മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം       മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം

Tuesday, November 30, 2010

വളരണം, ഒരു സമാന്തര മാധ്യമ സംസ്‌കാരം! - പ്രൊഫ. പി. കെ. മുരളീകൃഷ്ണന്‍

പ്രൊഫ. പി. കെ. മുരളീകൃഷ്ണന്‍
സാഹിത്യവേദിയുടെ പ്രതിമാസ ചര്‍ച്ചയില്‍ ഡിസംബര്‍മാസ ചര്‍ച്ചയ വായിക്കാനുള്ള പ്രബന്ധം വേദിയില്‍ വരുന്നവര്‍ക്കും ബ്ലോഗ്ഗുവായനക്കാര്‍ക്കുമായി ഇവിടെ കൊടുക്കുന്നു

ഒരു ജനാധിപത്യ രാഷ്ട്രത്തിന്റെ അംസസ്ഥലിയാണ് മാധ്യമം. അതുകൊണ്ടുതന്നെ ഒരു സ്വതന്ത്ര മാധ്യമ പ്രവര്‍ത്തനത്തിന്റെ പ്രധാനതയും വര്‍ദ്ധിക്കുന്നു. ഇരുപതാം നൂറ്റാണ്ടിന്റെ അവസാനഘട്ടത്തോടെ ലോക മാധ്യമരംഗത്ത് അഭൂതപൂര്‍വ്വമായ മാറ്റം സംഭവിച്ചു കഴിഞ്ഞു. ബോധിത പൗരന്മാരെന്ന നിലയില്‍ വിവേചന ശക്തിയോടെ മാധ്യമോപയോക്താക്കളെല്ലാം അതായത്, റേഡിയോ ശ്രോതാക്കള്‍, ടെലിവിഷന്‍ പ്രേക്ഷകര്‍, പത്രവായനക്കാര്‍, എല്ലാം തന്നെ ബൗദ്ധികമായും സൂക്ഷ്മമായും വസ്തുതകളെ നോക്കിക്കാണാന്‍ തുടങ്ങി. ഇന്ന് മാധ്യമ അപ്പത്തിന്റെ വലിയൊരു പങ്കും സമകാലിക സമൂഹം തന്നെ തിന്നു തീര്‍ക്കുന്നുവെന്നത് രാജ്യത്തിന്റെ ജനാധിപത്യ ക്രമങ്ങളെ വലിയൊരളവില്‍ ശക്തിപ്പെടുത്താനുതകുകയും ചെയ്യുന്നു. ഇത് ഒരു സ്വതന്ത്ര മാധ്യമ പ്രവര്‍ത്തനത്തിന്റെ ആവശ്യകത അരക്കിട്ടുറപ്പിക്കുമ്പോള്‍, മാധ്യമ പ്രവര്‍ത്തനം ദിനംപ്രതി വളരെ ഗൗരവമേറിയതായിക്കൊണ്ടിരിക്കുന്നു. സാങ്കേതികവും സാമ്പത്തികവും ഭൂമിശാസ്ത്രപരവും രാഷ്ട്രീയ- സാമൂഹിക-പുരോഗമനപരവുമായ ദ്രുതഗതി മാറ്റങ്ങളോട് മാധ്യമം എങ്ങനെ സമരസപ്പെട്ടുപോകുന്നുവെന്നതുതന്നെയാണ് ഇന്നത്തെ സമൂഹം നേരിടുന്ന വലിയ വെല്ലുവിളി. മാറ്റമെന്നത് കാലത്തിന്റെ പ്രധാന ഘടകമാകുമ്പോള്‍, നമുക്ക് ഒരു പുതിയ വ്യതിചലനത്തിന്റേയോ മൗനാവസ്ഥയുടേയോ സൂചന ഭാവിയുടെ കലണ്ടറില്‍ കാണാന്‍ കഴിയുന്നുമില്ല.

മാധ്യമങ്ങളും സാമൂഹ്യ പ്രതിബദ്ധതയും
നമ്മുടെ സമൂഹത്തെ രൂപപ്പെടുത്തുകയും സ്വാധീനിക്കുകയുമൊക്കെ ചെയ്യുന്ന വ്യത്യസ്ഥ മാധ്യമങ്ങളെക്കുറിച്ച് വിശകലനം ചെയ്യുമ്പോള്‍, മാധ്യമത്തിന്റെ സാമൂഹ്യ പ്രതിബദ്ധതയെക്കുറിച്ചാലോചിക്കാതെ വയ്യ. കാരണം, സാമൂഹ്യ പ്രതിബദ്ധതയുടെ അസ്തിവാരം ഏതുതരം മാധ്യമം ഏതുതരത്തിലുള്ള ജനതയെ അഥവാ സദസ്സിനെ അഭിമുഖീകരിക്കുന്നു എന്നുള്ളതിനെ ആശ്രയിച്ചിരിക്കുന്നുവെന്നതുതന്നെ. ചുറ്റുപാടുമുള്ള സംഭവ വികാസങ്ങളെക്കുറിച്ചറിയുവാനും ജീവിതം ക്രമീകരിക്കുവാനും അതിജീവനത്തിനും വിശ്വപൗരന് വാര്‍ത്തകള്‍ നല്‍കുകയെന്ന ഉത്തരവാദിത്വത്തിനപ്പുറം ''സത്യം പറയുക'' എന്ന വാക്കിന് കൂടുതല്‍ ശക്തിയേറുന്നു. എല്ലാ സത്യങ്ങളും പറയാന്‍ പാടില്ലെന്നും പറയുന്നത് സത്യമായിരിക്കണമെന്നുമാണ് ഇതിനര്‍ത്ഥമാക്കേണ്ടത്.

