മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം       മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം

Sunday, March 31, 2013

വിജയാ മേനോന്‍ സാഹിത്യവേദിയില്‍

|0 comments
പ്രിയപ്പെട്ട അക്ഷര സ്‌നേഹികളേ,
മുംബൈ സാഹിത്യവേദിയുടെ പ്രതിമാസ ചര്‍ച്ചയില്‍ ഏപ്രില്‍ മാസം ആദ്യഞായറാഴ്ച (07/04/2013) കഥാകാരി വിജയാ മേനോന്‍ രണ്ടു ചെറുഥകള്‍ അവതരിപ്പിക്കും. തുടര്‍ന്ന് ചര്‍ച്ച നടക്കും. മാട്ടുംഗ കേരളഭവനത്തില്‍ വച്ച് വൈകീട്ട് 6 മണിക്ക് നടക്കുന്ന പ്രസ്തുത ചര്‍ച്ചയില്‍ മുംബൈയിലെ കഥാകൃത്തുക്കളും  സാഹിത്യ പ്രവര്‍ത്തകരും പങ്കെടുക്കുന്നു. ചര്‍ച്ചാപരിപാടിയിലേക്ക് താങ്കളേയും സുഹൃത്തുക്കളേയും ആദരപൂര്‍വ്വം സ്വാഗതം ചെയ്യുന്നു.

സ്ഥലം: മാട്ടുംഗ കേരള സമാജം
തിയതി: ഏപ്രില്‍ 07, 2013. ഞായറാഴ്ച
സമയം: വൈകുന്നേരം കൃത്യം 6 മണി

സസ്‌നേഹം
സന്തോഷ് പല്ലശ്ശന
കണ്‍വീനര്‍, സാഹിത്യവേദി

 അറിയിപ്പ് : വേദി കൃത്യം 6 മണിക്ക് തന്നെ തുടങ്ങും. മാന്യ സുഹൃത്തുക്കള്‍ സമയത്തിന് തന്നെ എത്തിച്ചേരാന്‍ ശ്രമിക്കുമല്ലോ




വിജയാ മേനോന്‍കന്മഷമില്ലാത്തതും സത്യസന്ധവുമാണ് വിജയമേനോന്റെ കഥകളുടെ ആഖ്യാനം. അസ്വസ്ഥമായ സ്ത്രീമനസ്സിന്റെ ജൈവപ്രതിഭാസമായി മാറുന്ന പല കഥകളും വ്യത്യസ്ഥമായ ഒരു വായനാനുഭവം പകര്‍ന്നു തരുന്നു. ശാന്തവും വിഹ്വലവും ഭ്രമാത്മകവുമാകുന്ന മനസ്സിന്റെ വിപര്യയങ്ങളായി അപ്രതീക്ഷിതമായ ഇടങ്ങളിലേക്ക് ചില കഥകള്‍ വഴിപിരിയുന്നതുകാണാം. ആകസ്മികതകളുടെ ഒരു സര്‍ഗ്ഗാത്മക സങ്കലനമായി ഒരു സിനിമാറ്റിക് തലത്തിലേക്ക് ചില കഥകള്‍ ദൃശ്യങ്ങളുടെ മായക്കാഴ്ചയാകുന്നു.

'വൈകിവന്ന വസന്തം' (രണ്ട് പതിപ്പുകള്‍) ഊരാക്കുടക്ക്'' എന്നീ നോവലുകള്‍, 'ലിസ ഒറ്റക്കാണ്' (രണ്ടുപതിപ്പുകള്‍) ചെറുകഥ.

മുംബൈ നാടകലോകത്ത് ഒരു കാലത്ത് വിജയാമേനോന്‍ സജീവമായിരിന്നു. എന്‍.എന്‍.പിള്ളയുടേതടക്കം ഒരുപാട് നല്ല നാടകങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. മുംബൈ നാടക പ്രവര്‍ത്തനങ്ങളില്‍ സജീവവുമായിരുന്നു. ഇരുനൂറില്‍പരം ഇഗ്ലീഷ് ഡോക്യുമെന്ററികള്‍, പുസ്തകങ്ങള്‍ എന്നിവ മലയാളമടക്കം ഇതര ഭാഷകളില്‍ തര്‍ജ്ജമ ചെയ്തിട്ടുണ്ട്.
കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരിയായിരുന്നു.

 _________________________________________

വിജയാ മേനോന്‍ വേദിയില്‍ അവതരിപ്പിക്കുന്ന രണ്ടു ചെറുകഥകള്‍

ബിരിയാണിക്ക് നല്ല രുചി

വിജയാ മേനോന്‍

'ഒന്നെഴുനേല്‍ക്കൂ, ഒന്നും ചെയ്യാനില്ലെന്ന് കരുതി ഏതു നേരത്തും ഉറങ്ങിയാലോ?''

ഭാരതിയമ്മക്ക് ഭര്‍ത്താവിനോട് അമര്‍ഷം തോന്നി. അയല്‍പക്കക്കാര്‍ മിക്കവരും രാവിലെ എഴുനേറ്റ് നടക്കാനിറങ്ങും. ചിലരെല്ലാം മറ്റുള്ളവര്‍ നട്ടുവളര്‍ത്തുന്ന ചെടികളില്‍നിന്നും പുഷ്പങ്ങള്‍ ഇറുത്തെടുത്ത് തൂവാലയിലോ കയ്യില്‍ ചുരുട്ടിവെച്ച് കൊണ്ടുനടക്കുന്ന പ്ലാസ്റ്റിക് കവറിലോ ഇട്ട് കൊണ്ടുവരും. വീട്ടില്‍ ചില്ലിട്ടുതൂക്കിയ ചിത്രങ്ങളിലുള്ള ദൈവങ്ങളെ പൂജിക്കുവാനാണത്. ഭാരതിയമ്മക്ക് പൂക്കള്‍ പറിക്കുന്നവരെ ഇഷ്ടമല്ല. ദിവസം മുഴുവനും പൂക്കള്‍ ചെടികളില്‍ നില്‍ക്കുന്നത് കാണാനാണവര്‍ക്കിഷ്ടം. സൗജന്യമായി പൂക്കള്‍ കട്ടുപറിക്കുന്നതാവാം ഈ കപട ഭക്തര്‍ക്കിഷ്ടം. മുമ്പൊക്കെ ഭാരതിയമ്മയും പ്രഭാത സവാരിക്കിറങ്ങുമായിരുന്നു. പ്രഭാതത്തിലെ ഇളം കാറ്റും ഇളം വെയിലും ശരീരത്തിനും മനസിനും ഒരുപൊലെ സുകരമായ ഒരനുഭവമാണ്. ദിവസം മുഴുവന്‍ ഉന്മേഷം നിലനില്‍ക്കുകയും ചെയ്യും.

