മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം       മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം

Wednesday, January 25, 2012

ടി. കെ. മുരളീധരന്‍ സാഹിത്യവേദിയില്‍

പ്രിയപ്പെട്ട അക്ഷര സ്‌നേഹികളെ,മുംബൈ സാഹിത്യവേദിയുടെ പ്രതിമാസ ചര്‍ച്ചയില്‍ ഫെബ്രുവരി മാസം ആദ്യഞായറാഴ്ച (05-02-2012) യുവകവി ശ്രീ ടി. കെ. മുരളീധരന്‍ സ്വന്തം കവിതകള്‍ അവതരിപ്പിക്കുന്നു. മാട്ടുംഗ കേരളഭവനത്തില്‍ വച്ച് വൈകീട്ട് 6 മണിക്ക് നടക്കുന്ന പ്രസ്തുത ചര്‍ച്ചയില്‍ മുംബൈയിലെ എഴുത്തുകാരും സാഹിത്യ പ്രവര്‍ത്തകരും പങ്കെടുക്കും. മലയാള സാഹിത്യത്തിലെ വഗ്ഭടനായിരുന്ന ശ്രീ സുകുമാര്‍ അഴിക്കോടിന്റെ നിര്യാണത്തില്‍ സാഹിത്യവേദി അനുശോചനം രേഖപ്പെടുത്തും.
ചര്‍ച്ചാപരിപാടിയിലേക്ക് താങ്കളേയും സുഹൃത്തുക്കളേയും ആദരപൂര്‍വ്വം സ്വാഗതം ചെയ്യുന്നു.



സ്ഥലം:
മാട്ടുംഗ കേരള സമാജ് ഹാള്‍
തിയതി:
ഫെബ്രുവരി 05, 2012. ഞായറാഴ്ച
സമയം:
വൈകുന്നേരം കൃത്യം 6 മണി.


സസ്‌നേഹം ഡോ. വേണുഗോപാല്‍
കണ്‍വീനര്‍, സാഹിത്യവേദിമുംബൈ


നോട്ട്:
പരിപാടി കൃത്യം 6 മണിക്കുതന്നെ തുടങ്ങുന്നതായിരിക്കും.ബഹുമാന്യ സുഹൃത്തുക്കള്‍ കൃത്യസമയത്തുതന്നെ എത്തിച്ചേരുവാന്‍ ശ്രദ്ധിക്കുക.