പ്രധാനമായും രണ്ടുതരത്തിലാണല്ലോ നമ്മള്‍ മാധ്യമങ്ങളെ വേര്‍തിരിച്ചിട്ടുള്ളത്. ഇതില്‍ അന്വേഷണാധിഷ്ടിത വാര്‍ത്താ ലേഖന (Investigative Reporting) മെന്നത് വൈയക്തികമായൊരു വ്യായാമമാണ്. പ്രധാന്യമര്‍ഹിക്കേണ്ടതും അവഗണിക്കപ്പെട്ടതുമായ സംഭവങ്ങളിലേക്ക് ജനശ്രദ്ധയെ ഏകോപിപ്പിച്ച് തിരിച്ചു വിടാനും സത്യം തുറന്നു പറയാനുമുള്ള ധൈവത്യമാണ് അന്വേഷണാധിഷ്ടിത വാര്‍ത്താ ലേഖനത്തിന്റെ അടിസ്ഥാനം. പുരോഗമന വാര്‍ത്താ ലേഖനം (Development Reporting) ജീവിത രീതി, കലാകായിക രംഗങ്ങള്‍, വ്യവസായം മുതലായ മേഖലയിലുള്ള പുരോഗതിയെ ജനങ്ങളെ നിരന്തരം അറിയിച്ചുകൊണ്ടിരിക്കുകയെന്നതും. ഈ രണ്ടുരീതികളിലും സ്വതന്ത്രവും സജീവവുമായ മാധ്യമ പ്രവര്‍ത്തനത്തിന്റെ അഭാവമുണ്ടെങ്കില്‍, അത് ജനതക്ക് കഷ്ടത വരുത്തുക മാത്രമല്ല, ജനങ്ങളെ വഴിതെറ്റിക്കുകകൂടി ചെയ്യുമെന്ന് വര്‍ത്തമാനകാല ചിത്രങ്ങള്‍ വ്യക്തമാക്കുന്നു.
നേരും നെറിയുമില്ലാതെ പക്ഷം പിടിക്കുന്ന വാര്‍ത്തകളും ചിത്രക്കാഴ്ചകളും ജനതയെ അപകടപ്പെടുത്തുക കൂടി ചെയ്യുന്നുണ്ട്. സി.എന്‍.എന്‍ പോലുള്ള വാര്‍ത്താ മാധ്യമങ്ങള്‍ ലോകാവസ്ഥ കാണാന്‍ നാം ആശ്രയിക്കുന്നുണ്ടെങ്കില്‍ പോലും, മൈക്രോ മുതല്‍ മാക്രോ വരെയുള്ള വിവിധതരം പ്രസിദ്ധീകരണങ്ങളും കാക്കത്തൊള്ളായിരം ദൃശ്യ-ശ്രാവ്യ മാധ്യമങ്ങളും പകര്‍ന്നു നല്‍കുന്നത് മറ്റെന്തൊക്കേയോ ആണെന്ന് നമ്മള്‍ മനസ്സിലാക്കേണ്ടതുണ്ട്. ഇവിടെയാണ്, മുകളില്‍ പ്രതിപാദിച്ച പോലെ, എല്ലാ സത്യങ്ങളും വിളിച്ചു പറയുന്നതിനേക്കാള്‍ പറയുന്നത് സത്യമാകുന്നുണ്ടോ എന്ന അന്വേഷണത്തിന്റ പ്രസക്തിയും.

