മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം       മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം

Monday, December 7, 2009

സാഹിത്യവേദിയുടെ കവിതാചര്‍ച്ച - ഒരു റിപ്പോര്‍ട്ട്‌

|0 comments

പാരമ്പര്യത്തിന്‍റെ നേര്‍നൂലു പൊട്ടാതെ എഴുതപ്പെട്ട ശ്രീ ഹരിലാലിന്‍റെ കവിതകളെ ആസ്വദിച്ചും ആഴത്തില്‍ പഠിച്ചും സാഹിത്യ വേദി, മുബൈയുടെ പ്രതിമാസ സാഹിത്യ ചര്‍ച്ചയുടെ ഒരു സായാഹ്നം കൂടി ധന്യമായി.

കഥാകാരി മാനസിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഹരിലാല്‍ സ്വന്തം കവിതകള്‍ അവതരിപ്പിച്ചു. തുടര്‍ന്ന്‌ കവിയും ഇടതു പക്ഷ ചിന്തകനുമായ ശ്രീ ഇ. ഐ. എസ്‌. തിലകന്‍ ചര്‍ച്ച ഉദ്ഘാടനം ചെയ്തു. "അന്‍പതുവര്‍ഷത്തെ പഴക്കമുള്ള കാവ്യ സങ്കേതങ്ങള്‍ ഉപയോഗിച്ച്‌ എഴുതപ്പെട്ടതെങ്കിലും ഹരിലാലിന്‍റെ കവിതകള്‍ ഒരിടത്തും ഒരു വൃത്തഭംഗം പോലുമില്ലാതെ മനോഹരമായി എഴുതപ്പെട്ടിരിക്കുന്നു" എന്ന്‌ ശ്രീ തിലകന്‍ അദ്ദേഹത്തിന്‍റെ ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. "ആത്മജ്ഞാനം സിദ്ധിച്ചവനാണ്‌ കവി. ഒരു കവിയാവുന്നതിനു മുന്‍പ്‌ ഒരാള്‍ ഒരു ഋഷിയാവേണ്ടതുണ്ട്‌. വൈയ്യക്തികതയില്‍ മത്രം ഒതുങ്ങി നില്‍ക്കുന്ന ഹരിലാലിന്‍റെ കവിതകള്‍ സ്വന്തം വൈയ്യക്തികതകളെ സാമൂഹ്യവല്‍ക്കരിക്കുന്ന ഒരു സിദ്ധിപ്രകടിപ്പിക്കുന്നില്ല" എന്ന്‌ അദ്ദേഹം അഭിപ്രായപ്പെട്ടു. ഒരു കവി ജീവിതത്തിന്‍റെ തീച്ചൂളയില്‍ നടക്കേണ്ടവനാണ്‌. ഇന്ന്‌ ഒരു പ്ളോട്ട്‌ കിട്ടിയാല്‍ അതിനെ കവിതയാക്കി വളച്ചു വയ്ക്കുന്നവരാണ്‌ പലരും. പ്രമേയത്തില്‍ ജീവിതത്തെ സന്നിവേശിപ്പിക്കാനാവണം അപ്പോളാണ്‌ ഒരു സൃഷ്ടി മഹത്തരം ആകുന്നത്‌. പ്രകടമായ ബിംബങ്ങള്‍ ആരും ഇന്ന്‌ പുതുകവിതകളില്‍ ഉപയോഗിക്കുന്നില്ല. സമര്‍ത്ഥമായ ചില ധ്വനിപ്പിക്കലിലൂടെ പുതുകവികള്‍ പുതിയ പരീക്ഷണങ്ങളില്‍ വ്യാപരിക്കുന്നു. കെ. ജി ശങ്കരപ്പിള്ളയുടെ പിക്കാസോയുടെ "ഗോര്‍ണ്ണിക്ക" എന്ന പാതി വരക്കപ്പെട്ട ഒരു മൃഗത്തിന്‍റെ ചിത്രത്തെ അധികരിച്ച്‌ എഴുതിയ കവിതയില്‍ സമകാലിക ജീവിതത്തിലെ പലതിനോടും കെ.ജി.എസ്സ്‌. താരതമ്യപ്പെടുത്തിക്കൊണ്ട്‌ സംവദിക്കുന്നു. സ്റ്റോക്ക്‌ മാര്‍ക്കറ്റിലെ കാളയായും സങ്കല്‍പിക്കാവുന്ന കലാതിവര്‍ത്തിയായി ഒരു ബിംബത്തിന്‍റെ "പാതി" പുതുലോകത്തിലും നിലനില്‍ക്കുന്നു. പുതുകവിതകളില്‍ വര്‍ണ്ണിക്കലും പരത്തിപ്പറയുന്ന‌ ബിംബങ്ങളും കാണാനാവില്ല. അദ്ദേഹം പറഞ്ഞു നിര്‍ത്തി.