ടി. കെ. മുരളീധരന്‍
വിസ്മയിപ്പിക്കുന്ന ബിംബമാതൃകകളിലൂടെ പുതുകവിതയ്ക്ക് ഒരു ദിശാസൂചിയായി മാറുന്നുണ്ട് മുരളീധരന്റെ പല കവിതകളും. മൗലികമായ കാവ്യസങ്കേതങ്ങളാണ് ടി.കെ. മുരളീധരനെ എക്കാലത്തും വേര്‍തിരിച്ചുനിര്‍ത്തുന്നത്. പുതുകവിതയുടെ ചിരപരിചിതമായ ഭാവുകത്വപരിസരങ്ങളില്‍ നിന്നുകൊണ്ടൊ സാമ്പ്രദായികമായ സംവേദനശീലങ്ങള്‍ വച്ചുകൊണ്ടൊ നമുക്ക് മുരളീധരന്റെ കവിതകള്‍ ആസ്വദിക്കാനാവില്ല. വായനക്കാരനെ അമ്പരിപ്പിച്ചുകൊണ്ട് ഇമേജുകള്‍ ത്രിമാനങ്ങളായ സാധ്യതകളിലേക്ക് സഞ്ചരിക്കുന്നതുകൊണ്ടാണ് ഈ കവിതകള്‍ സാധരണ സംവേദനങ്ങള്‍ക്ക് വഴങ്ങാതിരിക്കുന്നത്. മുംബൈയിലെന്നല്ല കേരളത്തിലെതന്നെ മുന്‍നിരക്കവിതകള്‍ക്കൊപ്പം നിര്‍ത്താവുന്ന ഒരുപാട് നല്ല സൃഷ്ടികള്‍ മുരളീധരന്റേതായി ഉണ്ട്. ഭാഷാപോഷിണി, മാതൃഭൂമി തുടങ്ങിയ പ്രസിദ്ധീകരണങ്ങളില്‍ കവിതകള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഒരു ചിത്രകാരന്‍കൂടിയായി മുരളീധരന്‍ അനവധി ആര്‍ട്ട് ഗ്യാലറികളില്‍ ഷോകള്‍ നടത്തിയിട്ടുണ്ട്.
നേത്രാവതി എന്ന കവിതാസമാഹാരം 2005-ല്‍ പരിധി പ്രബ്ലിക്കേഷന്‍സ് പ്രസിദ്ധീകരിച്ചു. മുംബൈ കവിതാ സമിതിയുടെ 'നഗരകവിതകള്‍' എന്ന പ്രതിവാര്‍ഷിക കവിതാസമാഹാരങ്ങളില്‍ തുടര്‍ച്ചയായി കവിതകള്‍ വന്നിട്ടുണ്ട്. പി.പി. രാമചന്ദ്രന്‍ മാഷ് എഡിറ്ററായുള്ള ഹരിതകം വെബ്മാഗസിനില്‍ മുരളിധരന്റെ മിക്ക കവിതകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. വിവാഹിതന്‍, ഒരു മകള്‍. താമസം ഘാട്ട്‌കോപ്പര്‍, മുംബൈ.


മുരളീധരന്‍ വേദിയില്‍ അവതരിപ്പിക്കുന്ന കവിതകളില്‍ ചിലത്‌


ഘാട്ട്‌കോപ്പര്‍ റെയിവെ സ്റ്റേഷന്‍
റെയില്‍വെ പ്ലാറ്റ്‌ഫോമിന്റെ
മൂലയില്‍നിന്ന്
ഒലിച്ചിറങ്ങുന്ന കൊഴുപ്പുജലം
ചവിട്ടിയും ചാടിയും
അകത്തേക്കും പുറത്തേയ്ക്കും
ഒരേപോലെ നിറഞ്ഞുകവിയുന്ന
ആളുകള്‍.

ഈസ്റ്റിലേക്കുകയറുന്ന
തുരുമ്പുപടികള്‍ക്കരികില്‍
വര്‍ഷങ്ങളായി ഒരുവള്‍,
കണ്ണുകാണാത്തവള്‍,
രേഖകളൊന്നുമില്ലാത്ത ഉള്ളങ്കൈ-
മുന്നിലേക്കു നിവര്‍ത്തിപ്പിടിച്ച്
അളവുതെറ്റാതെ ചിരിച്ച്....

കണ്ണില്‍ പെടാന്‍
തുടങ്ങിയ കാലത്ത്
ഇത്തിരി വൃത്തിയും
വെടിപ്പുമൊക്കെ ഉണ്ടായിരുന്നു,
ഉറ്റവരെന്നുതോന്നിക്കുന്ന
ആരെങ്കിലുമൊക്കെ വന്ന്
മുടിയില്‍ എണ്ണയിടുന്നതും
ഒതുക്കികെട്ടുന്നതുമൊക്കെ
കണ്ടിട്ടുണ്ട് !
പിന്നെ, പ്പിന്നെ
ആ കൃത്യമായ വരവുകള്‍ ഇല്ലാതായി.
വരവുകളുടെ വിടവ്
കൂടിക്കൂടി വന്നു.