ആഗോള മാധ്യമരംഗം

അന്തര്‍ദ്ദേശിയ തലത്തില്‍ രാഷ്ട്രീയത്തോടും സാമ്പത്തിക സ്ഥിതിയോടും സമൂഹത്തിനോടുമൊക്കെയുള്ള പൊതുജനാഭിപ്രായത്തെ ശക്തമായി ബാധിക്കാനും സ്വാധീനം ചെലുത്താനും കഴിയത്തക്കവണ്ണം കൂടുതല്‍ ഉത്തരവാദിത്വത്തോടെ മാധ്യമങ്ങള്‍ പെരുമാറേണ്ട (ഭാഗികമായി പെരുമാറുന്ന) കാലത്തിലൂടെയാണ് നമ്മള്‍ അതിജീവിച്ചുകൊണ്ടിരിക്കുന്നത്. മാധ്യമങ്ങളും അധികാരകേന്ദ്രങ്ങളും തമ്മിലുള്ള ബന്ധം അതിശക്തമാണ്. ഇനിയൊരു യുദ്ധം വേണമോ വേണ്ടയോ എന്നുപോലും തീരുമാനിക്കാന്‍ മാധ്യമത്തിനു കഴിയുന്നു. ലോകത്തിന്റെ സമസ്ത മേഖലകളിലും എന്തും ഏതും ഇന്ന് മാധ്യമത്തിന് വിഷയമാണ്. ഒഴിവാക്കാന്‍ കഴിയാത്ത മദ്ധ്യവര്‍ത്തിയായി മാധ്യമം മാറിക്കഴിഞ്ഞു. സ്വത്വാന്വേഷണത്തിനുതകുകയും സ്വയംഭരണത്തെ സഹായിക്കകയും മാത്രമല്ല, ഏതു സ്ഥാപനത്തേയും വിമര്‍ശിക്കാനും മാധ്യമത്തിന് ഇന്ന് സ്വാതന്ത്ര്യമുണ്ട്. പക്ഷെ ഈ സ്വാതന്ത്ര്യം ദുരുപയോഗപ്പെടുത്തുന്നുണ്ടോ? രാജ്യത്തിന്റെ രാഷ്ട്രീയോല്‍പ്പന്നങ്ങള്‍ വിറ്റഴിക്കാനുള്ള ഒരുപാധിയായി അധികാരി വര്‍ഗ്ഗം മാധ്യമങ്ങളെ തീറെടുത്തു കഴിഞ്ഞിരിക്കുന്നുവോ? കൊഴുത്തു തടിക്കുന്ന മാധ്യമ മുതലാളിമാരുടെ വളര്‍ച്ച ഈ സന്ദേഹത്തിന് ബലം നല്‍കുന്നു. ഇന്ന് മാധ്യമ മേഖല ഏറ്റവും ശക്തമായി വളരുന്ന വ്യാവസായിക മേഖലയായി മാറിക്കഴിഞ്ഞു. ഡിജിറ്റല്‍ മീഡിയയുടെ കാര്യമെടുത്താല്‍ 'ബ്ലോഗിംഗ്' ഇന്ന് കരുത്തുള്ള ആയുധമാണ്. ആശയങ്ങളും വിചാരങ്ങളും അസംതൃപ്തിയും സമ്മതവും വിയോജിപ്പുമെല്ലാം പ്രതിഫലിപ്പിക്കുന്നതിനുളള പുത്തനുപാധി. ഇന്ന് മാധ്യമമില്ലാതെ ലോകത്തിന് പ്രവര്‍ത്തിക്കാനോ ചലിക്കാനോ കഴിയില്ല. ഈ തിരിച്ചറിവുതന്നെയാണ് മാധ്യമങ്ങളെ പക്ഷഭേദത്തോടേയും ഇഷ്ടാനിഷ്ടാനുസരണവും ഉപയോഗപ്പെടുത്തുവാന്‍ കച്ചവടക്കാരനെ പ്രേരിപ്പിക്കുന്നതും.