തുടര്‍ന്ന്‌ ശ്രി സി. പി. കൃഷ്ണകുമാര്‍ സംസാരിച്ചു. "എന്തിനേയും ഏതിനേയും ആവശ്യത്തിലധികം വര്‍ണ്ണിക്കുന്ന പഴയകാല സാഹിത്യ രീതികളില്‍ നിന്ന്‌ പുതിയ എഴുത്തുകാര്‍ വ്യത്യസ്ഥരാണ്‌. അവര്‍ ബിംബങ്ങള്‍ അധികം ഉപയോഗിക്കാതെതന്നെ കാര്യങ്ങളെ ഭംഗിയായി അവതരിപ്പിക്കാന്‍ ശ്രമിക്കുന്നു. ചുള്ളിക്കാടിനെ കുറിച്ച്‌ ശ്രീ. ടി. പി. രാജിവന്‍ എഴുതിയ കവിതയെ ഉദ്ധരിച്ചുകൊണ്ട്‌ അദ്ദേഹം സംസാരിച്ചു..

"സ്വന്തം ജീവിതത്തെ മറ്റുള്ളവരുടെ അനുഭവമാക്കി മാറ്റാന്‍ കഴിയുന്നതാണ്‌ ഒരു നല്ല സാഹിത്യ കൃതി. ഹരിലാലിന്‍റെ കൃതികള്‍ ഒരു പുതിയ ചിന്ത അവതരിപ്പിക്കുന്നതായി കാണുന്നില്ല. വാക്കുകളുടെ ഔചിത്യവും, അനൌചിത്യവും തിരിച്ചറിഞ്ഞുകൊണ്ട്‌ എങ്ങിനെ ഒരു കൊളാഷ്‌ ഉണ്ടാക്കപ്പെടുന്നു എന്നത്‌ പ്രധാനമാണ്‌. അതിന്‌ കവിതയുടെ "ഈസ്തെറ്റിക്സ്‌" നെ കുറിച്ച്‌ നല്ല ധാരണ വേണം" കഥാകാരി മാനസി തന്‍റേ അദ്ധ്യക്ഷ പ്രസംഗത്തില്‍ പറഞ്ഞു.

തുടര്‍ന്ന്‌ സംവിധാനന്ദന്‍, കെ രാജന്‍, അഡ്വ. രാജ്‌കുമാര്‍, ഡോ. വേണുഗോപാല്‍, ജി. ആര്‍. കവിയൂറ്‍, കെ. പുഷ്പാംഗദന്‍, ഇ. രവീന്ദ്രനാദ്‌, ഗോപിനാദന്‍ തട്ടേക്കാട്‌, ദേവന്‍ തറപ്പില്‍, രാജശേഖരന്‍ നായര്‍, ജയന്‍ തനിമ, രാജന്‍ തെക്കുമ്മല, മനോജ്‌ മേനോന്‍, സജീവന്‍ ഇടശ്ശേരി, സന്തോഷ്‌ പല്ലശ്ശന, ജോസഫ്‌ സെബാസ്റ്റ്യന്‍, അശോകന്‍ നാട്ടിക, കണ്ണന്‍ തട്ടയില്‍, ബല്‍രാജ്‌ കൊല്ലാറ, ചേപ്പാട്‌ സോമനാദന്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തുകൊണ്ട്‌ സംസാരിച്ചു.

