മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം       മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം

Sunday, May 25, 2014

ജയന്‍ തനിമ സാഹിത്യവേദിയില്‍

|0 comments
പ്രിയപ്പെട്ട അക്ഷരസ്‌നേഹികളേ,
മുംബൈ സാഹിത്യവേദിയുടെ പ്രതിമാസ ചര്‍ച്ചയില്‍ ജൂണ്‍ മാസം ആദ്യഞായറാഴ്ച (01-06-2014) കവി ശ്രീ ജയന്‍ തനിമ കവിതകള്‍ അവതരിപ്പിക്കും. മാട്ടുംഗ കേരളഭവനത്തില്‍ വച്ച് വൈകീട്ട് 6 മണിക്ക് നടക്കുന്ന പ്രസ്തുത ചര്‍ച്ചയില്‍ മുംബൈയിലെ എഴുത്തുകാരും സാഹിത്യാസ്വാദകരും പങ്കെടുക്കും.

ചര്‍ച്ചാപരിപാടിയിലേക്ക് താങ്കളേയും സുഹൃത്തുക്കളേയും ആദരപൂര്‍വ്വം സ്വാഗതം ചെയ്യുന്നു.


സ്ഥലം: മാട്ടുംഗ കേരള സമാജ് ഹാള്‍
തിയതി: ജൂണ്‍ 01, 2014. ഞായറാഴ്ച
സമയം: വൈകുന്നേരം കൃത്യം 6 മണി.


സസ്‌നേഹം
സന്തോഷ് പല്ലശ്ശന
കണ്‍വീനര്‍, സാഹിത്യവേദി,
മുംബൈ

നോട്ട്: പരിപാടി കൃത്യം 6 മണിക്കുതന്നെ തുടങ്ങുന്നതായിരിക്കും.ബഹുമാന്യ സുഹൃത്തുക്കള്‍ കൃത്യസമയത്തുതന്നെ എത്തിച്ചേരുവാന്‍ ശ്രദ്ധിക്കുക
 



ജയന്‍ തനിമവൈയ്യക്തികതയുടെ, ആത്മസംഘര്‍ഷങ്ങളുടെ കവിഞ്ഞൊഴുകലാണ് ജയന്‍ തനിമയ്ക്ക് കവിതകള്‍. ചിന്തകളും നീരീക്ഷണങ്ങളും ഭാവാത്മകമായി ജയന്റെ കവിതകളില്‍ നിറയുന്നു. കണ്ടുപരിചയിച്ചെതെങ്കിലും മറന്നുകളയാനാകാത്ത ഒരു കാലത്തിന്റെ കവിതയെ, ഭാവുകത്വത്തെ, കാവ്യ സംസ്‌കാരത്തെ പശിമവറ്റാതെ ജയന്‍ ഹൃദയത്തില്‍ സൂക്ഷിക്കുന്നുണ്ട്. അതോടൊപ്പംതന്നെ പുതിയ കാലത്തിന്റെ കാവ്യപരിസരങ്ങളിലും തന്റെ സര്‍ഗ്ഗാത്മക പരീക്ഷണങ്ങള്‍ ജയന്‍ തുടരുന്നു. കവിതപോലെ കഥയെഴുത്തും തനിക്ക് വഴങ്ങുമെന്ന് ജയന്‍ തനിമ തെളിയിച്ചിട്ടുണ്ട്. ഡോംബിവല്ലി കേരളീയ സമാജത്തിന്റേയും മറ്റു സംഘടനകളുടേയും ആഭിമുഖ്യത്തില്‍ നടത്തിയ മുംബൈയിലെ പല സാഹിത്യ മത്സരങ്ങളിലും ജയന്റെ കവിതകള്‍ക്കും കഥകള്‍ക്കും ഒന്നാം സമ്മാനം ലഭിച്ചിട്ടുണ്ട്. മുംബൈയിലെ ചെറുതും വലുതുമായ ഒരുപാട് പ്രസിദ്ധീകരണങ്ങളില്‍ ജയന്റെ സൃഷ്ടികള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
മുംബൈയുടെ സാഹിത്യ സാംസ്‌കാരിക മണ്ഡലങ്ങളിലെ ഒരു സജീവ സാന്നിദ്ധ്യമാണ് ശ്രീ ജയന്‍ തനിമ. കവി, കഥാകാരന്‍, സാംസ്‌കാരിക പ്രവര്‍ത്തകന്‍, പത്രപ്രവര്‍ത്തകന്‍ എന്നീ നിലകളില്‍ അദ്ദേഹം അറിയപ്പെടുന്നു. ഇടതുപക്ഷ സഹയാത്രികനായ ഇദ്ദേഹം മുംബൈ 'ഡെക്കോറ'യുടെ സംഘഗാനം എന്ന പ്രസിദ്ധീകരണത്തിലെ ആദ്യകാല പത്രാധിപ സമിതിയിലെ അംഗമായിരുന്നു. ഇപ്പോള്‍ മുംബൈയിലെ പ്രമുഖ പ്രസിദ്ധീകരണമായ 'വൈറ്റ്‌ലൈന്‍ ജേര്‍ണ്ണ'ലിന്റെ അസ്സോസിയേറ്റ് എഡിറ്ററാണ്. മുംബൈ ഡോംബിവല്ലിയില്‍ താമസം.