മാധ്യമ വ്യവസായവും സാമൂഹ്യ പ്രതിബദ്ധതയും

ഒരു മാധ്യമ വ്യവസായ ശാലയുടെ സാമൂഹ്യ പ്രതിബദ്ധതയെക്കുറിച്ച് ചിന്തിക്കാം. ''സത്യം പറയുക, സ്വകാര്യവും ആദരണീയവുമായ പൊതു ജനപ്രതീക്ഷയെ അംഗീകരിക്കുക, തെറ്റുപുറത്തു പറയുന്നതോടൊപ്പം ആരും പൂര്‍ണ്ണരല്ലായെന്ന് കൂട്ടിച്ചേര്‍ക്കുകകൂടി ചെയ്യുക, കൂടെ, നിക്ഷിപ്ത താല്പര്യങ്ങളുടെ സംഘര്‍ഷം ഒഴിവാക്കുകയും ചെയ്യുക'' എന്നൊക്കെത്തന്നെയാണെന്നുമിരിക്കട്ടെ. ഒരു സ്വതന്ത്ര സ്ഥാപന സാമ്പത്തിക ക്രമത്തില്‍, ഒരു ടെലിവിഷന്‍ സ്റ്റേഷന്‍ ഉടമയുടെ സന്തോഷം സാമൂഹ്യ പ്രതിബദ്ധമായ ആശയങ്ങളുമായി സംഘര്‍ഷത്തിലാകുന്നുവെങ്കില്‍, മാധ്യമ ഉടമസ്ഥന്റെ അവകാശമോ പൊതു ജനത്തോടുള്ള കടമയോ ഏതാണ് നമ്മള്‍ കാര്യമാക്കുക? മാധ്യമ ഉടമയുടെ അവകാശങ്ങള്‍ തന്നെയാണെന്നതില്‍ സംശയമില്ല. ആ സ്ഥാപനം ഒരു സ്വതന്ത്ര സാമ്പത്തിക ക്രമത്തിലാണ് എന്നതുകൊണ്ടാണിത്. ഒരു ചരക്കു കച്ചവടക്കാരന് തന്റെ ശേഖരത്തിന്റെ വിലയേക്കാള്‍ കൂടിയ വിലക്ക് ചരക്കുകള്‍ വിറ്റഴിഞ്ഞാലേ ലാഭം ലഭിക്കുകയുള്ളു. ഈ തത്വശാസ്ത്രം തന്നെയാണ് മാധ്യമ വ്യവസായത്തിന്റെ കാര്യത്തിലുമുള്ളത്. പ്രവര്‍ത്തനച്ചിലവിനേക്കാള്‍ കൂടുതല്‍ പണം ഉത്പാദിപ്പിക്കുന്ന ഒരു സേവനം അത് വാഗ്ദാനം ചെയ്യുന്നു. ഇവിടെ മാധ്യമത്തിന്റെ കാര്യത്തില്‍ വ്യതിരിക്തമാക്കുന്നത് അതിന്റെ ശബ്ദശക്തി മാത്രമാണ്. ചില സാഹചര്യങ്ങളില്‍, മറ്റു വ്യവസായങ്ങളില്‍ നിന്ന് വേറിട്ടു നില്‍ക്കുന്ന ഒരു സ്വാധീനം അതിന് ആവശ്യമായേ തീരൂ. സാമൂഹ്യ പ്രതിബദ്ധത മുന്നോട്ടു വെച്ച് ജനങ്ങളെ സ്വാധീനിച്ച മാധ്യമങ്ങള്‍ പിന്നീട് കൃത്രിമമായ മൂല്യസൃഷ്ടികളിലേക്കും സാമൂഹ്യ നിയമങ്ങളിലേക്കും ശ്രദ്ധ തിരിച്ച് ഒരു പുതിയ സാമ്രാജ്യത്വശക്തിയായി രാഷ്ട്രത്തേയും രാഷ്ടീയത്തേയും സങ്കുചിത താല്പര്യങ്ങള്‍ക്കനുസരിച്ച് മാറ്റിമറിക്കുന്നു. ഒരു സമാധാന കാംക്ഷിയെന്ന നിലയില്‍ മാധ്യമബാധയേല്‍ക്കാത്ത ഒന്നും തന്നെ ലോകത്തിലില്ല.

മാധ്യമ ഇടപെടലുകളും സമ്മര്‍ദ്ദവും

ഇന്ന് മാധ്യമ ഇടപെടലുകള്‍ ഏകാധിപത്യ ഭരണസംവിധാനത്തിന്റേയും പട്ടാള ഭരണ സംവിധാനങ്ങളുടേയും ജാതി-മത-വര്‍ഗ്ഗീയ സംഘടനകളുടേയും സാമ്രാജ്യത്വ മനശാസ്ത്രത്തിന്റേയും സ്വാധീനത്തിലുള്ള കങ്കാണിമാരുടെ സമ്മര്‍ദ്ദംമൂലം മാത്രമാണ് സംഭവിക്കുന്നത്. അതിനാല്‍ ഒരു സങ്കര സാംസ്‌കാരിക ഭൂമികയില്‍ ബുദ്ധി ശക്തികൊണ്ടും മൂല്യാങ്കനമനോഭാവംകൊണ്ടും ഉറച്ച ദൂരക്കാഴ്ചകൊണ്ടും രാജ്യങ്ങളും സമുദായങ്ങളും തമ്മിലുള്ള സംഘര്‍ഷങ്ങള്‍ കരുതിയിരിക്കുവാനും പരിഹാരം കണ്ടെത്തുവാന്‍ സാഹായിക്കാനും കഴിയാതെ വരുന്നു. വംശീയപ്പോരാട്ടങ്ങളോ വര്‍ണ വിവേചനമോ ആവട്ടെ, ഒരു സങ്കര സാംസ്‌കാരിക ജനാധിപത്യത്തിനും യുക്തിഭദ്രമായ ഒരു മനുഷ്യസമൂഹത്തിനും ഭീഷണിയുയര്‍ത്തുന്ന ഏത് നീക്കങ്ങളേയും നേരിടാനുള്ള പടവാളോങ്ങിനിന്നുകൊണ്ട് നിയമോര്‍ജ്ജത്തിന്റെ നേര്‍ഗതിയെ ഗുണകരമായി തിരിച്ചുവിട്ട് സായുധ സംഘട്ടന രംഗങ്ങളില്‍ മധ്യവര്‍ത്തിയായും ആന്തരിക സംഘര്‍ഷങ്ങളില്‍ സംയമനം പാലിച്ചും ആവശ്യമുള്ളപ്പോള്‍ പൊതുജനാഭിപ്രായത്തെ പൊതുധാരണയില്‍ കൊണ്ടെത്തിച്ചും ചിലപ്പോള്‍ മധ്യസ്ഥനായും പ്രവര്‍ത്തിക്കേണ്ട മാധ്യമങ്ങള്‍ എന്താണ് ചെയ്യുന്നത്?