പറഞ്ഞിട്ടിന്താ, തിരിച്ചുവരുമ്പോള്‍ 'നീ അങ്ങേ വീട്ടിലെ അവന്റെ കൂടെ കറങ്ങി തിരിച്ചുവരുമ്പോഴേക്ക് ഞാന്‍ ചായയുണ്ടാക്കി കാത്തിരിക്കണോ'' എന്ന ഭര്‍ത്തൃ ജല്‍പനം അസഹ്യമായനുഭവപ്പെട്ടപ്പോള്‍ അത് വേണ്ടെന്നു വെച്ചു. താന്‍ നടത്തം നിര്‍ത്തിയെന്ന് ഉറപ്പായപ്പോള്‍  അദ്ദേഹം നേരത്തെ എഴുനേറ്റ് മോണിങ്ങ് വാക്ക് തുടങ്ങി. നല്ലതുതന്നെ, നടന്ന് ആ കുടവയര്‍ അല്‍പം കുറഞ്ഞിരുന്നെങ്കില്‍ എന്ന് അവര്‍ ആത്മാര്‍ത്ഥമായി ആഗ്രഹിച്ചു. പക്ഷെ അത് അധിക നാള്‍ തുടര്‍ന്നില്ല. അയാളുടെ നാവില്‍ നിന്നുതന്നെയാണ് ആ കാര്യം അറിഞ്ഞത്.

'ആ സാമുവലിന്റെ ഭാര്യ എന്ത് സ്പീഡിലാണ് നടക്കുന്നത്! ഞങ്ങള്‍ ഒന്നിച്ച് ഓരോ കാര്യങ്ങള്‍ പറഞ്ഞ് അങ്ങനെ നടക്കുമ്പോള്‍ അവരങ്ങ് മുമ്പിലായിപ്പോകും.''

കലിയിളകി നാക്ക് ചൊറിഞ്ഞുവന്നതാണ്. അയാള്‍ മൂഡസ്വപ്നം കണ്ട് ആനന്ദിക്കുന്നതിലല്ല, മറിച്ച് ആ സാമുവലിന്റെ ഭാര്യ ഇങ്ങേര്‍ ഒരു വായില്‍നോക്കിയാണല്ലൊ എന്ന് കരുതിയാലോ എന്നോര്‍ത്ത് ഭാരതിയമ്മ അസ്വസ്ഥയായി. സാമുവലിനും അങ്ങനെ വല്ലതും തോന്നിയതുകൊണ്ടാകുമൊ അയാള്‍ ഭാര്യാസമേതം സായാഹ്ന സവാരിക്ക് ഇറങ്ങുകയും തങ്ങളുടെ വീടിനടുത്തെത്തുമ്പോള്‍ പൂമുത്തേക്ക് നോക്കി ഞെളിഞ്ഞു നടക്കുകയും ചെയ്യുന്നത്!

ഭര്‍ത്താവ് എഴുനേല്‍ക്കുന്നില്ലെന്ന് കണ്ട് ഭാരതിയമ്മ പത്രമെടുത്ത് രണ്ടാം വട്ടം വായന തുടങ്ങി. പെട്ടെന്ന് കണ്ണുകള്‍ നിറഞ്ഞ് ഒഴുകാന്‍ തുടങ്ങി. ഒറ്റക്കിരിക്കുമ്പോഴെല്ലാം ഇങ്ങനെയാണ്. ജീവന്റെ ജീവനായി താന്‍ സ്‌നേഹിച്ച ഭര്‍ത്താവും മക്കളും തന്നെ സ്‌നേഹിക്കുന്നില്ലെന്ന് മാത്രമല്ല, വെറുക്കുകയും നിന്ദിക്കുകയുമാണല്ലൊ എന്ന ചിന്ത എത്ര ഹൃദയ ഭേദകമാണ്. എന്നെന്നും സ്‌നേഹിച്ചും സ്‌നേഹം അനുഭവിച്ചും ഒന്നിച്ച് ജീവിക്കണമെന്ന അമിത ആവേശത്തോടെ കൈകോര്‍ത്തിറങ്ങിയ ആള്‍ നിശ്ചിന്തനായി ഉണ്ണുകയും ഉറങ്ങുകയും, ജീവിതകാലം മുഴുവന്‍ ഒന്നിച്ചു നിന്നവളെ ഒറ്റപ്പെടുത്തുകയും കുറ്റപ്പെടുത്തുകയും ചെയ്യുന്ന അനുഭവം തനിക്ക് മാത്രം ഉള്ളതാണോ? മക്കള്‍ക്കുവേണ്ടി കണ്ണീരൊഴുക്കിയും അവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുകയും ചെയ്തുകൊണ്ട് ഏകാന്തതയ്ക്കടിമപ്പെടുന്ന ജീവിത സായാഹ്നത്തില്‍ അവരുടെ ഒരു വാക്ക് കേള്‍ക്കുവാനും, അവരെ ഒരു നോക്ക് കാണുവാനും കൊതിക്കുന്നത് എന്തുകൊണ്ടവര്‍ല്പമനസ്സിലാക്കുന്നില്ല! വല്ലപ്പോഴും സമപ്രായക്കാരുമായി സംസാരിക്കുമ്പോള്‍ അവരുടെ അനുഭവങ്ങളും മറിച്ചല്ല എന്നാണറിഞ്ഞിട്ടുള്ളത്.