സാഹിത്യവേദി ബ്ളോഗ്ഗില്‍ നടന്ന ചര്‍ച്ചയിലെ അഭിപ്രായങ്ങള്‍ പിന്നീട്‌ വേദിയില്‍ വായിക്കപ്പെട്ടു. തുടര്‍ന്ന്‌ ചര്‍ച്ചയില്‍ ഉന്നയിക്കപ്പെട്ട ചോദ്യങ്ങള്‍ക്കും സംശയങ്ങള്‍ക്കും ഹരിലാല്‍ മറുപടി പറഞ്ഞു. ശിശിരകാലത്തിനെ തണുപ്പു നിറഞ്ഞ ഒരു സായാഹ്നം മുബൈയിലെ അക്ഷരസ്നേഹികള്‍ കവിതയും സംവാദങ്ങളുമായി ധന്യമാക്കി. ഇത്തവണ സാഹിത്യവേദിയുടെ ചര്‍ച്ച ബ്ളോഗ്ഗിലും സജീവമായി നടന്നു. ഹരിലാലിന്‍റെ മറുപടിയില്‍ ബ്ളോഗ്ഗില്‍ കമെന്‍റുകളിലൂടെ പ്രോത്സാഹനങ്ങളും വിമര്‍ശ്ശനങ്ങളും നല്‍കിയ ജിഗിഷ്‌, പ്രൊമിത്യൂസ്‌, നജിം, ആനന്ദവല്ലി ചന്ദ്രന്‍, ആനന്ദന്‍, പ്രിയ ഉണ്ണികൃഷ്ണന്‍, ജ്വാല, ടി. കെ. ഉണ്ണി, നജിം, ജേക്കബ്‌, മുഹമ്മദ്‌ സഹീര്‍ തുടങ്ങിയവര്‍ക്ക്‌ പ്രത്യേക നന്ദി പ്രകാശിപ്പിച്ചു. വിമര്‍ശനങ്ങളേയും നിര്‍ദ്ദേശങ്ങളേയും വളരെ സഹിഷ്‌ണുതയോടെയാണ്‌ ഹരിലാല്‍ സ്വീകരിച്ചത്‌. ഹിന്ദിയിലും മറാത്തിയിലും കവിത എഴുതിത്തുടങ്ങിയ ഹരിലാല്‍ മലയാളത്തില്‍ വളരെ കുറച്ചു കവിതകള്‍ മാത്രമെ എഴുതിയിട്ടുള്ളു. വേദിയില്‍ പങ്കെടുത്തവരും ബ്ളോഗ്ഗിലെ വായനക്കാരും നല്‍കിയ പ്രോത്സാഹനങ്ങള്‍ തുടര്‍ന്നും മലയാളത്തില്‍ എഴുതാന്‍ തന്നെ പ്രേരിപ്പിക്കുന്നു എന്ന്‌ അദ്ദേഹം പറഞ്ഞു.

സാഹിത്യവേദിയിലും മുംബൈസാഹിത്യ സാംസ്കാരിക ലോകത്താകമാനവും‌ നിറഞ്ഞ സാന്നിധ്യമായിരിന്ന ശ്രീ സി. വി. ശശീന്ദ്രന്‍റെ നിര്യാണത്തില്‍ വേദി അനുശോചനം രേഖപ്പെടുത്തി. പുതുവര്‍ഷത്തില്‍ ജനുവരി ആദ്യ ഞായറാഴ്ച്ച യുവകവി ശ്രീ. സിബിച്ചന്‍ നെടുമുടിയുടെ കവിതകള്‍ ചര്‍ച്ചചെയ്യാനായി ഒത്തുകൂടാം എന്ന ധാരണയോടെ വേദി പിരിഞ്ഞു. കണ്‍വീനര്‍ ശ്രീ ചേപ്പാട്‌ സോമനാദന്‍ ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ക്കും സാഹിത്യവേദിയുടെ ബ്ളോഗ്ഗു വായനക്കാര്‍ക്കും നന്ദി രേഖപ്പെടുത്തി.

സാഹിത്യവേദിക്കു വേണ്ടി സന്തോഷ്‌ പല്ലശ്ശന

Monday, November 30, 2009

ഹരിലാലിന്‍റെ കവിതകള്‍

|19 comments

സാഹിത്യവേദി ഡിസംബര്‍ മാസ ചര്‍ച്ച

തിയതി: ഡിസംബര്‍ 6, 2009

സ്ഥലം: മുംബൈ കേരളിയ സമാജം ഓഫീസ്‌, മാട്ടുംഗ

സമയം: വൈകുന്നേരം ആറുമണി.



(സാഹിത്യ വേദിയുടെ ഡിസംബര്‍ മാസ ചര്‍ച്ചയില്‍ മുംബയിലെ യുവകവി ശ്രീ എസ്.ഹരിലാല്‍‌ അവതരിപ്പിക്കാന പോകുന്ന കവിതകളില്‍ ചിലതാണ്‌ താഴെ. പ്രിയപ്പെട്ട അക്ഷരസ്നേഹികളും സാഹിത്യവേദി പ്രവര്‍ത്തകരും കവിതകള്‍ സശ്രദ്ധം വായിച്ച്‌ സ്വന്തം അഭിപ്രായങ്ങളും വിമര്‍ശനങ്ങളും വേദിയില്‍ വന്ന്‌ അവതരിപ്പിക്കണം എന്നപേക്ഷിക്കുന്നു. ഐ. ടി. മേഖലയില്‍ സ്വന്തമായി ഒരു സ്ഥാപനം നടത്തിവരുന്ന ശ്രീ ഹരിലാല്‍ മുംബൈയിലെ അറിയപ്പെടുന്ന കവികളില്‍ ഒരാളാണ്‌. )