സാമ്രാജ്യത്വമോ പ്രാദേശികപ്പോരാട്ടങ്ങളോ തീവ്രവാദ-വിഘടനവാദ-വിഭാഗീയ ഭ്രാന്തോ സ്വാതന്ത്ര്യത്തിനോ നീതിക്കോ വേണ്ടിയുള്ള ജാതി-മത-വര്‍ഗ്ഗാടിസ്ഥാനത്തിലുള്ള മനുഷ്യലഹളകളുടെ അപ്രതീക്ഷിതമായ പൊട്ടിപ്പുറപ്പെടലുകളോ ഏതുമായിക്കോട്ടെ, മാധ്യമത്തിന്റെ നീതിയില്ലാത്ത, നിരുത്തരവാദപരവും വ്യതിചലിക്കപ്പെട്ടതുമായ കാറ്റും കോളുമേറ്റ ചേരിതിരിവില്‍ നിന്ന് സായുധപ്പോരാട്ടങ്ങളും ആന്തരിക സംഘര്‍ഷങ്ങളും ഇന്നും ഉണ്ടായിക്കൊണ്ടിരിക്കുന്നു. ഇറാന്‍-ഇറാക്ക് യുദ്ധകാലത്തും കുവൈത്ത് പ്രതിസന്ധിയിലും അമേരിക്കയില്‍ 11/9 ലെ തീവ്രവാദാക്രണത്തെത്തുടര്‍ന്നുള്ള കാലയളവിലും അഫ്ഗാനിസ്ഥാനുമേലുള്ള യുദ്ധസമയത്തും ഇന്ത്യയില്‍, ബാബ്‌റി മസ്ജിദ്-രാമജന്മഭൂമി തര്‍ക്കദിനങ്ങളിലും മുംബൈയിലേയും ഗുജറാത്തിലേയും സ്‌ഫോടന പരമ്പരകളുടെ ഭീതിതമായ ചോരപ്പകലുകളിലും മനപ്പുര്‍വ്വം പക്ഷം ചേര്‍ന്ന മാധ്യമങ്ങള്‍ തങ്ങളുടെ അവ്യക്തമായ നിലപാടുകളില്‍ സ്വന്തം സാമൂഹ്യപ്രതിബദ്ധത മറന്നുപോകുകയും സെന്‍സേഷനുകളുണ്ടാക്കി മാധ്യമ മുതലാളിമാര്‍ക്ക് കൂടുതല്‍ തടിച്ചുകൊഴുക്കാന്‍ അവസരമൊരുക്കിക്കൊടുക്കുകയുമാണ് ചെയ്തത്. ഇന്ന്, രാഷ്ട്രീയ വൈരം തീര്‍ക്കാനും സാമ്രാജ്യത്വവല്‍ക്കരണത്തിനും മനുഷ്യാവകാശ ധ്വംസനത്തിനും സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റത്തിനും വംശീയാക്രമണങ്ങള്‍ക്കും പേരും പ്രശസ്തിയും ലഭിക്കാനും ചൂഷണവും ചതിയും പരിശീലിക്കാനുമൊക്കെയുള്ള ആഹവ ഭൂമിയായി മാധ്യമങ്ങളെ ഉപയോഗപ്പെടുത്തുന്നു.

യുദ്ധവും സിവില്‍ സമൂഹത്തിന്റെ പ്രതികരണവും വാര്‍ത്തയാക്കുന്നതിലുള്ള പത്രമാധ്യമങ്ങളുടെ മാത്രമല്ല ദൃശ്യമാധ്യമങ്ങളുടെ പങ്കുകൂടി കാര്യമായി ശ്രദ്ധിക്കേണ്ടതുണ്ട്. തീവ്രവാദത്തിനെക്കുറിച്ചും അമേരിക്കന്‍ സാമ്രാജ്യത്വത്തിനെക്കുറിച്ചും മാധ്യമങ്ങളിലൂടെ വരുന്ന പണ്ഡിതാഭിപ്രായങ്ങള്‍ കൃത്രിമാരോപണ-പ്രത്യാരോപണങ്ങളിലേക്ക് വെളിച്ചം വീശൂന്നുമുണ്ട്. ജൂതരുടേയും മുസ്ലീം സമുദായത്തിന്റേയും വൈരുദ്ധ്യാധിഷ്ടിത പ്രതീകവല്‍ക്കരണത്തിലൂടെ പശ്ചിമേഷ്യയുടേയും മധ്യപൂര്‍വ്വേഷ്യയുടേയും സംഘട്ടനമാക്കി, ഇറാക്കിലേക്കും അഫ്ഗാനിസ്ഥാനിലേക്കുമുള്ള അമേരിക്കയുടെ കടന്നാക്രമണങ്ങളും ഇസ്രയേലിന്റെ പാലസ്തീന്‍ ആക്രമണങ്ങളും മറച്ചുവെക്കുന്ന രീതിയിലാണ് കുത്തക മാധ്യമങ്ങള്‍ ബുദ്ധിപരമായി തങ്ങളുടെ ഭാഗം കളിച്ചു തീര്‍ത്തത്. തിന്മചെയ്യാനനുയോജ്യമായ അന്തരീക്ഷമൊരുക്കി ഉന്മുദ്രിതവും ഗോപ്യവുമായ പ്രവര്‍ത്തനങ്ങളെ സന്ദര്‍ഭത്തിനനുസരിച്ച് പ്രോത്സാഹിപ്പിച്ചും സ്വയം സംതൃപ്തിക്കുവേണ്ടി രാഷ്ട്രീയവും സാംസ്‌കാരികവുമായ അജണ്ടയെ തിരുത്തിക്കൊണ്ടും ഈ വ്യതിക്രമ മാധ്യമ പ്രവര്‍ത്തനം ഇന്നും അനുസ്യൂതം തുടര്‍ന്നു പോരുന്നു.

