മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം       മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം

Monday, December 30, 2013

മനോജ് വൈറ്റ് ജോണ്‍ സാഹിത്യവേദിയില്‍

|0 comments
പ്രിയപ്പെട്ട അക്ഷര സ്‌നേഹികളേ,
മുംബൈ സാഹിത്യവേദിയുടെ പ്രതിമാസ ചര്‍ച്ചയില്‍ ജനുവരി മാസം ആദ്യ ഞായറാഴ്ച (05/01/2014) പത്രപ്രവര്‍ത്തകനും ഗവേഷകനും സിനിമാ പ്രവര്‍ത്തകനുമായ ശ്രീ മനോജ് വൈറ്റ് ജോണ്‍ അദ്ദേഹത്തിന്റെ 'മലയാള ചലച്ചിത്രവും സാഹിത്യവും: ഒരു ചരിത്രാവലോകനം' എന്ന പ്രബന്ധം അവതരിപ്പിക്കും. മാട്ടുംഗ കേരളഭവനത്തില്‍ വച്ച് വെകീട്ട് 6 മണിക്ക് നടക്കുന്ന പ്രസ്തുത ചര്‍ച്ചയില്‍ മുംബൈയിലെ എഴുത്തുകാരും, സിനിമാ നാടക പ്രവര്‍ത്തകരും സാഹിത്യാസ്വാദകരും പങ്കെടുക്കും.

ചര്‍ച്ചാപരിപാടിയിലേക്ക് താങ്കളേയും സുഹൃത്തുക്കളേയും ആദരപൂര്‍വ്വം സ്വാഗതം ചെയ്യുന്നു.

സ്ഥലം: മാട്ടുംഗ കേരള സമാജ് ഹാള്‍
തിയതി: ജനുവരി 05, 2014. ഞായറാഴ്ച
സമയം: വൈകുന്നേരം കൃത്യം 6 മണി.

കഥകളും കവിതകളും ലേഖനങ്ങളുമായി നമ്മുടെ സാഹിതീയ ജീവിതത്തിലെ ഒരു ചെറിയ താള്‍ ഇവിടെ മറിയുകയാണ്. അതോടൊപ്പം ഓര്‍ക്കാന്‍ ഒരുപാട് സുഖങ്ങളും നൊമ്പരങ്ങളും നഷ്ടങ്ങളും സമ്മാനിച്ചുകൊണ്ട് ഒരു വര്‍ഷംകൂടി വിടപറയുന്നു. വേദിയുടെ എല്ലാ അക്ഷരസ്‌നേഹികള്‍ക്കും ഐശ്വര്യത്തിന്റേയും സമൃദ്ധിയുടേയും പുതുവത്സരാശംസകള്‍ നേരുന്നു.

സസ്‌നേഹം
സന്തോഷ് പല്ലശ്ശന,
കണ്‍വീനര്‍, സാഹിത്യവേദി,
മുംബൈ

നോട്ട്: പരിപാടി കൃത്യം 6 മണിക്കുതന്നെ തുടങ്ങുന്നതായിരിക്കും.ബഹുമാന്യ സുഹൃത്തുക്കള്‍ കൃത്യസമയത്തുതന്നെ എത്തിച്ചേരുവാന്‍ ശ്രദ്ധിക്കുക

മനോജ് വൈറ്റ് ജോണ്‍

പത്രപ്രവര്‍ത്തനം ഒരു തൊഴിലല്ല ഒരു ജീവിതം തന്നെയാണ്. മനോജ് വൈറ്റ് ജോണ്‍ ഒരു പത്രപ്രവര്‍ത്തകനാണ്. കലാസാഹിത്യരാഷ്ട്രീയസാമ്പത്തിക മണ്ഡലങ്ങളുമായുള്ള സഹജീവിതത്തിലൂടെ സര്‍ഗ്ഗാത്മകമായ ഇടപെടലുകളിലൂടെ തന്റെ ആന്തരിക ജീവിതത്തെ സജീവമാക്കിവയ്ക്കുന്ന ഒരു പ്രത്രപ്രവര്‍ത്തകന്‍. പ്രമുഖ ദേശിയ പത്രങ്ങളടക്കും മലയാളത്തിലും ഇംഗ്ലീഷിലുമായി ഒരുപാട് മാധ്യമങ്ങളില്‍ സേവനമനുഷ്ടിച്ചിട്ടുണ്ട്. സാമ്പത്തിക ലേഖനങ്ങള്‍, രാഷ്ട്രീയ ലേഖനങ്ങള്‍, സിനിമലേഖനങ്ങള്‍ ഫീച്ചറുകള്‍ തുടങ്ങി മനോജ് വൈറ്റ്‌ജോണിന്റെ എഴുത്തുജീവിതത്തിന്റെ കാന്‍വാസ് വളരെ വലുതാണ്. ജോലിയുടെ ഭാഗമായി നിരവധി മേഖലകളുമായി ഇടപെടേണ്ടി വരുമ്പോഴും മനസ്സില്‍ സിനിമ മനോജിന്റെ സ്വകാര്യമായ ഇഷ്ടമായി അവശേഷിക്കുന്നു. അതുകൊണ്ടുതന്നെ ഇത്തവണ സാഹിത്യവേദിയില്‍ ഒരു ചലചിത്ര പഠനവുമായി വരുന്നതില്‍ മനോജ് വൈറ്റ് ജോണ്‍ ഏറെ ആഹ്ലാദിക്കുന്നു.

ഇംഗ്ലീഷ് സാഹിത്യം, ഇക്കോണമിക് സോഷ്യോളജി, ജേര്‍ണലിസം എന്നിവയില്‍ ബിരുദാനന്തര ബിരുദം. ഇപ്പോള്‍ 'സോഷ്യല്‍ പ്രൊഡക്ഷന്‍ ഓഫ് മണി' എന്ന വിഷയത്തില്‍ ഗവേഷണം നടത്തുന്നു.

Monday, November 25, 2013

മനോജ് മേനോന്‍ സാഹിത്യവേദിയില്‍

|1 comments
പ്രിയപ്പെട്ട അക്ഷര സ്‌നേഹികളേ,
മുംബൈ സാഹിത്യവേദിയുടെ പ്രതിമാസ ചര്‍ച്ചയില്‍ ഡിസംബര്‍ മാസം ആദ്യ ഞായറാഴ്ച (01/12/2013) യുവ കവി ശ്രീ മനോജ് മേനോന്‍ കവിതകള്‍ അവതരിപ്പിക്കും. മാട്ടുംഗ കേരളഭവനത്തില്‍ വച്ച് വൈകീട്ട് 6 മണിക്ക് നടക്കുന്ന പ്രസ്തുത ചര്‍ച്ചയില്‍ മുംബൈയിലെ എഴുത്തുകാരും സാഹിത്യാസ്വാദകരും പങ്കെടുക്കും.

ചര്‍ച്ചാപരിപാടിയിലേക്ക് താങ്കളേയും സുഹൃത്തുക്കളേയും ആദരപൂര്‍വ്വം സ്വാഗതം ചെയ്യുന്നു.

സ്ഥലം: മാട്ടുംഗ കേരള സമാജ് ഹാള്‍
തിയതി: ഡിസംബര്‍ 01, 2013. ഞായറാഴ്ച
സമയം: വൈകുന്നേരം കൃത്യം 6 മണി.


സസ്‌നേഹം
സന്തോഷ് പല്ലശ്ശന,
കണ്‍വീനര്‍, സാഹിത്യവേദി,
മുംബൈ
 

നോട്ട്: പരിപാടി കൃത്യം 6 മണിക്കുതന്നെ തുടങ്ങുന്നതായിരിക്കും.ബഹുമാന്യ സുഹൃത്തുക്കള്‍ കൃത്യസമയത്തുതന്നെ എത്തിച്ചേരുവാന്‍ ശ്രദ്ധിക്കുക


മനോജ് മേനോന്‍
സ്വന്തം കൈയ്യൊപ്പുള്ള ബിംബങ്ങളും നവീനമായ കാവ്യഭാഷയും കൊണ്ട് സംമ്പന്നമാണ് മനോജിന്റെ കവിതകള്‍. ലളിതമായ വാഗ്മയങ്ങള്‍കൊണ്ട് ഗഹനമായ പ്രമേയങ്ങളെ കാവ്യസാന്ദ്രമായി അവതരിപ്പിക്കുന്നതിലാണ് മനോജിന്റെ വിജയം. സ്വന്തം ബ്ലോഗിലും, മലയാളത്തിലെ ഏറ്റവും മികച്ച കാവ്യ ജാലികയായ 'ഹരിതകത്തിലും' മനോജിന്റെ കവിതകള്‍ പ്രസിദ്ധീകരിച്ചുകൊണ്ടിരിക്കുന്നു. അദ്ദേഹത്തിന്റെ പ്രഥമ കവിതാ സമാഹാരം 'മരിച്ചവര്‍ കൊണ്ടുപോകുന്നത്' 2012 ല്‍ പായല്‍ ബുക്‌സ് പ്രസിദ്ധീകരിച്ചു. വളരെ ചുരുങ്ങിയ കാലംകൊണ്ടുതന്നെ മുംബൈയ് സാംസ്‌കാരിക രംഗത്ത് സ്വന്തം വ്യക്തിമുദ്ര പതിപ്പിക്കാന്‍ കഴിഞ്ഞ മനോജ് നഗരത്തിലെ കാവ്യ സദസ്സുകളിലെ സജീവ സാന്നിദ്ധ്യമാണ്. സ്വദേശം പൊന്നാനി, മലപ്പുറം ജില്ല. ഇപ്പോള്‍ മുംബൈയിലെ ഒരു സ്വകാര്യ കമ്പനിയില്‍ ജോലി.
ഇമെയില്‍: menoncmanoj@gmail.com
ബ്ലോഗ്: http://thonnyaksharagal.blogspot.com/ 

മനോജ് സാഹിത്യവേദിയില്‍ അവതരിപ്പിക്കുന്ന കവിതകള്‍


ബ്രേക്കിംഗ് ന്യൂസ്

നന്നേ രാവിലെ
സ്‌കൂളിലേക്കുള്ള വഴിയില്‍
ഒരു കുഞ്ഞു മഴ
വിതുമ്പിക്കരയുന്നു.

ഇന്നലെ രാവോളം
തോരാതെ തല തല്ലി
കരഞ്ഞൊടുങ്ങിയ
അമ്മമഴയെ തേടി
ഇറങ്ങിയതാവണം.

കരിവീട്ടികള്‍ക്കപ്പുറം
തൂവാക്കൊടിച്ചികള്‍ക്കിടയിലൂടെ
ഒരു കാറ്റ് അവളെ
നോട്ടമിട്ടു കഴിഞ്ഞു.

നാളെ
ഏതു പൊന്തയില്‍ നിന്ന്
ഏതു നിലയില്‍
കണ്ടെത്തിയെന്ന്
ഏതു ചാനലാവും
ആദ്യം റിപ്പോര്‍ട്ട് ചെയ്യുക?

പുലിജന്മം
ആദ്യം കണ്ണില്‍ പെട്ടത്
മരങ്ങളാണ്
അവ കൂട്ടത്തോടെ
ചുരമിറങ്ങുന്നു

പിന്നെ കണ്ടു
കാട്ടാനകളെ,
കുടുംബ, കുട്ടി,
പ്രാരാബ്ദങ്ങളോടൊപ്പം
പുഴ മുറിക്കുന്നു

പിന്നീടറിഞ്ഞു
പാമ്പുകല്‍ മാളങ്ങള്‍ വിട്ടത്
പക്ഷികള്‍  ചേക്കൊഴിഞ്ഞത്
മുയല്‍, മാല്‍,പന്നി, കുറുക്കന്‍.... ......
ഓരോന്നും
അപ്രത്യക്ഷപ്പെട്ടത്

ഗതിക്കെട്ടപ്പോല്‍ തിന്നാന്
പുല്ലുപോലും കിട്ടാതായപ്പോള്‍
കാടിറങ്ങി

കണ്ട വഴിയിലൂടെയെല്ലാം
മണ്ടി
തടസ്സങ്ങളെ
എടുത്തു ചാടി
വായില് കിട്ടിയതിനെയൊക്കെ
കടിച്ചു

കാഴ്ച മങ്ങി
കാലു കഴച്ചു
ചോര തുപ്പി
മലര്ന്നടിച്ചു 

ഉന്നം തെറ്റാതെ
മണ്ടക്കടിച്ചോനെ
തോളത്തേറ്റി
നാട് അര്‍മാദിക്കുന്നു
'ഡാ നീയാള് പുലിയാടാ'

ചേരയും ചെമ്പരത്തിയും

വേലിക്കലെ ചെമ്പരത്തിയും
മുളങ്കാട്ടിലെചേരയും
എപ്പോള്‍, എങ്ങിനെ,
എന്നൊന്നുമറിയില്ല
പ്രണയത്തിലായിരുന്നു..

കരിയിലകള്‍േപോലും
ഉച്ചമയക്കത്തിലേക്കാഴുമ്പോള്‍
ചെമ്പരത്തി
ഇതളുകള്‍ ഒന്ന് കൂടെ വിടര്‍ത്തും
ചേര,
പൊത്തില്‍ നിന്നും
പുറത്തേയ്ക്ക് തല നീട്ടും

മെലിഞ്ഞ അരക്കെട്ടില്‍
പറ്റി പിടിച്ചങ്ങനെ
അവന്‍ കിടക്കവേ
അവളുടെ
എല്ലാ ഇലകളും
എഴുന്നേറ്റ് നില്ക്കും
ചോന്ന പൂ കൊണ്ട്
കവിളത്ത് തലോടും

മാപ്ലടെ പറമ്പില്‍ നിന്നും
മണപ്പാട്ടെ പറമ്പിലേക്കുള്ള
ഓട്ടത്തിനിടയില്‍
കീരിയാണത് കണ്ടു പിടിച്ചത്

മുവാണ്ടന്‍
മാവിന്റെ തുന്നാര കൊമ്പത്ത്
മയക്കത്തിലായിരുന്ന കാറ്റിനെ
എങ്ങനെയോക്കയോ
വിളിച്ചുണര്‍ത്തി വാര്‍ത്ത കൈമാറി

കാറ്റ് ,കരിയിലകളോട്
കരിയിലകള്‍ അടക്കാക്കിളികളോട്
അടക്കാക്കിളികള്‍, നീരോലിപൂക്കളോട്
നീരോലി പൂക്കള്‍, ചിറ്റാമൃത് വള്ളികളോട്
.......................
.......... ...................
വേലിയോട്
.............. ..............
.................
മുളങ്കാടിനോട് .
............... .

പിറ്റെ ദിവസം
സുബഹിക്ക് പോകുന്ന
മൊയ്ല്ല്യാരാണ് കണ്ടത്
തല്ലു കൊണ്ട് ചതഞ്ഞ് ,
ചത്ത നിലയില്‍,
ചേരയെ,

അമ്പലത്തിലേക്കുള്ള വഴിയെ
പൂജാരിയാണ് കണ്ടത്
വേരറുത്ത് നുറുക്കിയ നിലയില്‍
ചെമ്പരത്തിയെ....

അമ്മുക്കുട്ടിയും മഴയും
അമ്മുക്കുട്ടി
കാലേ തന്നെ ഉണര്‍ന്നു

മഴയും

അമ്മുക്കുട്ടി
പുത്തന്‍ മണമുള്ള
കുഞ്ഞുടുപ്പിട്ടു

മഴ
ഈറന്‍ ഉണങ്ങാത്ത
വെയിലുടുപ്പിട്ടു

അമ്മുക്കുട്ടി
ഏറെ ചന്തമുള്ള
പുള്ളിക്കുട ചൂടി

മഴ
എന്നോ തുളവീണ
തുള്ളിക്കുട നിവര്‍ത്തി

അമ്മുക്കുട്ടി
സ്‌കൂള്‍ മുറ്റത്തെ
മാവിന്‍ ചോട്ടിലെത്തി,
ചുറ്റും അമ്പരപ്പോടെ
നോക്കി,

മഴയും

അമ്മുക്കുട്ടി
ഒന്നാം ക്ലാസ്സിലെ
ഒന്നാം ബെഞ്ചിലിരുന്നു
'അമ്മേ കാണന്നേ'ന്ന്
വിതുമ്പാന്‍ തുടങ്ങി

മഴ
ക്ലാസിനു വെളിയിലെ
ചവിട്ട് പടിക്കല്‍ നിന്നു
'എനിക്കും അമ്മുക്കുട്ടിക്കൊപ്പം
പഠിച്ചണേ' ന്ന്
കരയാന്‍ തുടങ്ങി

ദൂരെ നിന്ന്
ടീച്ചറുടെ വെട്ടം കണ്ടതും
അമ്മുക്കുട്ടിയുടെ
കരച്ചില്‍ നിന്നു

മഴ
അക്ഷരങ്ങളിലേക്ക്
ആര്‍ത്തിയോടെ  നോക്കി
പിന്നേയും
കരഞ്ഞുകൊണ്ടേയിരുന്നു.

മരവിധി
വിധിയ്ക്ക് കാത്തിരിയ്ക്കുന്ന
വിചാരണ തടവുക്കാരാണ്,
ഓരോ മരങ്ങളും.

ശിക്ഷ നടപ്പാക്കുന്നതിന്,
രണ്ടുനാള്‍ മുമ്പേ മാത്രം
ഉന്നയിക്കപ്പെട്ടതൊക്കെ
തെളിയിക്കപ്പെടുന്നവര്‍.

ഹൈവേയ്ക്ക് ഓരം
ചേര്‍ന്ന്,
പന്തലിച്ചു വെന്നോ

വീട്ടുത്തറയ്ക്ക്
വിലങ്ങു തടിയായ്
നിലകൊണ്ടു വെന്നോ

പഴക്കവും അതിലേറേ
കാതലും
ഉണ്ടായി എന്നോ

വികസനത്തിന്
തടസ്സം നിലക്കുന്ന
മൂരാച്ചികള്‍ എന്നോ
ഒക്കെ ആവാം
ആരോപിക്കപ്പെടുന്ന
കുറ്റങ്ങള്‍

ഇനിയും ചിലരുണ്ട്
മോവോയിസ്റ്റ് ബന്ധം
ചാര്‍ത്തി, പ്രതിചേര്‍ക്കപ്പെടുന്ന
പാവങ്ങള്‍

ഇവരാണ്,
സ്വത്വബോധം
നശീകരണം ചെയ്യപ്പെട്ട്
ഫര്‍ണീച്ചറുകളും
കരകൗശല വസ്തുക്കളുമായ്
വിപണിയിലെത്തപ്പെടുന്നവര്‍
പല ദിക്കിലേയ്ക്ക്
പലായനം ചെയ്യപ്പെടുന്നവര്‍

ഇങ്ങനെയൊക്കെ ആണെങ്കിലും
ഒരു മരവും
കൊലക്കയറും കോടാലിയും
സ്വപ്നം കണ്ട്,
ഞെട്ടിയുണരാറില്ല,

ഒരു മരവും ഇന്നേ വരെ
അത്മഹത്യയ്ക്ക് ശ്രമിച്ചതായ്
റിപ്പോര്‍ട്ട്
ചെയ്യപെട്ടിട്ടുമില്ല

ഒന്ന്
കൊടുങ്ങലൂര്‍,ചോറ്റാനിക്കര,
കാടാമ്പുഴ, ചക്കുളത്ത്...
പേരുകള്‍  പലതായിരിക്കാം
എല്ലാം 'ഒന്ന്' തന്നെ

പറവൂര്‍, കവിയൂര്‍, കിളിരൂര്‍ , സൂര്യനെല്ലി...
മുമ്പ് പറഞ്ഞില്ലേ
പേരുകള്‍ പലതായിരിക്കാം
എല്ലാം 'ഒന്ന്' തന്നെ

ആകയാല്‍ സ്‌നേഹിതാ...........
ഒടുക്കം,
എനിക്ക് ബോധോദയം ഉണ്ടായപ്പോഴേക്കും
കാടുകളെല്ലാം വെളുത്തിരുന്നു
പുഴകളെല്ലാം വരണ്ടിരുന്നു
കുന്നുകളെല്ലാം ഇടിഞ്ഞിരുന്നു
മഴയും വെയിലും തീറെഴുതപ്പെട്ടിരുന്നു
വയലുകളും പറമ്പുകളും നികത്തപ്പെട്ടിരുന്നു

ആകയാല്‍ സ്‌നേഹിതാ,
ഞാന്‍, കാറ്റിനെ കുപ്പിയില്‍ നിറച്ച്
'പരിശുദ്ധം' എന്ന ലേബല്‍ ഒട്ടിച്ചും,
ആകാശത്തെ കഷണങ്ങളായ് മുറിച്ച്
'സുരക്ഷിതം' എന്ന് പരസ്യം ചെയ്തും
ജീവിക്കാന്‍ തുടങ്ങി ....


Monday, October 28, 2013

സേവ്യര്‍ കെ. പി. സാഹിത്യവേദിയില്‍

|0 comments
പ്രിയപ്പെട്ട അക്ഷര സ്‌നേഹികളേ,
മുംബൈ സാഹിത്യവേദിയുടെ പ്രതിമാസ ചര്‍ച്ചയില്‍ നവംബര്‍ മാസം ആദ്യ ഞായറാഴ്ച (03/11/2013) യുവകവി സേവ്യര്‍ കെ. പി. കവിതകള്‍ അവതരിപ്പിക്കുന്നു. മാട്ടുംഗ കേരളഭവനത്തില്‍ വച്ച് വൈകീട്ട് 6 മണിക്ക് നടക്കുന്ന പ്രസ്തുത ചര്‍ച്ചയില്‍ മുംബൈയിലെ പ്രമുഖ എഴുത്തുകാരും സാഹിത്യാസ്വാദകരും പങ്കെടുക്കും.
ഈ സാഹിത്യ സായാഹ്നത്തിലേക്ക് താങ്കളേയും സുഹൃത്തുക്കളേയും ആദരപൂര്‍വ്വം സ്വാഗതം ചെയ്യുന്നു.

സ്ഥലം: മാട്ടുംഗ കേരള ഭവന്‍ ഹാള്‍
തിയതി: നവംബര്‍ 03, 2013. ഞായറാഴ്ച
സമയം: വൈകുന്നേരം കൃത്യം 6 മണി

സസ്‌നേഹം
സന്തോഷ് പല്ലശ്ശന
കണ്‍വീനര്‍, സാഹിത്യവേദി

അറിയിപ്പ്: സാഹിത്യവേദി ചര്‍ച്ച പതിവുപോലെ കൃത്യം ആറുമണിക്കുതന്നെ ആരംഭിക്കും. സഹൃദയ സുഹൃത്തുക്കള്‍ സമയത്തിന് തന്നെ എത്തിച്ചേരും എന്ന് പ്രതീക്ഷിക്കുന്നു.

സേവ്യര്‍ കെ. പി. 
എഴുത്തും വായനയും ഇഷ്ടപ്പെടുന്ന ഒരു അക്ഷരസ്‌നേഹി, അതിലപ്പുറം മുബൈയുടെ  സാഹിത്യ സാംസ്‌കാരിക സാമൂഹിക മണ്ഡലത്തില്‍ സജീവമായി ഇടപെടുന്ന ഒരു മനുഷ്യസ്‌നേഹി. ഹൃദയത്തില്‍ ഉരുവം കൊള്ളുന്ന ആശയങ്ങളുടെ സത്യസന്ധമായ പ്രകാശനം മാത്രമാണ്‌ സേവ്യറിന് കവിത, വായിച്ചതും പരിചയിച്ചതുമായ താളാത്മകമായ ഒരു കാവ്യസംസ്‌കാരത്തില്‍ അടിയുറച്ചുവിശ്വസിച്ചുകൊണ്ട് സ്വന്തം കവിതകളേയും അതേ തലത്തിലേക്ക് കൊണ്ടുവരാന്‍ അദ്ദേഹം ശ്രമിക്കുന്നു. തൃശ്ശൂര്‍ ജില്ല, മാള സ്വദേശിയായ സേവ്യര്‍ മുംബൈ സെന്റട്രല്‍ റെയില്‍വെയിലെ ഉദ്യോഗസ്ഥനാണ്. പഠിക്കുന്ന കാലത്തുതന്നെ സാഹിത്യ രചനാ മത്സരങ്ങളില്‍ സമ്മാനങ്ങള്‍ നേടിയിട്ടുണ്ട്. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഇന്റര്‍സോണ്‍ മത്സരത്തില്‍ ഉപന്യസത്തില്‍ ഒന്നാം സമ്മാനം ലഭിച്ചിട്ടുണ്ട് (1988-89). ബീഹാറിലെ പട്‌നയില്‍ ജോലിചെയ്യുമ്പോള്‍ കെ.സി.എ.യുടെ എഡിറ്ററായിരുന്നു. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി സാഹിത്യവേദിയുടെ പ്രതിമാസ ചര്‍ച്ചകളില്‍ സജീവമായി പങ്കെടുത്തു വരുന്നു. കുടുംബസമേതം മാട്ടുംഗയില്‍ റെയില്‍വേ കോളനിയില്‍ താമസിക്കുന്നു.



Sunday, September 29, 2013

മുംബൈ സാഹിത്യവേദിക്ക് 46 വയസ്സ്‌

|0 comments

പ്രിയ സുഹൃത്തുക്കളെ,
മുംബൈ സാഹിത്യവേദി അതിന്റെ 46 ാം വയസ്സിലേക്ക് കടക്കുകയാണ്; അതിന്റെ സമാനതകളില്ലാത്ത ചരിത്ര ഗരിമയിലേക്ക് ഒരു പൊന്‍തൂവല്‍കൂടി കൂട്ടിച്ചേര്‍ക്കുന്ന അഭിമാന നിമിഷം. മുംബൈ മലയാളികളുടെ അക്ഷരങ്ങളോടുള്ള സ്‌നേഹവും അര്‍പ്പണവും ഒന്നുകൊണ്ടുമാത്രം ഒരിക്കല്‍പോലും മുടങ്ങാതെ നടന്നു വന്ന സാഹിത്യവേദി പ്രതിമാസ ചര്‍ച്ചകള്‍ക്ക് ഈ വരുന്ന ഒക്ടോബര്‍ 6 ന് 46 വയസ് തികയുന്നു!!!. സാമ്പ്രദായികമായ ഒരു സംഘടനയുടെ ചട്ടക്കൂടൊ, അംഗത്വമൊ, വരിസംഖ്യയോ ഒന്നുമില്ലാത്ത ഈ കൂട്ടായ്മ മലയാള സാഹിത്യ ചരിത്രത്തില്‍ത്തന്നെ ഇടംപിടിച്ചിരിക്കുന്ന വേറിട്ടൊരു ഒരു സാഹിത്യ ചര്‍ച്ചാവേദിയാണ് മുംബൈ സാഹിത്യവേദി.
എല്ലാ മാസത്തിലേയും ആദ്യ ഞായറാഴ്ചകളില്‍ നടക്കുന്ന വേദിയുടെ പ്രതിമാസ സാഹിത്യ ചര്‍ച്ചകള്‍ മുംബൈയിലെ എഴുത്തുകാരുടെ ആന്തരിക ജീവിതത്തിലെ സര്‍ഗ്ഗാത്മക തൃഷ്ണകളെ സജീവമായി നിലനിര്‍ത്തുന്നതിന് പ്രചോദനമാകുന്നു. അതുകൊണ്ടുതന്നെ മുംബൈ സാഹിത്യവേദിയുടെ ഈ വാര്‍ഷികാഘോഷം അക്ഷരങ്ങളെ സ്‌നേഹിക്കുന്ന ഓരോ മുംബൈ മലയാളിയുടേയും ആഘോഷമാണ്. ഈ വരുന്ന ഒക്ടോബര്‍ 6ാം തീയതി മാട്ടുംഗ കേരളഭവനത്തില്‍ നടക്കുന്ന 46 ാം വാര്‍ഷികം മുന്‍വര്‍ഷങ്ങളില്‍ നിന്ന് വ്യത്യസ്തമായി വളരെ ലളിതമായി ആഘോഷിക്കപ്പെടുന്നു.
ഒക്ടോബര്‍ 6ന് മുംബൈ മാട്ടുംഗ കേരള സമാജത്തില്‍ വൈകുന്നേരം 6 മണിക്ക് വേദിയുടെ വാര്‍ഷികാഘോഷത്തോടൊപ്പം നടക്കുന്ന പ്രതിമാസ ചര്‍ച്ചയില്‍ മുംബൈയിലെ യുവനിരയിലെ പ്രമുഖനായ കഥാകൃത്ത് ശ്രീ കണക്കൂര്‍ സുരേഷ് കുമാര്‍ അദ്ദേഹത്തിന്റെ ചെറുകഥകള്‍ അവതരിപ്പിക്കുന്നു. അഖ്യാനത്തിലും ആവിഷ്‌ക്കരണത്തിലും ഭാവുകത്വത്തിലും പുതിയ സമതലങ്ങള്‍ തേടുന്ന മലയാള ചെറുകഥാ സാഹിത്യത്തെക്കുറിച്ചുള്ള ഒരു സമഗ്രസംവാദമായി ഇത്തവണത്തെ ചര്‍ച്ചയെ മാറ്റിയെടുക്കാന്‍ നിങ്ങളെല്ലാവരോടും അഭ്യര്‍ത്ഥിക്കുന്നു. എല്ലാ അക്ഷരസ്‌നേഹികളേയും ഈ ചര്‍ച്ചയിലേക്ക് വിനയപൂര്‍വ്വം സ്വാഗതം ചെയ്യുന്നു.
സന്തോഷ് പല്ലശ്ശന
കണ്‍വീനര്‍, സാഹിത്യവേദി



 കണക്കൂര്‍ സുരേഷ് കുമാര്‍

കഥപറയാന്‍ വേണ്ടി ഉരുവമെടുത്ത ഒരാള്‍. കഥകളെ വായനക്കാരുടെ ഹൃദയത്തില്‍ ആഴത്തില്‍ പതിപ്പിച്ചെടുക്കുന്നതിലുള്ള ഈ കഥാകാരന്റെ കഴിവ് അഭിനന്ദിക്കപ്പെടേണ്ടതാണ്. മജ്ജയും മാംസ്യവും ആത്മാവുമുള്ള ദൈവത്തിന്റെ കൈയ്യൊപ്പുള്ള ജൈവസ്വരൂപവുമായി കണക്കൂരിന്റെ കഥാപാത്രങ്ങള്‍ വായനക്കാരന്റെ ആത്മാവിലേക്ക് സ്വയം ഇറങ്ങി വരുന്നു. ആഖ്യാനത്തിലും പാത്രസൃഷ്ടിയിലും പുലര്‍ത്തുന്ന മികവാണ് ഈ കഥാകരനെ പ്രവാസി മുംബൈ കഥാകൃത്തുക്കളില്‍ നിന്ന് വേറിട്ടു നിര്‍ത്തുന്നത്. പ്രവാസി ചെറുകഥാ ലോകത്തിന് ഒരു വാഗ്ദാനാമാണ് ഈ കഥാകൃത്തെന്ന് നിസ്സംശയം പറയാം.