 

ജയന്‍ വേദിയില്‍ അവതരിപ്പിക്കുന്ന കവിതകള്‍


എരിഞ്ഞടങ്ങല്‍

കുട്ടിത്തം നൊട്ടിനുണഞ്ഞ്, നക്കിത്തുടച്ച്
കാട്ടുപൊന്തയിലേക്കുവലിച്ചെറിഞ്ഞപ്പോള്‍
ഓര്‍ത്തിരിക്കില്ല ഒരു നാള്‍ ഉയിര്‍ത്തെഴുന്നേല്‍ക്കുമെന്ന്.
ജനിമൃതികളിലെ അഴിയാ പൊരുളുകള്‍ക്കിടയിലൂടെ
മണ്ണിന്റെ ഗര്‍ഭപാത്രപ്പുറ്റുപൊട്ടിച്ച്
വിണ്ണിന്റെ വെളിച്ചത്തിലേക്ക് തലനീട്ടുമ്പോള്‍
അനാഥത്വമേകിയ ആത്മബലമായിരുന്നു കൂട്ടിന്.
ധരയുടെ കണ്ണുനീര്‍ ദാഹജലമായി.
ഇളം തെന്നല്‍ തൊട്ടിലാട്ടി.
കൂമനും കുറുനരിയും താരാട്ടുപാടി.
നക്ഷത്രങ്ങള്‍ കണ്‍ചിമ്മാതെ കാവല്‍നിന്നു.
ഓരില ഈരില മൂവില.... ഞാന്‍ വളരുകയായിരുന്നു.

മാനം മുട്ടെ എനിക്കായല്ല നിങ്ങള്‍ക്കായി
മഴയിലും, വെയിലിലും ഞാന്‍ കുടയായി, തണലായി.
കിളികള്‍ക്കു ചേക്കേറാന്‍ ചില്ലയൊരുക്കി.
കുട്ടികള്‍ എന്റെ മേലേക്കിരച്ചു കയറി-
കുസൃതികാട്ടി, ഇക്കിളിപ്പെടുത്തി.
എന്റെ മടിത്തട്ടില്‍ കണ്ണന്‍ ചിരട്ടനിറയെ മണ്ണുനിറച്ച്
കഞ്ഞിയും കറിയും വെച്ച് അവര്‍ അച്ഛനുമമ്മയും കളിച്ചു.
എന്റെ കൈകളില്‍ ഊഞ്ഞാല്‍കെട്ടി ചില്ലാട്ടമാടി.
ഈര്‍ഷ്യയോടെ എന്നെ കല്ലെറിഞ്ഞപ്പോഴൊക്കെ
ഞാനവര്‍ക്കു മധുരഫലങ്ങള്‍ പകരം നല്‍കി.
ബാല്യവും കൗമാരവും യൗവ്വനവും പിന്നിട്ട്
വാര്‍ദ്ധക്യത്തിന്റെ ജരാനരകള്‍
പുറംതോടുകളെ പൊള്ളിച്ച-
ഒരുച്ചവെയിലിലായിരുന്നു അവര്‍ വന്നത്.
കൈനിറയെ ആയുധങ്ങളുമായ്.
എന്റെ കനിവിന്റെ തണലിലിരുന്ന് അവര്‍ അടക്കം പറഞ്ഞു.
കണക്കുകള്‍ കൂട്ടിക്കിഴിച്ചു.
ആരോഗ്യം അളന്നു കുറിച്ചു.
ആയുധങ്ങള്‍ക്ക് മൂര്‍ച്ച കൂട്ടി.
എന്റെ ചില്ലകള്‍ ഒന്നൊന്നായി വെട്ടിവീഴ്ത്തി.
ഒടുവില്‍ അടിവേരുകളിലേക്ക് അവരുടെ ആയുധങ്ങള്‍
ആഞ്ഞുപതിച്ചപ്പോഴാണ് അവസാന ശ്വാസത്തിന്റെ പിടച്ചില്‍
ബോധ്യമായത്.