മാധ്യമങ്ങളും ദേശഭക്തിയും

വളരെയധികം പേരെ തൊഴില്‍ രഹിതരാക്കി ലോകത്തെ പിടച്ചുകുലുക്കിയ സാമ്പത്തികമാന്ദ്യം അനുഭവിച്ച ഒരു കാലയളവ് തരണം ചെയ്യുന്നതിനു മുന്‍പുതന്നെ വീണ്ടും ശത്രുവിന്റെ ആക്രമണത്തിനും നരഹത്യക്കും ഇരയായവരാണ് നമ്മള്‍. താജിലും ഓബ്‌റോയിയിലുമൊക്കെയായി പലരേയും നഷ്ടപ്പെട്ടവര്‍. വിലപ്പെട്ട നഷ്ടങ്ങളെ മാറോടുചേര്‍ത്ത് നമ്മള്‍ തേങ്ങിയപ്പോഴും, നമ്മുടെ ശത്രുവിനെ തിരിച്ചടിക്കാന്‍ ഒരു സമൂഹം മാത്രം കാതോര്‍ത്തിരുന്നു. ഫോര്‍ത്ത് എസ്റ്റേറ്റ് അഥവാ നാലാം തൂണ്‍ എന്നൊക്കെ വിളിക്കപ്പെടുന്ന നമ്മുടെ മാധ്യമങ്ങള്‍. അതിനെ അഭിമാനത്തോടെയും നന്ദിപൂര്‍വ്വവും സ്മരിച്ചുകൊണ്ടുതന്നെ അധാര്‍മ്മികവും സെന്‍സര്‍ചെയ്യാത്തതുമായ വാര്‍ത്തകള്‍ക്കുനേരെ വിരല്‍ചൂണ്ടപ്പെട്ടു. കാരണം, അതിവൈകാരികമായ ഒരു ദേശഭക്തി ''പ്രൊഫഷണലിസ'' ത്തെക്കാളധികം നമുക്കതില്‍ ദര്‍ശിക്കാന്‍ കഴിഞ്ഞുവെന്നതാണ്. അധികമായാല്‍ അമൃതും വിഷമെന്നല്ലേ ശാസ്ത്രം. വാര്‍ത്തകള്‍ ഹൈജാക്കുചെയ്യപ്പെടുകയും മനമിളക്കുന്നതാക്കുകയും ചെയ്യപ്പെട്ടു. ടെലിവിഷന്‍ മാധ്യമങ്ങള്‍പോലും ''യുദ്ധത്തിന് അമേരിക്കന്‍ തന്ത്രം പിന്‍തുടരുക'' എന്നുല്‍ഘോഷിക്കുകയും തീവ്രവാദത്തെ നേരിടാന്‍ ഇന്ത്യ ഇസ്രായേലിനെ കണ്ടുപഠിക്കണമെന്നുപോലും ചര്‍ച്ചചെയ്യുകയും തര്‍ക്കിക്കുകയും ചെയ്തു. ഗവണ്‍മെന്റിന്റെ ''Options on table” എന്ന പ്രസ്താവനയെപ്പോലും കുറച്ചുകാണിച്ചും തണുപ്പിച്ചും തീവ്രവാദികളുടെ ഒളിത്താവളങ്ങള്‍ക്കുനേരെ ''അതിര്‍ത്തിലംഘനാക്രമണം'' എന്ന ഒരു പ്രത്യേക പോയന്റില്‍, വിശന്നു വെറിപിടിച്ച ടി.വി. ചാനലുകള്‍ ഒരു യുദ്ധത്തിന്റെ ഹിസ്റ്റീരിയ (ഭീതി) സൃഷ്ടിക്കാന്‍ വീണ്ടും വീണ്ടും വാര്‍ത്തകളെ അഴിച്ചു പണിതു. ഇസ്രയേലിന്റെ പാലസ്തിന്‍ ആക്രമണം ലോകം മുഴുവന്‍ പുച്ഛിച്ചുതള്ളിയതാണ്. എന്നിട്ടും യുദ്ധകാര്യത്തില്‍ പരാജയപ്പെട്ട പാശ്ചാത്യ തന്ത്രങ്ങള്‍ ഇന്ത്യയെപോലുള്ള ഒരു പരിഷ്‌കൃത ജനാധിപത്യ രാജ്യം എന്തിനു മാതൃകയാക്കണമെന്ന് ആലോചിക്കേണ്ടതാണ്. ഇതില്‍ നിന്നൊക്കെ നാം മനസ്സിലാക്കേണ്ടത് നമ്മുടെ പത്രപ്രവര്‍ത്തകരുടേയും ടി.വി. അവതാരകരുടേയും സെന്‍സിബിലിറ്റിയുടെയും ധാര്‍മ്മികതയുടേയും അഭാവം തന്നെയാണ്. ഇങ്ങിനെയൊക്കെയാണെങ്കിലും അവര്‍ ഇന്ത്യയുടെ നിലപാടിനെ ശരിവയ്ക്കുകയും പാക്കിസ്ഥാനുമായുള്ള അജ്മല്‍ കസബിന്റെ ബന്ധത്തെ പുറത്തുകാണിക്കുകയും ചെയ്തുവെന്നത് ഇവിടെ വിസ്മരിക്കുന്നുമില്ല.