ആലപ്പുഴ സ്വദേശി, എഞ്ചിനീയറിംഗ്, മാനേജ്‌മെന്റ് ബിരുദങ്ങള്‍. അണുശക്തി നിലയത്തില്‍ ഉദ്യോഗസ്ഥന്‍. സര്‍പാസ് യാത്ര (ഹിമാലയന്‍ യാത്രാ വിവരണം) ആള്‍മാറാട്ടം, ദൈവത്തിന്റെ എസ്സ്  എം എസ്സ് (ചെറുകഥാ സമാഹാരങ്ങള്‍) എന്നീ പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
 

കണക്കൂരിന്റെ മൂന്ന് ചെറുകഥകള്‍

പുലിമനുഷ്യന്‍

ഉച്ചയൂണുകഴിഞ്ഞ് ഓഫീസില്‍ ചടഞ്ഞിരിക്കുമ്പോഴാണ്  പത്രം  നിവര്‍ത്തിക്കാട്ടി  സുഹൃത്ത് ശ്രദ്ധ ക്ഷണിച്ചത്. ''ഇത് നിങ്ങടെ നാട്ടിലെ വാര്‍ത്തയല്ലെ ? കണ്ടാരുന്നോ ? ''
      അഞ്ചുവയസ്സുകഴിഞ്ഞ ഒരു പെണ്‍കുട്ടിയെ പുലിമനുഷ്യന്‍ ആക്രമിച്ചു കൊന്നതായിരുന്നു ചെറിയ കോളത്തിലൊതുങ്ങിയ വിചിത്രമായ ആ വാര്‍ത്ത. തികച്ചും അവിശ്വസനീയം ! സംഭവം നടന്നിരിക്കുന്നത് എന്റെ ഗ്രാമത്തിലും.
വിശദവിവരങ്ങള്‍ക്കായി ഉടന്‍ നാട്ടിലേക്ക് വിളിച്ചു.
      മാതാപിതാക്കളോടൊപ്പം  പൂരം കണ്ടുനിന്ന് വൈകി, കാട്ടിറമ്പിലൂടെ നടന്നുവരികയായിരുന്നു ആ കുരുന്ന്.  എവിടെ നിന്ന് എന്നറിയില്ല, പൊടുന്നനെ ഒരാള്‍രൂപം..  ദേഹം മുഴുവന്‍ പുള്ളികള്‍ ഉണ്ടായിരുന്നത്രേ ! ചാടിവീണ് കുട്ടിയെ കൈക്കലാക്കിയിട്ട് വന്നതില്‍ വേഗം തിരികെ പോയി. അവരുടെ നിലവിളികള്‍ പിന്നിലാക്കി മരങ്ങളിലൂടെ ചാടിച്ചാടിയാണത്രേ അത് പോയത്. ആ പാവം അമ്മ ബോധരഹിതയായി വീണു. അച്ഛന്‍ ആര്‍ത്തലച്ച് കുറേ ദൂരം പിന്നാലെ ഓടി. ഇരുട്ടുവീണ കാട്ടില്‍ അയാള്‍ അന്ധാളിച്ചു കാണും.
ആളുകള്‍ കൂടി. അവര്‍ തിരച്ചില്‍ ആരംഭിച്ചു. കാടല്ലെ ? ഇരുട്ടല്ലെ ?
രാത്രി മുഴുവന്‍ തിരച്ചില്‍ നടത്തിയിട്ടും കുട്ടിയേയൊ  പുലിമനുഷ്യനേയൊ കണ്ടെത്തിയില്ല. അടുത്ത ദിവസം പകല്‍ പുഴക്കരയിലെ പൊന്തകളിലും കാടിന്റെ വന്യതയിലുമൊക്കെ തിരഞ്ഞു. ഒടുക്കം  ദൂരെ ഒരിടത്തുനിന്ന് കുട്ടിയുടെ ചേതനയറ്റ ദേഹം കണ്ടുകിട്ടി. ഒരു മരത്തിന്റെ കവരത്തിലാണ്  മാന്തിക്കീറിയ നിലയില്‍ ആ കുരുന്നുദേഹം കണ്ടത്.
തികച്ചും അവിശ്വസിനീയമായ വാര്‍ത്ത തന്നെ!
അടുത്ത ദിവസം പത്രത്തില്‍ കൂടുതല്‍ വിവരണങ്ങള്‍ക്കായി പരതി. ഒന്നും കണ്ടില്ല. വടക്ക് ഒരു സന്യാസി സര്‍ക്കാരിനെതിരെ സത്യഗ്രഹം അനുഷ്ടിക്കുന്നതിനെ കുറിച്ചാണ് പത്രങ്ങള്‍ മുഴുവന്‍. സര്‍ക്കാര്‍ തങ്ങളുടെ ജീവനക്കാര്‍ക്കായി രണ്ടു ശതമാനം ക്ഷാമബത്ത പ്രഖ്യാപിച്ചതിന്റെ സന്തോഷം ലഭിച്ചമാത്രയില്‍ പുലിമനുഷ്യനെ ഞങ്ങള്‍ വിട്ടു.
പക്ഷെ രണ്ടുദിവസത്തിനുള്ളില്‍ പുലിമനുഷ്യന്‍ വീണ്ടും വാര്‍ത്തകളില്‍ നിരന്നു.
ആദ്യ ആക്രമണം നടന്നയിടത്തുനിന്നും അല്പം മാറിയ ഒരിടത്ത് അഞ്ചുവയസ്സിനടുത്ത് പ്രായമുള്ള ഒരു പെണ്‍കുട്ടിയാണ് വീണ്ടും ഇരയായത്. വീട്ടിനടുക്കല്‍ കളിച്ചുകൊണ്ടിരിക്കുകയായിരുന്നു അവള്‍. അസ്തമയത്തിന് തൊട്ടുമുന്‍പുള്ള സമയം. കുട്ടിയുടെ കൂടെ കളിച്ചുകൊണ്ടിരുന്ന അല്പം മുതിര്‍ന്ന മറ്റ് രണ്ടുകുട്ടികള്‍ നോക്കിനില്‍ക്കെ മരങ്ങള്‍ മാറിമാറി ചാടിയെത്തിയ പുലിമനുഷ്യന്‍ കുട്ടിയെ തട്ടിയെടുത്ത് കടക്കുകയായിരുന്നു.
ഇത്തവണയും കഠിനമായ തിരച്ചില്‍ നടന്നെങ്കിലും വളരെ വൈകിയാണ് ഉള്‍ക്കാട്ടിലെ പാറക്കൂട്ടത്തില്‍ നിന്ന് ശരീരാവശിഷ്ടങ്ങള്‍ കണ്ടെത്തിയത്.  അതോടെ ജനങ്ങള്‍ ഇളകി.
പുലിമനുഷ്യന്‍ വെറും തോന്നലായിരുന്നു എന്നും കുട്ടിയെ തട്ടിയെടുത്തത് ഏതോ സാമൂഹ്യവിരുദ്ധനാണെന്നും പറഞ്ഞ പോലീസ് ഇതോടെ കുഴഞ്ഞു.
ദിവസവും പലവട്ടം ഫോണ്‍ ചെയ്തും മലയാളം ചാനലുകള്‍ പരതിയും ദൂരെനാട്ടിലിരുന്ന് ഞാന്‍ നാട്ടില്‍ നടക്കുന്ന കാര്യങ്ങള്‍ അറിഞ്ഞുകൊണ്ടിരുന്നു.
    ''അതേതാച്ഛാ ആ കുട്ടി ?'' ഞാന്‍ ഫോണിലൂടെ തിരക്കി.
    ''അത് നീയാ മന്തന്‍ വേലായ്ധനേ അറിയോ ? ആദ്യം തേമ്പിള്ളീലെ പണിക്കാരനാര്‍ന്നു. പണ്ട് നമ്മടെ കളത്തിലൊക്കെ പണിക്ക് കൂടാരുന്നു.  അയാടെ പത്താമത്തെ മോന്‍ സുമാരന്‍ ഒരുത്തനൊണ്ട്. അവന്‍ പണിക്കൊന്നും കുടാറില്ല. വിസിനസ്സ് ഒണ്ട്.  അവന്റെ എളേ മോളാ... ''
    കുറേ ശ്രമിച്ചിട്ടും എനിക്ക് ആക്കൂട്ടരെ മനസ്സിലായില്ല. ഒടുക്കം ഞാന്‍ അച്ഛനോട് സുല്ലിട്ട് പിന്‍മാറി. എങ്കിലും ഇവിടെ, വളരെ ദൂരെയുള്ള ദേശത്തിരുന്ന് ഞാന്‍ സഹപ്രവര്‍ത്തകരോട് വീമ്പുപറയാന്‍ മടിച്ചില്ല. 
    ''കഷ്ടം... ഞാന്‍ അടുത്തറിയുന്ന ഒരു കുടുമ്പാണ്. ഈ സുകുമാരനേം അയടച്ചന്‍ വേലായുധനേം അറിയും. ഞങ്ങടെ പണിക്കാരായിരുന്നു. ഈ സുകുമാരന്റെ രണ്ട് കുട്ടികളില്‍ എളേതിനെയാണ് ഇപ്പം പുലിമനുഷ്യന്‍ പിടിച്ചത്. പാവങ്ങള്‍. എങ്ങനെ സഹിക്കും ? ''
    ''ഈ നൂറ്റാണ്ടിലും ഇതൊക്കെ വിശ്വസിക്കാന്‍ ആളുണ്ടന്നതാ അതിശയം.  ഇതൊക്കെ വെറുതെ ഒരോ തോന്നലാ.. പുലിമനുഷനും ചെന്നായുമൊന്നുമല്ല ഇതിന്റെ പൊറകില്‍.. ഏതോ ഞരമ്പുരോഗിയാണ്. ഒരു ഇഡിയറ്റ്... '' ഒരു സുഹൃത്ത് രോഷം കൊണ്ടു.
    ''എങ്കിലും ഒരു കുട്ടിയേയും പൊക്കി ഇത്രവേഗം ഇത്രേം ദൂരം എത്തുവാന്‍ മനുഷ്യരേക്കൊണ്ടാവുമോ ? ''
    ''ഒരാള് ഒറ്റക്കാവില്ലന്നേ... ഒരു സംഘോണ്ടാവും പിന്നില്‍... ''
    ''സ്‌കോട്ട്‌ലണ്ടില് ഒരാളൊണ്ടത്രേ.. പക്ഷെ അത് ദേഹം മുഴുവന്‍ പുലീടെ പോലെ ചുട്ടി കുത്തിയ ഒരു മനുഷ്യനാണ്. ആളേക്കൊല്ലിയല്ല. '' മറ്റൊരാള്‍ പറഞ്ഞു.
    ''അമേരിക്കേല് ചുപ്പക്കബ്രാന്ന് പറഞ്ഞൊരുകൂട്ടോണ്ട് പോലും. നമ്മള് കാട്ടുമാക്കാന്‍ എന്നൊക്കെ വിളിക്കില്ലേ ? അതുപോലെ തന്നെ. വളര്‍ത്തുമൃഗങ്ങളെ കൊന്ന് ചോര കുടിക്കുന്നു എന്ന് കരുതുന്ന ഇതിനെ ഇതുവരെ ശരിക്കും പിടികിട്ടിയിട്ടില്ല.. അവിടേം ഇവിടേം കണ്ടൂന്ന് പറേന്നതല്ലാതെ... ''
    ''നമുക്കിനീം അറിയാത്ത എന്തൊക്കെ ഈ കൊച്ചുലോകത്തില്‍ തന്നെയുണ്ട് !''
    ഇത്തരത്തില്‍ ഞങ്ങളുടെ ചര്‍ച്ച പോയി.
    പത്രങ്ങള്‍ നിറം വച്ച് കഥകള്‍ പടച്ചു. ചാനല്‍ കാമറകള്‍ ഞങ്ങടെ കുഗ്രാമത്തിന്റെ മുക്കും മൂലയും ഒപ്പിയെടുത്ത് പ്രദര്‍ശ്ശിപ്പിച്ചു. രാഷ്ട്രീയക്കാര്‍ സംഗതി ഏറ്റെടുത്തതോടെ കഥ അല്പം മാറി.
    നാട്ടിലും കാട്ടിലും പുലിമനുഷ്യന് വേണ്ടി ശക്തമായ തിരച്ചില്‍ നടന്നു. പഞ്ചായത്താപ്പീസിനോട് ചേര്‍ന്ന് ഒരു പോലീസ് കണ്ട്രോള്‍ റൂം തുറന്നു. വൈദ്യുതിവകുപ്പുകാര്‍  കത്താതെ കിടന്ന വഴിവിളക്കുകള്‍ എല്ലാം ഒറ്റനാള്‍ കൊണ്ട് ശരിയാക്കി.
    സംശയം തോന്നിയ ചില സ്ഥലങ്ങളില്‍ സദാസമയവും മിഴി തുറന്നിരിക്കുന്ന നിരീക്ഷണ ക്യാമറകള്‍ സ്ഥാപിച്ചു. കൊച്ചുകുട്ടികളെയെല്ലാം വീട്ടുകാരും നാട്ടുകാരും പ്രത്യേകം ശ്രദ്ധിച്ചു.
    എന്നിട്ടും എല്ലാവരേയും ഞെട്ടിച്ചുകൊണ്ട് വീണ്ടും അത്  സംഭവിച്ചു.
ഒരു വൈകിട്ട് വീടിന് പിന്നാമ്പുറത്ത് വെളിക്കിരിക്കുവാന്‍ വന്ന ഒരു  ആറുവയസ്സുകാരന്‍ ബാലനെയാണ് പുലിമനുഷ്യന്‍ പൊക്കിയെടുത്തത്. ശേഷം പുഴയരികിലുള്ള പൊന്തയിലേക്ക് ആ ജീവി ഒറ്റക്കുതിപ്പിന് കുട്ടിയുമായി മറഞ്ഞു.
    അവിടെനിന്നുയര്‍ന്ന നിലവിളി അല്പസമയത്തിനുള്ളില്‍ നാടുമുഴുവന്‍ പടര്‍ന്നു. ആദ്യത്തെ അന്ധാളിപ്പില്‍ ജനം പകച്ചു. എങ്കിലും പിന്നീട് നടന്നത് അതിശക്തമായ തിരച്ചില്‍ ആയിരുന്നു. 
    കാട്ടുമുക്കായതിനാല്‍ രാത്രിയിലെ തിരച്ചില്‍ എളുപ്പമല്ലല്ലൊ ? ദൂരെനിന്നും അഗ്നിശമന വകുപ്പിന്റെ വക വലിയ ലൈറ്റ് മാസ്റ്റുകൊണ്ടുവന്ന് പുഴയോരത്ത് സ്ഥാപിച്ചു.
നേരത്തെ നിശ്ചയിച്ചിരുന്ന ഒരു പാറ്റേണില്‍ ജനങ്ങളും പോലീസും അര്‍ദ്ധ സൈനികരും ഒക്കെച്ചേര്‍ന്ന് പല ഗ്രൂപ്പുകളായി തിരച്ചില്‍ നടത്തി. ഉന്നതറാങ്കിലുള്ള  പോലീസ് ഉദ്യോഗസ്ഥരാണ് തിരച്ചിലിന് മേല്‍നോട്ടം വഹിച്ചത്. 
    ഇത്തവണ  ആ ക്രൂരജീവി പിടിക്കപ്പെടുമെന്ന് ജനം കരുതി. പക്ഷെ ഒന്നും ഉണ്ടായില്ല.  ഞങ്ങളുടെ ഗ്രാമം ആകെയൊരു ഭീതിയുടെ നിഴലിലാണ്ടു. പിന്നെ അത് ഒരുതരം പകയായി മാറി.
    ജനം വല്ലാതെ ഇളകി.  ജില്ല മുഴുവന്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചു.
    സംസ്ഥാനത്തിന്റെ മിക്കയിടങ്ങളിലും  ജാഥകള്‍ തെരുവുകള്‍ കീഴടക്കി. അവര്‍ സര്‍ക്കാര്‍ വാഹനങ്ങള്‍ വാശിയോടെ നശിപ്പിച്ചു. പ്രതിപക്ഷം പുലിമനുഷ്യനെ പിടിക്കുന്നതില്‍ പരാജയപ്പെട്ട ഭരണപക്ഷത്തിന്റെ രാജിയില്‍ കുറഞ്ഞ് മറ്റൊന്നും കൊണ്ട് തൃപ്തിയടയില്ല എന്ന് പ്രഖ്യാപിച്ചു.
      വാര്‍ത്തകള്‍ നിരന്തരം ടെലിവിഷന്‍ ചാനലുകളിലൂടെ  ഞാനും കണ്ടുകൊണ്ടിരുന്നു.
    ഒരു നെടുവീര്‍പ്പോടെ ഞാന്‍ അഞ്ചുവയസ്സ് കഴിഞ്ഞ എന്റെ മകളെ നോക്കി. അവള്‍ ഒന്നുമറിയാതെ തന്റെ ഹോംവര്‍ക്ക് ചെയ്യുന്ന തിരക്കിലാണ്. പാവം. നാട്ടില്‍ നിന്ന് സുരക്ഷിതമായ ഈ ദൂരത്തിരിക്കുന്ന അവളെ ഞാന്‍ ആശ്വാസത്തോടെ നോക്കി.  ആദ്യമായാണ് ഈ ദൂരം എനിക്കാശ്വാസം നല്‍കുന്നത്. പക്ഷെ രാത്രി മുഴുവന്‍ എനിക്ക് ഉറങ്ങുവാന്‍ കഴിഞ്ഞില്ല.
    ''നാട്ടിലൊന്ന് പോയാലോ എന്നോര്‍ക്കുവാണ് '' എന്ന് ഞാന്‍  ഭാര്യയോട് പറഞ്ഞു. എന്തെന്നറിയില്ല...,  അവള്‍ മകളെ അടക്കിപ്പിടിച്ച് കരഞ്ഞു.
    ഞങ്ങളുടെ നാട് ആകെ മാറിയിരിക്കുന്നു ! എവിടെയും പോലീസ്.... അര്‍ദ്ധസൈനികര്‍... നിരീക്ഷണ ക്യാമറകള്‍...ചെക്ക് പോസ്റ്റുകള്‍... ചാനല്‍കാരുടെ വാഹനങ്ങള്‍ ! എന്നെ വഴിയില്‍ പോലീസ് ചോദ്യം ചെയ്തു. ജനിച്ച നാടാണ് എന്നൊക്കെ പറഞ്ഞുനോക്കി. കാര്യമില്ല.  തിരിച്ചറിയല്‍ കാര്‍ഡിലെ അഡ്രസ്സ് വേറെയാണല്ലോ !  ഒടുക്കം അച്ഛന്‍ പരിചയമുള്ള ഒരു പോലീസുകാരനുമായി എത്തിയപ്പോഴാണ് പഞ്ചായത്ത് വഴിയിലൂടെ വീട്ടിലേക്ക് പോകുവാന്‍ അനുവാദം ലഭിച്ചത്.
    ചെറിയ കുട്ടികളുടെ സ്‌ക്കൂളുകള്‍ എല്ലാം പൂട്ടിയിരുന്നു. കുട്ടികള്‍ പുറത്തെങ്ങും ഇറങ്ങാറില്ല. അതിനിടെ പ്രതിപക്ഷനേതാവ് നാട് സന്ദര്‍ശ്ശിച്ചു. കുട്ടികള്‍ നഷ്ടപ്പെട്ട മാതാപിതാക്കളെ ആശ്വസിപ്പിച്ചു. ഇതറിഞ്ഞ് മുഖ്യമന്ത്രിയും  ആഭ്യന്തരമന്ത്രിയും പറന്നെത്തി. അവരും ആ ഹതഭാഗ്യരായ മാതാപിതാക്കളെ കണ്ടു. രണ്ടു ലക്ഷം വീതം അവര്‍ക്ക് സഹായധനം നല്‍കുവാന്‍ ഉത്തരവായി.
    കൂടാതെ ഉന്നത ബ്യൂറോക്രാറ്റ് തലത്തിലുള്ള ഒരു മീറ്റിങ് നടക്കുകയുണ്ടായി. അതിന്‍പ്രകാരം പുലിമനുഷ്യന്റെ നിജസ്ഥിതി അറിയുംവരെ നാട്ടിലെ മൂന്ന് വയസ്സിനും എട്ടുവയസ്സിനും ഇടയില്‍  പ്രായമുള്ള കുട്ടികളെ മുഴുവന്‍ ഫോഴ്‌സിന്റെ സുരക്ഷിതവലയത്തിനുള്ളില്‍ പാര്‍പ്പിക്കുവാന്‍ തീരുമാനമായി.
    ഇതിനകം ലോകം മുഴുവന്‍ ഇത് ഒരു സംസാരവിഷയമായ മട്ടുണ്ട്. ഗൂഗിളില്‍ ഏറ്റവും കൂടുതല്‍ തിരച്ചില്‍ പുലിമനുഷ്യന്റെ വിവരങ്ങള്‍ക്കുവേണ്ടിയായി.  ഫേസ്ബുക്കില്‍ എന്റെ പാവം കുഗ്രാമത്തെ കുറിച്ച് ചൂടുള്ള പോസ്റ്റിങുകള്‍. ചാനലുകളില്‍ നിറയെ ചര്‍ച്ചകള്‍. രണ്ടുവട്ടം ഏതോ ക്യാമറയുടെ മുന്നില്‍ വന്നുപെട്ട എന്റെ തലയും ടെലിവിഷനില്‍ കണ്ടത്രെ!
    സര്‍ക്കാര്‍ ഒരുക്കിയ സുരക്ഷാവലയം അതിശക്തമായിരുന്നു. പൂരപ്പറമ്പില്‍ ഒരുക്കിയ വലിയ പന്തലിന് ചുറ്റും തോക്കേന്തിയ അര്‍ദ്ധസൈനികര്‍. സുസ്സജ്ജമായ ഒരു കണ്ട്രോള്‍ മുറി.  അവിടെ നിരത്തിയ മോനിട്ടറിലേക്ക് പരിസരം മുഴുവന്‍ ഒപ്പിയെടുത്ത് നല്‍കുവാന്‍ നിരീക്ഷണ ക്യാമറകള്‍.  ലൈറ്റ് മാസ്റ്റുകള്‍. വൈദ്യുതി സദാസമയവും ഉറപ്പാക്കുവാന്‍ അതിശക്തമായ ജനറേറ്ററുകള്‍.
    ശേഷം പോലീസ് അകമ്പടിയോടെ കുട്ടികളെ ഒന്നൊന്നായി അങ്ങോട്ട് മാറ്റി.  കുട്ടികളെ സന്ദര്‍ശിക്കുവാന്‍  രക്ഷകര്‍ത്താക്കള്‍ക്ക് പ്രത്യേക തിരിച്ചറിയല്‍ കാര്‍ഡ് നല്‍കി. അതില്ലാതെ ആരെയും അകത്ത് കടത്തിവിടില്ല. സുരക്ഷാക്യാമ്പില്‍ നിന്നുയര്‍ന്ന കലപില ഞങ്ങളുടെ ഗ്രാമാന്തരീക്ഷത്തെ മുഖരിതമാക്കി.
    അപ്പോഴാണ് ഒരു വാര്‍ത്ത കിട്ടിയത്. കാട്ടരികില്‍ ഒരു കുടിലില്‍ നിന്ന് 'പാച്ചന്‍' എന്ന  ആറുവയസ്സുകാരന്‍ കുട്ടി മാത്രം ക്യാമ്പിലെത്തുവാന്‍ കൂട്ടാക്കുന്നില്ല !  രോഗിയായ പിതാവിനും വികലാംഗയായ  മാതാവിനും ഏക ആശ്രയം ആ കുരുന്നാണത്രെ. ക്യാമ്പിലേക്ക് കുട്ടികളെ കൊണ്ടുവരേണ്ട ചുമതലയുള്ള പഞ്ചായത്ത് മെമ്പര്‍ ആകുന്നത്ര വിളിച്ചു. പാച്ചന്‍  മാതാപിതാക്കളെ വിട്ടുവരുവാന്‍ കൂട്ടാക്കിയില്ല. പോലീസ് സൂപ്രണ്ട് നേരിട്ട് വന്ന് വിളിച്ചു. കുട്ടിക്ക് എന്ത് സൂപ്രണ്ട് ?
    ''അത് സാരമില്ല. ബലമായിട്ട് എടുത്തുകൊണ്ടുപോകാം. '' എന്നായി സൂപ്രണ്ട്.
    ''അത് വേണ്ട... '' എന്നുപറഞ്ഞിട്ട് പഞ്ചായത്ത് മെമ്പര്‍ ശരിക്കും ഒന്നാലോചിച്ചു. അയാള്‍ ചുറ്റും നോക്കി. മൂന്നുവശവും  കറുത്തകാട് . കാട് മെമ്പറെ നോക്കി തലയിളക്കി.  എനിക്ക് പണ്ടേയറിയാം മെമ്പറിനെ. കാഞ്ഞ ബുദ്ധിയുള്ള ആളാണ്.  എവിടെ എന്തുചെയ്യണം എന്നൊക്കെ നന്നായി അറിയാം. അയാള്‍ എമ്മെല്ലേടെ ചെവിയില്‍ എന്തോ രഹസ്യമായി മൊഴിഞ്ഞു. എമ്മെല്ലെ അത് മന്ത്രിയെ അറിയിച്ചു. മന്ത്രി സൂപ്രണ്ടിന് വേണ്ട നിര്‍ദ്ദേശങ്ങള്‍ കൊടുത്തു.
    പിന്നെ സൂപ്രണ്ടിന്റെ ഊഴമായിരുന്നു. അയാള്‍ അതൊക്കെ ഭംഗിയായി ചെയ്യും. പാച്ചന്റെ കുടിയുടെ ചുറ്റുമുള്ള  കാട്ടില്‍ പലയിടത്തും ആയുധധാരികള്‍ അലിഞ്ഞുചേര്‍ന്നു. വീട് വ്യക്തമായി കാണുന്ന രീതിയില്‍ അല്പം മാറി യന്ത്രക്കണ്ണുകള്‍ സ്ഥാനം പിടിച്ചു. എല്ലാം രഹസ്യമായിത്തന്നെ.
    പക്ഷെ ചാനലുകള്‍ സംഗതിയുടെ മണം പിടിച്ചെടുത്തു. അവര്‍ ചുറ്റുപാടും അല്പം മാറി സര്‍വ്വ സന്നാഹങ്ങളും ഒരുക്കി. ആര്‍ക്കാണ് പുലിമനുഷ്യന്റെ ചിത്രം ആദ്യം ലഭിക്കുന്നത് എന്ന വാശിയുണ്ടാവുമല്ലോ അവരുടെ ഇടയില്‍.
    ഇതിനിടെ സൈബര്‍ ലോകത്ത് കാടുകയറിയ ചര്‍ച്ചകള്‍ നടക്കുന്നുണ്ടായിരുന്നു. ഒരു സൈബര്‍ ജോതിഷവിദഗ്ദ്ധന്‍ മുമ്പുനടന്ന ആക്രമണങ്ങളുടെ തീയതികള്‍ പഠിച്ചുകൊണ്ട്  അടുത്ത ആക്രമണം നടക്കുന്ന തീയതി ഗണിച്ചുപറഞ്ഞു. ഗണിതശ്രേണി നോക്കിയപ്പോള്‍ ആ ദിവസം ശരിയായിരിക്കുമെന്ന് എനിക്കും തോന്നി.
    പുലിമനുഷ്യനുവേണ്ടി  ജില്ല മുഴുവനുമായി  കാട് അടച്ചുള്ള സൈനികരുടെ വക തിരച്ചില്‍ ഫലം കാണാഞ്ഞത് കൊണ്ട് സമീപജില്ലകളിലേക്കും വ്യാപിപ്പിച്ചു.
    ഞാന്‍ കാടിനെ നോക്കി. അതെവിടെയാണ് ആ പുലിമനുഷ്യനെ ഇത്ര വിദഗ്ദ്ധമായി ഒളിപ്പിച്ചു പിടിക്കുന്നത് ? അതിന്റെ മരക്കൂട്ടങ്ങള്‍ക്കിടയിലെ ഇരുള്‍ച്ചക്ക് ഇത്ര വൈഭവം ഉണ്ടോ ? പക്ഷെ പാവം കാട്. അന്വേഷണസംഘങ്ങള്‍ അതിനെ മുഴുവനായി ചവിട്ടിമെതിച്ചു.  അവശേഷിച്ച മൃഗങ്ങള്‍ എവിടെയും നില്‍ക്കാന്‍ ഇട കിട്ടാതെ ഓടിത്തളര്‍ന്നു. പാടാന്‍ മറന്ന പക്ഷികള്‍ ഭയപ്പാടോടെ വികൃതമായി ചിലച്ചു.
    ഒടുക്കം ആ ദിവസം എത്തി. എന്നേപോലെ ഒക്കുമിക്കവരും ഇന്നുതന്നെ ആക്രമണം നടക്കുമെന്ന് വിശ്വസിച്ചു. അത് ഉറപ്പാക്കിക്കൊണ്ടാണ് ഞാന്‍ അടുത്ത ദിവസത്തെ തീവണ്ടിക്ക് മടക്കട്ടിക്കറ്റ്  തത്ക്കാല്‍ സംവിധാനത്തില്‍ എടുത്തത്.
    ഒരു മൂടിക്കെട്ടിയ പ്രഭാതമായിരുന്നു അത്. ഞങ്ങളുടെ ഗ്രാമം മാത്രമല്ല ലോകം മുഴുവനും പാച്ചന്‍ എന്ന കൊച്ചുകുട്ടിയെ കേന്ദ്രമാക്കി ചുറ്റിത്തിരിഞ്ഞു. അവന്‍ തന്റെ സുഖമില്ലാത്ത പിതാവിനൊപ്പം ഒന്നുരണ്ടുവട്ടം കുടിലിന് വെളിയില്‍ എത്തിയത് ഒളിച്ചിരുന്ന ക്യാമറക്കണ്ണുകളിലൂടെ ലോകം മുഴുവന്‍ കണ്ടു. അപ്പോഴൊക്കെയും ഒളിച്ചിരിക്കുന്ന ആയുധമേന്തിയ പോരാളികള്‍ക്കൊപ്പം ലോകവും ശ്വാസമടക്കി.
    സമയം ഏന്തിവലിഞ്ഞ് പൊയ്‌ക്കൊണ്ടിരുന്നു. മറവില്‍ ഇരുന്ന് ആയുധസഞ്ചയങ്ങള്‍ വിയര്‍ത്തു.
    ''കുട്ടി വീട്ടിനുള്ളില്‍ ഇരുന്നാല്‍ പറ്റില്ല... പുറത്ത് ഇറങ്ങണം..'' പോലീസ് മേധാവി പഞ്ചായത്ത് മെമ്പറോട് പറഞ്ഞു. പിന്നെയും വൈകിയപ്പോള്‍ മെമ്പര്‍ മെല്ലെ കുടിലിനെ സമീപിച്ചു.
    ചുറ്റുപാടും അസ്വാഭാവികമായി എന്തോ നടക്കുന്നത് അറിഞ്ഞ കുട്ടി പതിവുകളികള്‍ കൂടി ഉപേക്ഷിച്ച് ഉള്‍വലിഞ്ഞതായിരുന്നു. മെമ്പര്‍ ഒരു ചിരിയോടെ കുട്ടിയെ നേരിട്ടു.
    ''ചെക്കാ ... നീയിങ്ങനെ പൊരേല് തന്നെയിരിക്കാതെ പൊറത്ത് പോയി കളിക്കടാ... '' 
    പാച്ചന്‍ പകച്ചു. അവന്‍ അച്ഛന്റെ കിടക്കയുടെ പിന്നിലൊളിച്ചു. രണ്ടുദിവസത്തെ ബഹളത്തിനിടയില്‍ പതിവുതെണ്ടല്‍ നടക്കാഞ്ഞതുമൂലം അവിടെ  അടുപ്പെരിഞ്ഞിട്ടില്ല എന്ന് മെമ്പര്‍ക്ക് മനസ്സിലായി.
    അയാള്‍ പുറത്തുപോയി. അയാളുടെ നിര്‍ദ്ദേശാനുസരണം അല്‍പ്പസമയത്തിനകം വിവിധതരം തീറ്റപ്പണ്ടങ്ങള്‍ നിരത്തിയ ഒരു വണ്ടി  കാട്ടിറമ്പില്‍ എത്തി.  മെമ്പര്‍ വീണ്ടും കുടിലിലെത്തി പാച്ചനോട് പറഞ്ഞു.
    ''ഡാ... ചെക്കാ... ദേ പൊറത്ത് വണ്ടീല് തിന്നാനൊക്കെ കിട്ടും... പോയി നോക്ക് . വേണ്ടതെന്തെന്നാച്ചാല് എടുത്ത് തിന്ന് ''
    അവയുടെ ഗന്ധം പാച്ചന്റെ കുടില്‍ പിടിച്ചെടുത്തു. കുറച്ചുനേരം അനക്കമുണ്ടായില്ല.
പിന്നെ കുട്ടി മെല്ലെ വെളിയില്‍ ഇറങ്ങി. ഭക്ഷണപ്പൊതികള്‍ ഇരുന്ന വാഹനം അവന്‍ കണ്ടു. വിശപ്പ് പാച്ചനെ വല്ലാതെ മോഹിപ്പിച്ചു. അവന്‍ മെല്ലെ അതിനടുത്തേക്ക് നീങ്ങി. മുടന്തിക്കൊണ്ട് മാതാവ് പിന്നാലെയും. കുട്ടി  അടുക്കുന്നതിനൊത്ത് വാഹനവും മുന്നോട്ട് മെല്ലെ നീങ്ങി. വണ്ടി പരിധി വിട്ട് മുന്നൊട്ടുനീങ്ങുന്നത് കണ്ട് ദുര്‍ബലമായ ഒരു ചാട്ടത്തിലൂടെ പാച്ചന്‍ വണ്ടിയില്‍ പ്രവേശിച്ചു.
    പൊടുന്നനെ കാടൊന്ന് കുലുങ്ങി. ഒരു സംഭവത്തിന്റെ ഉദ്യോഗജനകമായ അന്ത്യം കാണുവാന്‍ ജനം ഉറ്റുനോക്കവെ,  പത്രങ്ങളും ചാനലുകളും ചൂടുവാര്‍ത്തക്കുവേണ്ടി ദാഹിച്ചുവലഞ്ഞ് കണ്ണുകഴച്ച്  ഇരിക്കവെ, പ്രതിപക്ഷത്തെ നേരിടുവാന്‍ ഇനിയെങ്കിലും വഴിതുറക്കുമെന്ന്  ഭരണപക്ഷം മോഹിക്കവെ, നാളുകള്‍ നീണ്ട തിരച്ചിലിന് ഒരു അറുതി വരുമെന്ന്  ആയുധമേന്തിയ ഭടന്മാര്‍ ചിന്തിക്കവെ, ചൂണ്ടയില്‍ കോര്‍ക്കപ്പെട്ട ഒരു ഞാഞ്ഞൂല്‍ പോലെ പാച്ചന്‍ ഭക്ഷണപ്പൊതിക്കായി വണ്ടിയില്‍ തിരയവെ, കാടുകുലുക്കിമറിച്ച് ഒരു ഹുങ്കാരമെത്തി.
    ഇതിനകം  വണ്ടി ക്യാമറക്കണ്ണുകളുടെ പരിധി വിട്ടകന്നുകഴിഞ്ഞിരുന്നു. ഒരു വികസ്വര രാഷ്ട്രത്തിന് ആര്‍ജിക്കാവുന്ന രണ്ടാംതരം ചിന്തകളുടെ ഗതിവേഗം മാത്രമുണ്ടായിരുന്ന സന്നാഹങ്ങള്‍ക്ക് കയ്യെത്തുന്നതിലും വേഗതയായിരുന്നു ആ വണ്ടിക്ക്.   വണ്ടിയോടിച്ചയാള്‍ ദൂരേക്ക് പിഴുതെറിയപ്പെട്ടു.
    നിയന്ത്രണക്കൂട്ടില്‍ ഒരുപറ്റം സ്‌ക്രീനുകള്‍ക്ക് മുന്നില്‍ ഇരുന്ന് സൂപ്രണ്ട് അലറിവിളിച്ചു. അല്ലെങ്കിലും  ഒരു തോല്‍വി സമ്മതിക്കുവാന്‍ ആരും ഒരുക്കമല്ലായിരുന്നു. പകച്ചുനിന്ന സകല സന്നാഹങ്ങളും ഒരുമിച്ച് മുന്നോട്ട് നീങ്ങി. ദീര്‍ഘമായ ആകാശച്ചാട്ടങ്ങളിലൂടെ വന്‍കരകള്‍ ചാടിക്കടന്ന് മൂന്നാം ലോകത്തിന്റെ കുഞ്ഞുമായി മാഞ്ഞുപോയ ഒരു പ്രഹേളികയെ നിസ്സഹായതയോടെ നോക്കി എന്റെ ഗ്രാമം നാണിച്ചുനിന്നു.
     പരസ്പരം പഴി പറഞ്ഞും ചെളിയെറിഞ്ഞും ബ്യൂറോക്രസിയും നേതാക്കളും ചാനലുകളിലേക്ക് വീണ്ടും ചേക്കേറി. തിരികെ പോകേണ്ട തിരക്കുള്ളതിനാല്‍പാച്ചന്റെ മാതാപിതാക്കള്‍ക്ക് പിന്നെ എന്തുസംഭവിച്ചു എന്ന് അന്വേഷിക്കുവാന്‍ എനിക്ക് കഴിഞ്ഞില്ല. മറ്റൊരു അവതാരം അടുത്ത ഒരാക്രമണം അഴിച്ചുവിടുംവരെ നമുക്ക് ഇനി സമയമുണ്ടല്ലൊ അല്ലെ ? ഒരു ഇടവേള.