ഭാരതിയമ്മ പത്രം മടക്കിവെച്ച് കണ്ണുതുടച്ച് ചെടികള്‍ നനയ്ക്കുവാന്‍ തുടങ്ങിയപ്പോഴേക്കും അയാള്‍ എഴുനേറ്റ് ദിനചര്യകള്‍ തുടങ്ങി. പല്ലു തേക്കുമ്പോള്‍ ഉച്ചത്തില്‍ ഓക്കാനിച്ച് ശബ്ദമുണ്ടാക്കുക, കുളിമുറിയുടെ വാതില്‍ തുറന്നിട്ട് കുളിച്ച് പുറത്തേക്ക് വെള്ളം തെറിപ്പിക്കുക, പാലൊഴിച്ച് ചായ തിളക്കാനിട്ട് ഗ്യാസടുപ്പില്‍ തൂകുക, ചൂളമടിക്കുകയും, വഴിവക്കിലേക്കെത്തി നോക്കി നടന്നുപോകുന്ന സ്ര്തീകളുടെ രൂപഭാവങ്ങള്‍ ആസ്വദിക്കുകയും എല്ലാം പതിവു പോലെ നടക്കുന്നത് കണ്ടില്ലെന്ന് നടിച്ച് അയാളുടെ കണ്ണില്‍ പെടാതെ ഒഴിഞ്ഞു മാറി നടന്നിട്ടും അലോസരപ്പെടുത്താന്‍ അയാള്‍ പിറകെയെത്തി.

'എന്താ, നല്ലവളായ അമ്മയെ മക്കള്‍ വിളിക്കാറില്ലെ? മക്കള്‍ക്ക് അത്രക്കും സ്‌നേഹം കൊടുത്തിട്ടുണ്ടല്ലൊ''.

ഈശ്ര്വാ ഞാനിതിന് എന്തു മറുപടി പറയും, അമ്മയുടെ സ്‌നേഹത്തിന് അളവും അതിരും ഉണ്ടോ! സ്വന്തം മനപ്രയാസം മറയ്ക്കുവാന്‍ മറ്റുള്ളവരെ അവഹേളിക്കുക എന്ന തന്ത്രമാണതെന്ന് അറിയാവുന്നതിനാല്‍ രോഷം കടിച്ചമര്‍ത്തി.

'കുട്ടികള്‍ അവരുടെ ജീവിതവുമായി തിരക്കിലായിരിക്കും, അവര്‍ക്ക് സമയം കിട്ടുന്നുണ്ടാവില്ല. നമ്മുടെ കുട്ടികളെ നമുക്ക് പോയി കാണാവുന്നതല്ലെ ഉള്ളു?''

'എന്നിട്ടുവേണം അവരുടെ സ്വീകരണം അനുഭവിച്ച് മോങ്ങിക്കൊണ്ട് തിരിച്ചുവരാന്‍. അതിലും ഭേദം ഇവിടെയിരുന്ന് ഇങ്ങനെ മോങ്ങുന്നതല്ലെ?'


ഓ, അപ്പോള്‍ തന്റെ കണ്ണു നനഞ്ഞത് കണ്ടു പിടിച്ചിരിക്കുന്നു. ആര്‍ക്കും വേണ്ടാതെ, ആരും ഇഷ്ടപ്പെടാത്ത ഞാന്‍ എന്തിന് ജീവിക്കണം. പരസ്പരം മനസ്സിലാക്കുകയും ആശ്വാസം പകരുകയും ചെയ്യാത്തവര്‍ ഒരു കൂരക്കുകീഴില്‍ കഴിയുന്നതില്‍ എന്തര്‍ഥമാണുള്ളത്. മന സംഘര്‍ഷം സമനില തെറ്റിക്കുമോ എന്ന ഭയത്തൊടെ ശ്രദ്ധ തിരിക്കുന്നതിന് അടുക്കളയിലേക്ക് കടന്നു. എപ്പോഴും അങ്ങനെയാണ്. മക്കളെക്കുറിച്ചോര്‍ത്താല്‍ എല്ലാവരും ഒന്നിച്ചിരുന്ന് ആഹാരം കഴിച്ചിരുന്ന കാലത്ത് ഉണ്ടാക്കിയിരുന്നതുപോലെ പാചകം ആരംഭിക്കും. ജോലി ചെയ്താല്‍ മനസ്സിലെ ആധി അല്‍പം കുറയുകയും ക്ഷീണിച്ച് ഉറക്കം വരുകയും ചെയ്യും.

ഫ്രിഡ്ജില്‍ നിന്ന് ചിക്കന്‍ എടുത്ത് മൈക്രോവേവില്‍ വെച്ച് മരവിപ്പുമാറ്റി മുറിക്കാന്‍ തുടങ്ങുമ്പോള്‍ അയാള്‍ ധ്ര്തി പിടിച്ച് കുളിച്ചൊരുങ്ങുന്നത് കണ്ടു. കുറച്ചുകാലമായി ഈ പരിപാടി തുടങ്ങിയിട്ട്. ഭക്ഷണമുണ്ടാക്കാന്‍ തുടങ്ങിയാല്‍ മിണ്ടുകയും പറയുകയും ചെയ്യാതെ വീട്ടില്‍ നിന്ന് കടന്നു കളയും. മുമ്പെല്ലാം ഭക്ഷണം തയാറാക്കി അദ്ദേഹം വന്നിട്ട് ഉണ്ണാം എന്ന് കരുതി കാത്തിരിക്കുമായിരുന്നു. ഒരു വാക്ക് പറയാതെ അയാള്‍ ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ച് തോന്നുമ്പോള്‍ വീട്ടില്‍ കയറി വന്ന് കിടന്നുറങ്ങും. അപ്പോഴെല്ലാം തന്നെയും ഒന്നിച്ച് കാണ്ടുപോയിരുന്നെങ്കില്‍ എന്ന് വൃഥാ മോഹിച്ച് നിരാശപ്പെടും. ക്രമേണ ആ രീതിയുമായി പൊരുത്തപ്പെടാന്‍ പഠിച്ചു. അയാള്‍ തനിച്ചോ കൂട്ടുകാരൊത്തോ കറങ്ങാന്‍ പൊയ്ക്കഴിഞ്ഞാല്‍ തനിച്ചിരുന്ന് വിഷമിക്കുന്നതിനു പകരം പുറത്തേക്കിറങ്ങും. തന്നെപ്പോലെ ഏകാന്തത അനുഭവിക്കുന്ന വല്ല കൂട്ടുകാരികളെയും സന്ദര്‍ശിക്കുകയോ അവരോടൊത്ത് ഷോപ്പിങ്ങിനോ സിനിമക്കോ പോവുകയും ആഹാരം കഴിക്കുകയും ചെയ്യും. അതിലെല്ലാം സന്തോഷം കണ്ടെത്താന്‍ശ്രമിക്കുമ്പോഴുംഅദ്ദേഹത്തോ
ടൊന്നിച്ചായിരുന്നെങ്കില്‍ എന്നമോഹം ബാക്കി നില്‍ക്കും.