കട്ടുറുമ്പ് - എസ്.ഹരിലാല്‍‌



കട്ടുറുമ്പാണെന്നു നിങ്ങള്‍‌വിളിക്കുന്ന
കാട്ടുറുമ്പാണുഞാന്‍‌, കള്ളനല്ല.
പട്ടുടുപ്പില്ല, പൊട്ടില്ല, ചെരിപ്പില്ല-
യൊട്ടിമെലിഞ്ഞയെന്‍ മേനിതന്നില്‍‌‌

ചട്ടങ്ങളില്ല,യറിവില്ല ശാസ്ത്രങ്ങ-
ളൊട്ടുമേ കേട്ടതായോര്‍മ്മയില്ല,
പട്ടടയോളമെന്‍‌ കര്‍‌മ്മങ്ങളൊക്കെയും
ചിട്ടയായ് ചെയ്യണമെന്നറിയാം.

പട്ടും‌പടാതെയുമെത്രെയോ ജീവികള്‍‌
തൊട്ടടത്തുണ്ടെന്റെ കൂട്ടിനായി,
കട്ടെടുത്തെന്തിനും വമ്പുകാട്ടാനുള്ളാ-
ക്കൊട്ടും കുരവയും കൂട്ടിനില്ല.

പൊട്ടിയകണ്ണട കെട്ടിയുറപ്പിച്ചു
തട്ടിവീഴാതെ നടക്കുന്നു ഞാന്‍‌,
കിട്ടുന്ന വസ്തുക്കളൊക്കെ ചുമക്കുന്നു,


കഷ്ടപ്പെടുന്നു വിശപ്പടക്കാന്‍‌.

കാലത്തെഴുന്നേറ്റു ഭാര്യയൊരുക്കുന്ന
പ്രാതല്‍‌ കഴിച്ചു പുറത്തിറങ്ങും,
അന്തിവരേയ്ക്കും ഞാന്‍‌ നെട്ടോട്ടമോടുന്നു,
പിഞ്ചുകുഞ്ഞുങ്ങളേ, കേള്‍‌ക്ക നിങ്ങള്‍‌.

അന്തിയ്ക്കു ചന്തയില്‍‌ ചേലൊത്ത കൊട്ടയില്‍‌
ചന്തമെഴും പലഹാരമേന്തി,
ആണ്ടിത്തെരുവിലെ പണ്ടാരമമ്മൂമ്മ
പാണ്ടിപ്പൊന്‍‌ചേല‌യുടുത്തണയും;
കൈയില്‍‌ പുരളുന്ന പഞ്ചാരത്തൂളുകള്‍‌
താഴെ കുടഞ്ഞിടാറുണ്ടമ്മൂമ്മ,
ഞങ്ങളവയെടുത്തെന്നും ചുമന്നുകൊ-
ണ്ടെല്ലാവിധത്തിലും കൂട്ടിവയ്ക്കും.

ഇന്നലെ മാനമിരുണ്ടപ്പോള്‍‌ പേടിയാ-
ലെന്റെകിടാങ്ങള്‍‌ കരഞ്ഞുപോയീ,
ഇങ്ങനെയോതുന്നുവന്യോന്യമായവര്‍‌
എന്നെക്കുറിച്ചേറുമാധിയാലെ,
"വര്‍ഷവും വന്നെത്തി വര്‍ഷിക്കാന്‍‌ പേമാരി
വര്‍ദ്ധിക്കും വെള്ളം പുഴയിലെല്ലാം;
കുപ്പ നിറഞ്ഞു കലങ്ങിയൊഴുകുന്ന
കൊച്ചുനദികള്‍‌ നിറയെയുണ്ടാം
ഗര്‍ജ്ജിക്കും മേഘങ്ങള്‍‌ വീശുന്ന മിന്നല്‍‌വാള്‍‌
സ്പര്‍ശിച്ചെരിയും പലമരങ്ങള്‍‌;
എങ്ങുംനിറഞ്ഞൊഴുകുന്നൊരീ വെള്ളത്തി-
ലെങ്ങനെയച്ഛന്‍‌ പുറത്തിറങ്ങും?
പഞ്ഞമഴക്കാലം, പട്ടിണിപ്പാവങ്ങ-‌
ളെങ്ങനെ ഞങ്ങള്‍‌ വിശപ്പടക്കും?"