_____________________________________________________________________________________

മേരിയുടെ മൗനമുദ്രകള്‍
''തോമാച്ചന്‍ ഒരാണല്ലച്ചോ....''
മേരി കുമ്പസാരക്കൂട്ടിനുള്ളിലെ ചെവിയിലേക്ക് മെല്ലെ ഓതുമ്പോള്‍ കുരിശില്‍ ഒരു പിടച്ചിലുണ്ടായി.
ഫാദര്‍ കല്ലൂപ്പറമ്പന്‍ പ്രധാന അദ്ധ്യാപകന്‍ ആയ സ്‌ക്കൂളില്‍ തന്നെയാണ് മേരിക്ക് തൂപ്പുജോലി.  ഇരുനിറത്തില്‍, മെല്ലിച്ച ദേഹവുമായി ചൂലും കുട്ടയും കൈകളിലേന്തി രാവിലെ തന്നെ സ്‌ക്കൂളില്‍ എത്തിച്ചേരുന്ന മേരിയുടെ കണ്ണുകളില്‍ അസാമാന്യമായ ഒരു തിളക്കം ഉണ്ടെന്ന് ഫാദര്‍ നേരത്തെ തന്നെ കണ്ടെത്തിയിരുന്നു.
ആയിടെയാണ് മാഞ്ചോടുമുക്കില്‍ പലചരക്കുകട നടത്തുന്ന സ്വാമിനാഥന്‍ എന്ന അണ്ണാച്ചിയോടൊപ്പം മേരിയെ വള്ളപ്പുരയില്‍ നിന്നും നാട്ടുകാര്‍ പിടികൂടുന്നത്.
വലിയ പണികളൊന്നും ഇല്ലാതെ 28 കളിച്ച് സമയം കൊന്നുകൊണ്ടിരുന്ന റൂറല്‍ പോലീസ് സ്റ്റേഷനിലെ ഏമാന്മാര്‍ അത് ശരിക്കും ആഘോഷിച്ചു. അകലെ പട്ടണത്തില്‍, എരിവും പുളിയും കൊണ്ടെത്താറുള്ള അന്തിപ്പത്രത്തില്‍ മേരിയുടെ ലഘു ജീവിതചരിത്രവും അച്ചടിച്ചുവന്നു !
തോമാച്ചന്‍ തന്നെയാണ് അവളെ സ്റ്റേഷനില്‍ നിന്നും ഇറക്കിക്കൊണ്ടുവന്നത്. അയാള്‍ തലയും കുനിച്ച് വഴിയരികിലൂടെ നടന്നു. അല്പം പിന്നില്‍ മാറി തലയിടറാതെ മേരിയും.
അടുത്ത ദിവസം സ്‌ക്കൂളില്‍ വന്ന അവളോട് ഫാദര്‍ പറഞ്ഞു- ''മേരിയേ... നീയ് പള്ളിയില്‍ വന്ന് കുമ്പസരിക്കണം'' അങ്ങിനെയാണ് അവള്‍ തിരുദേവാലയത്തിലെത്തിയത്.  കുമ്പസാരക്കൂട്ടിറമ്പില്‍ മുട്ടുകുത്തിയത്.
അള്‍ത്താരയില്‍ നിന്നും മുനിഞ്ഞിറങ്ങിയ മെഴുകുതിരി വെട്ടത്തില്‍ ഫാദര്‍ മേരിയെ മേടയിലേക്ക് ആനയിച്ചു. കുശിനിക്കാരന്‍ തോട്ടത്തില്‍ ആണെന്ന് അദ്ദേഹം കൗശലപൂര്‍വ്വം ഉറപ്പുവരുത്തി.
വിവസ്ത്രയാക്കപ്പെട്ടപ്പോള്‍ അവള്‍ ഒരു കനല്‍വിഗ്രഹമായി പഴുത്തു.
ഫാദര്‍ കല്ലൂക്കാരന്റെ വലത്തേ കൈ അവളുടെ മുതുകില്‍ ഉഴിഞ്ഞ് താഴേക്കിഴുകി.
പൊടുന്നനെ എവിടെയോ അത് തടഞ്ഞുനിന്നു.
മേരിയുടെ കൂമ്പിയ മുഖത്ത് ഒരു കള്ളച്ചിരി...!
''എന്താ മേരീ ഇത്... ?''
''അതെനിക്ക് ഒള്ളതാ അച്ചോ. കുഞ്ഞില് ച്ചിരിയേ ഒള്ളാരുന്നു. ഇപ്പോ വളന്ന് ഇത്രെം ആയി'' പിന്നില്‍ മൂന്നിഞ്ച് നീളത്തില്‍ വാലുപോലെ ഒരെണ്ണം ! അല്ല. വാലുതന്നെ!
ഫാദര്‍ കൗതുകത്തോടെ അതില്‍ പിടിച്ചുനോക്കി. തട്ടിയും വലിച്ചും പരിശോധിച്ചു. കുറച്ചുസമയം കഴിഞ്ഞപ്പോള്‍ പാപവിമുക്തയായ മേരിയെ അദ്ദേഹം കുശിനിക്കാരന്റെ കണ്ണില്‍പ്പെടാതെ പറഞ്ഞയച്ചു.
മേരി രണ്ടുദിവസങ്ങള്‍ കഴിഞ്ഞ് ഒരുച്ചനേരം മാഞ്ചോടുമുക്കുവരെ  നടന്നു. തലേദിവസം അണ്ണാച്ചി കടയൊഴിഞ്ഞ് എവിടേക്കോ പോയിരുന്നു. അയാള്‍ കുറച്ച് അരി തരാമെന്ന് പറഞ്ഞതാണ്. അതിനി  കിട്ടില്ല.  അവള്‍ ചെറുതായി സങ്കടപ്പെട്ടു.
തിരികെ കായലരികിലൂടെ അവള്‍ കൂരയിലേക്ക് നടന്നു. തിങ്ങിക്കിടന്ന പോളപ്പായല്‍  ഓളത്തിനൊത്ത് തലയനക്കി. എരണ്ടപ്പക്ഷികള്‍ മുങ്ങാങ്കുഴിയിടുന്നത് നോക്കി നടന്ന് നടന്ന് മേരി തന്റെ കൂരയുടെ മുന്നിലെത്തി. അവിടെ തുറന്നുപിടിച്ച വായുമായി ചുമര് ചാരി ഉറങ്ങുകയായിരുന്നു തോമാച്ചന്‍.
പിന്നാമ്പുറത്ത് മൂത്രമൊഴിക്കുവാന്‍ ഇരുന്ന മേരി കല്‍ത്തിട്ടകളുടെ അടുക്കല്‍ ഇലയനക്കം കണ്ടു. അവള്‍ കരുതിയതുപോലെ നായയോ കഴുന്നയോ ആയിരുന്നില്ല. ഒരു മനുഷ്യമുഖം. ആ കണ്ണുകള്‍ തന്റെ യോനിയില്‍ മിഴിനട്ട് അന്തം വിട്ടിരിക്കുകയാണ് എന്ന് അവള്‍ അറിഞ്ഞു. 
മൂത്രം കഴിഞ്ഞപ്പോള്‍ എഴുനേറ്റ് തുണി നേരെയാക്കി അവള്‍ കായല്‍ക്കരയിലേക്ക് നടന്നു. അയാള്‍ അല്പം മുമ്പുണ്ടായ ആ കാഴ്ചയില്‍ നിന്നും വിടുതി കിട്ടാന്‍ പെടാപ്പാട് പെട്ട് തോറ്റ് കല്‍ത്തിട്ടയില്‍ തന്നെ തറഞ്ഞിരുന്നു.
അവള്‍ ആളെ മുന്‍പ് കണ്ടിട്ടുണ്ട്. ഹൗസ് ബോട്ടിലെ പാചകക്കാരന്‍.
''ഉം ? എന്താ ? '' അവള്‍ ചോദിച്ചു.  അല്പം മാറി തെങ്ങില്‍ ബന്ധിച്ചിട്ടിരുന്ന ഹൗസ്‌ബോട്ടും മേരി കണ്ടു.
    ''തോമാച്ചന്റെ പാര്യ...യല്ലേ ? '' അയാള്‍ വിറച്ചുകൊണ്ടാണ് അത് ചോദിച്ചത്.
അവള്‍ മറുപടി പറയാതെ  സൂക്ഷിച്ചുനോക്കി. അയാള്‍ ചൂളുന്നുണ്ടെന്ന് അവള്‍ അറിഞ്ഞു. അയാളുടെ കഴുത്തില്‍ ഞാന്നുകിടന്ന വെന്തിങ്ങ നെഞ്ചിനൊപ്പം വേഗത്തില്‍ ഉയര്‍ന്നുതാന്നുകൊണ്ടിരുന്നു.
    ''പട്ടാക്കലെ ടോമികുഞ്ഞിന് ഒന്ന് കാണണോന്ന് പറഞ്ഞാരുന്നു.''
അവള്‍ പിന്നെയും ഒന്നും മിണ്ടിയില്ല.  മീനുകള്‍ കായല്‍പ്പരപ്പില്‍ നിന്ന് ശ്വാസം എടുക്കുന്നതുപോലെ ഒരിക്കല്‍കൂടി ശ്വാസം എടുത്തിട്ട് അയാള്‍ തുടര്‍ന്നു-
    ''ടോമികുഞ്ഞിനെ അറിയില്ലേ ? പണയക്കമ്പനീം ബേക്കറീമൊക്കെ ഒള്ള പട്ടാക്കലെ... പിന്നെ ആ ബോട്ടും ടോമിക്കുഞ്ഞിന്റെയാ...ആ ബോട്ടില്‍ വച്ച് കണ്ടാമതി..''
    ''തനിക്ക് കാണണ്ടെ ? '' മേരി അയാളുടെ കണ്ണുകളില്‍ നോക്കി ചോദിച്ചു. അയാള്‍ തരിച്ചുനിന്നു. മേരി ചോദ്യം ആവര്‍ത്തിച്ചു.
    ''അതിപ്പം... ഞാങ്കേറീടത്ത് ടോമികുഞ്ഞ് കേറുന്നത് ശരിയാവൂല്ല...''
    ''അത് ടോമികുഞ്ഞ് അറിയാണ്ടിരുന്നാമതി.. ''
    ''അത് ചെലപ്പോ... ശരിയാവൂല്ല...'' അയാള്‍ സംശയിച്ച് സംശയിച്ച് പറഞ്ഞു.
    ''ശരി. നാളെ വരാം.. '' അവള്‍ തിരിഞ്ഞ് കുടിലിലേക്ക് മടങ്ങി. അവള്‍ പോയിക്കഴിഞ്ഞപ്പോള്‍ അയാള്‍ നിലത്തിരുന്നു. അയാള്‍ക്ക് എന്തുകൊണ്ടെന്നറിയില്ല പൊട്ടിക്കരയുവാന്‍ തോന്നി.
    പിറ്റേന്ന് ഉച്ചസമയത്ത് അയാള്‍ വീണ്ടുമെത്തി. തോമാച്ചന്‍ അതേസ്ഥലത്ത് വായും തുറന്നുപിടിച്ച് ഉറങ്ങുന്നുണ്ടായിരുന്നു.
    മേരി അയാളുടെ പുറകെ നടന്നു. അയാള്‍  കയ്യില്‍ പിടിച്ചാണ് കരയിലേക്ക് ചേര്‍ത്തടുക്കുവാന്‍ മടി കാണിച്ച ബോട്ടിലേക്ക് അവളെ കയറ്റിയത്. അവളുടെ മെലിഞ്ഞ  കൈകളിലെ കറുത്ത രോമങ്ങളില്‍ അയാള്‍ ചുറ്റിപ്പറ്റി.
    പട്ടാക്കലെ ടോമിച്ചന്‍ അവളെ കിടപ്പറയിലേക്ക് വലിച്ചെടുത്ത് കതകടച്ചു. അതിനകം ബോട്ടിന്റെ കെട്ടുകള്‍ അഴിയുകയും അത് കായലിന്റെ വിരിമാറില്‍ നീന്തിത്തുടിക്കുകയും ചെയ്തു.  
    ടോമിക്കുഞ്ഞ് സത്യത്തില്‍  ഇത്രയെളുപ്പം ഇത് ഒത്തുകിട്ടുമെന്ന് കരുതിയിരുന്നില്ല. ഒരു നീണ്ട ചുറ്റിയടിക്കലിന് ശേഷം ബോട്ട് തിരികെ അതേ സ്ഥലത്ത് അടുത്തു. മേരി തിരികെ ഇറങ്ങുമ്പോള്‍ കൈ താങ്ങിക്കൊടുത്ത പാചകക്കാരന് ആര് ആര്‍ക്കാണ് കൈത്താങ്ങ് നല്‍കിയത് എന്ന കാര്യത്തില്‍ സംശയമായി.
    ബോട്ടിന്റെ അമരത്തിരുന്ന് ഒരു സിഗരറ്റ് കൊളുത്തി ചുണ്ടില്‍ വച്ച് ടോമിക്കുഞ്ഞ് കായലിനെ നോക്കി.
ദൂരെ ഒരു വാലുപോലെ പാതിരാമണല്‍ എന്ന കായല്‍ദ്വീപ്. 
ആദ്യമായാണ്  ഇത്തരത്തില്‍ ഒരു വാല്‍ ! ടോമിക്കുഞ്ഞ് എത്ര ശ്രമിച്ചിട്ടും മൊബൈലില്‍ ആ വിചിത്ര ഭാഗത്തിന്റെ ചിത്രം പകര്‍ത്തുവാന്‍ അവള്‍ സമ്മതിച്ചില്ല. ആ വാല്‍ അയാളുടെ മനസ്സില്‍ കിടന്ന് പുളഞ്ഞു. ആരോടെങ്കിലും അതേപ്പറ്റി പറയുവാനും പറ്റില്ലല്ലൊ എന്ന നിസ്സഹായതയുടെ മൂടുപടത്തിനുള്ളില്‍ അയാള്‍ കിടന്നുരുണ്ടു.  
    അടുത്തൊരു നാള്‍ അവള്‍ ടോമിക്കുഞ്ഞിന്റെ പട്ടാക്കല്‍ ഫൈനാന്‍സിയേഴ്‌സില്‍ എത്തി. ഗ്‌ളാസ്സ് കാബിനിലിരുന്ന് അവളെ കണ്ടപ്പോള്‍ തന്നെ  അയാള്‍ക്ക് ഭോഗതൃഷ്ണ ഉണ്ടായി. എന്തുചെയ്യാം... സ്റ്റാഫും പണയസംബന്ധമായി വന്ന വേറെ കസ്റ്റമേഴ്‌സും ഉണ്ട്.
    ''ഇന്ന് മേരി നല്ല സുന്ദരിയാണല്ലോ ? ''  അവള്‍ അകത്ത് വന്നപ്പോള്‍ അയാള്‍ മെല്ലെപ്പറഞ്ഞു.
    ''ഇതുപറയാനാണോ ടോമിസാറ് വരാമ്പറഞ്ഞേ ? ഇതൊന്നും കേട്ട് സുകിക്കില്ല മേരി ...''
    ''... ഞാന്‍ വിളിപ്പിച്ചത് ഒരു ജോലിക്കാര്യം പറയാനാണ്. ചേര്‍ത്തലേല് എന്റെ ഫ്രണ്ടിന്റെ കടയൊണ്ട്. അവിടെ ഒരു ജോലിക്കാരിയേ വേണം...''
    ടോമിക്കുഞ്ഞ് മൊബൈലില്‍ ജോര്‍ജ്ജൂട്ടിയുമായി സംസാരിച്ചു. കാര്യങ്ങള്‍ എല്ലാം പെട്ടന്ന്  ശരിയായി. അവള്‍ പോകുവാന്‍ തുടങ്ങിയപ്പോള്‍ അയാള്‍ എഴുനേറ്റു.
    ''ഒരു ഉപകാരം ചെയ്തതല്ലേ ? അങ്ങനെ പോയാലോ ? ''
    അയാള്‍ കാബിന്റെ കതവ് കുറ്റിയിട്ടിട്ട് മേരിയെ അടുക്കല്‍ നിര്‍ത്തി ഉടുതുണിക്കിടയിലൂടെ കൈ കയറ്റി അവളുടെ വാലില്‍ പിടിച്ച് അല്പനേരം ഓമനിച്ചു. ഇറങ്ങുമ്പോള്‍ അരി വാങ്ങുവാന്‍ കാശും.
    പറഞ്ഞുറപ്പിച്ചത് പ്രകാരം രണ്ടുനാള്‍ കഴിഞ്ഞ് അവള്‍ പുതിയ ജോലിക്ക് പോയി. ആദ്യദിവസം ഒരു തുണക്കാരനായി തോമാച്ചന്‍ അവളെ അനുഗമിച്ചു. തിരക്കുള്ള സര്‍ക്കാര്‍ബസ്സിലായിരുന്നു യാത്ര. കോളേജ് പിള്ളാര്‍ മേരിയെ തടകിനിന്ന് നിര്‍വൃതിയടഞ്ഞപ്പോള്‍ തോമാച്ചന്‍ ഒരു കമ്പിയില്‍ തൂങ്ങിനിന്ന് മയങ്ങുകയായിരുന്നു.
    ഇറങ്ങിക്കഴിഞ്ഞ് അയാള്‍ ചോദിച്ചു- ''എന്നും ഇതുപോലെ ഇടിയാവും. അല്ലേ മേരീ... ''
    ''അയിന് നിങ്ങ എന്നും കൊള്ളുന്നില്ലല്ലോ ? '' അവള്‍ ആരെല്ലാമോ അമര്‍ത്തി ഞെരിടിയ മുലകളുടെ വേദനയറിഞ്ഞ് പറഞ്ഞു.
 കൂടുതലും ചൈനീസ് ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്ന ഒരു വലിയ കടയായിരുന്നു അത്. കടയുടെ പിന്നില്‍ തന്നെ ഉടമസ്ഥന്റെ വീടും. ആദ്യദിവസങ്ങളില്‍ മേരിക്ക് തൂത്തും തുടച്ചും ഇടുന്നതായിരുന്നു ജോലി. അവിടെ അല്പംകൂടി ചെറുപ്പമായ മറ്റൊരു യുവതികൂടി ഉണ്ടായിരുന്നു. പ്രവീണ എന്നായിരുന്നു അവളുടെ പേര്‍. ജോലിക്ക് ചേര്‍ന്നയന്നുതന്നെ അവള്‍ മേരിയുമായി യുദ്ധം പ്രഖ്യാപിച്ചു.
    എങ്കിലും ജോര്‍ജ്ജൂട്ടിക്ക് മേരിയെ വല്ലാതെ ഇഷ്ടപ്പെട്ടു. അവള്‍ക്ക് എന്തോ വല്ലാത്ത ഒരുമണം ഉണ്ട് എന്ന് അയാള്‍ക്ക് ആദ്യദിനം തന്നെ തോന്നിപോലും. പിന്നെ മേരിയുടെ ജോലി കടയില്‍ നിന്നും ഭവനത്തിലേക്കായി. അവിടെ നിന്നും ഫീല്‍ഡ് സപൈ്‌ളയിലേക്കും.  പെമ്പറന്നോര്‍ ആവുംവിധം നോക്കിയിട്ടും നടക്കേണ്ടത് നടന്നു!  ജോര്‍ജ്ജൂട്ടി മേരിയുടെ വാല്‍ കണ്ട് അതിശയം കൂറി. വീട്ടുസാമാനങ്ങള്‍ എത്തിച്ചുകൊടുക്കുവാന്‍ മേരിയോട് വണ്ടിയില്‍ പോകുവാന്‍ പറഞ്ഞു. പുറകെ മറ്റൊരു വണ്ടിയില്‍ ജോര്‍ജ്ജൂട്ടിയും വരുമെന്ന മേരിയുടെ ഊഹം വളരെ ശരിയായിരുന്നു.
    സപ്‌ളൈ ചെയ്യുവാനുള്ള  അഡ്രസ്സ് ജോര്‍ജ്ജൂട്ടിയുടെ തന്നെ കണിച്ചുകുളങ്ങരെയുള്ള ഒരു വീടും.     ''ഇതാദ്യാ അല്ലെ ?'' അയാള്‍ മേരിയോട് ചോദിച്ചു.
    അവള്‍ തല കുലുക്കിയോ ? ടോമിക്കുഞ്ഞ് ഒന്നും പറഞ്ഞിട്ടില്ല എന്നവള്‍ക്ക് മനസ്സിലായി.
    ''അപ്പം കെട്ടീതാന്ന് പറഞ്ഞത് ? ''
    ''അയാള്‍ ഒന്നും ചെയ്യില്ല...''
    ജോര്‍ജ്ജൂട്ടിക്ക് തനിക്ക് കൈവന്ന ഭാഗ്യം ഓര്‍ത്ത് വല്ലാത്ത സന്തോഷം തോന്നി. അയാള്‍ക്ക് ആ ചെറിയ വാല്‍ ഭാഗ്യലക്ഷണമായി തോന്നി. അത് കൈവിട്ട് കളയാതിരിക്കാന്‍ എന്താണ് മാര്‍ഗ്ഗം എന്ന് ആലോചിച്ചിരിക്കെ പ്രവീണ എന്ന അരസിക എല്ലാം പൊളിച്ചു. അവള്‍ ജോര്‍ജ്ജൂട്ടീടെ ഭാര്യയെ രംഗത്ത് അവതരിപ്പിച്ച് തെളിവ് സഹിതം പെടുത്തി.  പോത്തിറച്ചി ആവൊളം ഭക്ഷിച്ച കൈകൊണ്ട് ലഭിച്ച അടിയില്‍ മേരി തെറിച്ചുവീണത് തിരികെ കായലോരത്തെ കൂരയിലായിരുന്നു.
    പാര്‍ട്ടിപ്രവര്‍ത്തനം ശിരസ്സില്‍ പിടിച്ചതുമൂലം നല്ല ഒരു യൗവനം നഷ്ടമായിക്കൊണ്ടിരിക്കുന്നു എന്ന വിലാപകാവ്യം എഴുതി തുടങ്ങിയ പ്രദീപന്‍ ഇനി ആകുന്നകാലം കുറച്ചെങ്കിലും അടിച്ചുപൊളിക്കണം എന്ന് കരുതി ഒരു വല വിരിച്ചിരിക്കുകയായിരുന്നു. അപ്പോഴാണ് മേരി തന്നെ ജോലിക്ക് തിരികെ കയറ്റുന്നില്ല എന്ന് സ്‌ക്കൂളധികൃതര്‍ക്കെതിരെ  പരാതിയുമായി ആ വഴി വന്നത്. അതില്‍ ഇടപെട്ട വകയില്‍ അയാള്‍ ഇരുചെവിയറിയാതെ അവളെ ടൗണിലുള്ള പരിചയക്കാരന്‍ വക റിസോട്ടിലെത്തിച്ചു.
    റിസോട്ടെന്ന് പറയുമെങ്കിലും നാഷണല്‍ ഹൈവേയുടെ വശത്ത് പേയിങ് ഗസ്റ്റുകള്‍ക്കും ഇടക്കാല വേശ്യകള്‍ക്കുമായി നടത്തുന്ന ഒരു സ്ഥാപനം ആയിരുന്നു അത്. അവിടെവച്ച് വിചിത്രമായ ആ വാലില്‍ തൂങ്ങി പ്രദീപന്‍ ലോകം മുഴുവന്‍ കറങ്ങി.
    ''ഇത് തോമാച്ചന്‍ അല്ലാണ്ട് വേറെ ആരും കണ്ടിട്ടില്ലേ ? ''
    അവള്‍ വെറുതെ തലയിളക്കി. പ്രദീപന്‍ അവളെ അമര്‍ത്തിച്ചുംബിച്ചു.
    ''നിന്റെ കാര്യം ഞാന്‍ നോക്കിക്കൊള്ളാം '' അയാള്‍ ആവേശം പൂണ്ട് പറഞ്ഞു. തിരികെ വരുമ്പോള്‍ അയാള്‍ തന്റെ ഐ ടൊന്റി കാറില്‍ വെച്ചും അവളെ ഓമനിച്ചു.
    ''കെട്ടിയ പെണ്ണുങ്ങളാവുമ്പോ  അത്രേം പേടിക്കണ്ട. അല്ലങ്കി പീഡനക്കേസൊന്നൊക്കെ പറഞ്ഞ് പിന്നെ പണി കിട്ടും.''
    പറഞ്ഞിട്ടെന്താ കാര്യം !? അങ്ങനിരിക്കുമ്പം ഒരസമയത്ത് മേരി വയറ്റിലുണ്ടെന്നറിഞ്ഞു. ഏതായാലും തൊമാച്ചനല്ലല്ലൊ ? പോരാത്തതിന് ബിസിനസ്സ് പിടിച്ചുവരുന്ന സമയവും. കളയുകതന്നെ എന്ന് അവള്‍ തീരുമാനിച്ചു.
    ദൈവം ഉണ്ടെന്ന് ഡോക്ടര്‍ സിബിച്ചന്‍ മനസ്സിലാക്കുന്നത് ഇങ്ങനൊക്കെ ഉള്ള സമയത്താണ്. ഉപരിപഠനത്തിനായി ഭാര്യ ഡെയ്‌സിയെ എയര്‍പോര്‍ട്ടില്‍ ബൈ പറഞ്ഞ് തിരികെ വണ്ടിയോടിച്ച് വീടിന്റെ ഗയ്റ്റില്‍ എത്തുന്ന സമയം തന്നെയാണ് മേരിയും വന്നത്.
    അവളുടെ ഇരുനിറത്തില്‍ മെല്ലിച്ച ദേഹം കണ്ടതും ഒരു കടഞ്ഞെടുത്ത ദാരുശില്പം  മുന്നില്‍ വച്ചതുപോലെ ഡോക്ടര്‍ക്ക് തോന്നി. അദ്ദേഹം ശില്പത്തെ അകത്തേക്ക് കൂട്ടികൊണ്ടുപോയി. കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു. ചില കാര്യങ്ങള്‍ ചോദിക്കാതെയും. സീറോ വാട്ട് ബള്‍ബിന്റെ പിന്നിലെ തിരുരൂപത്തേയും പ്രിയതമയുടെ ഫോട്ടോയേയും സാക്ഷിയാക്കി മേരിയുടെ തുണികള്‍ അദ്ദെഹം അടര്‍ത്തിമാറ്റി.
    പരമാത്മാവായ ശില്പിക്ക് കൈത്തെറ്റുപറ്റിയോ ? ഡോക്ടര്‍ കണ്ണുമിഴിച്ചു. പിന്നെ അവളുടെ ചെവിയില്‍ ചുണ്ടുചേര്‍ത്ത് അയാള്‍ മെല്ലെ ചോദിച്ചു-
    ''ഈ അഭംഗി ഞാന്‍ മുറിച്ചുകളയട്ടെ ? ''
    അവള്‍ അല്പനേരം ആലോചിച്ചു. നല്ല അവസരമാണ്. പിന്നെയോര്‍ത്തു. വേണ്ട. അതവിടെ തൂങ്ങിക്കിടക്കട്ടെ. ''ഡോക്ടര്‍ വയറ്റിലുള്ളത് കളഞ്ഞുതന്നാല്‍ മതി. '' അവള്‍ അപേക്ഷിച്ചു.
    ഒരു ഞായറാഴ്ച... പള്ളിമുറ്റത്ത്  ടോമിക്കുഞ്ഞും ജോര്‍ജ്ജൂട്ടിയും ഡോക്ടര്‍ സിബിച്ചനും പിന്നെ പലരും പലരും നിരന്നുനില്‍ക്കെ മേരി തട്ടം കൈകളില്‍ കൂട്ടിപ്പിടിച്ച് നടന്നുവന്നു. എല്ലാവരും അവളുടെ പുറകില്‍ നീണ്ടു കിടക്കുന്ന വാല്‍ കാണുന്നുണ്ടായിരുന്നു. ഓരോരുത്തരും ധരിച്ചത് അയാള്‍ മാത്രമെ അത് ദര്‍ശ്ശിക്കുന്നൊള്ളു എന്നാണ്.
    എന്നാല്‍  ആ വാല്‍ വഴിയിലൂടെ, തൊടിയിലൂടെ നീണ്ടുനീണ്ട് നാടുമുഴുവന്‍ ചുറ്റിപ്പിണയുവാന്‍ തുടങ്ങിയിരുന്നു.