ഇന്നിനി അയാള്‍ എപ്പോള്‍ വരുമെന്ന് അറിയില്ല. ഭക്ഷണം കൂടുതല്‍ ഉണ്ടാക്കി തണുത്താറി വെറുതെ കളയേണ്ട എന്നു തീരുമാനിച്ചു. എങ്കിലും ബിരിയാണി കഴിക്കുവാന്‍ കൊതി തോന്നിയതുകൊണ്ട് ഒരാള്‍ക്ക് മാതമുള്ളത് ഉണ്ടാക്കി. നല്ലപോലെ വിശക്കുമ്പോള്‍ കഴിച്ചാല്‍ ഫുഡിന് നല്ല ടേസ്റ്റായിരിക്കും. ആയിട്ടില്ല. കുളിച്ച് ഉടുത്തൊരുങ്ങി ഒന്ന് പുറത്തിറങ്ങി കറങ്ങിയടിച്ചു വരാമെന്നുറച്ചു.ല്പഅല്‍പം നടന്നപ്പോള്‍ തിയേറ്ററിനടുത്തെത്തി. അപസ്വരം എന്ന പടമാണ്. ഷോ തുടങ്ങാന്‍ സമയമായിരിക്കുന്നു. ഒരു രസത്തിനുവേണ്ടി ഒരു ടിക്കറ്റുമെടുത്ത് അകത്ത് കയറി. പടം തുടങ്ങുകയാണ്. ഹാളിലെ ഇരുട്ടിനോട് കാഴ്ച സഹകരിക്കുന്നില്ല. വാതിലിനടുത്തു തന്നെ ഒഴിഞ്ഞുകിടന്നിരുന്ന ഒരു സീറ്റില്‍ ഇരുന്നു. സ്‌ക്രീനില്‍ മദ്ധ്യവയസ്‌കരായ ഭാര്യാഭര്‍ത്തക്കന്മാര്‍ തമ്മില്‍ വഴക്കിട്ട് പല്ലിറുമ്മി പരസ്പരം ഈര്‍ഷ്യയോടെ തുറിച്ചുനോക്കി രംഗം വഷളാക്കുകയാണ്. ഒടുവില്‍ ഭര്‍ത്താവ് വാതില്‍ ശക്തിയില്‍ അടച്ച് പുറത്തേക്ക് ഇറങ്ങി നടന്നു. ഭാര്യ ജനാലക്കല്‍ മറഞ്ഞു നിന്ന് അയാളുടെ പോക്ക് ശ്രദ്ധിക്കുകയണ്. അവര്‍ പരസ്പരം സംശയിക്കുകയും ദേഷ്യപ്പെടുകയും ചെയ്തുകൊണ്ട് എന്തിനാണ് ഒന്നിച്ചുള്ള ജീവിതം തുടരുന്നത് എന്നത്ഭുതപ്പെട്ടുകൊണ്ട് ഭാരതിയമ്മ സ്‌ക്രീനില്‍ കണ്ണും നട്ടിരുന്നു.

ഇന്റര്‍വെല്‍ സമയത്ത് ലൈറ്റ് വന്നപ്പോള്‍ അവര്‍ ഹാളില്‍ കണ്ണോടിച്ചു. മദ്ധ്യത്തിലുള്ള ഒരു സീറ്റില്‍ ഭര്‍ത്താവ് ഇരിക്കുന്നത് കണ്ട് അവര്‍ക്ക് അത്ഭുതവും പരിഭ്രമവും തോന്നി. അയാളുടെ ഇടത്തു ഭാഗത്തിരിക്കുന്നത് ഒരു സ്ര്തീയാണ്. അയാള്‍ അവരുടെ ചുമലില്‍ ഉരുമ്മിക്കൊണ്ടാണ് ഇരിക്കുന്നതെന്ന് അവര്‍ക്ക് സംശയമുണ്ടായി. അപ്പോഴേക്കും പ്രകാശം മങ്ങി. പിന്നീട് പടത്തില്‍ ശ്രദ്ധിക്കാന്‍ കഴിഞ്ഞില്ല. രാവിലെ ഈ പടം കാണണമെന്ന് പറഞ്ഞപ്പോള്‍ ''എനിക്ക് കാണേണ്ട എന്നാണയാള്‍ പറഞ്ഞത്. എന്നിട്ടിപ്പോള്‍ അന്യ സ്ര്തീയുടെ അടുത്തിരുന്ന് അതേ പടം കണ്ട് രസിക്കുന്നു. ഇതണ് കുറേ കാലമായിട്ടുള്ള സ്വഭാവം. സാമുവലിന്റെ ഭാര്യയുടെ കൂടെ നടക്കാനായിരുന്നില്ലെ പ്രഭാത സവാരിക്കിറങ്ങിയിരുന്നത്!

സ്‌ക്രീനില്‍ ക ഥാനായകന്‍ സഹപ്രവര്‍ത്തകയുമൊത്ത് പാര്‍ക്കില്‍ കറങ്ങി നടക്കുന്ന ഗാനരംഗമാണ്. ഭാരതിയമ്മക്ക് മടുപ്പു തോന്നി. ഹാളില്‍ നേരിയ വെളിച്ചം പ്രതിഫലിച്ചപ്പോള്‍ അയാള്‍ ഇരുന്നിരുന്ന സീറ്റിലേക്ക് നോക്കി. അയാള്‍ അവിടെ ഇല്ലായിരുന്നു. അവര്‍ക്ക് വല്ലാതെ വിശന്നു. അപ്പോഴാണ് ബിരിയാണിയുടെ കാര്യം ഓര്‍ത്തത്. മതി പടം കണ്ടത്.വീട്ടില്‍ പോയി ആശിച്ച ആഹാരം കഴിക്കാം. അയാള്‍ എവിടെപ്പോയിക്കാണുമോ ആവോ! ഇത്ര കാലവും ശ്രമിച്ചിട്ടും നേരെയാക്കാന്‍ പറ്റാത്ത ആള്‍ പോയി തുലയട്ടെ!. ബിരിയാണി കഴിച്ചതിനുശേഷം കഴിക്കാമെന്ന് കരുതി ഒരു ഐസ്‌ക്രീം വാങ്ങി വീട്ടിലേക്ക് തിരിച്ചു. ഇന്റര്‍വെലിന് കഴിക്കാണമെന്ന് വിചാരിച്ചതാണ്. അപ്പോഴേക്കും ഇഷ്ടമില്ലാത്ത കാഴ്ച കണ്ട് മനസ്സ് കലങ്ങി.