മുന്നില്‍ വീണുകിടക്കുന്ന
നാണയങ്ങള്‍
എണ്ണിയെടുക്കാന്‍ മാത്രം
ചിലര്‍ വന്നു,
ഒരുപക്ഷെ, ആ പോക്കുവരവുകള്‍
അവള്‍ അറിഞ്ഞതുപോലുമില്ല,
വര്‍ഷങ്ങളോളം
അവള്‍ അങ്ങിനെനിന്നു,
ഘാട്ടകൂപ്പര്‍ റെയില്‍വേസ്റ്റേഷനിലെ
ഈസ്റ്റിലേക്കു കയറുന്ന
ആ തുരുമ്പുപടികള്‍ക്കരികില്‍
കുളിക്കാതെ, തിന്നാതെ,
വിസര്‍ജ്ജ്യങ്ങളില്‍, പൊടിപടലങ്ങളില്‍,
ബഹളങ്ങളില്‍ മുങ്ങി,
അവള്‍ നിന്നു.

ഒടുവില്‍ വീണു...

എഴുന്നേല്‍ക്കാനാവാതെ കിടന്നു...

അവളില്‍ നിന്ന്
ഒലിച്ചിറങ്ങുന്ന കൊഴുപ്പുജലം
ചവിട്ടിയും ചാടിയും
ആളുകള്‍
പരക്കം പാഞ്ഞുകൊണ്ടേയിരുന്നു !

കുറച്ചുദിവസമായി
അവളെ കാണാനില്ല
ഒതുക്കുകള്‍ ഇറങ്ങുമ്പോഴും,
കയറുമ്പോഴും,
വണ്ടികാത്തുനില്‍ക്കുമ്പോഴും
എത്താവുന്നിടത്തൊക്കെ പരതി,
കണ്ണുകള്‍ നിരാശയോടെ തിരിച്ചുവരും.

നീണ്ട കാത്തുകിടപ്പിനൊടുവില്‍
എപ്പോഴാണാവോ
ആവള്‍ക്കുള്ള വണ്ടിവന്നത്,
എങ്ങോട്ടാണാവോ പാവം പോയത് !
*****************************************

മഴഞായര്‍

ഞായറാഴ്ച
മഴയെ തുളച്ചു നീന്തുന്ന
ഒരു വിമാനം,
ജനലിനരികിലൂടെ
താണു പറന്നു.

ഒരു മഴത്തുള്ളി
കണ്ണിനുള്ളിലേക്കു
തെറിച്ചുവീണു.

കമ്പനിയില്‍ നിന്ന്
താഴേക്കുനോക്കിയാല്‍
കാണുന്ന
ആസ്ബറ്റോസ് മേല്‍ക്കൂരകളുടെ
താഴ്‌വര,
ഒഴിഞ്ഞ റോഡുകള്‍,
ഗലികള്‍, എല്ലാം
മഴ കയ്യേറിയിരിക്കുന്നു,

'ധൗലത്ത്' ബേക്കറിയുടെ
പുകക്കുഴല്‍
മഴക്കുള്ളിലേയ്ക്ക്
പുകയൂതിവിട്ട് രസിക്കുകയാണ്.
ഇറയത്ത്
അട്ടിയിട്ടിരിക്കുന്ന
വിറകുകള്‍ നനയുന്നു
പ്ലാസ്റ്റിക് ഡ്രമ്മുകള്‍
നിറഞ്ഞൊഴുകുന്നു!
യൂണിയന്‍ ബാങ്കിനുമുന്നിലെ
വയസ്സന്‍ യൂക്കാലിമരങ്ങള്‍
മഴയെക്കൊണ്ട്
പൊറുതിമുട്ടിയിരിക്കുന്നു.

നനഞ്ഞൊട്ടിപ്പോകുന്ന
പെണ്‍കുട്ടികള്‍ക്കു പുറകെ
കാല്‍സറായി പൊക്കിപ്പിടിച്ച്
ചില കാലന്‍ കുടകള്‍.