കൈരളി കാക്ക ത്രൈമാസികയില്‍ പ്രസിദ്ധീകരിച്ചത്‌



__________________________________________________________________________________
ലേഡീസ് ബാര്‍
ഈ ചെറിയ കഥ എന്റെമാത്രമല്ല... എന്നേപ്പോലെ ചെറിയ ജോലിയും വലിയ ചിന്തകളുമായി ജീവിക്കുന്ന ഒരുപാടുപേരുടെ കഥയാണ്. അവരുടെ  ജീവിതത്തില്‍ നിന്ന്  പച്ചയായ ഒരു ഏട്.
സാമുവല്‍ എന്ന എന്റെ ഗുരുവിനെ നിങ്ങളറിയോ ? നിങ്ങളെങ്ങനെ അറിയാന്‍ ? പുള്ളിയെ കണ്ടാല്‍ വലിയ പാവത്തെ പോലെ തൊന്നും. പക്ഷെ ആള് ഒരു ഉശിരനാണ്. ഞാന്‍  ജോലി ചെയ്തിരുന്ന  ദാദറിലെ 'പളനിയാണ്ടവന്‍' മെസ്സില്‍ അയാള്‍ ജോലി  എടുത്തുകൊണ്ടിരിക്കുന്നു. നാട്ടീന്ന് ബോമ്പേല് എത്തിയ അന്ന് തുടങ്ങി ആളെ ഞാനറിയും. ഏതായാലും ഈ കഥ അവിടെനിന്നും തുടങ്ങാം.
നാട്ടില്‍നിന്ന് വണ്ടി കയറി കുര്‍ലയില്‍ എത്തിയപ്പോള്‍ അതിശയിച്ചു. ഒരു വലിയ തീവണ്ടിനിലയം! എറണാകുളത്തെ സ്റ്റേഷനില്‍ തീവണ്ടി കേറാന്‍ ചെന്നപ്പോള്‍ മുതല്‍ മൂക്കില് അരിച്ചെത്തിയ ഒരു മണം ഉണ്ടായിരുന്നു. വണ്ടിയിലും ചെറിയ തോതില്‍ അതേ മണം.  ഇവിടെ എത്തിയപ്പോള്‍ അത് കലശലായി. പിന്നീട് സാമുവലാണ് പറഞ്ഞുതന്നത് അതാണ് പ്രവാസത്തിന്റെ മണം എന്ന്.           തീവണ്ടിയില്‍ നല്ല തിരക്കായിരുന്നു. എന്റെ പെട്ടിയും ചാക്കും സഞ്ചിയും ഒക്കെ ഒരുതരത്തില്‍ പലയിടത്തായി ഒതുക്കിവച്ചു. അണ്‍ റിസര്‍വേഡില്‍ തിരക്കൊണ്ടായിരിക്കും എന്ന് മാമന്‍ പറഞ്ഞപ്പോള്‍ ഇത്രേം കരുതിയില്ല. ഓരോ സ്റ്റേഷന്‍ കഴിയുമ്പോഴും അത് കൂടിക്കൂടി വന്നുകൊണ്ടിരുന്നു. എന്റെ ചാക്കൊക്കെ യാത്രക്കാര്‍ ഇരിപ്പിടമാക്കി. അതിലെ തേങ്ങേം മരച്ചിനീമൊക്കെ ഉടനീളം പലവിധം പീഢനങ്ങള്‍ ഏറ്റുകൊണ്ടിരുന്നു.
കേരളത്തിലെ മുഴുവന്‍ ജനങ്ങളും ഈ തീവണ്ടിയില്‍ കയറുന്നോ എന്നു തൊന്നിപ്പോയി. നിലത്തും നടവഴീലും എന്നുവേണ്ട കക്കൂസ്സിന്റെ വാതിലിലെ ഇത്തിരി സ്ഥലത്തുവരെ ജനം !  
ഏതോ മയക്കത്തിന്റെയും തളര്‍ച്ചയുടെയും ഒടുവില്‍ തീവണ്ടി കാതങ്ങള്‍ താണ്ടി എന്നെ ബോമ്പെയില്‍ എത്തിച്ചു. അത് ഓടിത്തളര്‍ന്ന് കിതച്ച് നിന്നപ്പോള്‍ ഞാന്‍ തിരക്കിലൂടെ നൂണ്ട്  പുറത്തിറങ്ങി. ചുമട്ടുകാരൊന്നും അങ്ങോട്ട് അടുക്കുന്നില്ല. എല്ലാവരും റിസര്‍വേഷന്‍ ബോഗികളുടെ മുന്നിലാണ് തിക്കുന്നത്. ആളൊഴിഞ്ഞപ്പൊള്‍ സീറ്റിന്റെ ഇടയില്‍ കിടന്ന എന്റെ സാമാനങ്ങളെ ഞാന്‍ നിസ്സഹായനായി നോക്കി.
സ്റ്റേഷനില്‍ മാമന്‍ കാത്തുനിക്കാമെന്ന് പറഞ്ഞതാണ്. പക്ഷെ ആരേം കണ്ടില്ല. നാട്ടീന്ന് കൊണ്ടുവന്ന വല്യ ചാക്കും കാര്‍ട്ടണ്‍ പെട്ടീമൊക്കെ ഒറ്റക്ക് എങ്ങനെ പൊക്കും ? മാമന്റെ മൊബൈല്‍ ഫോണ്‍ നമ്പര്‍ പേപ്പറില് എഴുതി വച്ചിട്ടുണ്ട്. പക്ഷെ ഞാനാണെങ്കില് എന്റെ പഴയ മൊബൈല്‍ ഫോണ്‍ മുന്നൂറ് രൂപക്ക് വിറ്റിട്ടാണല്ലൊ പോന്നത് !  തീവണ്ടിയുടെ വാതിക്കല്‍ നിന്ന് ചുറ്റും നോക്കി. ഫോണ്‍ബൂത്ത് അടുത്തുണ്ടോ എന്ന്.
അപ്പോള്‍ ആരോ എന്നെ പുറകീന്ന് തട്ടിവിളിച്ചു. മാമന്‍ ആയിരിക്കും എന്ന് കരുതി വെട്ടിത്തിരിഞ്ഞു. ഞാന്‍ ശരിക്കും ഞെട്ടി. ഒരു പോലീസുകാരന്‍. ഹിന്ദിയില്‍ എന്തോ ചോദിക്കുന്നു. യാത്ര തീരുമാനിച്ച അന്നുതന്നെ ഒരു ഹിന്ദി മലയാളം ഭാഷാസഹായി വാങ്ങി പഠനം തുടങ്ങിയിട്ടും എന്റെ ഹിന്ദി പഴയ യു പി സ്‌ക്കൂളിലെയത്രയെ ഉണ്ടായിരുന്നൊള്ളൂ. ഭാഷ മനസ്സിലായില്ല എങ്കിലും എനിക്ക് കാര്യം മനസ്സിലായി. എന്റെ വലിയ ചാക്കിലും പെട്ടീലും എന്താന്നാണ് ചോദ്യം. അന്നേരമാണ് ഒരാള്‍ ഞങ്ങളുടെ ഇടയില്‍ കടന്നുവന്നത്. അയാള്‍ ഉഗ്രന്‍ ഹിന്ദിയില് പോലീസുകാരനോട് എന്തൊക്കെയോ തട്ടുന്നു. എന്നിട്ട് എന്നോട് ചാക്കിലെന്താണ് എന്ന് സ്‌നേഹം തഴുകിയ മലയാളത്തില്‍ ഒരു  ചോദ്യം. മരച്ചീനീം മറ്റുമാണ് എന്ന് ഞാന്‍ സങ്കോചത്തോടെ പറഞ്ഞു. അയാള്‍ കാര്യം പോലീസുകാരനെ ധരിപ്പിച്ചു കാണും.  ചാക്കഴിച്ചുനോക്കാതെ പോലീസുകാരന്‍ തലകുലുക്കിക്കൊണ്ട് വേറൊരാളുടെ പുറകേ പോയി.
    ''ബോമ്പേല് ആദ്യാണോ ? '' അയാള്‍  ചോദിച്ചു. ഇവിടെ മലയാളികളും തമിഴന്മാരുമൊക്കെ ആളെ പറ്റിക്കുന്നവരാണെന്നും അതിനാല്‍ യാത്രയില്‍ ആരുമായിട്ടും കൂട്ടുകൂടരുത് എന്നും മാമന്‍ പലവട്ടം പറഞ്ഞത് ഓര്‍ത്തു.
    എങ്കിലും പോലീസില്‍ നിന്നും രക്ഷിച്ച  ദൈവദൂതന്‍ ആണയാള്‍. ഞാന്‍ കാര്യം പറഞ്ഞു. അയാളും ആന്റോപ്പ് ഹില്ലിലേക്കാണത്രേ ! അയാള്‍ മാമന്റെ നമ്പര്‍ വിളിക്കുവാന്‍ മൊബൈല്‍ ഫോണ്‍ എനിക്ക് നീട്ടി.  മാമനെ ലൈനില്‍ കിട്ടി. സ്റ്റേഷന്റെ വെളിയില്‍ എത്തി നില്‍ക്കുവാന്‍ അപ്പോള്‍ എനിക്ക് കല്‍പ്പന കിട്ടി. അയാള്‍ എന്റെ സാമഗ്രികള്‍ അവിടെവരെ എത്തിക്കുവാനും ഒരുകൈ സഹായം നല്‍കി. മാമന്‍ എത്തുംവരെ എങ്ങും പോകാതെ അവിടെ നില്‍ക്കുവാന്‍ എനിക്ക് ഉപദേശവും നല്‍കിയിട്ടാണ് അയാള്‍ സ്ഥലം വിട്ടത്.   'നല്ല മനുഷ്യന്‍' എന്ന് ഞാന്‍ മനസ്സില്‍ പറഞ്ഞു. ഇതിനിടെയെല്ലാം  ഊഴംവച്ച് എന്നെ  വളഞ്ഞുകൊണ്ടിരുന്ന  ടാക്‌സി ഡ്രൈവര്‍മാര്‍ കാര്യമില്ല എന്നറിഞ്ഞാകണം, എന്നെ  ഉപേക്ഷിച്ച് മറ്റ് ഇരകള്‍ക്കുവേണ്ടി പോയി. അവിടെ തനിച്ചുനില്‍ക്കവെ ഞാന്‍ ആ അത്ഭുത നഗരം കണ്ണുമിഴിച്ച് നോക്കി. ഇനി എന്റെ പോറ്റമ്മ ആകേണ്ട മഹാനഗരം.
    പൊടി ഉയരുന്ന വഴികളില്‍ എന്തിനോ വേണ്ടി തിരക്കിട്ട് നീങ്ങുന്ന മനുഷ്യര്‍. ആണും പെണ്ണുമായി കുട്ടികള്‍, യുവാക്കള്‍, വൃദ്ധന്മാര്‍ ... എല്ലാവരും ഓടുകയാണ്. എന്തിന് എന്ന് ചോദിച്ചാല്‍ ഏവര്‍ക്കും ഒരേ ഉത്തരം ആയിരിക്കും. 'ജീവിക്കുവാന്‍...' എന്ന്.   കാത്തുനില്‍ക്കവെ എനിക്ക് ഉറക്കം തോന്നി. പൊടുന്നനെ ചുറ്റുവട്ടത്തെ  ആള്‍ക്കൂട്ടത്തില്‍ നിന്ന് മാമന്‍ എന്റെ മുന്നില്‍ എത്തി. മാമന്റെ കണ്ണുകള്‍ ചുവന്നിരിക്കുന്നതുകണ്ടു.
    മാമന്റെ വീട്ടില്‍ ഭാര്യയും  ഇരുപതിലെത്താറായ ഒരു മകളും ഉണ്ടായിരുന്നു. എന്റെ മുറപ്പെണ്ണ്. മാമനെ കൂടാതെ മാമിയും മകളുമൊക്കെ  ജോലി ചെയ്തിരുന്നു. ബോമ്പെയില്‍ എല്ലാവര്‍ക്കും ജോലി കിട്ടുമെന്ന് അങ്ങനെയാണ് ഞാന്‍ മനസ്സിലാക്കിയത്.  പിന്നെ രണ്ടുമുറി മാത്രമുള്ള അതേ വീട്ടില്‍ മറ്റൊരു മൂന്നംഗ കുടുംബവും ! കുളിമുറിയും  കക്കൂസും ചേര്‍ന്ന ഭാഗം മുന്‍മുറിയേയും പിന്‍മുറിയേയും രണ്ടായി വിഭജിക്കുന്നു. ഉള്ളിലെ മുറിയാണ് മാമനും കുടുബവും ഉപയോഗിച്ചിരുന്നത്. പുറത്തെ മുറിയില്‍ താമസിക്കുന്നത് മറാത്തികള്‍ ആണെന്ന് അറിഞ്ഞപ്പോള്‍ കുറച്ചു സമാധാനം തോന്നി. ഒന്നുമില്ലെങ്കിലും ഞങ്ങടെ മലയാള വര്‍ത്തമാനങ്ങള്‍ അവര്‍ക്ക് മനസ്സിലാകില്ലല്ലോ ?
    മാമി  എന്റെ കൈയില്‍ നിന്നും  ചാക്കും ബോക്‌സും ഏറ്റുവാങ്ങി.. അവര്‍ കാഴ്ചയില്‍  ചെറുപ്പം. വണ്ണം കുറഞ്ഞ്  ഷെയ്‌പ്പൊത്ത ശരീരം . കണ്ടാല്‍ ഇന്ദിരേടെ ചേച്ചി എന്നേ പറയൂ.  ''എന്തിനാ ഇത്രേം സാധനോക്കെ ചൊമന്നോണ്ടു വന്നത്... വല്യ ബുദ്ധിമുട്ടായില്ലേ..''  എന്ന് പറഞ്ഞ  മാമിയോട് ഞാന്‍ വിനീതനായി- '' ഓ... കൊഴപ്പോന്നുമില്ലാരുന്നു. '' മാമി ഒരു ഗ്‌ളാസ്സ് ചായ കൊണ്ടുത്തന്നു.  ഭാവിയില്‍ എന്റെ ഭാര്യ ആകേണ്ട ഇന്ദിര അമ്മയുടെ പുറകില്‍നിന്ന്  എന്നെ നോക്കി ചിരിച്ചു. പണ്ട് നാട്ടില്‍ വച്ചുകണ്ട ഇന്ദിര വളന്ന് വലിയ പെണ്ണായിരിക്കുന്നു !
    മാമന്‍  ഇടയ്ക്ക് വല്ലപ്പോഴും ഒറ്റയ്ക്ക് നാട്ടില്‍ പ്രത്യക്ഷപ്പെടും. പണ്ടെപ്പോഴൊ  കുടുംബസമേതം  നാട്ടില്‍ വന്നതാണ്.  അന്ന് ബാലികയായിരുന്ന ഇന്ദിരയോട് കടുത്ത ബഹുമാനം തോന്നിയിരുന്നു. ബോമ്പെ പട്ടണത്തില്‍ പഠിച്ചവള്‍! ഇംഗ്‌ളീഷും ഹിന്ദീമൊക്ക മലയാളം പോലെ പറയുന്നവള്‍ ! പക്ഷെ ഇവിടെ കണ്ടപ്പോള്‍ സഹതാപം തോന്നി. കഷ്ടം! മുതിര്‍ന്ന പെണ്ണായിട്ടും തുണി മാറാന്‍ കൂടി ഒരു മുറിയില്ല. ആകെ ഉള്ള മറ കുളിമുറി തന്നെ.  'പ്രൈവസി' എന്ന് പറയുന്നത് ഒരു വലിയ കാര്യം തന്നെ എന്ന് എനിക്കുറപ്പായത് ആ സമയത്താണ്.  നാട്ടിലെ തോട്ടിന്‍കരയിലാണെങ്കിലും ഒരു ലുങ്കിമറയിലോ അല്ലെങ്കില്‍ കമൂണിസ്റ്റ് പച്ചയുടെ മറവിലൊ പ്രൈവസി ധാരാളമായി ലഭിച്ചിരുന്നല്ലൊ ?
 മറ്റൊരു പ്രശ്‌നം കുളിമുറിയിലെ ചിട്ടകളാണ്. അതില്‍ ഉണ്ടായിരുന്ന വലിയ ഡ്രമ്മില്‍ രാവിലെ മാത്രം കുറച്ചുനേരം പൈപ്പില്‍ നിന്ന് വെള്ളം നിറയുമായിരുന്നു. അതേസമയം തന്നെ എല്ലാ അംഗങ്ങളും കുളിയും നനയുമെല്ലാം തീര്‍ക്കണം എന്ന് ഒരു അലിഖിതനിയമം അവിടെ നിലനിന്നിരുന്നു. അല്ലാത്തപക്ഷം ഡ്രമ്മിലെ ആകെ വെള്ളത്തിന്റെ അളവില്‍ കുറവ് വരുമെന്നും അത് ആ ദിവസത്തെ മുഴുവന്‍ പ്രശ്‌നത്തിലാക്കുമെന്നും രാജമാമി ആദ്യമേതന്നെ  എനിക്ക് വിവരിച്ചുതന്നിരുന്നു.
 ഇത് എല്ലാവരുടെയും കുളിയുടെ സമയത്തെ ക്രമപ്പെടുത്തി. ചുരുക്കത്തില്‍ പറഞ്ഞാല്‍ ഓരോരുത്തര്‍ക്കും അത്യാവിശ്യം കുളിച്ചിറങ്ങേണ്ട സമയം മാത്രമെ ലഭിച്ചിരുന്നൊള്ളു. ഇത് എനിക്ക് പിന്നീടുള്ള നഗരജീവിതത്തില്‍ മറ്റൊരു വലിയ പ്രശ്‌നം ഉണ്ടാക്കിയിരുന്നു.  ഓരോവട്ടവും രാവിലെ കുളിമുറിയുടെ അകത്തെ കൊളുത്തുകളില്‍ തൂങ്ങിയും പ്‌ളാസ്റ്റിക്ക് ബക്കറ്റുകളില്‍ പാതി മുങ്ങിയും  കിടക്കാറുള്ള സ്ത്രീകളുടെ അടിവസ്ത്രങ്ങളുടെ കാഴ്ച എനിക്ക്  ലൈഗിക  ഉദ്ദീപകമായി. പക്ഷെ കുളിമുറിയില്‍ അല്പം വൈകിയാല്‍ പുറത്തുനിന്ന് കതവില്‍  തട്ടുകളും മുട്ടുകളും വിളികളും തുടങ്ങുമായിരുന്നു. 
    എങ്കിലും ഓരോ അടിവസ്ത്രങ്ങളും ആരുടേതാണ് എന്ന് നിരീക്ഷിച്ച് കണ്ടുപിടിക്കുക എന്ന വിനോദത്തില്‍ ഞാന്‍ ഏര്‍പ്പെട്ടു. മുന്‍മുറിയിലെ മറാത്തി കുടുംബത്തിലെ ഏകദേശം മുപ്പത് വയസ്സുതോന്നുന്ന  സ്ത്രീ സുന്ദരിയായിരുന്നു. പക്ഷെ അവരുടെ അടിവസ്ത്രങ്ങള്‍ എല്ലാം പഴയതും ചിലയിടങ്ങളില്‍ സുഷിരങ്ങള്‍ ഉള്ളതുമായിരുന്നു എന്ന് ഞാന്‍ നിരീക്ഷിച്ചെടുത്തു. എന്നാല്‍ എന്റെ മുറപ്പെണ്ണ് ഇന്ദിര  മേലുടുപ്പുകള്‍ പോലെതന്നെ  കിന്നരിവെച്ചതും ഭംഗിയുള്ളതുമായ അടിയുടുപ്പുകളാണ് എപ്പോഴും അണിയാറുള്ളത്. കൂട്ടത്തില്‍ കുറ്റബോധത്തോടെ പറയട്ടെ, രാജമാമിയുടെ  വസ്ത്രങ്ങളും എന്നെ  ആകര്‍ഷിച്ചിരുന്നു. അവര്‍ നാല്‍പ്പത് പണ്ടേ പിന്നിട്ടെങ്കിലും ചെറുപ്പക്കാരികളുടെ തരം അടിവസ്ത്രങ്ങള്‍ ഉപയോഗിക്കുന്നു എന്നുകണ്ട് ഞാന്‍ അമ്പരന്നു.
    അവിടെ എത്തി മൂന്നാംദിവസം മാമന്റെ ഫോണില്‍ എനിക്കൊരു വിളി വന്നു.  മാമന്‍ ഫോണ്‍ എന്റെ നേര്‍ക്ക് എറിഞ്ഞുകൊണ്ട് പറഞ്ഞു-''ഇന്നാടാ ബാലാ.. ..നെനക്കാ.. ദാദറീന്നാണ്.... '' ബോമ്പേന്ന് എന്നെ ആര് വിളിക്കാന്‍ ! ഞാന്‍ മെല്ലെ ആ ചെറിയ യന്ത്രം ചെവിയോട് ചേര്‍ത്തു.
 ''എന്നെ മനസ്സിലായില്ലെ ? ഇത് ഞാനാ.... സാമുവല്‍. കഴിഞ്ഞ ദെവസം കുര്‍ള സ്റ്റേഷനില്‍ വച്ച് നമ്മള് പരിചയപ്പെട്ടില്ലേ ? ''
    എനിക്ക് ആളെ അപ്പോള്‍ മനസ്സിലായി. പേര് ഞാന്‍ ചോദിച്ചില്ലായിരുന്നല്ലൊ ? .
    ''എന്താ ജോലിവല്ലോം ശരിയായൊ ? '' അയാള്‍ ചോദിച്ചു.
ഞാന്‍ മാമനെ നോക്കി. മാമന്‍ ഞങ്ങടെ സംഭാഷണം ശ്രദ്ധിക്കാത്ത മട്ടില്‍ ഇരിക്കുന്നു. ഞാന്‍  ഒന്നും ശരിയായില്ല എന്ന് മെല്ലെ പറഞ്ഞു. 
    ''ഞാന്‍ ഇവിടെ ഒരു മെസ്സില്‍ ജോലിയെടുക്കുവാണ്. ദാദറില്‍. ഇവിടെ  പണിക്ക് ആളുവേണം. എടുത്തുകൊടുക്കണ പണിയാണ്. പിന്നെ ചില്ലറ ക്‌ളീനിങ്.. പോരുന്നോ ? ''
    ഞാന്‍ ഒന്നും മിണ്ടാതെ മാമനെ നോക്കി. അങ്ങേര് പുകയില ചുണ്ണാമ്പുകൂട്ടി ഞെരടുന്ന ജോലിയില്‍ മുഴുകിയിരിക്കുവാരുന്നു.
    '' ആഴ്ചയില്‍ ആയിരം രൂപ തരും. ഇത് ഇപ്പോ അത്ര കൊറവല്ല.  മറുപടി ഏതായാലും വൈകിട്ട് ഈ നമ്പരില്‍ വിളിച്ച് പറയണം.'' സാമുവല്‍ ഒരിക്കല്‍ക്കൂടി മൊബൈല്‍നമ്പര്‍ പറഞ്ഞു. ഞാനത് ഒരു വാരികയുടെ കവര്‍പേജില്‍ കുറിച്ചിട്ടു.
    മാമന്‍ കാര്യങ്ങള്‍ കേട്ടിട്ട് അല്പസമയം ആലോചിച്ചിരുന്നു. എന്നിട്ട് പറഞ്ഞു: ''ഞാന്‍ പറഞ്ഞുവച്ച പണി ശരിയാവാന്‍ കൊറച്ചു ദെവസം എടുക്കും. അതുവരെ എന്ന് കരുതിയാല്‍ മതി. പിന്നെ ഹിന്ദീം പഠിക്കാല്ലൊ ..''
    ഞാന്‍ നാട്ടില്‍ പല പണിയും ചെയ്തിട്ടുണ്ട്. തടിപ്പണി.. പൊടിമില്ല്.. വാര്‍പ്പുപണി.. തുടങ്ങി എന്തെല്ലാം ! ഹോട്ടല്‍പ്പണി ഇതുവരെ ചെയ്തിട്ടില്ല. ഈ മെസ്സിലെ ജോലീന്ന് പറഞ്ഞാല്‍ ശരിക്കും  ഹോട്ടല്‍പണി ആണല്ലൊ ?  അതിന് ഒരു വെയ്റ്റ് ഇല്ലല്ലൊ എന്ന് എനിക്ക് തോന്നാതിരുന്നില്ല.  തന്നെയുമല്ല, മാമന്‍ പറഞ്ഞുവെച്ച പണി ആകുംവരെ എനിക്ക് സമയം കളയുവാന്‍ ധാരാളം സാമഗ്രികള്‍ ആ ചുറ്റുവട്ടത്ത് ഉണ്ടാരുന്നു. കഴിഞ്ഞുപോയ ഒറ്റദിവസം കൊണ്ട് ഞാന്‍ എന്റെ മുന്നോട്ടൊള്ള  ബോംമ്പെ ജീവിതത്തില്‍ ചെയ്യേണ്ട ചില കാര്യങ്ങള്‍ പ്‌ളാനാക്കിയിരുന്നു. ഇന്ദിരയോട് തോന്നിയ പ്രണയമാണ് അതില്‍ പ്രധാനം എന്ന് കരുതിയെങ്കില്‍ തെറ്റി.  മറാത്തിചേച്ചി തന്നെയായിരുന്നു അതില്‍ മുന്നില്‍. സുനന്ദ എന്നായിരുന്നു അവരുടെ  പേര്. എന്നേപോലുള്ള ചെറുപ്പക്കാരുടെ മനസ്സിനെ വലിച്ചെടുക്കാന്‍ പോന്ന എന്തോ ഒന്ന് അവരില്‍ ഉണ്ടാരുന്നു. അവരുടെ ഭര്‍ത്താവ് രാവിലെ നേരത്തെ പോകുകയും രാത്രി വൈകിമാത്രം തിരികെ എത്തുകയും ചെയ്തിരുന്ന ഒരാളായിരുന്നു. പുത്രന്‍ ഒരു സ്‌കൂള്‍ക്കുട്ടി വിളഞ്ഞ വിത്താണെങ്കിലും സ്‌കൂളും ടൂഷനുമൊക്കെയായി പകല്‍സമയം മുഴുവന്‍ അവന്‍ അവിടെ ഉണ്ടായിരുക്കില്ല എന്നത് എന്റെ മനസ്സിന്  സമാധാനം നല്‍കി. ഇന്ദിര രാവിലെ തീവണ്ടി പിടിക്കാനുള്ള ധൃതിയില്‍ ഉടുത്തൊരുങ്ങി ഇറങ്ങി ഓടും. ആ ബഹളത്തിനിടെ പത്തുവട്ടം അവള്‍ എന്നെ തട്ടുകേം മുട്ടുകേം ചെയ്‌തെങ്കിലും എനിക്ക് അത്ര ആവേശം തോന്നിയില്ല. മാമി വളരെ വൈകിയാണ് ഇറങ്ങുന്നത്. പിന്നെ രാത്രിയിലെ വരൂ. നിറമുള്ള ചുരീദാറും ഇട്ട് മുഖം മുഴുവന്‍ പൗഡറും പൂശി കിന്നരിവെച്ച ഒരു ഹാന്‍ഡ്ബാഗും തൂക്കി  അവര്‍  ഇറങ്ങി പോകുന്നത് കാണാന്‍ കൗതുകം തോന്നി. ഇറങ്ങുന്നതിന് മുന്‍പ്  'ഉച്ചഭക്ഷണം സുനന്ദ വിളമ്പിത്തരും' എന്ന്  എന്നോട് പറഞ്ഞിട്ട് മാമി സുനന്ദക്ക് അവളുടെ ഭാഷയില്‍ നിര്‍ദ്ദേശങ്ങള്‍ കൊടുത്തു. അന്ന് ഓരോ വട്ടവും ഞാന്‍ മുന്‍മുറിയിലൂടെ അകത്തും പുറത്തും നടന്നപ്പോള്‍ സുനന്ദ പുഞ്ചിരിക്കുന്ന മുഖത്തോടെ എന്നെ നേരിട്ടു. ഉച്ചയായപ്പോള്‍ അതേ മുഖത്തോടെ ഭക്ഷണം വിളമ്പിത്തന്നു. ഇടയ്ക്കിടെ അവര്‍ എന്തൊക്കെയൊ പറഞ്ഞു ചിരിച്ചു. ഞാന്‍ മുറിഹിന്ദിയില്‍ മറുപടി പറഞ്ഞപ്പോള്‍ അവര്‍ പിന്നെയും ചിരിക്കുന്നു. എനിക്ക് സുഖമുള്ള പിരിമുറുക്കം തോന്നി.
    അന്ന് ഉച്ചയ്ക്ക് ടെലിവിഷനില്‍ ഞാന്‍ ഓരോ ചാനലുകളായി തെരഞ്ഞു. ഇംഗ്‌ളീഷ് സിനിമകളിലെ മസാല രംഗങ്ങള്‍ക്കായി. പക്ഷെ ഇത്തരം അവശ്യഘട്ടങ്ങളില്‍ ചാനലുകള്‍ വളരെ ഡീസന്റായ കാഴ്ചകളായിരിക്കും കാട്ടുക.
    ആ പകലില്‍ ഞാന്‍ ഒന്നു തീരുമാനിച്ചു. എത്രയും വേഗം ഭാഷ പഠിക്കണമെന്ന്. സുനന്ദയോട് വരും പകലുകളില്‍ എങ്ങനെ മേളിക്കണം എന്നെല്ലാം അന്ന് മുഴുവന്‍ ഞാന്‍ സ്വപ്നം കണ്ടിരുന്നു. മാമന്‍ ശരിയാക്കുന്ന ജോലി നീണ്ടുപോകുന്തോറും എന്റെ മോഹങ്ങള്‍ നിറവേറ്റുവാന്‍ കൂടുതല്‍ സാഹചര്യവും ലഭിക്കുമല്ലൊ? ഈ ജോലിക്ക് പോയാല്‍  ആ സ്വപ്നങ്ങള്‍ തുടക്കത്തില്‍ തന്നെ താറുമാറാകും .
     'ബോംമ്പെയില്‍ ഇപ്പം ഒരു ജോലി കിട്ടുക എന്നത് വളരെ പാടാണെന്നും ആഴ്ചയില്‍ ആയിരംരൂപ തരക്കേടില്ല' എന്നും മാമി പറഞ്ഞു. ഇന്ദിര മാത്രം ഒന്നും പറഞ്ഞില്ല.   
    അങ്ങനെ ഞാന്‍ ദാദറിലുളള പളനിയാണ്ടവന്‍ മെസ്സില് ജോലിക്കാരനായി. രാവിലെ പറഞ്ഞതിലും  വൈകിയാണ് ഞാന്‍ അവിടെ ജോയിന്‍ ചെയ്യാന്‍ ചെന്നെത്തിയത്. കൂടെ വരാം എന്നുപറഞ്ഞ മാമന്‍ അവസാന നിമിഷം ജോലിത്തിരക്ക് പറഞ്ഞ് കാലുമാറിയതു കാരണം ബസ്സില്‍ കയറി വഴി തിരക്കിപ്പിടിച്ച് എത്തിയപ്പോള്‍ വൈകി.
    ''എട്ടുമണിക്ക് എന്നു പറഞ്ഞിട്ട് ? ''  കാത്തുനിന്ന സാമുവല്‍ ചോദിച്ചു. ബസ്സില്‍ യാത്ര ചെയ്താല്‍  വൈകിപ്പോകുമെന്നും തിരക്കുണ്ടെങ്കിലും തീവണ്ടിയാത്രയാണ് നല്ലത് എന്നും അയാള്‍ പറഞ്ഞു. ''ബാലന്‍  സീസണ്‍ ടിക്കറ്റെടുത്താല്‍ മതി. ബസ്സില് വന്നാ എത്ര പൈസ കൊടുക്കണം. ടൈമും കൊറേയാകും. ''   അയാള്‍ ആ രണ്ടുദിവസത്തിനിടെ താടിയൊക്കെ വെട്ടി സുന്ദരന്‍ ആയിരുന്നു.  സാമുവല്‍ മെസ്സിന്റെ മാനേജര്‍ കം ഓണര്‍ അറുമുഖത്തിന് എന്നെ പരിചയപ്പെടുത്തി. ഒരു പൊണ്ണത്തടിയനായിരുന്നു അയാള്‍. പക്ഷെ ചെറിയ തല. അയാള്‍ ഉയരം കൂടിയ  ഒരു പഴയ കസേരയില്‍ തിങ്ങിനിറഞ്ഞ് ഇരുന്നു.  പുറകില്‍ മുരുകന്‍, അയ്യപ്പന്‍, ഗുരുവായുരപ്പന്‍ എന്നീ ദൈവങ്ങളുടെ ഫോട്ടൊ. മലയാളി ദൈവങ്ങളാണല്ലോ കൂടുതല്‍ എന്ന് ഞാന്‍ ഓര്‍ത്തു.  പളനിയാണ്ടവന്‍ മെസ്സ് നല്ല തിരക്കുള്ള ഒരു ഭക്ഷണശാലയായിരുന്നു . ഊണിന്റെ കുറഞ്ഞ നിരക്ക് കാരണം കൂലിപ്പണിക്കാരും ടാക്‌സി ഡ്രൈവര്‍മാരും ഒക്കെയായി അവിടുത്തെ സ്ഥിരം പറ്റുകാര്‍ കുറെ ഉണ്ടായിരുന്നു. മറ്റു ഹോട്ടലുകളില്‍ നിന്നും വ്യത്യസ്ഥമായി ആള്‍ക്കാരെ ഒരു ബാച്ചായി നിരത്തിയിരുത്തിയതിന് ശേഷം വെള്ളം, പ്‌ളേറ്റ്, ചെറിയ പാത്രങ്ങളില്‍ കറികള്‍, പിന്നെ ചപ്പാത്തി...ചാവല്‍ എന്ന് ക്രമത്തില്‍ കൊടുക്കുന്നതായിരുന്നു അവിടുത്തെ രീതി. സാമുവല്‍ വിളമ്പുകാരന്‍ എന്നതിലുപരി ഒരു സൂപ്പര്‍വൈസറായിരുന്നു. മലയാളികളായി ഞങ്ങളെ കൂടാതെ ഒരു വെപ്പുകാരനും അവിടെ ഉണ്ട്. ആശാന്‍.  മറ്റുള്ളവര്‍ എല്ലാം തമിഴന്മാര്‍ ആയിരുന്നെന്ന് സാമുവല്‍ പറഞ്ഞ് ഞാന്‍ അറിഞ്ഞു.
    എനിക്ക്  കറികള്‍ വിളമ്പാനും കൂടാതെ അടുക്കളയില്‍ നിന്ന് പകര്‍പ്പുടേബിളിലേക്ക് പാത്രങ്ങള്‍ കാലിയാകും മുന്‍പ് ചപ്പാത്തി, ചാവല്‍ എന്നിവ പകരുവാനും  ഡ്യൂട്ടി കിട്ടി. തുടക്കക്കാരന്‍ എന്ന നിലയില്‍ വളരെ കാര്യക്ഷമത കാണിക്കണമെന്ന് സാമുവല്‍ പറഞ്ഞിരുന്നു. കൂടാതെ തിരക്ക് ഏറുന്ന വേളകളില്‍ ഊണുമേശയില്‍ നിന്ന് പാത്രങ്ങള്‍ പെറുക്കിമാറ്റുന്ന ചുമതലയും എനിക്ക് തന്നു. മെസ്സിലെ ജോലി ആദ്യ ദിവസങ്ങളില്‍ ചെറിയ ബുദ്ധിമുട്ടായി തോന്നി. എന്നെ ഞെട്ടിച്ച ഒരു സംഭവം ആയിടെ നടന്നു. തുടയ്ക്കാന്‍ നിന്ന ഒരു  കൊച്ചുപയ്യന്റെ കൈതട്ടി വിളമ്പുപാത്രം മറിഞ്ഞ് കറി മുഴുവന്‍ തറയില്‍ ആയി. ഒരു കസ്റ്റമറിന്റെ പാന്റിലും കുറച്ച് വീണു. അറുമുഖം ഒരു ആനയെ പോലെ കൊമ്പുകുലുക്കി ചെന്ന് പയ്യനെ തല്ലി.  ഒടുക്കം ആ കസ്റ്റമര്‍ ഇടപെട്ട് അറുമുഖത്തെ ശാന്തനാക്കിയപ്പോളാണ് പയ്യനെ വിട്ടത്.  പയ്യന്‍ വിതുമ്പിക്കൊണ്ട് അവന്റെ ജോലി തുടര്‍ന്നു..
    ഞാന്‍ ദയനീയമായി സാമുവലിനെ നോക്കി. അയാള്‍ എന്നെ കണ്ണടച്ചുകാട്ടി.  വൈകിട്ട് തിരക്കുകുറഞ്ഞു. അവസാനത്തെ കസ്റ്റമറും പണം കൊടുത്ത ഇറങ്ങിക്കഴിഞ്ഞപ്പോള്‍ ഷട്ടര്‍ പകുതിയിട്ടു. ''വാ.. വല്ലതും കഴിച്ചിട്ടിറങ്ങാം... '' സാമുവല്‍ എന്നോട് പറഞ്ഞു. എന്റെ വിശപ്പ് കെട്ടിരുന്നു. അറുമുഖം തന്റെ കസേര വിട്ട് മെല്ലെയിറങ്ങി. അടുക്കളയിലേക്ക് നടന്നു.  സാമുവല്‍ എന്നോട് അടുക്കളയില്‍ പോയി നോക്കാന്‍ ചെവിയില്‍പ്പറഞ്ഞു. എനിക്ക് കാര്യം പിടികിട്ടിയില്ല. ഞാന്‍ മെല്ലെ അടുക്കളയിലേക്ക് നടന്നു. അവിടെ കണ്ട കാഴ്ച എന്നെ അമ്പരപ്പിച്ചു!  വൈകിട്ട് അടി വാങ്ങിയ പയ്യനെ അറുമുഖം സമാധാനിപ്പിക്കുന്നു. കൈകൊണ്ട് തലോടുകയും മാപ്പുചോദിക്കുകയും ഒക്കെ ചെയ്യുന്നുണ്ട്. അവസാനം ഒരു പത്തുരൂപ നോട്ട് എടുത്ത് കൊടുക്കുകയും ചെയ്യുന്നത് കണ്ടു.
    ഞാന്‍ തിരികെ ഹാളിലേക്ക് ചെന്നപ്പോള്‍ സാമുവല്‍ എന്നെ നോക്കി പുഞ്ചിരിച്ചു. ഞാന്‍ ഒരു മറുപുഞ്ചിരി നല്‍കി.
    കുറച്ചുദിവസം കഴിഞ്ഞപ്പോള്‍ ഞാന്‍ ആ ജോലിയുടെ ഒരു ഭാഗമായി. ചെയ്യുന്ന ജോലി എന്താണെങ്കിലും വൃത്തിയായി ചെയ്യണം എന്ന  ധാരണ എനിക്ക് പണ്ടേ ഉണ്ടാരുന്നു. അതിനാല്‍ മെസ്സില്‍ ഞാന്‍ വളരെ ഉത്സാഹത്തോടെ പണിയെടുത്തു. ''യേ നയാ ബന്താ ബഹൂത്ത് അച്ഛാഹെ ..'' എന്ന് ഒരു തലപ്പാവുകാരന്‍ ടാക്‌സിഡ്രൈവര്‍ അറുമുഖത്തിനോട് പറയുന്നത് ഞാന്‍ കേട്ടു. അതുതന്നെ ഇത്തരം ചെറിയ ജോലിയെടുക്കുന്നവര്‍ക്ക് കിട്ടുന്ന വലിയ ബഹുമതിയല്ലേ ?     രാവിലെ തിരക്കിട്ടിറങ്ങാനും സബര്‍ബന്‍ തീവണ്ടിയില്‍ തള്ളിക്കയറാനും പെട്ടന്ന് പഠിച്ചു. വീട്ടിലെ കുളിമുറിയിലെ പ്രൈവസിയുമായി പൊരുത്തപ്പെട്ടു. ഇന്ദിരയെയും സുനന്ദയേയും ഒക്കെ വഴിപാടുപോലെ നോക്കിയാലായി എന്ന സ്ഥിതിയും വന്നു. സാമുവലായിരുന്നു ഏറ്റവും വലിയ ഉത്സാഹം. ജോലിത്തിരക്കിലും അയാള്‍ ഓരോ തമാശകള്‍ പറഞ്ഞ് ഞങ്ങളെ ചിരിപ്പിച്ചു. മലയാളവും തമിഴും മറാത്തിയും ഹിന്ദിയും അയാള്‍ക്ക് നന്നായി വഴങ്ങി.
    ആദ്യ അവധിദിനം വന്നു. കൈയില്‍ കിട്ടിയ പണം പകുതി ഒരു മണിയോഡര്‍ ആക്കി നാട്ടിലയക്കണം എന്ന് വിചാരിച്ചു. ചെറിയ തുക എങ്കിലും  നാട്ടില്‍ അമ്മയ്ക്ക് ഒരുരൂപ കിട്ടിയാല്‍ അതും വലിയ ആശ്വാസമാണ്. സാമുവല്‍ പറഞ്ഞതനുസരിച്ച്  കുറച്ച് പഴങ്ങള്‍ വാങ്ങി വീടെത്തി. മാമന്‍ 'നന്നായി' എന്ന് പറഞ്ഞു. മാമി മുഖം കറുപ്പിച്ചു. എന്തോ  അവര്‍ക്ക് അത് ഇഷ്ടായില്ല. അവര്‍ വീട്ടുവാടകയുടെ കണക്കെല്ലാം ആരോട് എന്നില്ലാതെ പറയുവാന്‍ തുടങ്ങി.
    അടുത്ത ആഴ്ചയില്‍ ഉടനീളം  രാവിലെയും രാത്രിയിലും കിട്ടിയിരുന്ന സമയമത്രയും  മാമി അതുമിതും എന്നെ കൊള്ളിച്ച് പറഞ്ഞുകൊണ്ടിരുന്നു.
    ''എന്റെ ആങ്ങളേടെ മോന്‍ വരാന്ന് കൊറേ നാളായി പറേന്നു.  ബീയെ കഴിഞ്ഞ ചെറുക്കനാ... വന്നാല്‍ നല്ല ജോലി കിട്ടും. ഞാന്‍ സമ്മതിച്ചില്ല. ഇന്ദിര പ്രായമായ പെണ്ണാണ്... നാളെ അവക്കൊരു ആലോചന വരുമ്പോ ഇതൊക്കെ വലിയ പ്രശ്‌നാ.....''
    പണ്ട് നാട്ടില്‍ വരുമ്പോള്‍ മാമി ഇന്ദിരേ വലിച്ചുനിര്‍ത്തി പറയുമായിരുന്നു പോലും- ''എവക്ക് മലയാളം പഠിക്കാണ്ട് പറ്റുവൊ.. നാളെ ബാലന്റെ കൂടെ കഴിയേണ്ടവളല്ലെ ? '' ഞാന്‍ മാമീടെ വായീന്ന് കേട്ടിട്ടില്ല എങ്കിലും  ഇത് അമ്മ അഭിമാനത്തോടെ പലവട്ടം പറഞ്ഞിട്ടുണ്ട്. എനിക്ക് അമ്മയെ അവിശ്വസിക്കേണ്ടി വരും എന്ന് തോന്നി.
    മെസ്സ് അടയ്ക്കുമ്പൊള്‍ നന്നായി ഇരുട്ടും.  ഞങ്ങള്‍ കസേരകള്‍ അടുക്കിയിട്ട് തൂത്തുവാരി ഇറങ്ങുമ്പോള്‍ പിന്നേയും വൈകും. പാതയിലെ ചെറുവെട്ടത്ത് നടന്ന് റയില്‍വേ സ്റ്റേഷന്റെ മുമ്പിലെത്തുന്നതുവരെ ഞാനും സാമുവലും ഒന്നിച്ചായിരിക്കും. പിന്നെ ഒരു തമിഴന്‍ ചെറുക്കന്‍ ഞങ്ങളുടെ കൂടെ പാതിവഴിവരെ ചിലപ്പോള്‍ കാണും.  മറ്റുള്ളവരെല്ലാം രാത്രി മെസ്സില്‍തന്നെ കിടന്നുറങ്ങുന്നു. ഞങ്ങളുടെ മലയാളി ചീഫ് കുക്ക് ആശാനും പിന്നെ മുതലാളിയും സൈക്കിളില്‍ ആണ് വീട്ടില്‍ പോകുക. അറുമുഖം ഒരു മെല്ലിച്ച സൈക്കിളില്‍ തന്റെ തടിച്ച ശരീരത്തെ ഒതുക്കിയിരുത്തി പോകുന്നത് എനിക്ക് രസമുള്ള കാഴ്ചയായിരുന്നു. 
    മെസ്സില്‍ നിന്നും ഇറങ്ങി സ്റ്റേഷന്‍ വരെയുള്ള യാത്രയില്‍ ഞങ്ങള്‍ പല കാര്യങ്ങളും ചര്‍ച്ച ചെയ്യുമായിരുന്നു. അന്ന് കടയില്‍ വന്ന ഒരാള്‍ പറഞ്ഞ ഏതെങ്കിലും കാര്യം സാമുവലൊ ഞാനൊ എടുത്തിടും. 'എടാ ബാലാ... ഇന്ന് വൈകിട്ട് വന്ന ആ കെട്ടിയോനെം പെണ്ണിനേം നീ ശ്രദ്ധിച്ചോ ? .. അവര്‍ക്ക് എന്തോ കാര്യായ വെഷമോണ്ട്. ...ഊണ് കഴിക്കുമ്പൊ രണ്ടാളും ഒന്നും മിണ്ടുന്നില്ലാരുന്നു.'  ' വൈകിട്ടു വന്ന ആ സര്‍ദാറിനെ കണ്ടോ... അയാള്‍ പയങ്കര കുണ്ടനാ... ഇവ്‌ടെ വരുമ്പോക്കെ നമ്മടെ മണിയെ അയാള് കൊതിയോടെ നോക്കും . നീ ഇനി നോക്കിക്കോണം...' പിന്നെ അതിന്റെ ചരിത്രോം സാദ്ധ്യതകളുമൊക്കെ ഞങ്ങള്‍ ചികയും. സ്റ്റേഷന്‍ എത്തുന്നത് അറിയില്ല.
    സുനന്ദയെ കുറിച്ച് എന്റെ വര്‍ണ്ണന കേട്ട് അയാള്‍ ഉറപ്പിച്ചു പറയുകയുണ്ടായി.   '' പെറ്റ പെണ്ണല്ലെ ? അവള് വീഴും. പക്ഷെ നിന്റെ മൊറപെണ്ണിനെ വളരെ സൂക്ഷിക്കണം. ചെറിയ അനക്കം പോലും അവറ്റകള് കണ്ടുപിടിക്കും. ''
    ''ഓ.. ഇന്തൂന് അതിനൊന്നും നേരമില്ല... വീട് - ജോലി - ടീ വീ.. ഇത്രേ ഒള്ളു... ''
    ''അതൊക്കെ നെന്റെ തോന്നലാ... എപ്പോഴും ഒരു കണ്ണ് നെന്റെ പൊറത്ത് കാണും മോനെ... നീ അത് അറിയില്ല.. അങ്ങിനാ ഈ കാമുകിമാര്..''
    ''സാമുവലേട്ടന് കാമുകിമാരൊണ്ടാരുന്നോ ? ''
    ''എടാ പഹയാ... നീ ഇത് എത്രവട്ടം ചോദിച്ചു. '' ഇരുട്ടിലേക്ക് മുഖമൊതുക്കിപ്പിടിച്ച് അയാള്‍ പറയും. എനിക്ക് ഈ പ്രേമത്തിലും  കെട്ടിലും ഒന്നും തീരെ  വിശ്വാസമില്ല. പണ്ടേയില്ല. ''
      ആ യാത്രാമുഹൂര്‍ത്തങ്ങളില്‍ ആണ് ഞാന്‍ ശരിക്കും മഹത്തായ പല ജീവിതകാര്യങ്ങളും മനസ്സിലാക്കിയത്. മാമിയുടെ ഒളിയമ്പുകളെ കുറിച്ച് ഒരുദിവസം ഞാന്‍ സാമുവലിനോട് വിഷമത്തോടെ പറഞ്ഞു. കൂട്ടത്തില്‍ ഇന്ദിരയോട് എനിക്കുള്ള ആശയും.        ''ഇതൊക്കെ ഒള്ളതാടാ...  മനുഷന്റെ സ്വഭാവം ഒരിക്കലും വിശ്വസിക്കാന്‍ പറ്റില്ല. ഇപ്പൊ നെനക്ക് ഒരു നല്ല കാശുകിട്ടുന്ന പണി കിട്ടീന്ന് ഇരിക്കട്ടെ. ഈ മാമി കളറ് മാറും. ഈ വര്‍ഗ്ഗം അങ്ങിനാ..  നമക്ക് പിടിച്ചു നിക്കാന്‍വേണ്ടി ഇതൊക്കെ കൊറേശ്ശെ കണ്ടില്ല എന്ന് നടിക്കണം. ''
    പക്ഷെ എനിക്ക് സഹിക്കാന്‍ പറ്റുന്നില്ല. സാമുവല്‍ അവിടെ  'ചാല്‍' എന്ന് അറിയപ്പെടുന്നതരം വീടുകളില്‍ എവിടെയോ താമസ്സം ശരിയാക്കാന്ന് ഏറ്റു. പക്ഷെ ഇന്ദു...! ഇവിടെ നിന്നും പോയാല്‍  അവളെ നഷ്ടപ്പെടും. ആയിടക്ക് സാധാരണ സിനിമേലൊക്ക കാണുന്നപോലെ ഒരു വില്ലനും രംഗത്ത് എത്തി. മാമീടെ പരിചയത്തിലുള്ള ആരുടേയൊ മകനാണ്. ഒരു പാതി മലയാളി. ''അവന്റെ അമ്മ നല്ല ഒരു ഫാമിലീന്നാ...അച്ചന്‍ മറാട്ടിയാണേല്‍ എന്താ.. അവനു നിന്നേക്കാള്‍ മലയാളം അറിയാം...'' മാമി അവളോട് വിവരിച്ചു.
    ''ശ്ശീ...അതൊരു ഫ്രോഡ് കരിമ്പൂച്ച.. എനിക്കറിയാം'' അവള്‍ ചീറുന്നത് കേട്ടു.
    മെസ്സിലെ തിരക്കുകള്‍ക്കിടയില്‍ ഞങ്ങള്‍ അതേക്കുറിച്ച് ചര്‍ച്ച ചെയ്തു. ഒരാള്‍ക്ക് സാമ്പാറു വിളമ്പിക്കൊണ്ട് സാമുവല്‍ ചോദിച്ചു-  ''അതിന് അവളുമായി നീ ഭാവികാര്യങ്ങള്‍ സംസാരിച്ചുവോ.. ? ''
ഞാന്‍ ഒരു പത്രത്തില്‍ കൂട്ടുകറി ഇട്ട് മെല്ലെ തട്ടിക്കൊണ്ട് പറഞ്ഞു- ''അങ്ങനെ തൊറന്നൊന്നും പറഞ്ഞിട്ടില്ല... ''
    ഒരു കസ്റ്റമര്‍ ചിരിച്ചുകൊണ്ട് ചോദിച്ചു- ''ക്യാ ദോനോം മല്ലൂ ബഹൂത്ത് കുലുകുലു കര്‍ത്തേ രഹേ..........''
    ''ബാക്കി വൈകിട്ട് പറയാം '' എന്ന് ഞാന്‍ പറഞ്ഞെങ്കിലും കിട്ടുന്ന ഇടകളിലെല്ലാം ഞങ്ങള്‍ ഈവിധം സംസാരിച്ചു. അറുമുഖം ഇടയ്ക്ക് ''എന്താ തമ്പീ... യതാവത് പ്രച്‌നം ഇരിക്കാ ? '' എന്നോമറ്റൊ  ചോദിച്ചു. അയാളോട് എന്തു പറയാന്‍..!
     ഞാന്‍ രാത്രി കൂടുതല്‍  വെളളം ഉപയോഗിച്ചെന്ന് രാജമാമി പരാതി പറഞ്ഞു. ''നെനക്ക് രാത്രി വന്നിട്ട് എന്താ കക്കൂസില്... രാവിലെ  പൈപ്പില്‍ വെള്ളോള്ള നേരം നോക്കിയാണ് ഞങ്ങള്‍ എല്ലാവരും അതൊക്കെ ഉപയോഗിക്കന്നത്...''     എനിക്ക് പിന്നെ വൈകിക്കുവാന്‍ കഴിയുന്നില്ലായിരുന്നു. ഞാന്‍ സാമുവല്‍ പറഞ്ഞ ചാലില്‍ കുടിയേറാന്‍ തീരുമാനിച്ചു. സുനന്ദയെന്ന ഞങ്ങടെ അയല്‍മുറിയിലെ മറാത്തിസ്ത്രീയോട് ഞാന്‍ മനസ്സുകൊണ്ട് യാത്ര പറഞ്ഞു. എന്റെ മുറപ്പെണ്ണിനോടും.
    എടുക്കുവാന്‍ എന്റെ കൈയില്‍ അധികം സാധനങ്ങള്‍ ഇല്ലായിരുന്നു. മാമന്‍ വീട്ടിലില്ലാത്ത സമയം നോക്കി ഞാന്‍ മാമിയോടും ഇന്ദുവിനോടും യാത്ര ചൊല്ലി. '' ഇവിടെത്തന്നെ അഡ്ജസ്റ്റ് ചെയ്യാരുന്നു ബാലാ... പക്ഷെ ഇന്തൂന്റെ കല്യാണം അടുത്തില്ലെ ? അതോണ്ടാ..  പിന്നെ നീ വല്ലപ്പോഴൊക്കെ ഈവഴി വരണം. ഗോപാലേട്ടനെ ഏപ്പിച്ചാ  അമ്മ നിന്നെ ഇങ്ങോട്ടയച്ചെ... '' മാമി പറഞ്ഞു.
    ''അച്ചനോട് പറഞ്ഞിട്ട് പോയാപ്പോരെ ഭയ്യാ ? '' ഇന്ദിര ചോദിച്ചു.
    ''അതൊക്കെ ഞാന്‍ പറഞ്ഞോളാം. '' മാമി പറഞ്ഞു. എന്നേപോലെ മാമിക്കും പേടികാണും  വേറെ താമസ്സമാക്കാന്‍ മാമന്‍ സമ്മതിക്കുമൊ എന്ന്. ഞാന്‍ ഉള്ള സാമാനങ്ങളുമായി ഇറങ്ങി. അയല്‍മുറിയിലെ സുനന്ദ ഞങ്ങളെ മൂവരേയും മാറിമാറി നോക്കി. പാവം. അവര്‍ക്ക് കാര്യം മനസ്സിലായില്ല.  പുറത്ത് അല്പംമാറി സാമുവല്‍ എന്നെ കാത്ത് നിന്നിരുന്നു. 
    അപ്പോള്‍ എവിടെ നിന്ന് എന്നറിയില്ല, മാമന്‍ അവിടെ പ്രത്യക്ഷപ്പെട്ടു. അത് എന്നെ വല്ലാത്ത ഒരു അവസ്ഥയിലെത്തിച്ചു. മാമന്‍ എന്നെ തറപ്പിച്ചു നോക്കി.
    ''പോടാ തിരികെ വീട്ടില്...'' മാമന്റെ മദ്യം മണക്കുന്ന വാക്കുകള്‍ ഉയര്‍ന്നു..
    എനിക്ക് വളരെ വിഷമം തോന്നി. മാമി പിന്നീടുള്ള ദിനങ്ങളില്‍ ഒരു ശത്രുവിനോട് എന്നപോലെയാണ് എന്നോട്  പെരുമാറിയത്. എന്റെമുന്നില്‍ ഇന്ദിരയെ തല്ലിയും അവര്‍ എന്നോടുള്ള പക വെളിവാക്കി. ഇന്ദിര ഒരു ദിവസം ഒറ്റക്ക് കിട്ടയപ്പോള്‍ എന്നോട് പറഞ്ഞു.     '' ഭയ്യ വേറെ ഏതെങ്കിലും ജഗേല് താമസ്സമാക്ക്. ഇവിടെ എല്ലാരും ഫ്രോഡ്‌സ് ആണ്..''
    രാത്രിയില്‍ പല ദിവസവും മാമന്‍ വീട്ടില്‍ എത്തിയില്ല. രണ്ടു സ്ത്രീകള്‍ മാത്രം ഉള്ള മുറിയില്‍ കിടന്നുറങ്ങുന്നതില്‍ എനിക്കും അഭംഗി തോന്നി. ഇന്ദിരയെ അടുത്തദിവസം ഗാന്ധിമാര്‍ക്കറ്റില്‍ ഒറ്റയ്ക്ക് കണ്ടു. അവള്‍ എന്നോട് എന്തോ പറയാനുണ്ട് എന്ന് തോന്നി. അവിടെ നിന്നും തിരികെ വീട്ടിലേക്ക് നടക്കാനുള്ള ദൂരമെ ഉണ്ടായിരുന്നൊള്ളൂ. ഞാന്‍ അഞ്ചുരൂപയുടെ  നിലക്കടല വറുത്തത് വാങ്ങി അവള്‍ക്ക് വീതിച്ചുനല്‍കി.
    ''ഭയ്യാ.. ഭയ്യാടെ വിഷ് എനിക്കറിയാം.  അച്ഛന്റെ വിഷും അതാണ്.....  കുച്ച് നഹി ഹോഗാ.   എനിക്ക് മമ്മിയെ അനുസരിക്കേണം.  അല്ലാതെ പറ്റില്ല.  ''
    ജീവിതത്തില്‍ അതുവരെ തോന്നാത്ത ഒരു ആകാംഷയോടെ ഞാന്‍ ചോദിച്ചു ''മാമിടെ കാര്യം വിട്. നീ   നിന്റെ ആഗ്രഹം പറ ...''
    ''ഭയ്യാ.....ഞാന്‍ അമ്മേടെ മോളാണ്. അച്ഛന്റെയല്ല.'' ടാക്‌സിക്കാരും കൂലിപ്പണിക്കാരും തെരുവുസവാരിക്കാരും ഒരു പ്രത്യേക താളത്തില്‍ നടക്കുന്നു. തിരക്കിനിടയില്‍ ഞാന്‍ അല്പനേരം താളം മുറിഞ്ഞ് ഒറ്റപ്പെട്ടു. പിന്നെ അവര്‍ക്കൊപ്പം അതേതാളത്തില്‍ നടന്നു.
    അടുത്ത ദിവസം മെസ്സിന്റെ അടുക്കളയില്‍ വച്ച് ഞാന്‍ മെല്ലെ പറഞ്ഞു.     ''എനിക്ക് തിരികെ നാട്ടില്‍ പോണം എന്ന തോന്നല്... ''
        അടുപ്പിലിരുന്ന പാത്രത്തിലെ കാബേജ് സബ്ജിയില്‍ ചട്ടുകം കൊണ്ട് ആഞ്ഞിളക്കി സാമുവല്‍ പ്രതികരിച്ചു. ''ബോമ്പെയില് വന്ന അന്നുമുതല്‍ എന്റെ ചിന്ത അതാണ്. പക്ഷെ നടക്കില്ല മോനെ.. ഈ മണിയന്‍ മുതല്‍ സാക്ഷാല്‍ അറുമുഖം വരെ അത് മനസ്സിലിട്ടാണ് ഓരോ ദിവസോം കഴിയുന്നെ.. അതാടാ ഈ ബോംമ്പെ..'' അയാള്‍ പിന്നെ ചട്ടുകം കൊണ്ട് പാത്രത്തിന്റെ വക്കില്‍ തല്ലി. അതില്‍ നിന്ന് കലങ്ങിയ കാബേജിന്റെ അടരുകള്‍ പാത്രത്തിലേക്ക് മലര്‍ന്നടിച്ച് വീണു.  ചുവപ്പുരാശി പടര്‍ന്ന മഞ്ഞനിറത്തിലെ സബ്ജിക്ക് തെരുവിന്റെ  മുഖം. മണം.
    ചീഫ്കുക്ക് ആശാന്‍ ഉച്ചത്തില്‍ എന്നെ നോക്കി ചിരിച്ചുകൊണ്ട് നീട്ടിപ്പറഞ്ഞു-  '' മൂ....മ്പെ... മൂ...മ്പെയ്.....ഊ...ഊ... ഹ ഹ ഹ...'' വാശിയില്‍ അയാള്‍  സാമ്പാര്‍ തിളയ്ക്കുന്ന പാത്രത്തില്‍ തവിയിട്ട് ഇളക്കി.
    ''നെനക്ക് കാശൊണ്ടാക്കണ്ടെ ? മൊബൈല് വാങ്ങണ്ടെ ? കള്ളു കുടിക്കണ്ടെ ? പെണ്ണു കെട്ടണ്ടെ ? അതിന് നീ ഇവിടെ നിക്കണം. നാട്ടില്‍ പോയി നീ എന്തു '............' ചെയ്യാനാണ് ? ജീവിക്കാന്‍ വാശി വേണമെടാ... വാശി. '' സാമുവല്‍ തുടര്‍ന്നു ''ഈ മണിയനെ കണ്ടൊ? തന്ത ആരാണെന്നവന് അറിയില്ല. എങ്കിലും ഈ കുട്ടിപ്രായത്തില്‍ പണിയെടുക്കുന്നു. അവനോട് ചോദിക്ക് ആരാകണമെന്നാ മോഹോന്ന് . പന്നിക്ക് പോലീസ് എസൈ ആകണമെന്നാ മോഹം. സ്വന്തമായി ഒരു അഡ്രസ്സ് പോലുമില്ലാത്ത തെണ്ടിയാണ്. ''   കടുകെണ്ണയുടെ മോഹിപ്പിക്കുന്ന ഗന്ധമേറ്റ്  സാമുവലിന്റെ വാക്കുകള്‍ കിറുങ്ങി.
    ഒരു അവധിദിവസം ഞാന്‍ അതിരാവിലെ തുണികഴുകിയിട്ട് വീട്ടില്‍ നിന്നും ഇറങ്ങി. സാമുവലിന്റെ ചാലില്‍ ചെന്ന് എന്റെ സങ്കടങ്ങള്‍ പറഞ്ഞു. ഞങ്ങള്‍ പട്ടണത്തിലെ അഴുക്കുചാലുകളുടെ ഓരങ്ങളിലൂടെ നടന്നു. ചേരികളുടെ മത്തു പിടിപ്പിക്കുന്ന മണം. 
    സാമുവല്‍ എനിക്ക് മദ്യം ഒഴിച്ചുതന്നു. വിലകുറഞ്ഞ ദേശി മദ്യം. ''ഫോറിനൊക്കെ കഴിച്ചാല്‍ വെറുതെ കരള് വാടും.'' സാമുവല്‍ വിരല്‍ കൊണ്ട് അച്ചാര്‍ തോണ്ടിയെടുത്ത് നക്കി. പുഴുങ്ങിയ മുട്ടയെ പല്ലുകള്‍ കൊണ്ട് കൃത്യമായി മുറിച്ചു. ''കാശൊള്ളപ്പോള്‍  ഞാന്‍ നിര്‍മല്‍ബാറില്‍ പോവും. അവിടെ ഒത്തിരി കാശു വേണം.'' 
    ''അതെന്താ പ്രത്യേകിച്ച് ? ''
    ''എടാ അതൊരു ലേഡീസ് ബാറാണ്. പെണ്ണുങ്ങളാണ് വെളമ്പിത്തരുന്നത്.  അവിടെ ഒരു പ്രത്യേക രസാണെടാ. അവളമ്മാര് നമ്മളെ  ഇങ്ങനെ തലോടിത്തലോടി ഹാ..'' സാമുവല്‍ ഗ്‌ളാസ്സെടുത്ത് ഒരെണ്ണം പിടിപ്പിച്ച് ആ ഓര്‍മ്മയുടെ നിര്‍വൃതിയില്‍ ലയിച്ചിരുന്നു.  പിന്നെ കണ്ണുതുറന്ന് എന്നെ നോക്കിത്തുടര്‍ന്നു :
''അവിടെ ഒരു മലയാളിപ്പീസ് ഒണ്ട്. എത്ര കാശാ ഞാനവക്ക് കൊടുത്തിരിക്കുന്നെ ?! ''
    ''കൊഴപ്പമൊന്നുമില്ലെ ? '' എനിക്ക് കുഴഞ്ഞു തുടങ്ങിയ തലയിലും ആകാംഷ വന്നു.
    '' ഇതൊക്കെ സര്‍ക്കാര്‍ ലൈസന്‍സിലല്ലെ നടക്കുന്നത്. നിയമം ഒണ്ട്. ഒരു ബാറില്‍ അഞ്ചു ചരക്കില്‍ കൂടുതല്‍ പാടില്ല. രാത്രി എട്ടുമണി കഴിഞ്ഞാല്‍ ചരക്കുകള്‍ ഒക്കെ ഇറങ്ങിക്കൊള്ളണം എന്നൊക്കെ ...... അതൊരെട്ടര ഒമ്പത് മണിവരെ പോവും. ''
    ഞാന്‍ വെറും മണ്ടനാണെന്ന് എനിക്ക്  തോന്നി. ഇരുപത്തിമൂന്ന് വര്‍ഷം ഭൂമിയില്‍ വെറുതെ ജീവിച്ച മണ്ടന്‍.  തലയ്ക്ക് വെളിവ് നഷ്ടപ്പെട്ടപ്പോള്‍ ഞാന്‍ കരഞ്ഞു. അന്തുക്കാടെ കൊപ്രാമില്ലില്‍ വേലയെടുക്കുന്ന നാളുകളില്‍ ഞാന്‍ കരഞ്ഞിട്ടുണ്ട്. മില്ലടച്ചുകഴിഞ്ഞാല്‍ എണ്ണ കഴുകിക്കളയുവാന്‍ ഞാനും അന്തുക്കയും കൂടെ പുറകിലെ കുളിപ്പുരയില്‍ ചെല്ലും. അവിടെ എന്നെ കുനിച്ചുനിര്‍ത്തി അന്തുക്ക കരയിക്കും. ഗോപിമേസ്ത്തരിയുടെ കൂടെ പണിക്കു നിന്നകാലത്തും ചന്തക്കവലയില്‍ പണിയില്ലാതെ അലഞ്ഞ നാളിലും ഞാന്‍ കരഞ്ഞിട്ടുണ്ട്.
    അടുത്തനാള്‍ ഞാന്‍ പ്രഖ്യാപിച്ചു : ''ഒരുദിവസം എനിക്ക്  ആ നിര്‍മല്‍ ബാറില്‍ പോണം. ''
    “ അത് കൊള്ളാവല്ലൊ ? കാശ് കൊറച്ചാകും. ചെലപ്പൊ നിന്റെ ഒരാഴ്ചത്തെ ശമ്പളം വേണ്ടിവരും ! കുപ്പിക്ക് എല്ലാം എരട്ടി വെലയാണ്. പിന്നെ അവളുമ്മാര്‍ക്കും കള്ളും തീറ്റപ്പണ്ടോം വാങ്ങി കൊടുക്കണം. ടിപ്പ് വേറെ...''
    എനിക്ക് ജീവിതം മടുത്തു. ഇനി പണം കൊണ്ട് ഒരു കുന്തവുമുണ്ടാകുവാന്‍ പോകുന്നില്ല. പണം എന്നത് എനിക്ക് ഒരു മരീചികയാണ്. ഒരു നല്ല മൊബൈല്‍ ഫോണ്‍ വാങ്ങുവാന്‍പോലും ഇനിയും പറ്റിയില്ല ! തറയും മേശയും തുടക്കാന്‍ നില്‍ക്കുന്ന മണിയനുവരെ ഒരെണ്ണം ഉണ്ട്. സ്വന്തമായി മേല്‍വിലാസം ഇല്ലാത്തവനൊക്കെ അത് സംഘടിപ്പിക്കുന്നു. ഏതായാലും അടുത്തയാഴ്ചത്തെ ശമ്പളത്തിന് സാമുവല്‍ മോഹവില പറഞ്ഞ നിര്‍മല്‍ ബാര്‍ സന്ദര്‍ശ്ശിക്കണം എന്ന് ഞാന്‍ ഉറച്ചു.
    ''വളരെ സൂക്ഷിക്കണം. കൈയില്‍ കണ്ടമാനം കാശ് കൊണ്ടുപോവരുത്..''
    എനിക്ക് ലേഡീസ് ബാറിന്റെ അന്തരംഗം കണ്ടറിയുവാന്‍ കൊതിയായി. കുറച്ച് ദിനങ്ങളെങ്കിലും അത് എന്റെ ദിവാസ്വപ്നങ്ങളില്‍ നിറഞ്ഞുനിന്നു.  ''ഡാ.. ഈ ലേഡീസ് ബാറില്‍ ഒരു ചിക്കണ്‍ വറുത്തേന്റെ പ്‌ളേറ്റിന് കാശെന്താണെന്നറിയോ ? ...'' സാമുവല്‍ ഒരു കസ്റ്റമറിന് കറി വിളമ്പിക്കോണ്ടാകും എന്നോട് അക്കാര്യം പതുക്കെ പറയുന്നത്..
    ഒരു വൈകുംന്നേരം ഞാന്‍ നിര്‍മല്‍ബാര്‍ എന്നെഴുതിയ ബോര്‍ഡിന്റെ മുന്നിലെത്തി. എനിക്ക് ലേശമല്ലാത്ത അങ്കലാപ്പ് ഉണ്ടായിരുന്നു. അടച്ചിട്ട ഗ്‌ളാസ്സ് കതകിനു വെളിയില്‍ തലപ്പാവുവച്ച തടിയന്‍ പാറാവുകാരന്‍... അയാള്‍ എന്നെ നോക്കി ആദ്യം കണ്ണുരുട്ടി. ഞാന്‍ ഒരു വിളറിയ ചിരി പാസ്സാക്കി. ആ ചില്ലുകതകുകള്‍ എനിക്കുമുന്നില്‍ തുറക്കപ്പെട്ടു.
    ബാറിന്റെ അകത്ത് ഇരുട്ടില്‍ പുതുമയുള്ള ഒരു ഗന്ധം തിങ്ങിനിന്നു. അത് നാട്ടിലെ ബാറുകളില്‍ എനിക്ക് മുമ്പുപരിചയമുണ്ടായിരുന്ന എന്തെങ്കിലും ഗന്ധം ആയിരുന്നില്ല. നാട്ടില്‍ ഞാന്‍ കയറിയിട്ടുള്ള ബാറുകളില്‍ പലതിലും മടുപ്പിക്കുന്ന പുകച്ചുരുളിന്റെയൊ നിലതെറ്റിയെത്തിയ ഛര്‍ദ്ദിയുടെയോ പുളിച്ച അച്ചാറിന്റെയൊ  മണമായിരുന്നു . ഇതാണല്ലൊ സാമുവല്‍ എന്നെ പറഞ്ഞുമോഹിപ്പിച്ച നിര്‍മല്‍ബാര്‍ !. എവിടെയൊ വളകിലുക്കം കേട്ടു. ഒരു പുരുഷന്‍ എന്നെ എതിരേറ്റു. കണ്ണുകള്‍ ആ മങ്ങിയ വെളിച്ചവുമായി പൊരുത്തപ്പെട്ടപ്പോള്‍ എനിക്ക് ചില സ്ത്രീരൂപങ്ങളെ കാണാമെന്നായി. ആ പുരുഷന്‍ ചൂണ്ടിക്കാണിച്ച സീറ്റില്‍ ഞാന്‍ ഇരുന്ന് പതുക്കെ തല തിരിച്ചു നോക്കി.. ഓരോ മേശയ്ക്കിരുവശത്തുമായി രണ്ടുപേര്‍ വീതം ഇരിക്കാവുന്ന    സീറ്റുകള്‍.        ഞാന്‍ ഇരുന്ന സീറ്റിന്റെ വശത്ത് നിന്ന യുവതി എന്നെ നോക്കി ചിരിച്ചു. അവള്‍ എന്റെ ഇടതുവശത്ത് ഇരുന്നു. ഞാന്‍ അല്പംകൂടി ഒതുങ്ങിക്കൊടുത്തു. എതിര്‍വശത്തെ കസേരയിലേക്ക് അവള്‍ ഹാന്‍ഡ്ബാഗ്് എറിഞ്ഞു. എന്നോട് എന്തുവേണമെന്ന് ചോദിച്ചു.       “ബിയര്‍...? ഹോട്ട്...?”  അവള്‍ പിന്നെയും വെറുതെ കുലുങ്ങിച്ചിരിച്ചുകൊണ്ടിരുന്നു.
    'നീ ഏതുനാട്ടുകാരിയാണ് ?' എന്ന് ഞാന്‍ ആരാഞ്ഞു. അവള്‍ ഒറീസക്കാരിയാണത്രെ.  എന്റെ അനുവാദമില്ലാതെ തന്നെ തന്റെ കൈനീട്ടി അവള്‍ എന്റെ ഉടുപ്പിന്റെ ചില ബട്ടണുകള്‍ അഴിച്ചു. പിന്നെ ആ മെലിഞ്ഞ കൈകള്‍ കൊണ്ട് എന്റെ നെഞ്ചില്‍ തഴുകി. എനിക്ക് രസിച്ചു. പക്ഷെ സാമുവല്‍ പറഞ്ഞ മലയാളി സ്ത്രീയെ കുറിച്ച് അന്വേഷിക്കുകയാണ് ഞാന്‍ ചെയ്തത്.
    ''ഓ.. ചേച്ചീ കാ ആദ്മീയെക്യാ ? '' അവര്‍ കൈ വലിച്ചു. '' ചേച്ചീ അഭി  ഫ്രീഹെ.   ബുലാവും ക്യാ ? ''
    ഞാന്‍ തല കുലുക്കി. അവള്‍ ചേച്ചീ...എന്ന് വിളിച്ചിട്ട് കൈയെത്തി തന്റെ ബാഗെടുത്ത് ഇരുണ്ട ഏതൊ കോണിലേക്ക്  മറഞ്ഞു. എന്റെ കൂടെ ആ ഒറീസക്കാരി തന്നെ മതിയായിരുന്നു എന്ന് എനിക്ക് അപ്പോള്‍ തോന്നിയതാണ്. ആ ഞൊടികള്‍ക്കുള്ളില്‍ മങ്ങിയ വെളിച്ചത്തില്‍ നിന്നൂം മറ്റൊരു  സ്ത്രീയെത്തി.
     എത്ര മങ്ങിയ വെളിച്ചത്തിലും അവരെ ഞാന്‍ തിരിച്ചറിയും. അവര്‍ എന്നേയും. എന്നിട്ടും അവര്‍ സങ്കോചം കൂടാതെ വന്നു. അവര്‍ എനിക്ക് വളരെ പരിചയമുള്ള ആ ബാഗ് ടേബിളില്‍ വച്ചു. എനിക്ക് തലയിലൂടെ ഒരു ഇരപ്പ് കടന്നുപോയി. അവര്‍ മെല്ലെ പറഞ്ഞു-
        ''വളരെ തിരക്കേറിയ ഒരു നഗരമാണ് ഇത് എങ്കിലും ഒന്ന് എനിക്കുറപ്പുണ്ടാരുന്നു. ഇത്തരം ജോലിയെടുക്കുമ്പം നിന്നെ പോലുള്ള ഒരു യുവാവിനെ എന്നെങ്കിലും ഒരു ദിവസം ഇവിടെ മുമ്പില്‍ കാണേണ്ടിവരുമെന്ന്. ''
    നിറയെ വെളിച്ചം ഉള്ള അറയില്‍ ഇരുട്ട് നിര്‍മിച്ച രൂപങ്ങളാണ് ചുറ്റും എന്ന് ഞാന്‍ തിരിച്ചറിയവെ അവര്‍ പറഞ്ഞു-    ''ഇതെന്റെ തൊഴിലാണ്. എന്റെ ജീവിതമാര്‍ഗ്ഗം...''
    അവര്‍ ഒരു കൈകൊണ്ട് എന്നെ ചേര്‍ത്തുപിടിച്ചു.  കൈവിരല്‍ കൊണ്ട് എന്റെ നെഞ്ചില്‍ തലോടി. എനിക്ക് അവരുടെ വിരലുകളില്‍ തണുപ്പ് അനുഭവപ്പെട്ടു. അവരുടെ കൈകള്‍ മെല്ലെ താഴ്ന്നുവന്നു. കുട്ടിക്കാലത്ത് മാമി തോട്ടുവക്കില്‍ എന്നെ തുണിയില്ലാതെ  നിര്‍ത്തി   കുളിപ്പിച്ചത് ഓര്‍മ്മയില്‍ എത്തി. അന്ന് എന്റെ ഇത്തിരിയില്ലാത്ത ലിംഗത്തില്‍ അവര്‍ സോപ്പു പതപ്പിച്ച്  ഇക്കിളിയാക്കിയ ഓര്‍മ്മ ആ  ചെറിയ ഇരുട്ടില്‍ എന്നില്‍ തെളിനീക്കിയെത്തി.
    സമയം വാച്ചില്‍ തറഞ്ഞുനില്‍ക്കുന്നത് ഞാന്‍ അറിഞ്ഞു. വളരെക്കാലങ്ങള്‍ക്ക് മുന്‍പ് മനുഷ്യന്‍ ബന്ധങ്ങളുടെ വലക്കെട്ടില്ലാതെ കഴിഞ്ഞത് എങ്ങിനെ ? ഞാന്‍ കുഴങ്ങി.
    രാവില്‍ ഏറെവൈകി, തപ്പിത്തടഞ്ഞാണ് വീടെത്തിയത്. മുന്‍മുറിയിലെ മറാത്തി തെറിപറഞ്ഞുകൊണ്ട് വാതില്‍ തുറന്നുതന്നു. ഇരുട്ടിലൂടെ കിടക്കുവാന്‍ സ്ഥലം തിരഞ്ഞ് അകത്തെ മുറിയില്‍  എത്തിയപ്പോള്‍ കാലിടറി. മാമന്‍ അന്ന് വന്നിട്ടില്ല.  ഇവിടെ ഉള്ളപ്പോള്‍ മാമന്‍ ഉറങ്ങാറുള്ള ചെറിയ മടക്കുകട്ടിലിന്റെ താഴെ ഇന്ദിര ചുരുണ്ടുകൂടി ഉറങ്ങുന്നു. മാമി താന്‍ സ്ഥിരം കിടക്കാറുള്ള കോണില്‍ നിന്നും മാറി, ഭിത്തിക്ക് അഭിമുഖമായി കിടക്കുകയാണ്. അവര്‍ ഉറങ്ങുകയാണൊ ?
ഞാന്‍  അതറിയുവാന്‍ ബദ്ധപ്പെട്ട് കാത്തുകിടന്നു.  കാലങ്ങളോളം ...  ഉറങ്ങാതെ.