വീട്ടിലെത്തി വാതില്‍ തുറക്കാന്‍ നോക്കുമ്പോള്‍ വാതില്‍ അകത്തു നിന്ന് കുറ്റിയിട്ടിരിക്കുന്നു. അയാളെ അവിടെ കണ്ടതാണല്ലൊ. എന്നിട്ട് ഇത്രവേഗം ഇവിടെയെത്തിയോ? ബെല്ലടിച്ച് കാത്തുനിന്നു. തുറക്കാത്തതുകണ്ട് രണ്ടാമതും ബെല്ലടിച്ചതിനുശേഷമാണ് അയാള്‍ വന്ന് വാതില്‍ തുറന്നത്. ഭാരതിയമ്മ അകത്തു കടന്നതും പതിവിനു വിപരീതമായി അയാള്‍ സന്തോഷ ഭാവത്തില്‍ പറയുകയാണ്-

'ലേറ്റായെങ്കിലും ഇന്ന് ഞാന്‍ ഇവിടെ വന്ന് ആഹാരം കഴിച്ചു. ബിരിയാണിക്ക് നല്ല രുചിയായിരുന്നു. ഒട്ടും ബാക്കി വച്ചിട്ടില്ല. നിനക്ക് എന്നും കംപ്ലൈന്റ് അല്ലെ ഭക്ഷണം ബാക്കിയാവുന്നെന്ന്.''

കൊതിയോടെ അവരുടെ കയ്യിലിരിക്കുന്ന പാക്കറ്റിലേക്ക് നോക്കുന്ന അയാളുടെ സ്വാര്‍ത്ഥതെയെ അപലപിച്ചുകൊണ്ടെന്നവണ്ണം 'എന്നാല്‍ ഇതാ, ഇത് കൂടി കഴിച്ചേക്കു'' എന്നും പറഞ്ഞ് അവര്‍ ഐസ്‌ക്രീം അയാള്‍ക്ക് നല്‍കി.

*******************************************************************





ജാരന്‍

വിജയാ മേനോന്‍

പതിവുപോലെ അന്നും അയാള്‍ ഭാര്യയുടെ ജാരനെ തിരയുകയായിരുന്നു. ഇത്രനാളും അവനെ കണ്ടെത്താനാവാത്തതില്‍ അയാള്‍ഖിന്നനായി. ആത്മനിന്ദയകറ്റാനയാള്‍ ഭാര്യയെ ഭര്‍ത്സിച്ചുകൊണ്ടിരുന്നു.
മുമ്പെല്ലാം, കാണാതായ വല്ലതും തിരയുകയാണെന്നു കരുതി അവള്‍ അയാള്‍ക്കൊപ്പം തിരച്ചിലില്‍ സഹായിക്കുവാന്‍ സന്നദ്ധയാകുമായിരുന്നു.. എന്താണ് തിരയുന്നതെന്നു ചോദിക്കുമ്പോള്‍ അയാളവളോട് അസഭ്യങ്ങള്‍ പുലമ്പിക്കൊണ്ട് കണ്ണുരുട്ടും. ഇങ്ങേര്‍ക്കെന്തുപറ്റിയെന്നവള്‍ സങ്കടപ്പെടും.

അയാളുടെ നികൃഷ്ട ചിന്തകള്‍ ഊഹിച്ചറിഞ്ഞ അവള്‍, ഒരു ജാരനുണ്ടായിരുന്നെങ്കിലെന്ന് നിഗൂഡമായി മോഹിച്ചു. രോമകൂപങ്ങളിലൂടെ തണുപ്പിന്റെ സൂചികളിറങ്ങുന്ന വൃശ്ചിക രാവുകളില്‍ മണ്ഡലം വ്രതമനുഷ്ഠിച്ച് ഗാഢനിദ്രയില്‍ ലയിക്കുന്ന ഭര്‍ത്താവിനെയും അദ്ദേഹം പൂജിക്കുന്ന ബ്ര്ഹ്മചാരിയായ ദൈവത്തെയും അവള്‍ വെറുത്തു. അപ്പോഴെല്ലാം ഗാഢം പുണര്‍ന്ന് ശരീരത്തിനു ചൂടു പകരുന്ന ഒരു ജാരനെ അവള്‍ സ്വപ്നരതിയില്‍ സ്വീകരിച്ചു. പക്ഷെ, ഒരിക്കലെങ്കിലും ജാരന്റെ മുഖച്ഛായ അവള്‍ക്കോര്‍ത്തെടുക്കാനായില്ല. അവള്‍ക്ക് പരിചയമുള്ള പുരുഷന്മാരുടെ പേരും, രൂപവും, പ്രവര്‍ത്തനമേലയും അയാള്‍ ശകാര ശരങ്ങളാക്കി എയ്തു വിടുമ്പോഴെല്ലാം, അതില്‍ ഒരാള്‍ക്കെങ്കിലും അവളുടെ ജാരനാകുവാന്‍ യോഗ്യതയില്ലല്ലൊ എന്നവള്‍ നിശ്വസിച്ചു.

അപ്പോഴാണ് അയാളുടെ ലിസ്റ്റില്‍ പെടാത്ത ആരോഗ്യവും പ്രസരിപ്പുമുള്ള ഒരു ചെറുപ്പക്കാരനെ അവളോര്‍ത്തത്. അവളുടെ പെരുമാറ്റത്തില്‍ നിന്നും സംഗതി മനസ്സിലാക്കി അവന്‍ അയാളുടെ ചലനങ്ങള്‍ നിരീക്ഷിക്കുകയും അയാള്‍ വീട്ടിലില്ലാത്തപ്പോള്‍ അയാളെ കാണാനാണെന്ന ഭാവേന വീട്ടില്‍ ചെന്ന് അവളുമായി സൗഹൃദം സ്ഥാപിക്കുകയും ചെയ്തപ്പോള്‍ അവളവനെ ജാരനായംഗീകരിച്ചു.
ഇപ്പോള്‍ അയാള്‍ ജാരനെ തിരയുമ്പോഴും, അസഭ്യ വര്‍ഷം ചൊരിയുമ്പോഴും അവള്‍ക്ക് ദേഷ്യമോ സങ്കടമോ ഉണ്ടാകാറില്ലെന്നു മാത്രമല്ല, അയാളുടെ ഭര്‍ത്സനങ്ങള്‍ കാരണമാണല്ലൊ ഒരു ജാരനെ ഒത്തുകിട്ടിയതെന്ന് ആഹ്ലാദിക്കുകയും ചെയ്തു.

