ങളെയും
ഓര്‍ത്തു കണ്ണീര്‍ വാര്‍ത്ത്
സ്വയം മറന്ന പ്രായത്തിന്റെ
ശേഷിച്ച വടുക്കളെണ്ണി
അങ്ങനെ

ഇപ്പോൾ
രാവിലത്തെ നടത്തമില്ല

നേരെ ചെന്ന് കിടപ്പാണ്
തെക്കേ പറമ്പിലെ മാഞ്ചോട്ടില്‍.

6 .ഫർണീച്ചർ


അത് നിലം
പതിച്ചു

ആകാവുന്നത്ര
ഉച്ചത്തിൽ
നിലവിളിച്ച്
ചെറുത്തു നിൽപിന്റെ
അവസാന നിമിഷത്തിൽ
കഷണങ്ങളായി
അത് നിലം പതിച്ചു

ചെത്തി മിനുക്കപ്പെട്ട്
വണ്ടിയിൽ
കിടക്കുമ്പോൾ
നെഞ്ചു വിരിച്ചില്ല

ഞാനിവിടെയുണ്ടെന്നു
പിടച്ചെങ്കിലും
കാറ്റ് വീശിയില്ല

വീട്ടിൽ
പലയിടത്തിരുന്നു
മുരണ്ടു തുടങ്ങി

രാത്രികളിൽ
കാതു തുളയ്ക്കുന്ന
ശബ്ദങ്ങളായി

ചില്ല തേടിയലഞ്ഞ
ഞരക്കങ്ങളായി
വിറയാർന്ന
സ്പന്ദനങ്ങളായി

ഇന്നലെയാണ്
വീടിന്റെ അലർച്ച നിന്നത്

അവന്റെ പുസ്തകത്തിൽ
ഒരു കുഞ്ഞു മരം
കണ്ടതിൽ പിന്നെ.


0 comments:

Followers