ലയാളി വിഷന്‍ മാസികയില്‍ പ്രസിദ്ധീകരിച്ചത്‌

Monday, August 26, 2013

പി.എസ്. സുമേഷ് സാഹിത്യവേദിയില്‍

|1 comments
 പ്രിയപ്പെട്ട അക്ഷര സ്‌നേഹികളേ,
മുംബൈ സാഹിത്യവേദിയുടെ പ്രതിമാസ ചര്‍ച്ചയില്‍ സെപ്തംബര്‍ മാസം ആദ്യ ഞായറാഴ്ച (01/09/2013) യുവകവി പി. എസ്. സുമേഷ് കവിതകള്‍ അവതരിപ്പിക്കുന്നു. മാട്ടുംഗ കേരളഭവനത്തില്‍ വച്ച് വൈകീട്ട് 6 മണിക്ക് നടക്കുന്ന പ്രസ്തുത ചര്‍ച്ചയില്‍ മുംബൈയിലെ പ്രമുഖ എഴുത്തുകാരും സാഹിത്യാസ്വാദകരും പങ്കെടുക്കും.
ഈ സാഹിത്യ സായാഹ്നത്തിലേക്ക് താങ്കളേയും സുഹൃത്തുക്കളേയും ആദരപൂര്‍വ്വം സ്വാഗതം ചെയ്യുന്നു.