മാധ്യമങ്ങളുടെ രാഷ്ട്രീയം

ഇന്ന് മാധ്യമങ്ങള്‍ രാഷ്ട്രീയവിപണനോപാധിയായാണ് പ്രതിസന്ധിഘട്ടങ്ങളില്‍ ഉപയോഗിക്കപ്പെടുന്നത്. പൊതുജനാഭിപ്രായം സ്വരൂപിക്കാനായുള്ള ''ഇന്‍സ്റ്റന്റ് മീഡിയ കവറേജി''ലേക്കാണ് മിക്ക മാധ്യമങ്ങളുടേയും ശ്രദ്ധ. മാധ്യമത്തിന്റെ സ്വാധീനം ഇന്ന് മനുഷ്യജീവിതത്തില്‍ പരിഗണിക്കുന്നതിനേക്കാള്‍ എത്രയോ മടങ്ങ് വര്‍ദ്ധിച്ചിട്ടുണ്ട്. മനുഷ്യന്റെ ഓരോ പ്രവൃത്തിയും പ്രതിഫലിപ്പിക്കുക മാത്രമല്ല, നിയന്ത്രിക്കപ്പടുന്നതും ഭരിക്കപ്പെടുന്നതും ഇന്ന് മാധ്യമങ്ങളിലൂടെയാണ്. പത്ര സ്വാതന്ത്ര്യം ആവശ്യപ്പെടുന്നത് ആവിഷ്‌കാര സ്വാതന്ത്ര്യമാണ് (freedom of speech and expression). അത് അടിസ്ഥാനപരമായി സാമൂഹ്യനിയമമാണ്, വിശ്വാസമാണ്. അപ്പോള്‍ സമൂഹത്തോട് കടമയുള്ള ഒരു ശക്തമായ മാധ്യമം ജനനന്മയ്ക്കും സംരക്ഷണത്തിനും ഉപയോഗപ്പെടണം. നീതി, സ്വാതന്ത്ര്യം, സമത്വം, സംഘാടനം, സമാധാനം, മനുഷ്യാവകാശം എന്നിവയെ പ്രോല്‍സാഹിപ്പിക്കുകതന്നെയാണ് മാധ്യമത്തിന്റെ ധാര്‍മ്മിക ഉത്തരവാദിത്വം. എങ്കിലും അവകാശങ്ങളും കടമയും നടപ്പിലാക്കേണ്ട സമയത്ത് മാധ്യമങ്ങള്‍ക്ക് നിരന്തരമായ ബുദ്ധിമുട്ടുകള്‍ അനുഭവിക്കേണ്ടിവരുന്നുണ്ടുതാനും. വര്‍ഗ്ഗീയവും വംശീയവും രാഷ്ട്രീയവുമായ വസ്തുതകളോടൊപ്പം സാംസ്‌കാരികവും മതപരവും സാമ്പത്തികവുമായ കാര്യങ്ങളുടെ തന്ത്രപരമായ മുന്‍വിധിയോടെ, സമൂഹത്തിന്റെ കാവല്‍നായയെപ്പോലെ സാമൂഹ്യപ്രതിബദ്ധതയോടെ സായുധാക്രമണങ്ങളുടേയും ഉള്‍പ്പോരാട്ടങ്ങളുടേയും പ്രകൃതത്തെക്കുറിച്ച് മാധ്യമത്തിന് വിലയിരുത്താന്‍ കഴിയും. നാളെയുടെ വെല്ലുവിളികളെക്കുറിച്ചും സംഘര്‍ഷസാദ്ധ്യതയെക്കുറിച്ചും സമവായചര്‍ച്ചകളുടെ പുരോഗതിയെക്കുറിച്ചും നിയമങ്ങളുടെ രൂപപ്പെടുത്തലിനെക്കുറിച്ചും സംസാരിക്കാന്‍ കഴിയും.