സാരമില്ല..
എന്നില്‍ നിന്നും ഒരായിരം പേര്‍
ഉയിര്‍ക്കൊള്ളുമെന്നത് എനിക്കാശ്വാസമാകുന്നു.
ഇനി പോകാം..
എന്റെയും നിങ്ങളുടേയും അന്ത്യകര്‍മ്മങ്ങളിലേയ്ക്ക്.

 __________________________________________

അറിവും മുറിവും

അറിവു തന്നതമ്മ
മുറിവു തന്നതുമമ്മ.

അമ്മിഞ്ഞപ്പാലിലൂടറിവിന്റെ
ആദ്യക്ഷരങ്ങള്‍ പകര്‍ന്നമ്മ.
എരിയുന്ന നെഞ്ചിലേക്കമൃതിന്റെ പാലാഴി
പാട്ടായ് പകര്‍ന്നതുമമ്മ.

പുതിയ ലോകത്തിന്റെ പുത്തനുഷസിന്റെ
വാതായനങ്ങള്‍ തുറന്നതമ്മ.
അരികത്തു നിന്നൊരാമന്യനെ ചൂണ്ടി
നിന്റെ അച്ഛനെന്നോതിയതുമമ്മ.

അറിവു തന്നതമ്മ
മുറിവു തന്നതുമമ്മ.

തെരുവിന്റെ ഓരത്തെ
പൊരിമണലിലിരുന്നു ഞാന്‍
ആദ്യക്ഷരങ്ങള്‍ കുറിക്കെ
തെറിയുടെ തിരമാലകള്‍വന്നെന്റെ
വാക്കുകളൊക്കെയും മായ്ക്കവെ
മോടിയായ് വസ്ത്രം ധരിച്ച് സ്‌കൂള്‍ക്കുട്ടികള്‍
മോദം കലര്‍ന്നെന്നെ നോക്കി
കീറ ട്രൗസറിന്‍ കീശയില്‍ കൈയ്യിട്ടു
കാണാക്കിനാക്കള്‍ ഞാന്‍ കണ്ടു.
കാലം കനിഞ്ഞ കനിവിന്റെ കയ്പുനീര്‍
കണ്ഠനാളത്തില്‍ കുടുങ്ങി
കരയാന്‍ കണ്ണുനീരിറ്റുമില്ലാതെ ഞാന്‍
കദനക്കയത്തില്‍ പിടഞ്ഞു.

അരിവാങ്ങാന്‍ അങ്ങാടീല്‍
പോയൊരെന്നമ്മ
ആകെ തളര്‍ന്നു വന്നെത്തി
താതന്‍ അധോലോക ഗര്‍ത്തത്തില്‍ നിന്നും
ആടിക്കുഴഞ്ഞുവന്നെത്തി.
തെറിവിള്ളി, നിലവിളി കലമ്പുകൂട്ടുന്നു.
അമ്മതന്‍ ഗദ്ഗദം കനലായൊടുങ്ങുന്നു.
ഒരു 'വടാപ്പാവും' വരണ്ട മിഴികളും
വിശപ്പിന്റെ വീര്യം കെടുത്തുന്നു.

പട്ടിണി മാറുന്നു, പത്രം വിരിക്കുന്നു
പാതയോരത്തെ പതിവു കിടക്കയില്‍
പാട്ടുകള്‍ കേട്ടു മയങ്ങീ ഞാന്‍-തെറി
പാട്ടുകള്‍ കേട്ടുമയങ്ങീ ഞാന്‍.