സ്ഥലം: മാട്ടുംഗ കേരള ഭവന്‍ ഹാള്‍
തിയതി: സെപ്തംബര്‍ 01, 2013. ഞായറാഴ്ച
സമയം: വൈകുന്നേരം കൃത്യം 6 മണി

സസ്‌നേഹം
സന്തോഷ് പല്ലശ്ശന
കണ്‍വീനര്‍, സാഹിത്യവേദി


അറിയിപ്പ്: സാഹിത്യവേദി ചര്‍ച്ച പതിവുപോലെ കൃത്യം ആറുമണിക്കുതന്നെ ആരംഭിക്കും. സഹൃദയ സുഹൃത്തുക്കള്‍ സമയത്തിന് തന്നെ എത്തിച്ചേരും എന്ന് പ്രതീക്ഷിക്കുന്നു.

പി.എസ്.സുമേഷ്
പരന്ന വായനയിലൂടെ, വേറിട്ട ചിന്തകളിലൂടെ, നിരീക്ഷണങ്ങളിലെ അതിസൂക്ഷ്മതയിലൂടെ മുംബൈയുടെ സാഹിത്യചര്‍ച്ചവേദികളില്‍ ശ്രദ്ധേയ സാന്നിദ്ധ്യമാവുകയാണ് ശ്രീ പി.എസ്. സുമേഷ്. പാരമ്പര്യത്തിന്റെ നേര്‍നൂലു പൊട്ടാതെ നവ്യമായ കവിതയുടെ തച്ചുശാസ്ത്രംകൊണ്ട് നെയ്‌തെടുക്കുന്ന സുമേഷിന്റെ കവിതകള്‍ കാലാതിവര്‍ത്തിയാകുന്നു. മുംബൈ സാഹിത്യവേദിക്ക് ഒരു മുതല്‍ക്കൂട്ടാണ് ശ്രീ പി.എസ്. സുമേഷ്.

എണറാകുളം ജില്ലയിലെ നോര്‍ത്ത് പറവൂര്‍ കൈതരം സ്വദേശി, കൊച്ചിന്‍ കോളേജ്, കൊച്ചിന്‍ എസ്. എന്‍. എം. കോളേജ് മാല്യങ്കര, എസ്.എന്‍.എം.ബീസ്. കോളേജ് മൂത്തകുന്നം എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. സസ്യശാസ്ത്രത്തില്‍ ബിരുദധദാരി, കേന്ദ്രഗവണ്‍മെന്റുദ്യഗസ്ഥന്‍.

 സുമേഷ് വേദിയില്‍ അവതരിപ്പിക്കുന്ന കവിതകള്‍



1. പാണന്റെ ദുഖം

പാണനെന്നില്‍ ജനിക്കുന്നു; നിശ്ചയം
പാടിടേണ്ട പഴങ്കഥയൊന്നുമേ
പാടുവാനിന്നുമുണ്ടു,റക്കുന്നുവന്‍-
പാപപങ്കില ഗാഥകളെങ്കിലും!

പണ്ടേ 'പട്ടും വളയും' ഞാന്‍ കണ്ടുകൊ-
ണ്ടല്ല... പക്ഷെ, യെന്നന്തരാത്മാവിന്റെ
പട്ടുതോലിലത്തെണ്ടികള്‍ വാള്‍മുന
കൊണ്ടു കോറിയെനിക്കെന്നും പട്ടിണി !

പട്ടുപൊയ്‌പൊയാവഞ്ചകവര്‍ഗ്ഗ,മെന്‍
പാട്ടനശ്വരം-കഷ്ടമെന്‍ കണ്ഠമേ,
നിന്നെ വെട്ടിയരിഞ്ഞലതല്ലുമീ
ക്ഷുല്‍സമുദ്രസ്ഥമാക്കാന്‍ കഴിഞ്ഞെങ്കില്‍ !

പാണനെന്നില്‍ ജനിക്കുന്നു, നിശ്ചയം
പാടിടേണ്ടിനി പങ്കില ഗാഥകള്‍
--------------------------------------------------------------

2. സിസ്റ്റര്‍ ആഗ്‌നസ്

ഗ്രാമവിദ്യാലയ വാതില്‍ തുറന്നെന്റെ-
ഓര്‍മകള്‍ ചെന്നു തല്‍സ്ഥാനത്തിരിക്കുന്നു
ചുറ്റിലും പൊട്ടുന്ന ചിരിയും, വടിത്തുമ്പില്‍
മുറ്റുന്ന ചോദ്യവും മനസ്സിന്‍ പിടച്ചിലും...
ഗ്രാമറും ഗണിതവും, അവയുടെ തോഴരും
ആമഷിക്കീറില്‍ തെളിഞ്ഞെങ്ങുമായുന്നു!
'ആനന്ദു, മാഗ്‌നസ്സും പിന്നില്‍ പോയ് നില്‍ക്കുക'
ആനത നേത്രരായ് നീളുന്നു നാളുകള്‍!
****************************
ക്യാമ്പസ്സും, മൗനവും, കണ്ണീര്‍ക്കണങ്ങളും
ചെമ്പനീര്‍പ്പൂക്കളും പിന്നിയ സ്വപ്‌നവും
തുന്നിപ്പടുത്തൊരപ്പട്ടണ ഭാഗത്തിന്‍
മുന്നിലായ് ചെന്നു ചേര്‍ന്നു പിന്നോര്‍മകള്‍
ഗ്രന്ഥാലയത്തിന്റെ മുന്‍ബഞ്ചിലെന്തിനോ
വെമ്പും ഹൃദയവുമായിരിക്കുന്നൊരാള്‍
ലാബില്‍ തന്‍പക്കത്തെ ശൂന്യമിരിപ്പിടം
വേവും ഹൃദയവുമായി നോക്കുന്നയാള്‍
പിന്നെന്നോ മൗനമടക്കം പറയുന്ന
കേട്ടു; 'പോയാഗ്‌നസ്സു കന്യാസ്ത്രീയായിടാന്‍'

**************************************
ഇന്നെന്നകാല രോഗത്തിന്റെ ശയ്യയില്‍
വന്നുപോകാറുള്ള മാലാഖയാണവള്‍
കാരുണ്യപൂരം തുളുമ്പും മിഴികളു-
മാരിലുമുന്മേഷമേറ്റുന്ന ഭാവവും
പാഴ്മരുഭൂമിയാമാതുര ശാലയെ
ചൂഴും കുളിര്‍ത്തെന്നല്‍ തന്നെയാണിന്നവള്‍.
ഏതു സമയത്തു, മേതൊരു ദിക്കിലും
ചാതുര്യമോടെ പാറിപ്പറന്നെത്തുന്നു;
പള്‍സുനോക്കുന്നു, തന്‍ രക്തം കൊടുക്കുന്നു,
ഔഷധ, മാശ്വാസ മെന്നിവയാകുന്നു !
എത്രയും നിസ്വാര്‍ത്ഥ സേവനം ചെയ്യുന്നോ
അത്രയും തന്നില്‍ മനുഷ്യത്വമുണ്ടെന്ന
തന്‍മണവാളന്റെ വാക്യസാരങ്ങളെ
കര്‍മ്മ പഥത്തിലെത്തിക്കുന്നു യോഗിനി.
ആരാധനയുമാ, യേവരും ചോദിപ്പൂ:
'ആരിവ,രാരിവര്‍'- ഈ ഞാനുമോര്‍മ്മിപ്പൂ;
ചകിത, യായടിയേറ്റു വിമ്മിക്കരയുന്ന
ചപല ബാല്യത്തിന്റെ ആഗ്‌നസ്സുതന്നെയോ!
ചിരിക്കുവാന്‍ വെമ്പുന്ന ശോണാധരങ്ങളും
പറവപോല്‍ വിരിയുന്ന പുരികക്കൊടികളും
കണ്‍കളില്‍ തെന്നുമാലജ്ജയും ചേര്‍ന്നെന്നെ
മണ്‍തരിയാക്കിയൊരാഗ്‌നസ്സുതന്നെയോ!
എങ്ങോ മറഞ്ഞുപോയാഭാവരാജികള്‍
ഇന്നു നിന്നുള്‍ത്താരതന്നെ നിന്നുള്‍ത്താരും !
-------------------------------------------------------------

3. എയ്ഡ്‌സ്

ഇപ്പുതു കുരുക്ഷേത്രഭൂമിതന്‍ രുധിരാന്ധ-
കാരത്തില്‍ തെളിയുമീ മാനസം പേറുമീ
താണ്ഡവം; ചെളിപൂണ്ട പാതയില്‍ താഴുന്ന
തേരുകള്‍; തലപോകും നേരുകള്‍-
ക്കറിയാത്ത താതന്റെ വ്യഥപൂണുമോര്‍മ്മകള്‍

ഇവിടെയുറങ്ങുന്നു കാലബോധത്തിന്റെ
തിമിരത്തിരയേറ്റു തീരം
കനലുകള്‍ കത്തുന്ന കണ്ണുനീരില്‍ച്ചാരി
കുടല്‍മാല ചാടിച്ച മോഹം
മെഴുകു സൗധങ്ങളില്‍ പന്തനാളങ്ങളായ്
കലിയുടെ അജ്ഞാതവാസം
പഞ്ചസൗഗന്ധികക്കാട്ടുപുഷ്പങ്ങളെ
കുരുതി കൊടുത്തൊരപ്പാപം
രതി വിഗ്രഹങ്ങളില്‍ കലയുടെ കണ്‍കേളി-
മലരുകള്‍ വിരിയുന്ന യാമം.
അഭിനവ വാത്സ്യായനക്കുളില്‍മേളകള്‍-
ക്കതിരുകളില്ലാത്ത താളം.
ധമനീതലങ്ങളി, ലറിവിന്റെ ചരസ്സിന്റെ
മലരുകള്‍ വിരിയുന്ന കാലം
അറിയാതെ പിടിവിട്ടുപോയ നാഗത്തിന്റെ
മുകളിലായ് താമരത്താരില്‍
അരുളുന്ന നാന്‍മുഖത്തിരികളില്‍ തളിരിട്ടു
പുതുവ്യാധിതന്‍ സൃഷ്ടിനാദം

പുതു ധര്‍മ്മയുദ്ധത്തിന്‍ ശംഖൊലികേള്‍ക്കെയെന്‍-
പിളരുന്ന മാനസം നോക്കി
തമിരം പടര്‍ന്നൊരാ പൈതൃകം മന്ത്രിച്ചു;
'സഞ്ജയാ, അണിയത്തു നില്‍ക്കൂ'.
-------------------------------------------------------------------------
4. പ്രണയ പ്രതിഷ്ഠ

നിശയില്‍ നീരവരാഗമായ് നാളെ നി-
ന്നിമയിളക്കുമേകാന്ത നക്ഷത്രമേ
പുളക, മോര്‍മ്മയില്‍ പാദസരങ്ങളെ
പ്രണയമുദ്രകള്‍ പാടിച്ചതോര്‍ക്കുമോ

അകലെ,യരികിലീഹൃദയതന്ത്രിയില്‍
വിരിയുമാമിഴിമലരനാരവം
കരിമഷിയില്‍ നിറദീപം കൊളുത്തിയ,
മൊഴിയില്‍ വാടിയിലസന്ധ്യകളോര്‍ക്കുമോ!

ഞൊറിനുരഞ്ഞൊരപ്പാവാടയരുവി-
യതൊഴുകുമീ ഹൃദയഭൂവില്‍ വിഷാദ-
സ്മൃതിതന്റെ തോണി തുഴയൂര്‍ന്നു നിന്‍മിഴി-
ത്തിരകളില്‍ മാഞ്ഞ തീരങ്ങളോര്‍ക്കുമോ

അകലെയമ്പിളിത്തരിവളക്കിളി
ചിറകിളക്കിയൊരമ്പലശാലയില്‍
ഉഷ മലരുകള്‍ തുളസീദളങ്ങളില്‍
ചാലിച്ച ഭൂപാള പുളകമോര്‍ക്കുമോ

അണയുമോ... ദിവ്യരജതധൂളിക-
ളിടറിവീഴുമീയളക മഴയില്‍ വീ-
ണലിയുമോ നിറചന്ദനം തൊട്ടെന്റെ
പനിനിലാവിന്റെ പാരിജാതങ്ങള്‍
------------------------------------------------------

5. മരം മനുഷ്യനോട് പറയുന്നു

ഇലകളുടെ മുറിവായിലുണ്ട്
വഴിതെറ്റിവന്ന മഴയുടെ
പുളിച്ചു തികട്ടല്‍

കീറിമുറിഞ്ഞ ചില്ലകളിലുണ്ട്
പേടിച്ചു കിതച്ചോടിവന്ന കാറ്റിന്റെ
നിലവിളികള്‍

ഭ്രാന്തമായി പരതുന്നുണ്ട്
ഒട്ടിപ്പോയ വേരുകള്‍ മണ്ണില്‍
ഒരു കവിള്‍ വെള്ളം

എന്നിട്ടും

ഉള്‍വലിഞ്ഞ കണ്ണുകളില്‍
ഞെട്ടറ്റ പ്രതീക്ഷയുമായി
എന്റെ കുഞ്ഞുപൂക്കള്‍
പനിച്ചു വീണു.

നിന്നെ സമ്മതിക്കണം
ഇങ്ങനെയൊരു
സൗജന്യ വന്ധ്യങ്കരണ ക്യാമ്പ്
സംഘടിപ്പിച്ചതിനും
വിജയിപ്പിച്ചതിനും
-----------------------------------------------
6. പുരുഷന്റെ ലക്ഷണങ്ങള്‍

എന്നെ നിങ്ങള്‍ക്ക്
മണ്ണില്‍ നിന്ന് പച്ചയെ
പറിച്ചെടുത്തവനെന്നു വിളിക്കാം.
അല്ലെങ്കില്‍
കുറച്ചു കൂടി വ്യക്തതയ്ക്കുവേണ്ടി
വേണമെങ്കില്‍ പറയാം
പെണ്ണില്‍ നിന്ന് പെണ്ണിനെത്തന്നെ
അഴിച്ചെടുത്തവനെന്ന്
പക്ഷെ
തീര്‍ന്നിട്ടില്ല സുഹൃത്തെ
എന്റെ സ്വത്വ നിര്‍മിതി
രാത്രിയുടെ ചെറ്റപൊക്കി
നക്ഷത്രക്കുഞ്ഞുങ്ങളിലേക്കാണ്
ഇനിയെന്റെ നോട്ടം
കൂടാതെ
വാണിഭത്തിന്റെ ഊടുവഴികളെല്ലാം
എട്ടുവരിപ്പാതകളാക്കാനുള്ള
കോണ്‍ട്രാക്റ്റും
ഞാന്‍ എടുത്തിട്ടുണ്ട്.
--------------------------------------------

7 വയസ്സാവുമ്പോള്‍

ഞങ്ങള്‍
ശ്മശാനങ്ങള്‍ ചുമക്കുന്നവര്‍
ഞങ്ങളുടെ കണ്ണുകള്‍
മാനത്തുകണ്ണികള്‍ ചത്തു വീര്‍ത്ത
വിഷക്കായലുകള്‍
പ്രതീക്ഷകളില്‍-കെട്ടുപോയ ഒരു സൂര്യന്‍
മനസ്സില്‍ കുഴിച്ചുനോക്കുമ്പൊഴെല്ലാം
ഊറിവഴുക്കുന്നത്
ചരിത്രത്തിന്റെ ഉളുമ്പുമണം
പ്രണയത്തില്‍ നിന്നുമാത്രമല്ല
വിപ്ലവത്തില്‍ നിന്നും സ്വയം പുറത്തായ
വിഷാദമൗനി-താടി,
തോള്‍മുഴിഞ്ഞ സഞ്ചി,
സഞ്ചിചുവന്ന പുസ്തകം,
കലാലയത്തണലൂരുകളില്‍
പകലുറക്കം വറ്റിയ ചാരായം.

ഇന്ന്
ഞങ്ങള്‍ വെറും
നരച്ച താടി-കൊഴിഞ്ഞ പല്ല്
എങ്കിലും
മക്കളുടെ പഴയ ബൂര്‍ഷ്വാമണമുള്ള
പ്രവാസപ്പണത്തിലും
ചാനല്‍ ചര്‍ച്ചകളിലെ
കുഴിതോണ്ടലുകളിലും
ഞങ്ങള്‍
ഒന്നിനേയും അവസാനിപ്പിക്കാതിരിക്കുന്നു.


Monday, July 29, 2013

റോസിലി ജോയ് സാഹിത്യവേദിയില്‍ കഥകള്‍ അവതരിപ്പിക്കുന്നു

|1 comments
പ്രിയപ്പെട്ട അക്ഷര സ്‌നേഹികളേ,
മുംബൈ സാഹിത്യവേദിയുടെ പ്രതിമാസ ചര്‍ച്ചയില്‍ ആഗസ്റ്റ് മാസം ആദ്യഞായറാഴ്ച (04/08/2013) കഥാകാരി ശ്രീമതി റോസിലി ജോയ് അവരുടെ 'കാറ്റേ നീ', 'ഗോപാലകൃഷ്ണന്‍ പത്ത് ബീ.' എന്നീ കഥകള്‍ അവതരിപ്പിക്കുന്നു. മാട്ടുംഗ കേരളഭവനത്തില്‍ വച്ച് വൈകീട്ട് 6 മണിക്ക് നടക്കുന്ന പ്രസ്തുത ചര്‍ച്ചയില്‍ മുംബൈയിലെ പ്രമുഖ എഴുത്തുകാരും സാഹിത്യാസ്വാദകരും പങ്കെടുക്കും.
ഈ സാഹിത്യ സായാഹ്നത്തിലേക്ക് താങ്കളേയും സുഹൃത്തുക്കളേയും ആദരപൂര്‍വ്വം സ്വാഗതം ചെയ്യുന്നു.

സ്ഥലം: മാട്ടുംഗ കേരള ഭവന്‍ ഹാള്‍
തിയതി: ആഗസ്റ്റ്  04, 2013. ഞായറാഴ്ച
സമയം: വൈകുന്നേരം കൃത്യം 6 മണി

സസ്‌നേഹം
സന്തോഷ് പല്ലശ്ശന
കണ്‍വീനര്‍, സാഹിത്യവേദി

അറിയിപ്പ്: സാഹിത്യവേദി ചര്‍ച്ച പതിവുപോലെ കൃത്യം ആറുമണിക്കുതന്നെ ആരംഭിക്കും. സഹൃദയ സുഹൃത്തുക്കള്‍ സമയത്തിന് തന്നെ എത്തിച്ചേരും എന്ന് പ്രതീക്ഷിക്കുന്നു.


റോസിലി ജോയ് 
എഴുത്തെന്നാല്‍ ആത്മാവിന്റെ കരകവിയിലാണ് ചിലര്‍ക്ക് . അനുഭവങ്ങളുടെ നീരോഴുക്കുകള്‍ സംഗമിക്കുമ്പോള്‍ അപൂര്‍വ്വമായി മാത്രം സംഭവിക്കുന്ന ചിലകവിഞ്ഞൊഴുകലുകള്‍. വര്‍ഷകാല പെയ്ത്തില്‍ നിറഞ്ഞൊഴുകുന്ന ഒരു നദിയുടെ കവിഞ്ഞൊഴുകല്‍പോലെ ജൈവീകമായ ഒരു അനിവാര്യതയായി ശ്രീമതി റോസിലി ജോയുടെ കഥകള്‍ പിറക്കുന്നു. ഭര്‍ത്താവിനൊപ്പം അദ്ദേഹത്തിന്റെ ജോലിയുടെ ഭാഗമായി ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ ജീവിച്ച അനുഭവങ്ങളും, യാത്രകളും, പ്രവാസത്തിന്റെ ഗൃഹതുരതകളുമടങ്ങുന്നതാണ് റോസിലിയുടെ കഥാലോകം. സരളമായ ആഖ്യാനം, വേറിട്ട പ്രമേയങ്ങളിലൂടെ മാറുന്ന മലയാള കഥാലോകത്ത് സ്വന്തം കൈയ്യൊപ്പ് പതിപ്പിക്കാനുള്ള തീവ്ര ശ്രമങ്ങള്‍....

ഓണ്‍ ലൈന്‍ മാഗസിനുകളിലും ആനുകാലികങ്ങളിലും കഥകള്‍ എഴുതുന്നു. 'കാലം തെറ്റി പൂത്ത ഗുല്‍മോഹറുകള്‍' എന്ന ചെറുകഥാ സമാഹാരവും 'പൂക്കളേക്കാള്‍ മണമുള്ള ഇലകള്‍' എന്ന സംയുക്ത ചെറു കഥാ സമാഹാരവും പ്രസിദ്ധീകരിച്ചിട്ടുണ്ട്. 
റോസിലിയുടെ 'കാറ്റെ നീ'  എന്ന കഥ ഈസ്റ്റ് കോസ്റ്റ് നടത്തിയ 'ഓണ്‍ലൈന്‍ ചെറുകഥാ മത്സരം 2012' ലെ മികച്ച കഥയ്ക്കുള്ള രണ്ടാം സമ്മാനം നേടിയിരുന്നു.

നവി മുംബൈ കാര്‍ഘരില്‍ താമസം. അഞ്ചു വര്‍ഷമായി 'റോസാപ്പൂക്കള്‍' എന്ന സ്വന്തം ബ്ലോഗില്‍ സജീവം.


റോസിലി വേദിയില്‍ അവതരിപ്പിക്കുന്ന കഥകള്‍

കാറ്റേ ...നീ...

കാറ്റ് കേള്‍ക്കുവാനും കാണുവാനും ഉള്ളതെന്ന പ്രിയങ്കയുടെ  സങ്കല്‍പ്പത്തെ ആകെ മാറ്റി മറിച്ചു കൊണ്ടാണ് ഇലപൊഴിച്ച മരങ്ങളുള്ള ഒരു മഞ്ഞു കാലത്തിന്റെ അവസാനത്തില്‍ മല മുകളിലെ ആ പട്ടണത്തില്‍ കാറ്റ് വീശി തുടങ്ങിയത്‌. ഉച്ച മയക്കത്തിന്റെ ആലസ്യത്തില്‍ വെറുതെ കിടക്കുമ്പോഴാണ് ഒരു വിമാനത്തിന്റെ ഇരമ്പല്‍ എന്നവണ്ണം  കാറ്റടിച്ചു തുടങ്ങിയത്. ജനല്‍ കര്‍ട്ടനുകള്‍ ചെറുതായി നീങ്ങി കിടന്നിരുന്ന വിടവിലൂടെ വെയില്‍ ഒരു വീതിയുള്ള ദണ്ഡ് പോലെ മുറിക്കുള്ളില്‍ സഞ്ചാരം നടത്തുന്നത് കൌതുകത്തോടെ നോക്കി കിടക്കുകയായിരുന്നു അവള്‍ അപ്പോള്‍. അതി ശൈത്യമുള്ള  ആ താഴ്വരയില്‍ വീടിന്‍റെ ജാലകങ്ങളും വാതായനങ്ങളും അടഞ്ഞു കിടന്നത് കൊണ്ട് അവള്‍ക്ക് പുറത്തെ അസാധാരണ  ശബ്ദം എന്തെന്നു ആദ്യം മനസ്സിലായില്ല.  ആകാംഷയോടെ  വരാന്തയില്‍ വന്നിട്ടും ശബ്ദത്തിന്റെ ഉറവിടം എന്തെന്നറിയാതെ പ്രിയങ്ക അവിടവിടെ നോക്കികൊണ്ടിരുന്നു.  

അവള്‍  ചുറ്റും കോട്ട തീര്‍ത്തു  ആകാശം മുട്ടെ ഉയര്‍ന്നു നില്‍ക്കുന്ന പര്‍വതത്തെ നോക്കി. അവക്ക്‌ മുകളില്‍ ഇനിയും ഉരുകി തീര്‍ന്നിട്ടില്ലാത്ത മഞ്ഞു പാളികളെ നോക്കി. അവളുടെ പരിഭ്രമം നിറഞ്ഞ നോട്ടം മനസ്സിലായി എന്നവണ്ണം വീടുകളിലെ പാര്‍ട്ട് ടൈം ജോലി കഴിഞ്ഞു റോഡിലൂടെ നടന്നു  പോകുന്ന അഷറബി ഉറക്കെ പറഞ്ഞു.

“മാഡം ജീ...തേജ് ഹവാ ആ രഹാ ഹെ.... ഷായദ്‌ തൂഫാന്‍ ഹോ ജായേഗാ.”

“ക്യാ.. അഷറബി....? യെ..ഹവാ ഹെ ക്യാ...? കുച്ച് നഹി ദിക്ക് രഹാഹെ..?”

അവള്‍ അമ്പരപ്പോടും സംശയത്തോടും ചോദിച്ചു.

അഷറബി നടന്നു കുറച്ചങ്ങു നീങ്ങിയതേ ഉള്ളു. വീണ്ടും ആ വലിയ ശബ്ദം കേട്ടു. അതോടെ അവള്‍ പല അടുക്കുകളിലെ കമ്പിളി വസ്ത്രങ്ങളിലും  വിറച്ചു. ചെവിക്കുള്ളിലേക്ക് തണുപ്പ് ചൂളം കുത്തി കയറുന്നു. പല്ലുകള്‍ കൂട്ടിയടിച്ചപ്പോള്‍ മുറിക്കുള്ളിലേക്ക് ഓടിപ്പോയി കമ്പിളി തൊപ്പിയും കയ്യുറയും ധരിച്ച് വീണ്ടും വരാന്തയില്‍ വന്നു നിന്നു.

കാറ്റിനെ അത്രയധികം സ്നേഹിച്ച അവള്‍ക്ക്‌ സഹിക്കാനാവാത്ത സങ്കടം സമ്മാനിച്ചു കൊണ്ടു  വന്‍ ഹുങ്കാരത്തോടെ വീണ്ടും അത് ആഞ്ഞടിച്ചു തുടങ്ങി. അനങ്ങാന്‍ ഒരു ഇലപോലും ഇല്ലാത്ത ഈ കാലത്ത് തന്നെ നിനക്കെന്തേ വരാന്‍ തോന്നി..? പ്രിയങ്ക പരിഭവത്തോടെ ആ ശബ്ദത്തോടു ചോദിച്ചു കൊണ്ടിരുന്നു. ഒന്നിനെ പോലും ചലിപ്പിക്കാതെ നീ ഇങ്ങനെ ശബ്ദമായി വന്നിട്ട് എന്ത് നേടാന്‍...? അവളുടെ ചോദ്യം ഗൌനിക്കാതെ കാറ്റ് വര്‍ധിച്ച ശക്തിയോടെ മലകള്‍ക്കിടെ അലറിക്കൊണ്ട് കയറി ഇറങ്ങി.



നാലു ബി. യിലെ പ്രിയങ്ക ജയചന്ദ്രന്‍റെ ഉത്തര കടലാസുമായി മാലതി ടീച്ചര്‍ ദേഷ്യത്തോടെ അവളെത്തന്നെ നോക്കുന്നത് അവള്‍ അറിയുന്നതേ  ഇല്ല. അടുത്തിരിക്കുന്ന മരിയ ഫിലിപ്പിന്റെ ഉത്തര കടലാസിലെ മാര്‍ക്ക് എത്രയെന്ന ആകാംഷയോടെ നോക്കുന്നതിനിടെ മാലതി ടീച്ചറുടെ ശബ്ദം ഉയര്‍ന്നു.

“പ്രിയങ്ക ജയചന്ദ്രന്‍ സ്റ്റാന്റ് അപ്പ്‌.”

പ്രിയങ്ക പരിഭ്രമത്തോടെ ടീച്ചറെ തന്നെ നോക്കിക്കൊണ്ട് എഴുന്നേറ്റു നിന്നു.
“വാട്ട്‌ ഈസ്‌ വിന്‍ഡ്‌..?”

“മൂവിംഗ് എയര്‍ ഈസ്‌ വിന്‍ഡ്‌.”

പ്രിയങ്ക വളരെ പെട്ടെന്ന് ഉത്തരവും കൊടുത്തു.

“ദേന്‍ സെ... വാട്ടീസ് ദ സ്പെല്ലിംഗ് ഓഫ് വിന്‍ഡ്‌..?”

ഡബ്ളിയു ഐ എന്‍ ഡി വിന്‍ഡ്‌.”

“എന്നിട്ട് നോക്ക് കുട്ടി... ഈ ഉത്തര പേപ്പറില്‍ എന്താ ഇത്..? ഡി ക്ക് പകരം ടി എഴുതിയാല്‍ എങ്ങനെ മാര്‍ക്ക് തരാനാകും..?”
“ഈ ഒരു മാര്‍ക്ക്‌ ഞാന്‍ കട്ട് ചെയ്യും. കഴിഞ്ഞ തവണ ഫുള്‍ മാര്‍ക്ക് മേടിച്ച നീ ഇപ്പ്രാവശ്യം എങ്ങനെ സ്കൂള്‍ ഫസ്റ്റാകും....? ഒരു സ്പെല്ലിങ്ങില്‍ പോകുന്നതാണ് ഫസ്റ്റ്റാങ്ക് എന്നൊക്കെ ഇനിയും അറിയില്ലേ..?”

പ്രിയങ്ക തലകുനിച്ചു കൊണ്ടു പിറു പിറുത്തു. “ഫസ്റ്റ് റാങ്ക് കിട്ടിയില്ലെങ്കില്‍ ഈ സ്റ്റാന്‍ഡില്‍ വെച്ചിരിക്കുന്ന വലിയ  ഭൂഗോളം ഉരുണ്ടു ടീച്ചറിന്റെ തലയില്‍ വീണു തല പതിഞ്ഞു പോകുമായിരിക്കും.”

ഒരു കാറ്റിങ്ങ് വന്നു മൂലയില്‍ ഇരിക്കുന്ന ഭൂഗോളത്തെ ഉരുട്ടി ടീച്ചറുടെ തലയില്‍ ഇട്ടാല്‍  മതിയായിരുന്നു. അപ്പോള്‍ ഈ വട്ട മുഖമൊരു സ്ട്രെയിറ്റ് ലയിനായി മാറിയേനെ. ടീച്ചറിന്റെ നെറ്റി വന്നു താടിയില്‍ മുട്ടും. അപ്പോള്‍ കണ്ണും മൂക്കും ചുണ്ടും എല്ലാം ചേര്‍ന്ന ഒരു നേര്‍ വര. പിന്നെ മാത്സ് ക്ലാസ്സില്‍ മുരളി സാര്‍ “സെ ആന്‍ എക്സാമ്പിള്‍ ഫോര്‍ സ്ട്രെയിട്ട് ലൈന്‍ ..?” എന്ന് ചോദിക്കുമ്പോള്‍ “മാലതി ടീച്ചറുടെ തല” എന്ന് ചാടി എഴുന്നേറ്റു നിന്ന് ഉത്തരം പറയാമായിരുന്നു. അവള്‍ അതോര്‍ത്തു പതുക്കെ ചിരിച്ചു. സാവധാനം തല ഉയര്‍ത്തി. ഇല്ല. ആ തല  സ്ട്രെയിട്ട് ലൈനായിട്ടില്ല. പോണി ടെയില്‍ കെട്ടിവെച്ചു അങ്ങനെ തന്നെ ഉണ്ട്. ഭൂഗോളവും അത് പോലെ തന്നെ സ്റ്റാന്‍ഡില്‍ തന്നെ ഇരിക്കുന്നു.

“ചിരിക്കുന്നോ നീ..?”

മാലതി മാലതി ടീച്ചറുടെ ശബ്ദം കുറച്ചു കൂടെ ഉച്ചത്തിലായി....”നാളെ പെരന്റ്സില്‍ ആരെയെങ്കിലും വിളിച്ചു കൊണ്ടു വന്നേക്കണം. എനിക്ക് കുറച്ചു പറയാനുണ്ട്. ഈ പ്രാവശ്യത്തെ സ്കൂള്‍ റാങ്ക് വേറെ ഏതെങ്കിലും ഡിവിഷന്‍ കാര് കൊണ്ടുപോയാലുണ്ടല്ലോ..?”

ടീച്ചറുടെ വട്ടമുഖത്തെ ഉണ്ടക്കണ്ണുകള്‍ ചുവന്നു വന്നു.

“സിറ്റ് ഡൌണ്‍ ദേര്‍...”

ദേഷ്യത്തോടെ പേപ്പര്‍ മേശമേല്‍ വെച്ചു .ടീച്ചര്‍ അടുത്ത കുട്ടിയുടെ ഉത്തര കടലാസുമായി യുദ്ധത്തില്‍ ഏര്‍പ്പെടുവാന്‍ തുടങ്ങിയതോടെ. പ്രിയങ്ക ആശ്വാസത്തോടെ ഇരുന്നു.

കാറ്റ് അവളുടെ ചങ്ങാതിയായി തുടങ്ങിയത്‌ അവള്‍ ഒന്നാം ക്ലാസ്സില്‍ പഠിക്കുമ്പോഴായിരുന്നു. അത് കൊണ്ടു തന്നെ പ്രിയപ്പെട്ട കൂട്ടുകാരന്‍റെ സ്പെല്ലിംഗ് തെറ്റിയത്തില്‍ അവള്‍ക്ക് ചെറിയൊരു സങ്കടം ഉണ്ടായിരുന്നു.