കേട്ടെന്റെ കെട്ടിയോള്‍‌ കുട്ടികള്‍‌ ചൊല്ലുന്ന-
തേറെ ക്ഷമയോടെ നിന്നടുക്കല്‍‌
മാറോടണച്ചു പറഞ്ഞവളീവിധം
കേള്‍ക്കുക മക്കളേ നിങ്ങളിപ്പോള്‍‌

"തെല്ലും ഭയം വേണ്ടാ, ഉണ്ടു നമുക്കെല്ലാം
പല്ലുമുറിയെ കഴിച്ചീടുവാന്‍‌,
എല്ലുമുറിയെയെന്‍‌ നാഥന്‍‌ പണിപ്പെട്ടു ,
തെല്ലുമറിയായ്‌വാന്‍‌ നമ്മളല്ലല്‍‌."

____________________________________



വളപ്പൊട്ടുകള്‍ - എസ്.ഹരിലാല്‍‌



സ്വന്തം ജനത്തിന്നിടയിലനാഥനായ്,
സ്വന്തമാത്മാവിനു പോലുമൊരന്യനായ്,
സ്വപ്നങ്ങളെന്തിനോ‌ തേങ്ങുന്നു, ‌കാതോര്‍ത്തു
സ്വല്പമീ വീഥിയില്‍‌ നില്പൂഞാനേകനായ്.

കണ്ണുകളില്‍‌ തളംകെട്ടിയ കണ്ണുനീര്‍-‌
ക്കണ്ണട ചാര്‍ത്തി തരിച്ചു നില്‍‌ക്കുന്നു ഞാന്‍;
ഓരോ നഖക്ഷതമേല്‍പ്പിച്ചകന്ന,യെ-
ന്നോര്‍മ്മപ്പുതപ്പു പുതച്ചു നില്‍ക്കുന്നു ഞാന്‍.

ആരോ പറഞ്ഞിവനന്ധനാം യാചകന്‍,
ആരെയോ തേടുന്ന മൂകനാം‌ യാത്രികന്‍‌;
ഇല്ലാ ബധിരനായ്ത്തീരാനിട, ശബ്ദ-
മെല്ലാം ശരിക്കറിഞ്ഞീടുവോനാകയാല്‍‌.

കണ്ണുനീര്‍‌ മൂടിയ കണ്ണാലെയന്ധത,
ഓര്‍മ്മ,യുറഞ്ഞടിഞ്ഞേകിയീ മൂകത,
എല്ലാം ശരിയ്ക്കു കേള്‍‌ക്കാമെന്നതാണെന്റെ
പൊള്ളും ചെവിയെപ്പൊതിഞ്ഞ ബധിരത!

അമ്മിഞ്ഞപാലിന്‍‌ നറുമണം പേറുമെ-
ന്നമ്മതന്‍‌ മാറിലുറങ്ങുന്ന ബാലനായ്,
കോരിയെടുത്തു പുണരുന്നയച്ഛന്റെ-
യോമനപൈതലാ,യോര്‍മ്മയില്‍‌ നില്‍പ്പു ഞാന്‍‌.

ബാല്യസഖിയുടെ നിര്‍മല സ്നേഹത്തി-
നോര്‍‌മ്മ മനസ്സിന്റെയുള്ളില്‍‌ തുടിക്കവെ,
ആരോ വിളിച്ചപോല്‍‌ തോന്നി തിരഞ്ഞു ഞാ-
നാരുമി,ല്ലാകെയിരുണ്ടൊരിപ്പാതയില്‍.

എന്തിനെക്കണ്ണു തിരയുന്നവിരതം,
എന്തു കേള്‍ക്കാനായ്കൊതിക്കുന്നു കാതുകള്‍,
എന്റെ ഹൃദയത്തുടിപ്പുകളെന്തിനാ-
യെന്നെയുണര്‍ത്തുന്നുറങ്ങാന്‍‌ ശ്രമിയ്ക്കവെ‌‍‌?

സ്വല്പമയവിറക്കട്ടെ ഞാനോര്‍മ്മ,യെന്‍‌
സ്വപ്നസൗധങ്ങള്‍‌ തകര്‍ന്ന വഴികളില്‍;‌
നില്‍ക്കട്ടെയല്പമെന്‍‌ മാറുപിളര്‍ന്നിറ്റ-
രക്തകണങ്ങള്‍‌ പുരണ്ട മുള്‍പ്പാതയില്‍.