പാതിമയക്കത്തില്‍ പിന്നെയും കേട്ടുഞാന്‍
പാതയോരത്തെ കലമ്പലുകള്‍.
അമ്മതന്‍ നിശ്വാസം വീണ്ടുമുയരുന്നു
നാണയത്തുട്ടിന്റെ നാദം കിലുങ്ങുന്നു.
അറിയാത്തൊരച്ഛന്റെ അരികത്തു നിന്നമ്മ
അടിവസ്ത്രം വീണ്ടുമുരിയുന്നു.
അതിരുകളില്ലാത്ത ആകാശ ചോട്ടില്‍
വീണ്ടുമൊരുണ്ണി പിറക്കുന്നു.
ഇക്കഥ ഇനിയും തുടര്‍ന്നേക്കാം
ഉണ്ണികള്‍ വീണ്ടും പിറന്നേക്കാം.

അറിവു തന്നതമ്മ.
മുറിവു തന്നതുമമ്മ.



_________________________________________________________________


സ്മരണ
മണ്ണിന്റെ മണമുള്ളയച്ചന്‍
മണ്ണായി മാറിയെന്റച്ഛന്‍
മഴയുടെ താളമുള്ളയച്ഛന്‍
മഴയായി പെയ്യുന്നിതച്ഛന്‍
അറിവാണുധനമെന്നച്ഛന്‍
ധനമെല്ലാം അറിവാക്കിയെന്നച്ഛന്‍
കരള്‍ നിറയെ കനിവുള്ളയച്ഛന്‍
കരള്‍ പോയി കനവറ്റൊരെന്നച്ഛന്‍
വഴികാട്ടി തന്നതെന്നച്ഛന്‍
വഴിയായി മാറിയതുമച്ഛന്‍
______________________________________________________________________

പിതൃതര്‍പ്പണം
തൂശനില പുറകിലേയ്ക്ക് കമഴ്ത്തി
ദര്‍ഭ മോതിരം ഊരിയെറിഞ്ഞ്
കുളിരിലേക്ക് മുങ്ങിയിറങ്ങുമ്പോള്‍
പുഴ കാതില്‍ മൊഴിഞ്ഞു.

മലമുകളിലെ ഉറവ വറ്റി-
യുടലുവറ്റിയൊരു നൂലിഴയാ-
യൊഴുകുമെനിക്കായിട്ടാണോ
നിന്‍ ജലതര്‍പ്പണം.

ബലിച്ചോറിന്‍ ഉരുളകൊത്തി
തിന്നൊരു കരിങ്കാക്ക പറഞ്ഞു.
പുഴുവിനും പുലിക്കുമൊരു
ചെറുപുല്‍ച്ചാടിക്കുമെനിക്കും
എണ്ണമറ്റൊരെന്‍ സഹജര്‍ക്കും
സ്മൃതിയിലേക്കുള്ള മൃതിയാത്രയ്ക്കാണോ
നിന്റെ ശ്രാദ്ധം.

നനവാര്‍ന്ന നിനവുകളില്‍
നീറ്റലായ് ആ ശബ്ദ ശകലങ്ങള്‍ പടരുമ്പോള്‍
വിങ്ങുമെന്‍ നെഞ്ചകം.
മണ്ണോടമര്‍ത്തി സാഷ്ടാംഗം നമിച്ച്
അച്ഛാ ക്ഷമിക്കുക.
മെലിഞ്ഞമരുന്നൊരു പുഴയ്ക്കും
ഓര്‍മ്മകളിലേക്കോടിമറയുന്ന
സഹജീവിവര്‍ഗ്ഗങ്ങള്‍ക്കും
പകുത്തുനല്‍കട്ടെയെന്‍
പിതൃതര്‍പ്പണം.

______________________________________________________________________

പ്രാര്‍ത്ഥന
പ്രാര്‍ത്ഥിക്കുവാന്‍ പലര്‍ക്കും
പലതുണ്ടു കാര്യങ്ങള്‍
പ്രാര്‍ത്ഥിക്കുവാന്‍ ചിലര്‍ക്ക്
ചിലതുണ്ട് കാരണങ്ങള്‍
എന്നിരുന്നാലും കത്തിയമരുമ്പോള്‍
ശേഷിപ്പതു മണമേതുമില്ലാത്ത
ഒരു കുമ്പിള്‍ ചാരം മാത്രം!


_____________________________________________________________________

വലതുവശത്തെ കാള

വണ്ടിക്കാരന്റെ കൈവാക്കിന്
വലതുവശത്ത് നില്‍ക്കുന്ന കാളയെപ്പോലെ
വിധിയുടെ വൈപരീത്യങ്ങളൊക്കെയും
കര്‍മ്മഫലങ്ങളായി
എന്നിലേയ്ക്ക് ചാട്ടവാറിലൂടെത്തുന്നു.