നേതാക്കള്‍
ഫ്‌ളക്സ്സ് ബോര്‍ഡുകള്‍ക്കുള്ളില്‍
കൈകൂപ്പിനിന്നു നനയുന്നു.
താഴെ ഓരം ചാരി നിന്ന്
ഉറങ്ങുന്ന വെളുത്ത കഴുത
ഒരുപാടുനേരമായുള്ള നില്പാണ്.
പിന്‍ഭാഗത്തെ
ചാണകക്കൂമ്പാരം കണ്ടാലറിയാം !

രാഷ്ടീയക്കാരുടെ
കൊടിതോരണങ്ങളെല്ലാം
നനഞ്ഞുകുതിര്‍ന്നിരിക്കുന്നു,
പൊയ്‌നിറങ്ങളെല്ലാമിളകി
ഒന്നായി, റോഡിലൂടെ
പരന്നൊഴുകി,
ഒരുപാട് നിറങ്ങള്‍ കലര്‍ന്ന്
നുരഞ്ഞു പതഞ്ഞ്
ഗട്ടറിലേക്ക്
കുത്തിയൊലിക്കാന്‍ തുടങ്ങി.
****************************

കടല്‍ മണങ്ങളുടെ ആറുപുറങ്ങള്‍

കടല്‍ക്കരയിലെ ചിത്രകലാക്യാമ്പ്
ചീഞ്ഞ മണങ്ങളുടെ ആറുപുറങ്ങള്‍
ഓരോ ദിവസവും ഓരോരോ മണങ്ങള്‍!
പകലുകള്‍, പുഴുവരിക്കുന്ന റോഡും പുതച്ച്
നല്ല ഉറക്കത്തിലാണ്
കാട്ടുപൊന്തകളിലൂടെ
പതുങ്ങി, പതുങ്ങി ഒരു ഫോട്ടോഗ്രാഫര്‍.
ഇന്നലെ അയാളെ ഒരു കടല്‍ക്കഴുകന്‍
റാഞ്ചാന്‍ നോക്കി
ഇഴയടുപ്പം കുറഞ്ഞ നിറുകം മണ്ടയില്‍
അതിന്റെ കൂര്‍മ്പന്‍ നഖങ്ങള്‍ ചുവന്നൊരു
പടം വരച്ചു
അങ്ങിനെകടല്‍ക്കരയിലെ ചത്രകലാക്യാമ്പിന് തുടക്കമായി.

അജ്ഞാതര്‍ പിന്നില്‍ നിന്ന്
കുത്താതിരിക്കാന്‍
ഊരക്ക് ക്യാമറ പിടിപ്പിച്ച് നടക്കുന്ന
കൊടിച്ചിപ്പട്ടി, - അതായിരുന്നു
സുനിലിന്റെ സെല്‍ഫ് പോര്‍ട്രെയ്റ്റ്.
ബോറന്‍ ഉച്ചകളില്‍
'സുലാ' വൈനിന്റെ വകഭേദങ്ങളെക്കുറിച്ചുള്ള
അറിവുകള്‍ പങ്കുവച്ചു
വൈറസ് വെബ്‌സൈറ്റുകളില്‍
നീരാടി,
അവിടത്തെ പുല്‍പ്പരപ്പില്‍ കിടന്നുറങ്ങി
'പെര്‍ഫ്യൂം സിനിമ കണ്ടു,
ഇവന്‍ നിന്നെ ഉപേക്ഷിച്ചാല്‍
അടുത്ത ചാന്‍സ് തനിക്കുതന്നെ വേണമെന്ന്
കൂട്ടുകാരന്റെ സുന്ദരിയായ കാമുകിയോട്
മനസ്സുതുറന്നു.
പാര്‍വ്വതി, കോശത്തിന്റെ ഘടനതയ്യാറാക്കുന്നു
അസീസ് ഭായി
മകന്റെ സ്വപ്‌നത്തിലെ
'പിങ്ക്പാന്തര്‍' നായി കെണിവെച്ച് കാത്തിരിക്കുന്നു
ചുവപ്പുമെഴുകിയ ക്യാന്‍വാസിലേക്ക്
സാമഗ്രികളോരോന്നായി ഞാനും എടുത്തുവച്ചു
ചിലതൊക്കെ റിപ്പേര്‍ ചെയ്ത്
നേരെയാക്കണം
അബന്ധത്തില്‍ ചുണ്ടുകള്‍ തമ്മില്‍ ഒട്ടിപ്പോയ
കറുത്ത യന്ത്രങ്ങള്‍, തല്ക്കാലം
അങ്ങിനെത്തന്നെയിരിക്കട്ടെ
************************************************