ആട്ടിയോടിച്ചതു മറ്റാരുമല്ലെന്റെ-
യാകാത്ത പാവം പറവക്കുരുന്നിനെ;
ആത്മസുഹൃത്തുക്കളാണവര്‍‌ ഞാനെന്റെ-
യാത്മാവിനുള്ളില്‍‌ പ്രതിഷ്ഠിച്ചിരിത്തിയോര്‍‌.

തൊട്ടടുത്തായി വിതുമ്പുന്നതാരെന്നു-
തൊട്ടറിയാന്‍ ഞാനിരുളില്‍ പരതവെ;


പൊട്ടിച്ചെറിഞ്ഞയാ കുപ്പി വളപ്പൊട്ടു
പെട്ടു മുറിഞ്ഞെന്റെ കൗമാര ചിന്തകള്‍.‌

പൊട്ടിത്തകരാന്‍‌തുടിക്കുന്ന കണ്ണുനീര്‍-‌
പ്പൊട്ടുകളേന്തി വിതുമ്പുന്നചുണ്ടിനെ
പല്ലാലമര്‍ത്തിയടക്കിയെന്‍സ്വപ്നങ്ങ-
ളെല്ലാം ബലിനല്‍കി നില്പു നിശബ്ദനായ്.

ഒന്നുമാശിക്കാതെ സ്നേഹച്ചവരില്‍നി-
ന്നെന്നും തിരസ്കാരമേറ്റവനെങ്കിലും,
കാലത്തിനഗ്നിയില്‍‌ ഹോമിച്ചു സര്‍വ്വവും,
കാണുന്നു ഞാനിന്നീ ലോകം കുടും‌ബമായ്.

____________________________________



മോക്ഷം - എസ്.ഹരിലാല്‍‌



ആസ്തികനായ ഞാന്‍‌ സ്ത്രൈണസൌന്ദര്യത്താ-
ലാത്മബലമറ്റു നാസ്തികനാകയോ?
നിശ്ചലയായയെന്‍ വിഗ്രഹദേവിയോ
നിശ്ചിന്തയായ നിന്‍‌ ശാലീന ഭംഗിയോ
ഏതിനെ പൂജിക്കണമെന്നറിയാതെ
എന്നോ പൊളിഞ്ഞിരുട്ടേറുമിക്കോവിലി-
ലെണ്ണയില്ലാതെ കരിന്തിരി കത്തുന്നൊ-
രേകാന്ത ദീപം‌പോല്‍‌ കെട്ടടങ്ങുന്നു ഞാന്‍‌.

നിത്യഷഡകര്‍മ്മശ്രദ്ധ കുറഞ്ഞതും,


ന്യാസജപങ്ങളിടറിയൊഴിഞ്ഞതും
ദര്‍ഭക്കുളത്തില്‍‌ ജപിക്കേണ്ട ഗായത്രി
നിന്‍‌ നാമജല്‍പനരൂപത്തിലായതും
പൂര്‍വ്വകര്‍മ്മങ്ങളെ പശ്ചാത്കര്‍മങ്ങളായ്
പൂജാവിധികളിന്‍‌ഭേദം അവജ്ഞയായ്
മോഹിനിയായി നീ യോഗീഹൃദയത്തില്‍‌‌
തീരാത്ത വാഞ്ഛയുണര്‍ത്താന്‍‌ സമര്‍‌ത്ഥയോ?

ദൂരെ എവിടെയോയുള്ള നിന്‍‌മാസ്മര-
വാസനാമോഹിതമന്ദപവനനായ്,
നിഴലെന്നപോല്‍‌ നിന്‍‌ പാദരേണുക്കളെ-
പുണരാന്‍‌ കൊതിച്ചക്ഷമനായിരിപ്പൂ

ഋഷിശ്ഛന്ദദേവതാന്യാസം മറന്നു,
ശതധാരമന്ത്രജപവും മുടങ്ങി
നിര്‍മാല്യകലശം ചമതയ്ക്കുമീതെ
നീര്‍‌സ്പര്‍‌ശരഹിതമായെന്നേ കിടപ്പൂ