 എങ്കിലും എത്ര നാള്‍ നാവടക്കി വെക്കാനൊക്കും! ഒരു നാള്‍ അലമ്പുണ്ടാക്കാതെ വീടു വിട്ടിറങ്ങിപ്പോകാന്‍ അയാളോട് പറയുക തന്നെ ചെയ്തു. അതുകൊണ്ട് ഫലമുണ്ടായില്ലെന്നു മാത്രമല്ല, പരിചയക്കാരോടെല്ലാം അവളെക്കുറിച്ച് ഇല്ലാവചനങ്ങള്‍ ചൊല്ലിക്കൊടുക്കുന്നത് അയാള്‍ പതിവാക്കി. ഇതു കേട്ടവരെല്ലാം അയാള്‍ക്ക് വട്ടാണ് എന്ന് പരസ്പരം പറയുകയും അതേ സമയത്ത് തങ്ങളില്‍ ആരെയെല്ലാമായിരിക്കും അയാള്‍ സംശയിക്കുന്നത് എന്ന് ഊഹിച്ചെടുക്കാന്‍ വൃഥാശ്രമം നടത്തുകയും ചെയ്തു. അവരുടെയൊന്നും കണ്ണില്‍ പെടാതെയും, ഊഹത്തില്‍ കുടുങ്ങാതെയും ജാരന്‍ സൈ്വരവിഹാരം തുടര്‍ന്നു.

അയാള്‍ വീട്ടിലെത്താന്‍ വൈകുന്ന ഏകാന്ത വേളകള്‍ അവളെ അസ്വസ്ഥയാക്കും. ഒരു കുഞ്ഞുണ്ടായിരുന്നെങ്കില്‍ ഒരുപക്ഷെ, ജീവിതം ഇങ്ങനെയൊന്നും ആവില്ലായിരുന്നു. കുഞ്ഞുണ്ടായാലും ബുദ്ധിയും തന്റേടവുമുള്ള ഭാര്യയെ സംശയരോഗിക്ക് സ്‌നേഹിക്കാന്‍ കഴിയുമോ? ഇഷ്ടമില്ലെങ്കില്‍ കുറ്റപ്പെടുത്തലുകളും അവഗണനയും പുരുഷന്മാരുടെ തന്ത്രമാണല്ലൊ. അങ്ങനെയൊക്കെയാണെങ്കിലും ഒരു ജാരനെ എത്രനാള്‍ വെച്ചു പൊറുപ്പിക്കാനാകും? ശാശ്വതമല്ലാത്ത ജാരസേവ ഒരു ശാശ്വത പരിഹാരമല്ല, ഒരു പകപോക്കല്‍ മാത്രമാണ് എന്ന തിരിച്ചറിവ് ജാര സാമീപ്യത്തിനും സൗഹൃദത്തിനും അസുകരമായ ഒരു പരിവേഷമണിയിക്കുമെന്ന് അവള്‍ക്കറിയാമായിരുന്നു.

എന്നിട്ടും അന്നവള്‍ ജാരനെ പ്രതീക്ഷിച്ചു. പ്രതീക്ഷ അര്‍ഥവത്താക്കിക്കൊണ്ട് ജാരന്‍ വാതില്‍ക്കലെത്തി. ഒരുനിമിഷം അവളുടെ ആകര്‍ഷകമായ രൂപഭംഗിയില്‍ ലയിച്ചവിടെ നില്‍ക്കുമ്പോള്‍ അവളെ ഒറ്റപ്പെടുത്തി വ്യസനിപ്പിക്കുന്ന വകതിരിവില്ലാത്ത ഭര്‍ത്താവിനോട് അവന് പു'ം തോന്നി. ജാരന്റെ ഗന്ധമേറ്റ് ഞെട്ടിയെഴുനേറ്റ അവള്‍ക്കരികിലേക്ക് ഷൂപോലുമഴിക്കാതെ ഓടിച്ചെന്ന് അവളെ കെട്ടിപ്പിടിച്ച് ചുംബിക്കാനവന്‍ മുതിരുമ്പോഴാണ് അയാള്‍ ഗേറ്റടക്കുന്ന ശബ്ദം കേട്ടത്. പെട്ടെന്നവള്‍ അവനെ പിടിച്ചു വലിച്ച് സ്‌റ്റോര്‍ റൂമിലേക്ക് തള്ളി കതകടച്ചു. പതിവനുസരിച്ചയാള്‍ മുകളിലുള്ള ബെഡ് റൂമില്‍ തിരഞ്ഞതിനുശേഷമെ താഴത്തെ നിലയില്‍ തിരയാറുള്ളു. ആ സമയം കൊണ്ട് ജാരനെ തുറന്നു വിടാമെന്നാണവള്‍ കരുതിയിരുന്നത്. എന്നാല്‍, പരപുരുഷ ഗന്ധം തിരിച്ചറിഞ്ഞ മട്ടില്‍ അയാള്‍ വരാന്തയിലും ബാത്‌റൂമിലും അടുക്കളയിലും തിരച്ചില്‍ കഴിഞ്ഞ് സ്‌റ്റോര്‍ റൂമിലേക്ക് കടന്നു ലൈറ്റിട്ടു. രക്ഷയില്ലാതെ ജാരന്‍ മൂലയില്‍ ചാരിവെച്ചിരുന്ന പാരയെടുത്ത് അയാളുടെ തലക്കടിച്ചു. ശക്തിയായ അടിയില്‍ മസ്തിഷ്‌കം പിളര്‍ന്ന് നിലത്തു വീണൊന്ന് പിടഞ്ഞ് അയാള്‍ ചലനമറ്റു. ഓടാന്‍ ശ്രമിച്ച ജാരനെ അവള്‍ പിടിച്ചു നിര്‍ത്തി.
ക                  
'ഇയാളെ തല്ലിക്കൊന്ന് എന്റെ മുന്നിലേക്കിട്ട് തന്നിട്ട് നീ എങ്ങോട്ടാ?''