“ഞാന്‍ ടി എന്നെഴുതിയപ്പോള്‍ പെട്ടന്നങ്ങു വന്നു എന്റെ കയ്യില്‍ നിന്നും പേന തട്ടി താഴെ ഇടാന്‍ മേലാഞ്ഞോ നിനക്ക്...? അപ്പൊ എനിക്ക് കാര്യം മനസ്സിലായേനെ. തെറ്റെഴുതാന്‍ പോകുവാന്ന്.” പ്രിയങ്ക കാറ്റിനോട് കലമ്പി.

ഒന്നാം ക്ലാസ്സിലെ അവധിക്കാലത്ത് മുത്തച്ഛനോടൊപ്പം മുത്തശ്ശിയുടെ വീട്ടില്‍ പോകുവാന്‍ ഒരു കൊച്ചു തോണിയില്‍ കടത്ത് കടക്കുമ്പോഴാണ് കാറ്റ് അവളോടു ആദ്യമായി സൌഹൃദം കൂടാന്‍ വന്നത് .

“ഈ കാറ്റിന്റെ ഒരു ശല്യം എപ്പോ കടത്ത് കിട്ടിയാലും വീശാന്‍ തുടങ്ങും. അതും എതിരെ  ദിശയില്‍. മനുഷേന്റെ പതം വരും അക്കരെ എത്തുമ്പോ...” ശക്തിയില്‍ വള്ളം ഊന്നുന്നതിനിടെ വഞ്ചിക്കാരന്‍ ആരോടെന്നില്ലാതെ പിറുപിറുത്തു

അവള്‍ അത് ശ്രദ്ധിക്കാതെ വഞ്ചിക്ക് ചുറ്റും എങ്ങോട്ടോ ധൃതിയില്‍ നീങ്ങുന്ന തിരകളെ നോക്കിയിരുന്നു.

തോണിക്കാരന്‍ വിയര്‍ത്തൊലിച്ച് തോണി കടവത്ത് എത്തിക്കുമ്പോള്‍ കാറ്റും തീര്‍ന്നിരുന്നു.

“കണ്ടോ.....തീര്‍ന്നു...ഇതാ ഇവിടത്തെ ഏര്‍പ്പാട്. എപ്പോ വഞ്ചി ഊന്നാന്‍ തൊടങ്ങുമ്പോഴും അങ്ങ് വന്നോളും.”

കരിപോലെ തിളങ്ങുന്ന ദേഹത്ത്‌ ഉരുണ്ടു കൂടിയ വിയര്‍പ്പ് മണികളെ തുടച്ചു കൊണ്ടു കൂലി വാങ്ങി മടിക്കുത്തില്‍ വെക്കുന്നതിനിറെ അയാള്‍ പറഞ്ഞു കൊണ്ടിരുന്നു.

“തോണി യാത്ര ഇഷ്ടായോ..മോള്‍ക്ക്‌..?” അവളുടെ കൈ പിടിച്ചു നടക്കുന്നതിനിടെ മുത്തച്ഛന്‍ ചോദിച്ചു.

“എനിക്ക് കാറ്റാ ഇഷ്ടം.” എന്ന് പറഞ്ഞു കൊണ്ടു അവള്‍ പുഴയെ തിരിഞ്ഞു നോക്കി. പുഴക്കരയിലെ പേരറിയാത്ത മരത്തിലെ ഇലകള്‍ അപ്പോള്‍ ഇളകാന്‍ തുടങ്ങിയിരുന്നു. കുറെ മഞ്ഞ ഇലകളും താഴെ വീഴുന്നുണ്ട്. കാറ്റ് അവിടെ തന്നെ ചുറ്റി പറ്റി നില്‍ക്കയാണോ..? അതോ അവള്‍ക്കൊപ്പം കൂടെ വരുന്നുണ്ടോ..?

അന്ന് തൊട്ടു കാറ്റ് അവള്‍ക്കൊപ്പം കൂട്ടുകൂടി.
“ആ പഴുത്ത മാങ്ങാ അണ്ണാന്‍ കൊണ്ടു പോകുന്നതിനു മുന്‍പ് പറിച്ചു താ ചേട്ടാ..എന്ന് ചേട്ടനോട് കെഞ്ചിയ ഒരു മാമ്പഴക്കാലത്ത് കാറ്റ് അവളുടെ ചെവിയില്‍ വന്നു പറഞ്ഞു.

“ഓടി പോയി മാഞ്ചുവട്ടില്‍ നോക്കൂ..എത്രയെണ്ണം താഴെ കിടപ്പുണ്ടെന്ന്...?”

നിറയെ ചുവന്ന റോസാപ്പൂക്കളുടെ ചിത്രങ്ങളുള്ള കുഞ്ഞു ഫ്രോക്ക് വിടര്‍ത്തി പിടിച്ച് അതിനുള്ളില്‍ മാമ്പഴം നിറക്കുമ്പോള്‍ അവള്‍ കാറ്റിനോട് ചോദിച്ചു.

“നിനക്ക് വേണോ...ഒരെണ്ണം..?”

കാറ്റ് മറുപടി പറയാതെ അവളുടെ കവിളില്‍ മൃദുവായി തലോടിയ ശേഷം ചിറകുകള്‍ പറത്തി ദൂരേക്ക്‌ പോയി. അപ്പോഴും അവള്‍ക്കായി  രണ്ടു മൂന്നു മാങ്ങകള്‍ കൂടെ താഴെ വീണു.

അന്ന് വൈകുന്നേരം കിണറ്റില്‍ കരയില്‍ അമ്മ മേല്‍ കഴുകിക്കുമ്പോഴാണ് വിടര്‍ന്നു നില്‍ക്കുന്ന കുട മുല്ലകള്‍ അവള്‍ കണ്ടത്.

ഓടിച്ചെന്നു പൂ പറിക്കാന്‍ ആഞ്ഞ അവളോട് കാറ്റ്‌  ചോദിച്ചു.

“എന്തിനാ നിനക്കീ പൂക്കള്‍..?”

“ഞാന്‍  ഉറങ്ങുന്ന മുറീ വെക്കാന്‍. നല്ല മണായിരിക്കും മുറി നെറയെ.”

അവള്‍ ഉല്‍സാഹത്തോടെ പറഞ്ഞു.

“എങ്കില്‍  ആ പാവം പൂവിനെ വെറുതെ നുള്ളി വേദനിപ്പിക്കണ്ട. അതവിടെ നിന്നോട്ടെ. നിനക്ക് സുഗന്ധം പോരെ. ഇന്ന് രാത്രി ഞാന്‍ ആ സുഗന്ധം തരാം. മതിയോ ..?”

അന്ന് രാത്രിയില്‍ ഉറങ്ങാന്‍ കിടക്കുമ്പോള്‍ മുറിയിലാകെ മുല്ലപ്പൂ സുഗന്ധം.

“എന്ത് നല്ല വാസന...മുല്ലപ്പൂ വിരിഞ്ഞോ..? "അച്ഛന്റെ ചോദ്യം.

“ആ..കിണറ്റില്‍ കരേലെ കുടമുല്ല പൂത്തിട്ടുണ്ട്. അതാ..”

അമ്മയുടെ മറുപടി.

ജനല്‍ കര്‍ട്ടനുകളില്‍ തിരകള്‍ സൃഷ്ടിച്ചു കൊണ്ടു മുറിക്കുള്ളിലേക്ക് കയറിയ കാറ്റ് അവളെ നോക്കി കണ്ണിറുക്കി  “മതിയോ...?” എന്ന് ചോദിച്ചു.

“ഉം....മതി....ഇങ്ങനെ മതി...”അവള്‍ മറുപടി പറഞ്ഞു.

“ഈ കുട്ടിയെന്താ സംസാരിക്കുന്നത്..?”

ശബ്ദം കേട്ട അച്ഛന്‍ അവള്‍ കിടക്കുന്നിടത്തു വന്നു  നോക്കി. അവള്‍ ഒന്നും അറിയാത്തവളെ പോലെ ഉറക്കം നടിച്ചു കിടന്നു.

“ഉറക്കത്തിലാണെന്ന് തോന്നുന്നു.” പുതപ്പ് നേരെ ഇട്ട അച്ഛന്‍ തിരികെ പോയി

ഏതൊരു പെണ്‍കുട്ടിയെ പോലെയും മുതിര്‍ന്നു  കഴിഞ്ഞപ്പോള്‍ അവള്‍ക്ക് കളി കൂട്ടുകാരനായ കാറ്റിനോടുള്ള ഇഷ്ടം പ്രണയമായി മാറി.

അതുകൊണ്ടു തന്നെ “പ്രവീണിന്‍റെ കണ്ണുകളില്‍ കാറ്റ് ഉണ്ട്” എന്നവള്‍ പറയുമ്പോള്‍ കൂട്ടുകാരികള്‍ പരസ്പരം നോക്കി അടക്കി ചിരിച്ചു.

“ഇവള്‍ക്ക് നല്ല കിറുക്ക് തന്നെ. ഇതെന്തു കണ്ടിട്ടാ അവളാ കോന്തന്‍ ചെക്കന്റെ പിന്നാലെ...? ഇവള്‍ അവന്റെ എത്രാമാത്തെയാണെന്ന്  അവനു പോലും അറിയില്ലായിരിക്കും. ഒളിച്ചോടി പോകും എന്നാ പറയുന്നേ..” അവര്‍ മൂക്കത്ത് വിരല്‍ വെച്ചു.

ഒടുവില്‍ ഒരു നാളില്‍ പ്രവീണിന്‍റെ കാറ്റടങ്ങിയ നിശ്ചലമായ കണ്ണുകളില്‍ നോക്കി

“ചതിയന്‍ ..”എന്നാക്രോശിച്ചു എന്നെന്നേക്കുമായി പിരിയുമ്പോഴും അവള്‍ ആശ്വാസത്തിനായി ചുറ്റും എവിടെയെങ്കിലും കാറ്റാടിക്കുന്നുണ്ടോ എന്ന് പരതി.

പിന്നെയും വര്‍ഷങ്ങള്‍ കഴിഞ്ഞു മനോജിന്റെ ഭാര്യയായി ജീവിച്ചു തുടങ്ങിയപ്പോഴും അവള്‍ അയാളോട് കാറ്റിനെ കുറിച്ചു വാചാലയായി.


നാലാം ക്ലാസിലെ മാലതി ടീച്ചറുടെ തല നേര്‍ രേഖയാക്കുവാന്‍ കാറ്റിനോട് പറഞ്ഞതെല്ലാം അയാളോട് പറഞ്ഞപ്പോള്‍  അവള്‍ക്കൊപ്പം അയാള്‍  ഉറക്കെ ചിരിച്ചു. അപ്പോള്‍ അയാളുടെ കണ്ണുകളിലെ കാറ്റോട്ടം കണ്ടു അവള്‍ അയാളുടെ തോളില്‍ തല ചായ്ച്ചു.


 “മനോജ്‌.... എന്റെ പ്രിയപ്പെട്ട കാറ്റ്  ഇപ്പോള്‍ നിങ്ങളുടെ കണ്ണുകളില്‍ ഉണ്ട്.എനിക്കത് കാണാം.” എന്ന് പറഞ്ഞു കൊണ്ടവള്‍ അയാളെ ചുംബിച്ചു.

പിന്നീട് കാലം മുന്നോട്ടു നീങ്ങവേ മനോജിന്‍റെ കാറ്റോട്ടം നിലച്ച കണ്ണുകള്‍ അവളെ വീണ്ടും കാറ്റിന്റെ അന്വേഷകയാക്കി. ഇടക്ക് അവളെ കാണുവാന്‍ കാറ്റ് എത്തിയെങ്കിലും അത് തിച്ചറിയുവാനുള്ള ത്രാണി ഇല്ലാത്ത ഒരവസ്ഥയിലേക്ക് എപ്പോഴോ അവള്‍ എത്തപ്പെട്ടു കഴിഞ്ഞിരുന്നു.


ഇന്നിപ്പോള്‍ ഇതാ അവളുടെ പ്രിയ ചങ്ങാതി അവളെ തേടി വന്നിരിക്കുന്നു. ആ വരവ് അവള്‍ തിരിച്ചറിഞ്ഞിരിക്കുന്നു. ശബ്ദം  മാത്രം കൊണ്ടു വന്നു ആദ്യം പരിഭവിച്ചു എങ്കിലും എങ്കിലും കാലങ്ങള്‍ക്ക്‌ ശേഷം കണ്ട ആ കൂട്ടുകാരനോട് അവള്‍ക്ക് എന്തെന്നില്ലാത്ത സ്നേഹം തോന്നി. എത്രയോ കാലങ്ങളായി ഉറഞ്ഞു പോയ ആ വികാരം തിരിച്ചു തന്ന കാറ്റിനോടവള്‍ നന്ദി പറഞ്ഞു. ഓഫീസ്‌ വിട്ടു വരുന്ന മനോജിനെ നാളുകള്‍ക്കു ശേഷം അവള്‍ കാത്തിരുന്നു. കാറ്റിനെ പറ്റി അയാളോട് സംസാരിക്കാന്‍ അവള്‍ വെമ്പല്‍ കൊണ്ടു.

 വൈകിട്ട് ഓഫീസ്‌ കഴിഞ്ഞു വരുന്ന മനോജിന്റെ കാറിന്റെ ശബ്ദം കേട്ട് ഉത്സാഹത്തോടെ ഓടി വന്നു ഗെയിറ്റ് തുറക്കുന്ന പ്രിയങ്കയെ അയാള്‍ അത്ഭുതത്തോടെ നോക്കി. ഉത്സാഹത്തോടെ അടുക്കളയില്‍ അവള്‍ ചായ എടുക്കുന്നു!!!! നാളുകള്‍ക്ക് ശേഷം ഒരു കൊച്ചു കുട്ടിയുടെ പ്രസരിപ്പില്‍ ഓടി നടക്കുന്നു!!!! ചോദ്യ ഭാവത്തില്‍ നോക്കിയ അയാളോട് അവള്‍ കാറ്റിനെകുറിച്ചു സംസാരിച്ചു തുടങ്ങി. ചലനമില്ലാത്ത ശബ്ദം മാത്രമായി വന്ന അതിന്റെ ഹുങ്കാരത്തെപ്പറ്റി പറഞ്ഞു. ചലനമില്ലാതെ വന്നപ്പോള്‍ ആദ്യം തോന്നിയ സങ്കടത്തെക്കുറിച്ചു പറഞ്ഞു. ഒന്നിനെയും ചലിപ്പിച്ചില്ലെങ്കിലും അതിന്‍റെ കുളിരില്‍  സന്തോഷം തോന്നിയത് പറഞ്ഞു. പറഞ്ഞിട്ടും പറഞ്ഞിട്ടും തീരാത്തപോലെ അവള്‍ പിന്നെയും പിന്നെയും പറഞ്ഞു കൊണ്ടിരുന്നു.

മനോജിന്റെ കണ്ണുകളിലെ പഴയ കാറ്റോട്ടം പ്രതീക്ഷിച്ചു നിന്ന പ്രിയങ്കയെ അയാള്‍ പുച്ഛത്തോടെ നോക്കി.

“എന്താ നിന്‍റെ ഉദ്ദേശം..? തുടങ്ങിയോ പഴയ സൂക്കേട്..? എത്ര നാള്‌ ചികില്സിച്ചിട്ടാ ഒന്ന് നേരെ ആയതെന്ന് മറന്നോ..? എന്റെ എത്ര വര്‍ഷത്തെ ജീവിതമാണ് നീ സൈക്കോളജിസ്റ്റിന്റെ മുറിയില്‍ പാഴാക്കി കളഞ്ഞത്. മനോജിന്‍റെ ഭാര്യ നോര്‍മല്‍ അല്ല എന്ന് ഇനിയും ആളുകളെ ക്കൊണ്ട് പറയിപ്പിച്ച് എന്നെ നാണം കെടുത്തും നീ...മേലില്‍ ഇതും പറഞ്ഞു കൊണ്ടെന്‍റെ മുന്നില്‍ വന്നേക്കരുത്.”

വിഷാദ രോഗി എന്ന പേരിട്ട് ഡോക്ടറുടെ മുറിയില്‍ കയറി ഇറങ്ങിയ വര്‍ഷങ്ങള്‍ ഒരൊറ്റ നിമിഷം കൊണ്ടു വലിയൊരു ലാവാ പ്രാവഹമായി അവളിലേക്ക് പ്രവഹിച്ചു. അതിന്റെ ചൂടില്‍  അതിശൈത്യത്തിന്റെ ആ താഴ്വരയിലും താന്‍ ആ ലാവക്കൊപ്പം ഉരുകി ഒഴുകുന്നത് അവള്‍ അറിഞ്ഞു.  കൊടും ചൂടില്‍ ഉരുകി തീരും എന്ന് ഭയന്ന അവള്‍ തന്‍റെ രക്ഷകനെ തേടി  വരാന്തയിലേക്ക്‌ പാഞ്ഞു. അവനെ  കാതോര്‍ത്തു. ഒരിക്കലും ചതിക്കാത്ത കാറ്റ് മഞ്ഞു മലകള്‍ക്കിടെ ചുറ്റിക്കറങ്ങി അവളെ തേടി എത്തി... അവള്‍ക്കു ചുറ്റും  കുളിരിന്റെ കോട്ടയുണ്ടാക്കി, അവളെ തണുപ്പിച്ചു തുടങ്ങി.

""പോകണ്ടേ നമുക്ക്  ....?"  ഹുങ്കാരത്തിനിടെ കാറ്റ് അവളുടെ ചെവിയില്‍ ചോദിച്ചു.
"വേണം. ഞാന്‍ കൂടെ  വരുന്നു.  എന്നെ ഇവിടെ നിന്ന് രക്ഷപ്പെടുത്തൂ ..."  കാറ്റിന്റെ തണുത്ത ചിറകിലേറുന്നതിനിടെ അവള്‍ ഉല്സാഹത്തോടെ പറഞ്ഞു.

“നിന്നെ ഞാന്‍ സ്നേഹത്തിന്റെ പൂക്കള്‍ വിരിയുന്ന താഴ്വരയില്‍  കൊണ്ടു പോകാം. സന്തോഷത്തിന്റെ മഞ്ഞു പാളികള്‍ ഉരുകാത്ത മലമുകളിലേക്കും.” കാറ്റ് അവളോടു പറഞ്ഞു കൊണ്ടിരുന്നു.

“പ്രിയങ്ക  നീ ആരോടാണ് സംസാരിക്കുനത്...? ഇപ്പൊ തനിച്ചു സംസാരവുംതുടങ്ങിയോ...? പുറത്തു നല്ല തണുപ്പാണെന്ന ഓര്‍മ്മ വേണം. വീണ്ടും എനിക്ക് ജോലിയുണ്ടാക്കരുത് നീ...”

മുറിക്കുള്ളില്‍ നിന്നും കേട്ട മനോജിന്റെ ദേഷ്യം നിറഞ്ഞ ശബ്ദം കാറ്റിന്റെ ഇരമ്പലില്‍ അലിഞ്ഞു പോയി. 
----------------------------------------------------------------------------------------------
ഗോപാലകൃഷ്ണന്‍, പത്ത് ബി


അമ്മയോട് സംസാരിച്ചു  ഏറെ സമയം കഴിഞ്ഞെങ്കിലും എന്റെ  മനസ്സില്‍ നിന്നും  ആ സംശയം അങ്ങ് മാറുന്നില്ല. എന്നെ അന്വേഷിച്ചു എന്റെ കൂടെ പത്താം ക്ലാസ്സില്‍ പഠിച്ച ഗോപാലകൃഷ്ണന്‍  ചെന്നിരുന്നത്രേ. "സുധീര്‍ കുമാറിന്റെ വീടല്ലേ..” എന്ന് ചോദിച്ച്. ഏത് ഗോപാലകൃഷ്ണന്‍ എന്ന് ചോദിച്ചപ്പോള്‍ കരയോഗം ലൈബ്രറിയില്‍ ജോലി ചെയ്യുന്ന നിന്റെ കൂടെ പഠിച്ച ഗോപാലകൃഷ്ണന്‍ എന്ന മറുപടിയും. എന്നെ കാണുവാന്‍ അതിയായ ആഗ്രഹം ഉണ്ടെന്നും എന്നാണിനി ലീവിന് വരുന്നതെന്ന് അന്വേഷിച്ചു പോയി എന്നും  അമ്മ പറഞ്ഞപ്പോള്‍ മുതല്‍ ഞാന്‍ ആലോചിക്കുവാന്‍ തുടങ്ങിയതാണ് ഇതേതു ഗോപാലകൃഷ്ണന്‍ എന്ന്.


പത്താം ക്ലാസ്സ് ബിയില്‍  രണ്ടു ഗോപാലകൃഷ്ണന്മാരാണ് ഉണ്ടായിരുന്നത്. ഒന്ന് കോലന്‍ എന്ന് വിളിച്ചിരുന്ന ക്ലാസ്സിലെ ഏറ്റവും പൊക്കമുള്ള  കുട്ടി ഗോപാലകൃഷ്ണന്‍ കെ. പി. പിന്നെ  ഒട്ടും പൊക്കമില്ലാത്ത കൊച്ചു കുട്ടികളുടെ മുഖവും ശബ്ദവുമുള്ള ട്രൌസറും ഇട്ടു നടന്നിരുന്ന ഗോപാലകൃഷ്ണന്‍ എസ്. അവനെ ഞങ്ങള്‍ കൊച്ചുഗോപാലകൃഷ്ണന്‍ എന്നാണു വിളിച്ചിരുന്നത്‌. ഇതിലേതു ഗോപാലകൃഷ്ണനായിരിക്കും അമ്മയെ കാണാന്‍ ചെന്നത്..? കോലന്‍ ഗോപന്‍ ആയിരിക്കില്ല അവന്‍ പോളിടെക്കിനിക്ക്‌ പഠിച്ചു ഗള്‍ഫില്‍ പോയ കാര്യം അറിയാം.  അങ്ങനെ എങ്കില്‍ അത്  കൊച്ചുഗോപനായിരിക്കും. അയാള്‍ക്ക്  ഇപ്പൊ എന്നെ കാണണമെന്ന് തോന്നിയത് എന്താണാവോ...?


ഈ കൊച്ചുഗോപാലകൃഷ്ണന്‍ ആളു ചെറുതായിരുന്നു  എങ്കിലും പത്തു എ യിലെ ശോഭനക്ക് കത്ത് കൊടുത്തതിനു  ക്ലാസ്സ്‌ ടീച്ചര്‍ സത്യപാലന്‍സാര്‍  കയ്യോടെ പിടിച്ചിട്ടുള്ളതാണ്. എല്ലാവരെയും നോക്കി  ഭംഗിയായി ചിരിക്കുന്ന ശോഭനക്ക് അവരോടൊക്കെ പ്രേമമാണെന്നു വിചാരിച്ചിരുന്ന പലരില്‍ അവള്‍ക്കു  കത്ത് കൊടുക്കുവാനുള്ള ധൈര്യം കൊച്ചുഗോപന് മാത്രമേ ഉണ്ടായുള്ളൂ. പ്രോഗ്രസ് കാര്‍ഡില്‍ മാര്‍ക്ക്  കുറഞ്ഞവര്‍ക്ക്  അച്ഛന്മാരുടെ പഴയ ഒപ്പ് നോക്കി ഒപ്പിട്ടു കൊടുക്കുന്നതിലും വിദഗ്ദനായിരുന്നു ആ കൊച്ചു ഗോപന്‍ .


ആ രണ്ടു ഗോപാലകൃഷ്ണന്മാരുമായിട്ടും എനിക്ക് അത്ര അടുപ്പം  ഉണ്ടായിരുന്നില്ല. രാജനായിരുന്നു എന്റെ കൂട്ടുകാരന്‍ .  ഇപ്പോള്‍ വര്‍ഷം എത്ര കഴിഞ്ഞിരിക്കുന്നു. നാല്പ്പത്തഞ്ചിനടുത്തു നില്‍ക്കുന്ന എനിക്ക് തന്നെ  എന്റെ പത്താം ക്ലാസ്സിലെ രൂപം ഓര്‍മ്മിപ്പിക്കുന്ന ഫോട്ടോ കാണുമ്പോള്‍ ചിരിവരും. ഷേവ് ചെയ്തു തുടങ്ങിയിട്ടില്ലാത്ത പൊടി മീശയുമായി.  പത്താം ക്ലാസ്സിലെ  പരീക്ഷക്ക് വേണ്ടി ഗീതാ സ്റ്റുഡിയോയില്‍ രാജനെയും കൂട്ടി പോയി എടുത്ത ആ ഫോട്ടോ ഇപ്പോഴും എന്റെ പഴയ ആല്ബത്തിലുണ്ട്. “അയ്യേ അച്ഛന്റെ ഒരു കോലം കണ്ടില്ലേ...കവിളെല്ലാം ഒട്ടി....” എന്നാണു ആ ചിത്രം കാണുമ്പോ എന്റെ മക്കള്‍ പറയാറുള്ളത്. അന്ന് സ്റ്റുഡിയോക്കാരന്‍  ആ പൊടി മീശ തെല്ലു കറുപ്പിച്ചു തന്നപ്പോള്‍ എന്തെന്നില്ലാത്ത ഒരു അഭിമാനമാണ് തോന്നിയത്.  ഒട്ടും മീശ മുളച്ചിട്ടില്ലാത്ത രാജനും ഫോട്ടോയില്‍  മീശ!!!. പിന്നെ ഒരു ഫോട്ടോ ഉള്ളത് ക്ലാസ് തീരുന്ന  ദിവസം എടുത്ത ഗ്രൂപ്പ്‌ ഫോട്ടോയാണ്. അത് ജോലി കിട്ടുന്നവരെ സൂക്ഷിച്ചു വെച്ചിരുന്നതാണ്. പിന്നീട് എപ്പോഴോ നഷ്ടപ്പെട്ടു. നാളെ ഫോണ്‍ ചെയ്യുമ്പോഴാകട്ടെ  അയാളുടെ രൂപം എങ്ങനെയെന്ന് ചോദിക്കണം. ആ പൊക്കം കുറഞ്ഞ ഗോപാലകൃഷ്ണന്‍ തന്നെയോ ആള് എന്നറിയണം.


പകല്‍ മുഴുവന്‍ വീട്ടില്‍ തനിച്ചിരിക്കുന്ന അമ്മയോട് ഉച്ചക്കുള്ള ലഞ്ച് ബ്രേക്കിനും വൈകിട്ടു നാല് മണി കഴിഞ്ഞുമാണ് ഞാന്‍  സംസാരിക്കാറുള്ളത്. അമ്മക്ക്  രണ്ടു കൊല്ലം മുമ്പ്  സ്ട്രോക്ക് വന്നതിനു ശേഷമാണ് മാലതിയും മക്കളും നാട്ടിലേക്ക് മാറിയത്. മാലതിക്ക് തീരെ താത്പര്യമുണ്ടായിരുന്നില്ല ആ മാറ്റം. ജോലിയുപേക്ഷിച്ച് പോകുന്നതിന്റെ വിഷമം. പിന്നെ തീരെ ഇഷ്ടമില്ലാത്ത അമ്മായിയമ്മയും. കുറെ നിര്‍ബന്ധിച്ച ശേഷമാണ് അവള്‍ സമ്മതിച്ചത്. അമ്മ ഒരു കൊല്ലം കൊണ്ട്  കുറേശ്ശെ ആരോഗ്യം വീണ്ടെടുത്ത് അരക്കു മുകളില്‍ ഉയരത്തില്‍ സ്റ്റീല്‍ റോഡുകള്‍ കൊണ്ടുണ്ടാക്കിയ വാക്കര്‍ എന്ന് പേരുള്ള ചക്രവണ്ടി ഉരുട്ടി  നടക്കാന്‍ തുടങ്ങിയപ്പോള്‍ മാലതി ജോലിക്ക് പോയേ പറ്റൂ എന്ന് വാശി പിടിക്കാന്‍ തുടങ്ങി. അമ്മയും അക്കാര്യത്തില്‍ അവളെ പ്രോല്സാഹിപ്പിച്ചു. പോകുന്നെങ്കില്‍ പോകട്ടെ, ഇനി അതിന്റെ പേരില്‍  വഴക്കിനു വരില്ല എന്ന് അമ്മക്ക് തോന്നിക്കാണും. അങ്ങനെ മാലതി ഈ സ്കൂള്‍ വര്‍ഷം മുതല്‍ ടൌണില്‍ രാഹുല്‍ പഠിക്കുന്ന സ്കൂളില്‍ ജോലിക്ക് പോയി തുടങ്ങി.


അമ്മ ഗവണ്മെന്റ് സ്കൂളില്‍ നിന്ന് റിട്ടയര്‍ ചെയ്തതിനു ശേഷവും ഒരു പ്രൈവറ്റ് സ്കൂളില്‍ പോകുന്നുണ്ടായിരുന്നു. ആരോഗ്യമുള്ളിടത്തോളം കാലം ജോലി ചെയ്യാം എന്നാണു അമ്മയുടെ പക്ഷം. സ്കൂളില്ലാത്ത ദിവസങ്ങളില്‍ അമ്മ പറമ്പിലെ കൃഷികാര്യങ്ങളും ഭംഗിയായി നോക്കി നടത്തി. കൂടാതെ  നാട്ടിലെ ചില്ലറ പൊതുപ്രവര്‍ത്തനങ്ങളിലും പങ്കാളിയായി. അത് കൊണ്ടു തന്നെ തനിച്ചു താമസിക്കുന്നതിന്റെ ഒരു പരാതിയും അമ്മക്ക് അക്കാലത്തുണ്ടായിരുന്നില്ല. കൂട്ട് വേണ്ടപ്പോള്‍ ഞാന്‍ പറയാം എന്നാണു  അമ്മ അപ്പോഴൊക്കെ പറഞ്ഞിരുന്നത്. ഇപ്പോഴും അമ്മക്ക് ആരോടും പരിഭവം ഇല്ല.


“ ഒന്ന് മൂത്രം ഒഴിക്കാന്‍ പോകണെങ്കിലോ ഭക്ഷണമെടുത്തു കഴിക്കണെങ്കിലോ  എനിക്ക് യാതൊരു പ്രശ്നവും ഇല്ലാലോ. മുറിക്കുള്ളിലൂടെ നടക്കാന്‍  ഈ കൈവണ്ടിയല്ലേ ഉള്ളത്. “ എന്നാണു അമ്മ പറയുന്നത്.



 ജനലിനരുകില്‍ ഇരുന്നു ടി. വി. കാണുന്ന അമ്മയോടു സംസാരിച്ച ഗോപാലകൃഷ്ണനെക്കുറിച്ചായിരുന്നു വൈകുന്നേരം വീട്ടിലെത്തിയിട്ടും എന്റെ ചിന്ത. ഒരു വൃദ്ധ പകല്‍ മുഴുവനും  വീട്ടില്‍ തനിയെ എന്നറിഞ്ഞ് ആരെങ്കിലും ദുരുദ്ദേശത്തോടു കൂടി വന്നതായിരിക്കുമോ. ആരു വന്നാലും അമ്മ വാതില്‍  തുറക്കില്ല. ജനാല വിരി മാറ്റി സംസാരിക്കുകയേയുള്ളു. എന്നാലും സൂക്ഷിക്കണം എന്ന് പറയേണ്ടതായിരുന്നു. മാലതിയോടും ഇക്കാര്യം ഒന്ന് സൂചിപ്പിക്കണോ...? അല്ലെങ്കില്‍ വേണ്ടാ. ആരു വന്നാലും വിടാതെ പിടിച്ചിരുത്തി സംസാരിക്കും എന്ന് പറഞ്ഞു അവള്‍ അമ്മയെ കുറ്റപ്പെടുത്തുകയേ ഉള്ളു. നാളെ വിളിക്കുമ്പോള്‍ അമ്മയോട് തന്നെ പറയാം അയാളോട് വലിയ അടുപ്പത്തിനൊന്നും പോകേണ്ട എന്ന് . എന്റെ കൂട്ടുകാരന്‍ എന്ന് പറഞ്ഞു അമ്മയെ പറ്റിക്കാന്‍ അടുത്തു കൂടിയതല്ല  എന്നെങ്ങനെയറിയാം....? ജനലിലൂടെ കയ്യിട്ടു കഴുത്തില്‍ കിടക്കുന്ന ഗുരുവായൂരപ്പന്റെ  ലോക്കറ്റുള്ള  പഴുതാര ചെയിനോ കയ്യില്‍ കിടക്കുന്ന വളയോ മറ്റോ...അത്ര പെട്ടെന്ന് എഴുന്നേറ്റു മാറാനാവാത്ത ആളെ ആക്രമിക്കാനും എളുപ്പം. എന്തായാലും ആ ഗോപാലകൃഷ്ണന്‍ കാരണം ഉണ്ടായിരുന്ന മനസ്സമാധാനം പോയി.


പിറ്റേന്ന്   അമ്മ വലിയ ഉത്സാഹത്തില്‍ സംസാരിച്ചു തുടങ്ങി.


‘മോനേ, ഇന്നും അയാള്‍ ഇവിടെ വന്നു വായനശാലയിലേക്ക് പോകും വഴി. നിന്റെ വിശേഷങ്ങളൊക്കെ എത്ര സ്നേഹത്തോടെയാണ് തിരക്കുന്നത്...? . സുധീര്‍ കുമാറിന് എത്ര മക്കളുണ്ട് എന്നൊക്കെ ചോദിച്ചു.”



“എന്റമ്മേ...എനിക്കിതുവരെ അയാള്‍  ആരെന്ന്  മനസ്സിലായിട്ടില്ല. അമ്മ  അയാളോട് ചങ്ങാത്തത്തിന്  നില്ക്കുന്നതെന്തിനാ.? വെറുതെയല്ല മാലതി ഓരോന്ന് പറയുന്നത്."


എനിക്ക് ദേഷ്യമാണ് വന്നത്.


“അങ്ങനെ ഒന്നും അല്ല എന്റെ സുധിക്കുട്ടാ.. അയാള്‍ നിന്റെട കൂട്ടുകാരനല്ലേ. പാവം ഇത് വരെയും കല്യാണം കഴിച്ചിട്ടും ഇല്ല. പത്താം ക്ലാസ്സ് കഴിഞ്ഞു പ്രീഡിഗ്രീ പഠിക്കുമ്പോ ചിത്തഭ്രമം വന്നു എന്നാണ് പറഞ്ഞത്. അത് കൊണ്ടു തന്നെ പിന്നീടു പഠിച്ചും ഇല്ല. പെണ്ണും  കിട്ടിയില്ല. കൂടപ്പിറപ്പുകള്‍ ഓരോന്നായി കല്യാണം കഴിഞ്ഞു കുടുംബമായി പലയിടത്തായി. അച്ഛനും അമ്മയും മരിച്ചും പോയി . അയാള്‍ ഇപ്പോള്‍ തറവാട്ടു  വീട്ടില്‍ തനിയെ.  പാവം കരയോഗത്തിലെ ഈ ജോലികൊണ്ട് അങ്ങ് കഴിഞ്ഞു കൂടുന്നു എന്ന് മാത്രം. നാളെ മുതല്‍  എനിക്ക് വായിക്കാന്‍ പുസ്തകങ്ങളും കൊണ്ടു തരാം എന്ന് പറഞ്ഞിട്ടുണ്ട്.”