ക്ഷാത്രേയതേജോമയം നിന്റെ നേത്രങ്ങള്‍
മാത്രം സ്മരിച്ചു തനിച്ചിരിക്കുന്നു ഞാന്‍‌
കാവ്യാന്തരീക്ഷംജ്വലിപ്പിക്കുമുജ്ജ്വല
കാന്തയായ് മന്ത്രധ്വനിയില്‍‌ പ്രണവമായ്
ബീജാക്ഷരങ്ങളില്‍‌ ക്ലീംകാര നാദമായ്
ശീതള ചന്ദനസ്പര്‍‌ശാനുഭൂതിയായ്
സ്വാഹയായഗ്നിയില്‍‌ ത്രൈലോക്യ സമ്മോഹ
സൌരഭ്യ ഗന്ധമായ് ധൂപച്ചുരുളയായ്

നാസരന്ധ്രങ്ങളില്‍‌ ഹൃദ്യസുഗന്ധമായ്
ഗൂഢമന്ത്രാങ്കിത മാന്ത്രികഗ്രന്ഥമായ്
കര്‍‌പ്പൂരദീപത്തിലേറും പ്രകാശമായ്
വീരാളിപ്പട്ടിന്റെ ചെഞ്ചോരചന്തമായ്
വശ്യമനോഹര നെയ്ത്തിരിനാളമായ്
വൈഡൂര്യ മാണിക്ക സമ്മിശ്ര വര്‍ണ്ണമായ്
നീയെന്നിലിന്നു നിറയവേ കൈവല്യ-
മാര്‍‌ഗ്ഗം തിരയുന്ന ശാക്തേയനായി ഞാന്‍‌

ഈശാനകോണിലെ ദീപം നൈരിത്രമായ്
സങ്കല്പപൂജ നിന്‍‌‌സങ്കല്പസ്വപ്നമായ്
ധ്യാനവും മന്ത്രവും പൂജാവിധികളും
ശ്രീബലിതര്‍പ്പണം നിത്ത്യ നിവേദ്യവും
നീരാജനത്തിന്റെ രത്നപ്രഭാപൂര
മേകുന്ന ചിത്രവുമെത്രവിചിത്രമായ്
മാറുന്നു നിന്റെയാ മോഹനരൂപത്തി-
ലാളുന്നുവെത്ര ശമീഗര്‍ഭജല്പനം.

അംഗകരന്ന്യാസതന്ത്രവിധികളില്‍‌
‌ചഞ്ചലമാം മൃദുലാംഗുലി കണ്ടു ഞാന്‍‌
ഷോഡശദശ,മപ്പത്മപാദങ്ങള്‍‌ക്കു
ഭൂപുരംതീര്‍ക്കുന്ന പാദസരങ്ങളില്‍‌
മിശ്രത്രിപുടാദി താളസ്സമ്മിശ്രനായ്
മായാമാളവഗൌളയായൊഴുകി ഞാന്‍‌.

വിപ്രത്ത്വമെന്നില്‍‌ തളച്ചവികാരങ്ങള്‍‌
വിപ്ലവരൂപമായ് ക്ഷത്രിയ ഭാവമായ്,
മാസ്മരദീപപ്രഭാവലയത്തിലാ-
യാത്മാഹുതിചെയ്യും മൂഢശലഭമായ് ,
ഭൂസുരനെന്നയെന്‍‌ ഭാവം ത്യജിച്ചെന്റെ
യജ്ഞോപവീത വിലക്കു ലംഘിച്ചിതാ
സോപാനസംഗീതനാദമായ് സ്നേഹാര്‍ദ്ര-


ഭാവമായ് നിന്നിലലിഞ്ഞുചേര്‍ന്നീടുവാന്‍‌
ഭാസുര സ്വപ്നങ്ങളെല്ലാം ചമതപോ-
ലാഹുതി ചെയ്തുഭയാര്‍‌ത്ഥിയായ് നില്പൂ ഞാന്‍‌.





____________________________________

അമ്മപോയാലുമിളയമ്മ വാഴുക - എസ്.ഹരിലാല്‍‌
(മറാഠി പഴഞ്ചൊല്ല്)



ഇളയമ്മമാറില്‍‌ നുകരും സ്നേഹ-
മമൃതാണെനിക്കു മറാഠി,
മലയാളവാത്സല്യസ്തന്യം‌ പോലെ
മധുര,മിതുമെത്ര ധന്യം!