'ഞാന്‍..പെട്ടെന്നുള്ള അങ്കലാപ്പില്‍ എന്തു വേണമെന്നറിയാതെ...അല്ല, ഒരടി കിട്ടുമ്പോഴേക്കും ഇയാള്‍ ചാകുമെന്ന് കരുതിയില്ല.''

'പക്ഷെ, ചത്തുകഴിഞ്ഞ സ്ഥിതിക്ക് എന്തുചെയ്യുമെന്ന് ചെയ്ത് കാണിച്ചു താ. ഇല്ലെങ്കില്‍ ഞാന്‍ ബഹളം വെച്ച്, നീ അതിക്രമിച്ച് വീട്ടില്‍ കയറി കൊലചെയ്തുവെന്ന് ലോകത്തോട് പറയും''

'അതൊന്നും വേണ്ട. നമുക്ക് വേണ്ടത് ചെയ്യാം.'' അവന്‍ അടവൊന്നുമാറ്റി. അവളെ ആശ്വസിപ്പിക്കാനെന്നമട്ടില്‍ നെഞ്ചോടടക്കി. 'ഏതായാലും നീ അയാളെ പിരിയണമെന്ന് തീര്‍ച്ചയാക്കിയിരുന്നതല്ലെ, അതിനൊരവസരം വന്നെത്തിയെന്ന് കരുതി സമാധാനിക്ക്.''

'എങ്ങനെ സമാധാനിക്കും? കഴുമരത്തില്‍ കയറാനുള്ള പണിയല്ലെ നീ പറ്റിച്ചത്?'' അവള്‍ക്ക് തേങ്ങലടക്കാന്‍ കഴിഞ്ഞില്ല.
'എന്റെ പൊന്നേ, ഞാനില്ലെ നിനക്ക്. എന്നെ നീ ഒറ്റിക്കൊടുക്കല്ലെ.'' അവളെയും കൊണ്ടവന്‍ ബെഡ് റൂമിലേക്ക് നടന്നു. അവളെ കിടക്കയിലിരുത്തി.
'നീ അല്‍പനേരം വിശ്രമിക്ക്. ഞാനയാളെ എന്തുചെയ്യാമെന്ന് നോക്കട്ടെ.''

അവന്റെ മനസ്സാകെ ഇളകി മറിഞ്ഞു. ഇനി ഇവളുമായുള്ള രഹസ്യവേഴ്ച തുടരുന്നത് അപകടമാണ്. അവളെ പിണക്കിയാലും അപകടമാണ്. പെട്ടെന്നൊരു തീരുമാനമെടുത്ത് പ്രവര്‍ത്തിക്കണം. അത് ബുദ്ധിപൂര്‍വവും യാതൊരു ദോഷവും വരുത്താത്തതായിരിക്കുകയും വേണം. അതെ, അവള്‍ ഇല്ലാതായാല്‍ മാത്രമെ രക്ഷയുള്ളു. അയാളുടെ ജഡം ഇവിടെ നിന്നും മാറ്റുന്നതോടൊപ്പം അവളെയും താമസം മാറ്റാനെന്ന വ്യാജേന കൂടെ കൊണ്ടു പോകണം.

അവളെ സംബന്ധിച്ചിടത്തോളം ജാരന്റെ ആവശ്യം അവസാനിച്ചിരിക്കയാണ്. അയാളോട് പക പോക്കാനുള്ള ഒരു ഉപകരണം മാത്രമായിരുന്നു ജാരന്‍. ഒരു ജാരന്‍ ഒരിക്കലും ഭര്‍ത്തൃ പദവിക്ക് അനുയോജ്യനല്ല. ഒരു യഥാര്‍ത്ഥ ജാരന്‍ അതിനൊട്ട് തയാറാവുകയുമില്ല. തനിക്ക് ഒരു ജാരനെയല്ലായിരുന്നു ആവശ്യം. അവിശ്വസിക്കാതെ സ്‌നേഹിക്കുന്ന ഭര്‍ത്താവിനെ ആഗ്രഹിച്ചു. അത് ഒരിക്കലും സഫലമാവില്ലെന്നറിഞ്ഞപ്പോള്‍ അയാളില്‍ നിന്നും മോചനം ലഭിച്ചിരുന്നെങ്കിലെന്നും, കൊതിച്ചു. അതിനയാള്‍ ജാരസ്ംസര്‍ഗം ഹേതുവാക്കി തന്നെ ഉപേക്ഷിച്ചെങ്കിലെന്നും മനസ്സിലുണ്ടായിരുന്നു. പക്ഷെ, ഇനി സ്വസ്ഥമായ ഒരു ജീവിതമുണ്ടാകുമോ? ഉള്‍ഭയമകറ്റാനവള്‍ കണ്ണടച്ച്, പഞ്ചാക്ഷരി ചൊല്ലി.

ഒരു കശാപ്പുകാരന്റെ കൈവിരുതോടെ അവനയാളെ വെട്ടിക്കൂട്ടി മൂന്നു പ്ലസറ്റിക് കവറിലിട്ട് ചാക്കുകളിലാക്കി കാറിന്റെ ഡിക്കിയിലിട്ടു. തറയെല്ലാം ഫിനയിലൊഴിച്ച് കഴുകി, കുളിയും കഴിഞ്ഞ് അവളെ വിളിക്കാനെത്തി.

 'ഒരു കാര്യം ചെയ്യാം. നമുക്കിയാളെ ആരും കണ്ടുപിടിക്കാത്ത വിധത്തില്‍ കളയാം. എന്നിട്ട് നിന്നെ നീ ഒരുക്കിയ വാടകവീട്ടില്‍ കൊണ്ടുചെന്നാക്കി ഞാന്‍ ലണ്ടനിലേക്ക് പറക്കും.''

ഭയംകൊണ്ടുള്ള ഉള്‍ക്കിടിലമടക്കിക്കൊണ്ടവള്‍ അവന്റെ സ്വാര്‍ത്ഥതയെ മനസാ നിന്ദിച്ചു.