മോര്‍ണിങ്ങ് വാക്ക്

എട്ടുമണിയായിട്ടും
വെയിലിനെക്കുറിച്ചുള്ള
തെളിവൊന്നും ലഭിച്ചില്ല.

തണുപ്പിനുള്ളിലിരുന്ന്
കിളികളുടെ ബാധകൂടിയ മരങ്ങള്‍
ചിലച്ചുകൊണ്ടിരുന്നു,
റോഡ് അടിച്ചുവാരുന്നവര്‍
അറ്റം വിടര്‍ന്ന നീളന്‍ ചൂലുകളുമായി
ചപ്പുചവറുകളെ
മാടി മാടി വിളിക്കുകയാണ്.
കാക്കി കാല്‍സറായി
മടക്കി കയറ്റിവച്ച്
അവരുടെ കറുത്ത കാലുകള്‍
മയില്‍ നൃത്തം ചവുട്ടി.

ഒരാള്‍ക്ക് നടക്കാനാവുന്നതിലധികം
നടന്നു തീര്‍ത്തതിന്റെ
പരവേശവുമായി
സമന്റുബഞ്ചിലിരുന്ന്
തണുത്ത പുകയൂതി വിടുന്ന
വൃദ്ധനെശ്രദ്ധിച്ചോ?
ഇത്രയ്ക്കു തല നരയ്ക്കുവോളം
നടന്നുവെന്നതിന് വല്ല തെളിവും
തരാനുണ്ടോ എന്ന്
അടുത്തുപോയി ചോദിച്ചാലോ ?.
'ഒരു നിമിഷം' എന്ന് എവിടേയും
നുഴഞ്ഞുകയറി
അതിവേഗം മുന്നോട്ട്
ഓടിക്കയറാന്‍ കഴിവുള്ള
കാലുകള്‍തന്നെ വേണം.

ഇത് സൂപ്പര്‍, സ്‌പൈഡര്‍, മുഷ്യര്‍ക്കുമാത്രമുള്ള കാലമാണ്
പിന്നില്‍ നിന്നൊരാള്‍ കയര്‍ത്തു,
'സുഹൃത്തേ, മാനം നോക്കി നില്‍ക്കാതെ
കൈകള്‍ ആഞ്ഞുവീശി ഒന്ന് ഇളകി നടക്കൂ.....'
*******************************************


വെളുത്ത മഷികൊണ്ട് കുത്തിവരയ്ക്കുമ്പോള്‍



ഡിസംബറില്‍
വാസ് ലൈന്‍ മണമുള്ള കവിള്‍
വരണ്ട ചുണ്ടുകള്‍

വണ്ടിയില്‍ നല്ല തിരക്കാണ്
ആണിച്ചെരിപ്പിട്ട കാലുകൊണ്ട്
നല്ലൊരു ചവിട്ടുകിട്ടി,
അവള്‍ ധൃതിയിലാണ്, ഇറങ്ങിപ്പോകുമ്പോള്‍
ഒന്നു തിരിഞ്ഞുനോക്കിയതുപോലുമില്ല...