കുടഞ്ഞുകളയാന്‍ ശ്രമിക്കുമ്പോഴൊക്കെയും
മൂക്കുകയര്‍ കൂടുതല്‍ മുറുകുകയാണ്.
വണ്ടിയും ഭാരവും വലിക്കാം
വണ്ടിക്കാരന്റെ പേക്കൂത്തുകളൊക്കെയും സഹിക്കാം.
വലതുവശത്തു നിന്നിടതുവശത്തേക്കൊരു മാറ്റം.

അടിയുടെ ആവര്‍ത്തിയിലൊരു കുറവ്
അതുമാത്രമാണെന്റെ പ്രാര്‍ത്ഥന.

ശവപ്പറമ്പിലെ മന്തുകാലന്റെ
പുലമ്പല്‍ പോലെ
മഴയിലലിഞ്ഞ മണ്ണാങ്കട്ടപോലെ
കാറ്റത്തു പറന്നുപോയൊരു കരിയിലപോലെ
എന്റെ പ്രാര്‍ത്ഥനയും
അലിഞ്ഞുപറന്നുപോകാമെങ്കിലും
ഇടതുവശത്തേക്കൊരുമാറ്റം.
______________________________________________________________________

ഉല്‍പ്പത്തി
മഴയില്ലാ സംവത്സരങ്ങള്‍ക്കറുതിയായി
ഒരു നാള്‍, മഴകോരിച്ചൊരിഞ്ഞപ്പോള്‍
വര്‍ഷബിന്ദുക്കളോടാരോ ചോദിച്ചു.
നിങ്ങള്‍ എവിടെ നിന്നാണുവരുന്നത്?

കര്‍മ്മത്തിന്റെ ധന്യതയോര്‍ത്ത്
അവര്‍ പറഞ്ഞു 'സ്വര്‍ഗ്ഗത്തീന്ന്'

മണ്ണിന്റെ അടിപ്പാളികളില്‍നിന്ന്
കിതച്ചെത്തിയ മണ്ണിരയോട് ആരോ ചോദിച്ചു
'നീ എവിടെ നിന്നാണ്?'
അങ്ങനെ സ്വര്‍ഗ്ഗം മുകളിലും
നരകം താഴെയുമെന്ന
നിത്യ സത്യം നിലവില്‍ വന്നു.
_______________________________________________________________________

പ്രണയം
ഏറ്റഴും വലിയ അദൈ്വതം പ്രണയമാണ്
എല്ലാം നീയാണ് നീ ഞാനും.
ഏറ്റവും വലിയ പ്രാര്‍ത്ഥന പ്രണയമാണ്
ഒരു നിറചിരിക്കായ് ഒരായിരം അര്‍ച്ചനകള്‍
ഏറ്റവും വലിയ വൈരാഗ്യം പ്രണയമാണ്.
വിയര്‍പ്പിന്റെ ദുര്‍ഗന്ധം പോലും
മധുരതരമായ അനുഭൂതി.
ഏറ്റവും വലിയ ത്യാഗം പ്രണയമാണ്
അഹത്തിന്റെ അവസാന അണുവും
നിന്റെ കാല്‍ക്കീഴില്‍.
ഏറ്റവും വലിയ ധ്യാനം പ്രണയമാണ്
കാലദേശങ്ങള്‍ക്കും അവസ്ഥകള്‍ക്കും
അതീതമായ നിര്‍വൃതി, നിര്‍വ്വാണം.
ഏറ്റവും വലിയ അറിവ് പ്രണയമാണ്
രാധ കൃഷ്ണനിലലിഞ്ഞപോലെ.
________________________________________________________________________

ഡൈവോഴ്‌സ്
അച്ഛന്റെയും അമ്മയുടേയും
അവരുടെ നടുക്ക് ഇളം ചൂടില്‍ കിടന്ന്
കണ്ട സ്വപ്നങ്ങള്‍ക്ക്
എന്തു തണുപ്പായിരുന്നു.

ഇന്നിപ്പോള്‍
ആറുമാസം വീതം
അവര്‍ക്കായി പകുത്തു നല്‍കി.

അവരുടെ തണുത്തുറഞ്ഞ
മുറികളില്‍ കിടുന്നു കാണുന്ന സ്വപ്നങ്ങള്‍ക്ക്
പൊള്ളുന്ന ചൂടാണ്.

Followers