ഒരു വൃക്ഷശാഖയിലൊപ്പം പൂത്ത
മലരുകളാണിവര്‍‌ രണ്ടും,
ചാണകത്തറകളുയര്‍ത്തും മല-
നാടിന്റെ മണമാണിവള്‍ക്കും

നദികള്‍തന്‍‌ പച്ചക്കുളിര്‍മ,യമ്മ
മടിയിലെ മാറാത്തയോര്‍മ്മ
അറിയുന്നു ഞാനതുപോലെ നിന്റെ
പുഴകള്‍‌ തരുന്ന കുളിര്‍മ

അറിയാതെ തെല്ലു വലഞ്ഞു നിന്റെ
മലയാളമല്ലാത്ത ഭാഷ
അറിയാതെയല്ലോ വളര്‍ന്നു ബാല്യ-
മതുപോലെയമ്മതന്‍‌ ഭാഷ

ഇളയമ്മജീവിച്ചിരിക്കി,ലമ്മ
അകലത്തിലല്ലെന്ന ചൊല്ല് *
അറിയുന്നു സത്യമാണെന്ന് നിന്റെ-
യതിരില്ലാ സ്നേഹത്തിലിന്ന്

തുടരെക്കളിക്കുവാനാശ നിന്റെ-
മടിയിലുറങ്ങുംവരേക്കും
നിറയെ നീ സ്നേഹിച്ചുവെന്നെ ഇപ്പോ-
ളിളയമ്മേ നീയുമെന്നമ്മ.



____________________________________

ത്യാഗം - എസ്.ഹരിലാല്‍‌



ചാറെഴും ഞാവല്‍‌പഴത്തുമ്പിലൂറിയ
ചേലെഴും നീര്‍‌ക്കണമോതി മന്ദം:-
"സൂര്യാ, നിനക്കറിയാമോ? അറിഞ്ഞു ഞാന്‍‌
സൂക്ഷ്മമീസത്യം, ഞാനൊന്നുമല്ല".

കാറ്റതുകേട്ടുപഠിച്ചു മനഃപാഠ-
മാക്കിയുരുവിട്ടു കാട്ടിലെങ്ങും
പക്ഷിമൃഗാദികള്‍‌ക്കൊപ്പം ചിരിയോടെ
പച്ചമരങ്ങളതേറ്റുപാടി.

ഏറുന്ന മോദമോടെല്ലാരുമൂഴിയില്‍‌
പാടുന്നുവൊന്നായാമോക്ഷഗാനം,
പാടെ,പഠിക്കെയാനന്ദാതിരേകത്താല്‍‌
പാടുന്നു വീണ്ടും, "ഞാനൊന്നുമല്ല".

ഉത്സാഹമേറുമീ സത്യമഹോത്സവം
ഉള്‍ത്താരിലെങ്ങും പ്രഭ നിറക്കെ,
നാദലയത്തിന്‍‌ പ്രപഞ്ചമീ സത്യത്തെ
നാളെയ്ക്കുവേണ്ടിയുമുച്ചരിച്ചു.

കണ്‍ചോരയില്ലാത്ത മര്‍ത്ത്യനതുകേള്‍ക്കെ
കണ്ണു തുറന്നു ചിരിച്ചുറക്കെ:-
"ഞാനെന്ന ഞാനല്ലാതാരുണ്ടീ ഭൂമിയില്‍‌"
ആവിധം പാടിരസിച്ചു പിന്നെ.

എന്നിലേക്കെല്ലാം ഞാന്‍‌ തന്നിഷ്ടംചെയ്യുമെ-
ന്നുള്ളില്‍നിനച്ചിട്ടഹന്തയാലെ,
പൊള്ളുന്ന കൈകളാല്‍‌ കൊന്നുമുടിച്ചവന്‍‌
കൊള്ളയാല്‍‌ ലോകം‌ പിടിച്ചടക്കി.

ഒന്നുമല്ലാത്തവരൊന്നുമുരിയാടാ-
തെല്ലാം ത്യജിച്ചു പൊറുത്തുനിന്നു.
എല്ലാംനിയന്താവിലര്‍പ്പിച്ചവര്‍പാടി
"ഒന്നുമല്ല ഞങ്ങ, ളൊന്നുമല്ല."

ഏറുന്ന മാനവസ്വാര്‍ത്ഥത നല്‍കുന്ന
വേദനയേറ്റ,വരോതി മെല്ലെ,
നമ്മിലൊരുവനാം‌ മര്‍ത്ത്യനിതെങ്ങനെ
കൊള്ളരുതാത്തവനായി മാറി?

ജ്ഞാനം സുഷുപ്തിയില്‍‌നിന്നുണര്‍ത്തെ സ്നേഹ-
മോതുന്നെന്നാത്മാവിലീവിധേന:-
'ത്യാഗം പരമാത്മദര്‍ശനം, പാരിതില്‍‌
പാരമ്യഭക്തിമറ്റൊന്നുമില്ല.'


Followers