പ്ലാറ്റ്‌ഫോം തിരക്കിനിടയിലൂടെ
വെളുത്ത മഷിയില്‍ മുക്കിയ
തൂവാലകള്‍ മണപ്പിച്ച്
അര്‍ദ്ധനിമീലിതരായി
ഒഴുകിനടക്കുന്നു തെരുവുമക്കള്‍

കൈനീട്ടി
കാലിക്കുപ്പികള്‍ പെറുക്കി
കയ്യെത്തുന്നതൊക്കെ
തപ്പടിച്ച്
'തിരുത്താന്‍ ഉപയോഗിക്കുന്ന'
മഷിയില്‍ മുങ്ങി
അവര്‍ സ്വയം
മാഞ്ഞുകൊണ്ടിരിക്കുന്നു.

തണുപ്പ് കട്ടകുത്തിയ ഗലികള്‍
ശ്വാസം കഴിക്കാന്‍
നന്നേ പാടുപെടുന്നു
ബീഡി പുകച്ച്
ചുമച്ചുതുപ്പുന്നു.

ആശുപത്രിയ്ക്കുമുന്നിലെ
മരങ്ങള്‍ക്കൊപ്പം
വെറുങ്ങലിച്ചു നിന്നു
ഇത്തിരിനേരം നടന്നു

പൊടുന്നനെയാണ്
ഏറെനേരമായി തുടരുകയായിരുന്ന
എന്റെ സെല്‍ഫോണ്‍ വര്‍ത്തമാനങ്ങള്‍ക്കു മോളിലേക്ക്
ഒരു കൂറ്റന്‍ കരിമ്പാറ വന്നുവീണത്.
ഇതുവരെ പറഞ്ഞുകൂട്ടിയതും
പറയാന്‍ വച്ചതുമെല്ലാം
ഞൊടിയിടകൊണ്ടാണ്
ചതഞ്ഞരഞ്ഞ് ഇല്ലാതായത്

കല്ലിനടിയില്‍നിന്ന്
ഊറിവന്ന ചോരയില്‍
ഉടഞ്ഞ സെല്‍ഫോണ്‍മുട്ടകളുടെ ശല്‍കങ്ങള്‍!


4 comments:

  • ചിത്ര says:
    January 31, 2012 at 10:26 AM

    ഒരു ചിത്രകാരന്റെ കണ്ണുണ്ട് കവിതകളില്‍. നിറയെ visuals. മഴ ഞായര്‍ കൂടുതല്‍ നന്നെന്നു തോന്നി.

  • ചിത്ര പറഞ്ഞത് വളരെ ശരിയാണ് . പക്ഷെ കൂടുതല്‍ നന്നായി തോന്നിയത് .....
    എന്തോ അങ്ങനെ പ്രേതെകിച്ചു ഒന്നും തോന്നിയില്ല ..
    ചിലപ്പോള്‍ ഞാന്‍ ഒരു ഫോട്ടോ ഗ്രാഫേര്‍ കൂടി ആയതു കൊണ്ടായിരിക്കാം

  • jayaraj says:
    February 7, 2012 at 5:31 PM

    visualisation giving more life...

  • Dijosh says:
    February 8, 2012 at 5:13 PM

    വളരെ ഹ്രെദ്യമായി തോന്നി.

    ഈസ്ടിലേക്ക് ഇറങ്ങുന്ന തുരുമ്പ് പടിക്കരികില്‍ നില്‍ക്കുന്ന ആ സ്ത്രി..

    മഴ നനഞ്ഞു ഓരം ചാരിനിന്നുറങ്ങുന്ന വെളുത്ത കഴുത...

    സിമന്റുബഞ്ചിലിരുന്ന് തണുത്ത പുകയൂതി വിടുന്ന വൃദ്ധന്‍...

    നഗരത്തില്‍ ജീവിക്കുന്ന ഒരു സാധാരണകരനായത് കൊണ്ടാകാം എനിക്ക് ഈ വരികള്‍ക്കിടയില്‍നിന്നു ഇറങ്ങാന്‍ കഴിയാത്തത്

    മുരളിക്കും സാഹിത്യവേദിക്കും ഒരുപാട് അഭിനദനങ്ങള്‍......ദിജോഷ്

Followers