“പൊക്കം ഇത്തിരി കുറവുള്ള ആളാണോ അമ്മേ അയാള്‍..? പണ്ടെന്റെ ക്ലാസ്സില്‍ പൊക്കം കുറഞ്ഞ ഒരു ഗോപാലകൃഷ്ണന്‍ ഉണ്ടായിരുന്നു. മഹാ വില്ലനായിരുന്നു ആള്. അവനാണെങ്കില്‍ ഒന്ന് സൂക്ഷിക്കുന്നത് നല്ലതാ.”


“ഏയ്‌..പൊക്കക്കുറവുള്ള ആളല്ല. ആവശ്യത്തിനു ഉയരം  ഉണ്ട്. കുറച്ചു കഷണ്ടി  കയറിടിട്ടുണ്ട്.”


ഹോ...ഞാനൊരു  വിഡ്ഢി. പതിനഞ്ചു വയസ്സിനു ശേഷം ഞാനെത്ര പൊക്കം വെച്ചു..? പിന്നെ ഈ പറഞ്ഞ ഗോപാലകൃഷ്ണനും അതുപോലെ പൊക്കം വെച്ച് കാണില്ലേ. പ്രായമേറിയപ്പോള്‍  കഷണ്ടിയും വന്നു കാണും. അതിനു അയാള്‍ ആ ഗോപാലകൃഷ്ണനാണെങ്കിലല്ലേ ഇങ്ങനെയൊക്കെ ചിന്തിക്കേണ്ട കാര്യമുള്ളൂ. അത് ഏതോ ചിത്തഭ്രമം വന്നയാള്‍ വീട് തെറ്റി വന്നു അമ്മയോട് സംസാരിക്കുന്നതാണ്. ചിത്തഭ്രമം ഉള്ള ഒരാള്‍ക്ക് ‌ കരയോഗംകാര്‍ ജോലി കൊടുക്കുമോ..? എന്തോ ഒന്നും മനസ്സിലാകുന്നില്ല.


“എങ്കില്‍ ഇത്രേം നാള്‍ എന്നെ അന്വേഷിക്കാതിരുന്ന ആള്‍ ഇപ്പൊ എങ്ങനെ ഇവിടെ പ്രത്യക്ഷപ്പെട്ടു..? അമ്മ ചോദിച്ചില്ലേ ഇത് വരെ..?”


“ഒക്കെ ചോദിച്ചു സുധീ. നമ്മളിവിടെ വീട് വെച്ചിട്ട് രണ്ടു കൊല്ലമല്ലേ ആയുള്ളൂ. ഇത് നിന്റെ വീടാണെന്ന് അയാള്‍ ഈയിടെയാണ് അറിഞ്ഞത്. അതൊരാളുടെ കുറ്റാ...?”



“പിന്നെ ഒരു കാര്യം കൂടി” അമ്മ തുടര്‍ന്നു . “ ഞാന്‍ അയാളോട് പറഞ്ഞു നിനക്ക് അയാളെ  ഓര്‍മ്മകിട്ടുന്നില്ല എന്നൊക്കെ. അപ്പോള്‍ അയാള്‍ പറയുവാ പണ്ടു നിനക്ക് സമ്മാനമായി കിട്ടിയ ‘ഒരു കുടയും കുഞ്ഞു പെങ്ങളും‘എന്ന പുസ്തകം ഇല്ലേ അത് വായിക്കാന്‍ കൊടുത്ത അയാള്‍ക്ക്‌  ഇതെടുത്തോട്ടെ എന്ന് ചോദിച്ചപ്പോള്‍ അത് കൊടുത്തത്രേ. ഇപ്പൊ നിനക്ക് ഓര്‍മ്മവരുന്നുണ്ടോ  സുധീ..?”


“ഇല്ലമ്മേ..ഞാന്‍ അങ്ങനെ എന്റെ  ആ ബുക്ക് ആര്‍ക്കും  സ്വന്തമാക്കാന്‍ കൊടുത്തിട്ടില്ല."


ഒരു കാര്യം ശരിയാണ്. എനിക്ക് സമ്മാനം കിട്ടിയിട്ടുണ്ട് ആ പുസ്തകം. ഒമ്പതാം ക്ലാസ്സില്‍ വെച്ച് കഥയെഴുത്ത് മല്സരത്തിന്. പക്ഷെ ഞാനവന് അത് കൊടുത്തെന്നോ..? അതിപ്പോഴും വീട്ടിലില്ലേ ..?പത്താം ക്ലാസ്സില്‍ വെച്ച്  അത്   ഉഷാദേവിക്ക് വായിക്കാന്‍ കൊടുത്തത് ഓര്‍മ്മയുണ്ട്. തിരകെ തന്നപ്പോള്‍ “ഇതിലെ ഇരുപത്തി രണ്ടാം പേജില്‍ കുറച്ചു കുങ്കുമം വീണു. സോറീട്ടോ... “എന്ന് പറഞ്ഞവള്‍ അത് തിരികെ തന്നത്. പിന്നീട് എല്ലാ ദിവസവും   നേര്‍ത്ത  സുഗന്ധമുള്ള ആ കുങ്കുമച്ചോപ്പ് വീണ പുസ്തകത്താള് മറിച്ചെടുത്തു മൂക്കിനോടു ചേര്ത്തു വെക്കുമായിരുന്നു.  ക്ലാസു കഴിയാറായ ദിവസങ്ങളില്‍ ഒരിക്കല്‍ ആരും കാണാതെ പേടിച്ച് പേടിച്ച്  “ഒരു ഫോട്ടോ തരുമോ..?” എന്ന് ചോദിച്ചപ്പോള്‍ നാളെ കൊണ്ടു തരാം എന്നവള്‍ പറഞ്ഞത്. പിറ്റേ ദിവസം ഉച്ചക്ക് ചോറുണ്ടു കൈകഴുകുമ്പോള്‍ “ഡസ്കിന് മുകളിലിരിക്കുന്ന ബയോളജി നോട്ടു ബുക്കില്‍ വെച്ചിട്ടുണ്ട്” എന്ന് അടുത്തു വന്നു അവള്‍ രഹസ്യമായി  പറഞ്ഞിട്ടും വീട്ടില്‍ ചെന്നിട്ടേ ആ നോട്ബുക്ക്‌ തുറക്കാന്‍ ധൈര്യമുണ്ടായുള്ളൂ. അവസാന പരീക്ഷയുടെ ദിവസം "ഇനിയും  കാണാം” എന്ന് പറഞ്ഞു പിരിഞ്ഞ അവളെ പിന്നെ കണ്ടിട്ടേ ഇല്ല.


“എന്താ സുധീ നീ ഒന്നും മിണ്ടാത്തേ...? നീയും തുടങ്ങിയോ മാലതിയെപ്പോലെ..? നീ വിചാരിക്കുന്ന പോലെ കള്ളനൊന്നും ഒന്നും അല്ല അയാള്‍. മനുഷ്യര്‍ക്ക് ‌ മനുഷ്യരെ കണ്ടാല്‍ അറിഞ്ഞു കൂടെ..?.നല്ല മനുഷ്യപ്പറ്റുള്ള പയ്യന്‍ .”



“പത്തുനാല്പ്പത്തഞ്ചു വയസ്സുള്ള ഒരാളെയാണോ അമ്മക്ക് പയ്യനായി തോന്നിയെ..? എന്തായാലും ഞാന്‍ ഒന്ന് അന്വേഷിക്കട്ടെ അയാളെപ്പറ്റി. ആളു ഫ്രോഡാണോ എന്നറിയണമല്ലോ”



“നീ എനിക്ക് കുട്ടിയല്ലേ...? അപ്പൊ നിന്റെ കൂട്ടുകാരനും എനിക്ക് കുട്ടി തന്നെ. ന്റെ സുധീ..നീ ഇതാരോടും ചോദിക്കാനൊന്നും നില്ക്കണ്ട."



ആരോടെങ്കിലും ചോദിക്കും എന്ന് പറഞ്ഞത് അമ്മയെ ശുണ്ഠി പിടിപ്പിച്ചു എന്ന് തോന്നി. വേണ്ട പോകട്ടെ. അപ്പര്‍ പ്രൈമറി സ്കൂളിലെ മലയാളം ടീച്ചറായിരുന്ന പുസ്തകങ്ങള്‍ ജീവനായിരുന്ന അമ്മ. രാത്രി പഠിക്കാനിരിക്കുന്ന എനിക്കും ചേച്ചിക്കും ഒപ്പമിരുന്നു പുസ്തകങ്ങള്‍ വായിച്ചിരുന്ന അമ്മയുടെ ബാഗില്‍ ചോറ്റുപാത്രത്തിനൊപ്പം ഏതെങ്കിലും ഒരു പുസ്തകവും കാണും. എന്തായാലും ആളു വിരുതന്‍ തന്നെ അമ്മയുടെ വീക്ക്‌ പോയന്റില്‍ തന്നെ കയറി പിടിച്ചിരിക്കുന്നു.


“എങ്കില്‍ അമ്മ ഒരു കാര്യം ചെയ്യൂ. എന്റെ  ഫോണ്‍ നമ്പര്‍ അയാള്‍ക്ക് ‌ കൊടുക്കൂ. എന്നോടു സംസാരിക്കാന്‍ പറയ്‌. ഇയാള്‍ ആരെന്നറിഞ്ഞിട്ടു തന്നെ കാര്യം.”


പിറ്റേന്ന് അമ്മ ഫോണ്‍ ചെയ്തപ്പോഴേ ഞാന്‍ ചോദിച്ചു.


“ഇന്ന് വന്നോമ്മേ അയാള്‍...?”


”പിന്നെന്താ...വന്നു, കുറെ നേരം ജനാലക്കരികില്‍ നിന്ന് സംസാരിച്ചു. ആളൊരു ശുദ്ധനാ സുധീ... ഞാന്‍ നിന്റെ ഫോണ്‍ നമ്പറു കൊടുക്കാന്‍ തുനിഞ്ഞിട്ട് അയാള്‍ വാങ്ങാന്‍ കൂട്ടാക്കുന്നില്ല . നിങ്ങള്‍ തമ്മില്‍ നേരില്‍ കാണുമ്പോ സംസാരിച്ചോളാം എന്ന്. എന്റെ മോനെ നീ അയാളെ വെറുതെ അവിശ്വസിക്കല്ലേ...” അമ്മ തുടര്‍ന്നും അയാളുടെ പക്ഷം പിടിച്ചു  പറഞ്ഞു കൊണ്ടിരുന്നു.


ഞാന്‍ വല്ലാത്തൊരു  വിഷമ വൃത്തത്തിലകപ്പെട്ടു. ഫോണ്‍ ചെയ്യാന്‍ പറഞ്ഞിട്ട് സമ്മതിക്കാത്ത ഇയാള്‍ക്ക് എന്തോ ദുരുദ്ദേശം ഉണ്ട്. ഉറപ്പ്‌. എന്നും പുസ്തങ്ങള്‍ കൊടുത്തു അമ്മയെ പാട്ടിലാക്കി എന്തോ കാര്യം സാധിക്കാന്‍ തന്നെയാണീ പുറപ്പാട്. മാലതിയെ അറിയിക്കാമെന്ന് വിചാരിച്ചാല്‍ ഇത്രേം ദിവസം മൂടി വെച്ചതെന്തുകൊണ്ടെന്നു ചോദിച്ചു അമ്മയോടവള്‍ തട്ടിക്കയറും. എന്തായാലും ഇനി ഇതങ്ങനെ നീട്ടിക്കൊണ്ടു പോകാന്‍ പറ്റില്ല. രാഹുലിനോടോ അമ്മുവിനോടോ ചോദിക്കാനേ നിവൃത്തിയുള്ളൂ. അവരില്ലാത്ത നേരത്തു വരുന്ന സന്ദര്‍ശകനെപ്പറ്റി അവരും എങ്ങനെ അറിയാന്‍ ..?. അമ്മുവിനോടു തന്നെ പറയാം. അമ്മയുടെ പ്രൈവറ്റ് സെക്രട്ടറി അവള്‍ തന്നെ. അവളോടു കാര്യം വിശദമായി പറഞ്ഞു കേള്‍പ്പിച്ചു കഴിഞ്ഞപ്പോഴാണ് ആകെ സമാധാനമായത്. ഇനി അവള്‍ നോക്കിക്കൊള്ളും. അച്ഛമ്മക്കെതിരായി അവള്‍ നീങ്ങുകയും ഇല്ല. മാലതി അച്ഛമ്മയോടു ശണ്ഠ കൂടുമ്പോള്‍ അച്ഛമ്മയുടെ പക്ഷമേ അവള്‍ പിടിക്കാറുള്ളു.


പിറ്റേന്ന് വൈകിട്ട് അമ്മു വിളിച്ചു.


“എന്റെ അച്ഛാ..അച്ഛനെന്തിനാ ഈ ഒരു നിസ്സാര കാര്യത്തിനു ഇങ്ങനെ വറിയാകുന്നത്..? ആരോ  ഒരാള്‍ അച്ഛമ്മയുടെ അടുത്തു വരുന്നുണ്ട്. അച്ഛമ്മക്ക് പുസ്തകങ്ങളും കൊടുക്കുന്നുണ്ട്. പാവം അത് ഹാപ്പിയായി ഒരിടത്ത് ഇരുന്നോളുമല്ലോ. ഞാന്‍ ചോദിച്ചു അച്ചമ്മക്ക് ആരാ ഈ ബുക്സൊക്കെ തരുന്നതെന്ന്. ന്റെ സുധിക്കുട്ടന്റെ കൂട്ടുകാരന്‍ ,ഗോപാലകൃഷ്ണന്‍ എന്ന സന്തോഷത്തോടെയുള്ള മറുപടി കേട്ടിട്ട് എനിക്ക് ആ പാവത്തിനെ ക്വസ്റ്റ്യന്‍  ചെയ്യാന്‍ തോന്നിയില്ല. അയാളിപ്പോ ആരായാലെന്താ..? ?”



എങ്കില്‍ അങ്ങനെ ആരെങ്കിലുമാകട്ടെ. അമ്മക്ക് സന്തോഷം നല്കുന്ന ഒരാള്‍. എന്നാലും അയാള്‍ പറഞ്ഞ കാര്യങ്ങള്‍ ...ആള് എന്റെ കൂടെ പഠിച്ച ഗോപാലകൃഷ്ണന്‍ തന്നെയായിരിക്കുമോ..? പക്ഷെ പൊക്കം കുറഞ്ഞ  ഗോപാലകൃഷ്ണന്‍ ...?  ഉഷാദേവിയുടെ കുങ്കുമചോപ്പ് വീണ ആ പുസ്തകം ഞാന്‍ ആര്‍ക്കും  കൊടുത്തിട്ടും ഇല്ല. പത്താം ക്ലാസ്സിലെ റിസള്‍ട്ട്  കാത്തിരുന്ന വേനലവധിക്ക് ആ ചുവപ്പ് വീണ താളുകളില്‍ വെച്ചിരിക്കുന്ന അവളുടെ ഫോട്ടോ നോക്കി കുറേ നേരം ഇരിക്കുമായിരുന്നു. കുങ്കുമം മണത്തു നോക്കുമ്പോള്‍ അവളുടെ ചിത്രത്തിനടുത്തു മുഖം ചേര്‍ക്കുമായിരുന്നു. പിന്നെ എപ്പോഴാണ് ഞാന്‍ അയാള്‍ക്ക് ‌ ആ പുസ്തകം കൊടുത്തത്. പത്താം ക്ലാസ്സിനു ശേഷമോ..?  ഇനിയിപ്പോ എനിക്ക് ഓര്‍മ്മയില്ലാത്തതാണോ...?



അമ്മക്കാണെങ്കില്‍ ഇപ്പോള്‍ ഒരു കുട്ടിയുടെ പ്രസരിപ്പ്. അത് ഞാന്‍ ആ ശബ്ദത്തില്‍ നിന്നും തിരിച്ചറിയുന്നുണ്ട്. എല്ലാ ദിവസവും അമ്മ ഗോപാലകൃഷ്‌ണന്റെ വിവരങ്ങള്‍ ഓരോന്നായി പറഞ്ഞു കൊണ്ടിരുന്നു. അയാള്‍ക്ക് ‌ പനിയായ ദിവസം  വായനശാലയില്‍ പോയില്ലെങ്കിലും ജനലക്കരികെ വന്നു വിശേഷം  തിരക്കി പോയത്. അമ്മ ഇപ്പോള്‍ വായിക്കുന്ന പുസ്തകത്തിലെ വിശേഷങ്ങള്‍, ശനിയും ഞായറും മാത്രം അയാള്‍ വരില്ലത്രേ. മാലതിക്ക് ഇഷ്ടപ്പെടില്ലല്ലോ. ഗോപാലകൃഷ്ണന്റെ വിശേഷങ്ങള്‍ പറഞ്ഞവസാനിപ്പിക്കുന്ന അമ്മ എന്നും ഒരേ ചോദ്യം ചോദിക്കും. “ഇപ്പൊ എങ്ങനെ ഉണ്ട് സുധീ...? ഞാന്‍ പറഞ്ഞതല്ലേ ശരി...? എന്തൊക്കെയായിരുന്നു നീ ആദ്യം പറഞ്ഞത് അയാള് കള്ളനാണ് പിടിച്ചു പറിക്കാരനാണ്. നിനക്കൊക്കെ ഇത്രേം പ്രായം ആയി എന്നെ ഉള്ളു. മനുഷ്യരെ കണ്ടാല്‍ തിരിച്ചറിയാന്‍ പാകമായിട്ടില്ല.”


എനിക്ക് ചിരിവന്നു. കാണാത്ത ഒരാളെ എങ്ങനെ ഞാന്‍ കണ്ടു തിരിച്ചറിയും..? ഇനി ഒന്നും പറയുന്നില്ല. അമ്മയുടെ ലോകത്ത് ഒരാള്‍ കൂടെ ഉണ്ടായിരിക്കുന്നു. അയാള്‍ അവിടെ തന്നെ നില്ക്കട്ടെ. ഞാന്‍ ലീവിന് ചെല്ലുന്ന വരെയെങ്കിലും.



ഇപ്പോള്‍ ഫോണ്‍ ചെയ്യുമ്പോള്‍ ഞാന്‍ അയാളെക്കുറിച്ച് ഒന്നും ചോദിക്കാറില്ല. പക്ഷേ അമ്മക്ക് സംസാരിക്കാനുള്ളത് അയാളെക്കുറിച്ച് മാത്രം. അയാള്‍ ശബരിമലക്ക് പോകാന്‍ മാല ഇട്ടിരിക്കുന്നത്, അവര്‍ക്ക്  പോകുവാനായി ട്രാവല്‍ എജന്‍സിക്കാര്‍ ബുക്ക് ചെയ്തു കൊടുത്ത ബസ്സ്‌ രണ്ടു മണിക്കൂര്‍ വൈകി എത്തിയത്. അമ്മു അരവണ മുഴുവന്‍ തിന്നശേഷം മാലതിയും രാഹുലും കാണാതെ ദൂരെ തെങ്ങിന്‍ ചുവട്ടിലേക്ക് കുപ്പി എറിഞ്ഞത്. അങ്ങനെ പലതും. ഞാന്‍ അടുത്ത ആഴ്ച നാട്ടില്‍ ചെല്ലുന്നു എന്നറിഞ്ഞപ്പോള്‍ അയാള്‍ക്ക്  വര്‍ഷങ്ങള്‍ കൂടി എന്നെ  കാണുന്നതില്‍ വളരെ സന്തോഷം ഉണ്ടെന്നും പറഞ്ഞത്രേ. ഹും.. ഒന്ന് ഫോണ്‍ ചെയ്യുന്നതില്‍ സമ്മതിക്കാത്ത ആളുടെ ഒരു സന്തോഷം. അയാള്‍ എന്താണെകിലും നേര്‍വഴിക്കാരനല്ല, ഉറപ്പ്. അമ്മയെ വിഷമിപ്പിക്കേണ്ട എന്നോര്‍ത്ത് ക്ഷമിക്കുന്നു എന്ന് മാത്രം. ഞാന്‍ നാട്ടില്‍ ചെന്നാല്‍ അയാള്‍ വരവു നിര്‍ത്തും. ഫോണിലൂടെ സംസാരിക്കാന്‍ മടിയുള്ള ആള് നേരേ വരുമോ..?



നാട്ടില്‍ ചെന്നു രണ്ടു  പ്രവൃത്തി ദിവസങ്ങള്‍ കഴിഞ്ഞെങ്കിലും  അമ്മയുടെ ഗോപാലകൃഷ്ണന്‍ അത് വഴി വന്നതേ ഇല്ല. ആ രണ്ടു ദിവസങ്ങളിലും രാവിലെ അയാളെ കാത്തു ഞാന്‍ പുറത്തേക്കിറങ്ങിയില്ല എന്നാതായിരുന്നു സത്യം.


“ഇപ്പോള്‍ മനസ്സിലായില്ലേ അമ്മേ അയാള്‍ ശരിയല്ല എന്ന്. കണ്ടോ..? ഞാന്‍ വന്നു എന്നറിഞ്ഞപ്പോള്‍ മുതല്‍ അയാള്‍ വരുന്നില്ല. മര്യാദ ഉണ്ടെങ്കില്‍ അയാള്‍ ഇവിടെ വരുമായിരുന്നു.  ഒക്കെ അമ്മയെ പാട്ടിലാക്കാനുള്ള തന്ത്രമായിരുന്നു.”


“എന്നെ പാട്ടിലാക്കിയിട്ട് അയാള്‍ക്കെന്ത് കിട്ടാനാ..?”


“അയാള്‍ക്ക് എന്തെങ്കിലും ഉദ്ദേശം കാണും. അല്ലെങ്കില്‍ അമ്മയെ കണ്ടപ്പോള്‍ ഒന്ന് കൊരങ്ങു കളിപ്പിക്കാം എന്ന് തോന്നിക്കാണും. ഇത് പോലുള്ള വില്ലന്മാര്‍ക്ക് കളിപ്പിക്കാന്‍ പറ്റിയ ആളുകളെ കണ്ടാല്‍ വേഗം മനസ്സിലാകും. ഇനി അയാളെ ഈ പടി കയറാന്‍ സമ്മതിക്കരുത്.”


അമ്മ ഉത്തരം മുട്ടി ഒന്നും മിണ്ടാതിരുന്നു. പെട്ടെന്നാണ് അയാള്‍ പറഞ്ഞ എന്റെ പഴയ പുസ്തകത്തെക്കുറിച്ച് എനിക്കോര്‍മ്മ  വന്നത്.  പുതിയ വീട് വെച്ചപ്പോള്‍ പഴയ കുറേ പുസ്തകങ്ങള്‍ മുകളിലെ ഒരു മുറിയിലെ അലമാരയില്‍ അടുക്കി വെച്ചതായി ഓര്‍മ്മയുണ്ട്. അതവിടെ ഉണ്ടെങ്കില്‍ ഇന്ന് ഞാന്‍ അയാളുടെ കള്ളി പൊളിക്കും..


തിടുക്കത്തില്‍ ഗോവണി കയറി മുകള്‍ നിലയിലെ അലാമാരി തുറന്നപ്പോള്‍ കണ്ടു ഭിത്തിയാകെ  ഈര്‍പ്പം . പുതിയ വീടാണ് എന്നിട്ടും ഷെയ്ഡ് വാര്‍ത്തിരിക്കുന്നതിലൂടെ മഴ വെള്ളം ഇറങ്ങുന്നുണ്ട്. പുസ്തകങ്ങള്‍ക്കാകെ ഒരു തണുപ്പ്. ഇതെല്ലാം ഇവടെ നിന്നും ഇപ്പൊത്തന്നെ മാറ്റണം. എല്ലാ പുസ്തകങ്ങളും അലമാരയില്‍ നിന്നും താഴേക്കു ഇടുന്നതിനിടെ കണ്ടു, മങ്ങിയ പുറം താളുള്ള പണ്ടത്തെ പ്രിയ പുസ്തകം.   ഒരു കുടയും കുഞ്ഞു പെങ്ങളും....മുട്ടത്ത് വര്‍ക്കി .... മഴയില്‍ നനഞ്ഞു നില്‍ക്കുന്ന കുട്ടികളുടെ തണുപ്പുമായി നിലത്ത് കിടക്കുന്ന ആ പുസ്തകം ഞാന്‍ പെട്ടെന്ന് കയ്യില്‍ എടുത്തു. നനവ് കാരണം പേജുകള്‍ പെട്ടെന്ന് മറിയുന്നില്ല. വളരെ ശ്രദ്ധിച്ചു ഞാന്‍ ഇരുപത്തി രണ്ടാമത്തെ താള്‍ തുറന്നു. ആ കുങ്കുമ ചോപ്പ് ഇപ്പോഴും അവിടെയുണ്ട്. ഈര്‍പ്പംആ മൂലം അടുത്ത പേജുകളിലേക്കും അത് പടര്‍ന്നിരിക്കുന്നു. അതിനുള്ളില്‍ ചിത്രം പൂര്‍ണ്ണുമായി മാഞ്ഞു പോയ ചുവപ്പ് നിറം പടര്‍ന്ന   ഒരു ചെറിയ ചതുരക്കഷണത്തിലുള്ള  കട്ടി കടലാസ്‌ ഒട്ടിപ്പിടിച്ചിരിപ്പുണ്ടായിരുന്നു. പേജു കീറാതെ അത് സാവധാനം അടര്‍ത്തിയെടുത്തു. ഉഷാദേവി എന്ന് പുറകില്‍ എഴുതിയിരുന്ന നീല മഷി പടര്‍ന്നിട്ടുണ്ടെങ്കിലും അവ്യക്തമായി വായിക്കാം. കൌമാരത്തില്‍ ആവേശത്തോടെ നോക്കിയിരുന്ന ആ ചിത്രം പൂര്‍ണ്ണമായി മാഞ്ഞു പോയിട്ടും എനിക്ക് യാതൊരു നഷ്ട ബോധവും തോന്നില്ല. എന്നെ പറ്റിക്കാന്‍ നോക്കിയ ആ മനുഷ്യനെക്കുറിച്ചാണ് ഞാന്‍ അപ്പോഴും ഓര്‍ത്തത്. അയാള്‍ കള്ളന്‍ ..ഒരു ഗോപാലകൃഷ്ണന്‍ .. ഈ പുസ്തകവുമായി തന്നെ വേണം ആ തട്ടിപ്പുകാരനെ കാണുവാന്‍ .  ഉടനെ പോകണം. ഒരു വൃദ്ധയെ കള്ളം പറഞ്ഞു പറ്റിച്ചിട്ടു അയാള്‍ക്ക് ‌ എന്ത് കിട്ടിയെന്നു ഇപ്പോള്‍ അറിയണം.



താഴെ കോണിച്ചുവട്ടില്‍ അമ്മ വാക്കറില്‍ പിടിച്ചു നില്‍പ്പു ണ്ടായിരുന്നു. പുസ്തകവുമായി ഇറങ്ങി വന്ന എന്നെ ആശങ്കയോടെ നോക്കുന്നത് കണ്ടപ്പോള്‍ എന്റെ ദേഷ്യം കൂടുകയാണ് ചെയ്തത്.



“ഇത് കണ്ടോ അമ്മെ...? ആ കള്ളന്‍ പറഞ്ഞ പുസ്തകമാണിത്. ഇപ്പൊ മനസ്സിലായില്ലേ അയാള്‍ ആരാ എന്ന്...?  ഞാനൊന്ന് കാണട്ടെ അയാളെ. ഇതിന്റെ പരിഹാരം ഇപ്പോള്‍ത്തന്നെ കണ്ടിട്ടേ ഉള്ളു"



ചുരുട്ടിപ്പിടിച്ച പുസ്തകവുമായി വായനശാലയിലേക്ക് നടക്കുമ്പോള്‍ വഴിയില്‍ കുശലം പറയാന്‍ വന്നവരെ ഒഴിവാക്കി വേഗത്തില്‍ ഞാന്‍ നടന്നു. പതിനൊന്നു മണി സമയത്തെ ചൂടും വല്ലാത്ത ദേഷ്യം മനസ്സില്‍ പതഞ്ഞു പൊങ്ങുന്നത് കൊണ്ടും വിയര്‍ത്തു  കിതച്ചാണ് അവിടെ ചെന്ന് കയറിയത്. വാതില്‍ അടഞ്ഞു കിടന്ന ആ കെട്ടിടത്തില്‍ ആരും ഉള്ളതായി തോന്നിയില്ല.  തൊട്ടടുത്തുള്ള കരയോഗം ഓഫീസില്‍ ആരോ ഉണ്ട് അവരോട് ചോദിക്കാം.


“ലൈബ്രറി ഇപ്പൊ കുറെ നാളായി അടച്ചിട്ടിരിക്കുകയാണ്. പഴയ മെംബേര്‍സ് എല്ലാരും പല വഴിക്കായി. പുതിയ പുസ്തകങ്ങളും ഇപ്പോള്‍ കുറവ്. വെറുതെ ഒരാളെ ശമ്പളത്തിനു വെച്ചാലും നഷ്ടം.”


“അപ്പോള്‍ ഇവിടെ ജോലി ചെയ്തിരുന്ന ഗോപാലകൃഷ്ണന്‍ ..?”


“ഗോപാലകൃഷ്ണനോ..? അതാരാ..? സാവിത്രി എന്നൊരു കുട്ടിയാണ് ഇവിടെ പുസ്തകമെടുത്തു കൊടുക്കാന്‍ നിന്നിരുന്നത്. അവള്‍ വേറെ ജോലി കിട്ടി പോകുകയും ചെയ്തു. എന്തേ...? ബുക്ക് വല്ലതും എടുക്കണോ..? ഇവിടെ മെമ്പര്‍ഷിപ്പ്‌ ഉള്ള ആളാ..?”


“ഇല്ല..ഞാന്‍ വെറുതെ ഇത് വഴി ഒന്ന് വന്നു എന്ന് മാത്രം...”


“അപ്പോള്‍ ഒരു ഗോപാലകൃഷ്ണനെ അന്വേഷിച്ചതോ ..? ആരാ ഈ ഗോപാലകൃഷ്ണന്‍.?”


“ആ.... അറിയില്ല.”


 റോഡിലിറങ്ങി നിന്ന ഞാന്‍ ചുറ്റും നോക്കി. ആരോടു ചോദിക്കും ഗോപാലകൃഷ്ണനെപ്പറ്റി...? ആരാണെനിക്ക് അയാളെപ്പറ്റി പറഞ്ഞു തരിക...? ഉച്ചവെയിലിന്റെ കടുത്ത ചൂട് ശരീരത്തെ പെള്ളിക്കുന്നതറിയാതെ വഴിതെറ്റിയ  യാത്രികനെപ്പോലെ ഞാന്‍ അവിടെ പകച്ചു നിന്നു.


 തിരികെ വീട്ടിലേക്ക് നടന്നപ്പോള്‍   അമ്മയെക്കുറിച്ചാണ് ഞാന്‍  ആലോചിച്ചത്. പാവം. ആ പുസ്തകം കാണിച്ചു കൊടുത്തപ്പോള്‍ തന്നെ വല്ലാതെ തകര്‍ന്നുപോയിരുന്നു. ഏതോ  ഒരു ഗോപാലഷ്ണനെക്കുറിച്ചു മാത്രം സംസാരിക്കുന്ന അമ്മ. അയാളുടെ പുസ്തകങ്ങള്‍ പുതുജീവന്‍ കൊടുത്ത അമ്മ. നിര്‍ദോഷമായ ചെറു നുണകള്‍ പറഞ്ഞെങ്കിലും ആ മനസ്സിനെ കീഴ്പ്പെടുത്താന്‍ ആയാള്‍ക്കായല്ലോ. ഒരു മനസ്സിനെ  കീഴ്പ്പെടുത്തുന്നതിനു മുമ്പ്‌  അതിനെ പഠിക്കേണ്ടേ..? സ്വന്തം മക്കള്‍ക്ക്  കഴിയാകാത്തത് സാധിച്ചെടുത്ത ആ മനുഷ്യന്‍ അമ്മക്ക് ആരോ ആണ്.  ഏകാന്തതയുടെ മരുഭൂവില്‍ തുള്ളി വെള്ളം ഇറ്റിച്ചു കൊടുക്കുവാന്‍ കനിവ് തോന്നിയവന്‍ . അയാള്‍ ഗോപാലകൃഷ്ണനോ വേറെ ആരോ ആയാലെന്താ...?


ബെല്ലടി കേട്ട് മെല്ലെ വക്കറുരുട്ടി വന്നു വാതില്‍ തുറന്ന അമ്മയുടെ മുഖത്ത് കണ്ണുനീരിന്റെ നനവും ഉല്ക്കണ്ഠയുടെ പിടച്ചിലും ഉണ്ടായിരുന്നു. ഒന്നും മിണ്ടാതെ സോഫയിലേക്കിരുന്ന എന്റെ അടുത്തു വന്നു അമ്മ ചോദ്യഭാവത്തില്‍ നിന്നു.


ഞാന്‍ എഴുന്നേറ്റു വാക്കര്‍ നീക്കിവെച്ച് അമ്മയെ പിടിച്ചടുത്തിരുത്തി. മുതിര്‍ന്നതിനു ശേഷം ഞാന്‍ ആദ്യമായിട്ടാണ് അമ്മയുടെ അടുത്തു ഇത്രയും ചേര്‍ന്നിരിക്കുന്നത്.


“അത്... അമ്മേ, അയാള്‍ എന്റെ കൂടെ പഠിച്ച ഗോപാലകൃഷ്ണന്‍ തന്നെ . പണ്ടത്തേതിലും പൊക്കം വെച്ചു എന്ന് മാത്രം. ഈ പുസ്തകം അയാള് പണ്ടു തന്നെ എനിക്ക് തിരികെ തന്നിരുന്നു. പാവം  ഇടക്ക് ചിത്തഭ്രമം വന്ന ആളല്ലേ. മറന്നു പോയിക്കാണും. വെറുതെ ഞാനയാളെ തെറ്റിദ്ധരിച്ചു. ഇപ്പോഴമ്മക്ക് വീട്ടിലാളുണ്ടല്ലോ എന്നു വിചാരിച്ചു അയാള്‍ വരുന്നില്ലെന്നേയുള്ളു.  ഞാന്‍ ലീവ് കഴിഞ്ഞു പോയാല്‍ അയാള്‍ പഴേ പോലെ എത്തിക്കൊള്ളാമെന്ന് പറഞ്ഞിട്ടുണ്ട്. ”


ആശ്വാസത്തോടെ കണ്ണു തുടച്ചു അരികിലിരുന്ന അമ്മയോട് ഞാന്‍ ഓരോന്ന് പറഞ്ഞിരുന്നു.  ഇനിയും ധാരാളം വിശേഷങ്ങള്‍ എനിക്ക് അമ്മയോട് പറയണം. ഞാന്‍ തിരിച്ചു പോകുന്ന സമയം വരെ  ഒരു നിമിഷം കളയാതെ ഞങ്ങള്‍ക്ക് സംസാരിക്കണം. ഒരാഴ്ച അവധിയിലെ രണ്ടു ദിവസങ്ങള്‍ കടന്നു പോയിരിക്കുന്നു. ശേഷിക്കുന്ന ദിവസങ്ങളെങ്കിലും ഞാന്‍ പാഴാക്കാതെ നോക്കണം.

Followers