'പറന്നുപോയാല്‍ നീ രക്ഷപ്പെടുമെന്നാണോ? പിടിക്കപ്പെട്ടാല്‍ ഞാന്‍ കുറ്റമേറ്റ് ശിക്ഷയേറ്റുവാങ്ങി അടങ്ങി ഒതുങ്ങി കഴിയുമെന്നാണോ നിന്റെ നിഗമനം?''

'അങ്ങനെ പറയാതെ. നമ്മള്‍ ഒത്തിരി നല്ല നിമിഷങ്ങള്‍ പങ്കുവെച്ചതല്ലെ? അതൊന്നും ഞാന്‍ മറക്കില്ല. അഥവാ അവന്റെ കൊല പുറത്തറിയുകയാണെങ്കില്‍ തന്നെ അത് നമ്മള്‍ രണ്ടുപേരുടെയും
അഭാവത്തിലായിരിക്കുമല്ലൊ. നീയും ദൂരെ എവിടേക്കെങ്കിലും മാറണം. ഒരു കാര്യം ചെയ്യാം. കാശുണ്ടെന്‍ില്‍ മുഴുവന്‍ എടുത്തൊ.ല്പഎന്റെ കൂടെ വന്നാല്‍ അടുത്ത ഫ്‌ളൈറ്റില്‍ ഡല്‍ഹിക്ക് പോകാം. അവിടെ എന്റെ സ്‌നേഹിതന്‍ സുപ്രീം കോര്‍ട്ട് വക്കീലുണ്ട്. ഫ്‌ളൈറ്റ് കണ്‍ഫേര്‍ം ആയാല്‍ ഞാന്‍ ഫോണ്‍ ചെയ്ത് പറയാം. ആദ്ദേഹത്തിന്റെ വീട്ടില്‍ നീ സുരക്ഷിതയായിരിക്കും.''

ഒറ്റശ്വാസത്തില്‍ ഇത്രയും പറഞ്ഞു നിര്‍ത്തി അവന്‍ അവളുടെ പ്രതികരണത്തിനെന്നോണം ഒന്നു നിര്‍ത്തി.

അപ്പോള്‍ ഇവനെന്നെ വക്കീലിനു കൈമാറാനുള്ള പുറപ്പാടാണ്! അതിനുമുമ്പ് ഞാന്‍ നിന്നെ. കാണിച്ചു തരാം.

'എന്തെങ്കിലും പറഞ്ഞോ?

''ഹേയ്, നീ എനിക്കുവേണ്ടി എത്രമാത്രം ബുദ്ധിമുട്ടുന്നുണ്ടെന്ന് ചിന്തിക്കുകയായിരുന്നു. അപ്രതീക്ഷിതമായി ഇങ്ങനെയെല്ലാം സംഭവിച്ചപ്പോള്‍ നീ എനിക്കുവേണ്ടി എത്രമാത്രം ബുദ്ധിമുട്ടുന്നു!'

''വാ, സമയം കളയാതെ നമുക്കിറങ്ങാം.'

വീടാകെയൊന്ന് പരിശോധിച്ച്, വാതില്‍ പൂട്ടി, ആരും ശ്രദ്ധിക്കുന്നില്ലെന്ന് ഉറപ്പു വരുത്തി, ഇരുവരും കാറില്‍ കയറി.

പരസ്പരം നോക്കുകയോ മിണ്ടുകയോ ചെയ്യാതെ, മനസ്സില്‍ വഞ്ചനയുടെയും, ദുഷ്ടതയുടെയും വിഴുപ്പും പേറി കിലോമീറ്ററുകള്‍ പിന്നിട്ടു.

അവന്‍ കാര്‍ നിര്‍ത്തി വെളിയിലേക്കിറങ്ങി. കുന്നിന്‍ മുകളിലുള്ള പാറയില്‍ക്കയറി ചുറ്റുപാടുകള്‍ നിരീക്ഷിക്കുകയാണ്. താഴെ അലയടിക്കുന്ന കടലാണ്. അവന്റെ മുത്തുണ്ടെന്നവള്‍ക്കു തോന്നിയ പൈശാചിക ഭാവം ഒന്നു നന്നായിക്കാണണമെന്നവള്‍കാഗ്രഹമുണ്ടായ സമയത്തുതന്നെ, അവന്‍ ചാക്കുകെട്ട് കടലിലേക്കെറിയുകയും, തിരിഞ്ഞുനിന്ന് അവളെ അടുത്തേക്ക് വിളിക്കുകയും ചെയ്തു.

ഇതുതന്നെ അവസരമെന്നു കരുതി, രോഷം മനസ്സിലൊതുക്കിവെച്ച് ഷാള്‍കൊണ്ട് തലവഴി മൂടിക്കൊണ്ടവള്‍ ചെന്ന് പാറപ്പുറത്ത് കയറി. ആ സമയത്ത് പരസ്പരം വെറുത്തുകഴിഞ്ഞ ഇരുവരുടെയും മനസ്സില്‍ ''ഇതാ നിന്റെ അവസാനമടുത്തിരിക്കുന്നു, നിന്നെ ഞാന്‍ ഇപ്പോള്‍ വകവരുത്തും' എന്ന ദുഷ്ചിന്ത താവളമടിച്ചു കഴിഞ്ഞിരുന്നു.

അവന്റെ പൈശാചിക ഭാവം മതിവരുവോളം ആസ്വദിക്കാന്‍ തുടങ്ങുമ്പോഴേക്കും, പ്രേമനൈരാശ്യം മൂത്ത് ആത്മഹത്യചെയ്യാനായി പാറപ്പുറത്തെത്തുന്ന യുവതിയെക്കാത്തു പതിയിരുന്ന ഒറ്റക്കയ്യന്‍ മുനിച്ചാമി അവളെ തൊഴിച്ചു പാറക്കുതാഴേക്കും, അവനെ ഒറ്റക്കൈകൊണ്ടിടിച്ച് കടലിലേക്കും വീഴ്തി. വീണിടത്തു കിടന്നിരുന്ന അവളുടെ ദേഹത്തേക്ക് പതിച്ച ചാമി അവന്റെ മുറകള്‍ പയറ്റിക്കഴിഞ്ഞതിനുശേഷം അവളെ തൂക്കി കടലിലേക്കെറിഞ്ഞ് അതീവ സംതൃപ്തിയോടെ തിരിച്ചു നടന്നു.

Followers