ഒരു വംശത്തിന്റെ അല്ലെങ്കില്‍ വര്‍ഗ്ഗത്തിന്റേയോ രാജ്യത്തിന്റേയോ നായകന്റെ നിയമങ്ങളും പോളിസികളും വിളിച്ചറിയിക്കാന്‍ ഹിറ്റ്‌ലര്‍ മുതലിങ്ങോട്ട് പലരും മാധ്യമങ്ങളെ ഉപയോഗിച്ചിരുന്നുവെന്നതാണ് ചരിത്രം. ജോര്‍ജ് ബുഷ് ജൂനിയര്‍ ഇസ്ലാമിക ഫണ്ടമെന്റലിസ്റ്റുകള്‍ക്കെതിരേയും തീവ്രവാദത്തിന്റെ പേരില്‍ മറ്റു സ്വതന്ത്ര രാഷ്ട്രങ്ങള്‍ക്കുനേരേയും മാധ്യമയുദ്ധം പ്രഖ്യപിച്ചത് നാം കണ്ടതാണ്. ഒരു ജനാധിപത്യ രാഷ്ട്രത്തില്‍ മാധ്യമത്തിന്റെ ആത്മാര്‍ത്ഥതയും മൂല്യവും ഉപയുക്തതയും ഉദ്ദേശ്യവും ഉല്‍ഗ്രഥനത്തോടേയും അര്‍പ്പണ മനോഭാവത്തോടേയും ജനങ്ങളുടെ സ്വാതന്ത്ര്യത്തേയും അവകാശങ്ങളേയും സംരക്ഷിച്ചുകൊണ്ട് ജനങ്ങളിലേക്ക് നീതി എത്തിക്കുകയെന്നത് തന്നെയാണ്.

രാജ്യങ്ങള്‍ തമ്മിലുള്ള നയതന്ത്ര ബന്ധം, അവയുടെ വിദേശ പോളിസികള്‍, നിലപാടുകള്‍, പട്ടാളങ്ങളുടെ സ്ഥാനം, നീക്കങ്ങള്‍, വിഘടനവാദം, തീവ്രവാദം പോലുള്ള ഭീഷണികള്‍, ആണവായുധ ഭീഷണി, അധികാര സംതുലനം, അന്തര്‍ദ്ദേശിയ ആയുധ ഇടപാടുകളെക്കുറിച്ചുള്ള തുറന്ന ചര്‍ച്ച എന്നിവയിലൂടെ ആഗോള സുരക്ഷയെ പ്രോത്സാഹിപ്പിക്കുവാന്‍ മാധ്യമങ്ങള്‍ക്കു കഴിയും. വാര്‍ത്താവിനിമയ ബന്ധങ്ങള്‍ക്കുള്ള പുതിയ യന്ത്ര സംവിധാനങ്ങളിലൂടെ വിവര സാങ്കേതിക വിദ്യയെ കൂടുതല്‍ പ്രയോജനപ്പെടുത്തി രാഷ്ട്രീയ സാമൂഹ്യ സംഘടനകളടക്കമുള്ള വിവിധ അധിവേശന ങ്ങളുടെ മനസ്സറിഞ്ഞ് പൗരന്റേയും രാജ്യത്തിന്റേയും പ്രശ്‌നങ്ങളിലേക്കിറങ്ങിച്ചെല്ലേണ്ട മാധ്യമങ്ങള്‍, വാര്‍ത്തകളിലും അനുഭവങ്ങളിലും ലേഖനങ്ങളിലും സാമൂഹ്യ രാഷ്ട്രീയ പ്രതിസന്ധികളില്‍ പുറത്തു വിടുന്ന പ്രത്ര മുഖപ്രസംഗങ്ങളിലും സ്വയം വിമര്‍ശന പരീക്ഷണങ്ങള്‍ നടത്തി പരാജയപ്പെടുന്നു. ഇത് അപകര്‍മ്മം തന്നെയാണ്. അവ്യക്തവും കൃത്രിമത്വം നിറഞ്ഞതും വളരെ ലോലവുമായ (Sensitive) വാര്‍ത്തകള്‍ പൊതു ജനങ്ങളിലേക്കെത്തിക്കുന്നതിന്റെ അനന്തരഫലം മാധ്യമങ്ങള്‍ കാണാതെ പോകുകയും പലപ്പോഴും അവഗണിക്കുകയും ചെയ്യുന്നു. ഇത് തെറ്റിദ്ധാരണകളിലേക്കും വെറുപ്പിലേക്കും വര്‍ഗ്ഗീയ വംശീയ സംരക്ഷണ ചിന്തയിലേക്കും ജനക്കൂട്ടത്തെ നയിക്കുമ്പോള്‍, സ്വാഭാവികമായും ഈ പ്രവര്‍ത്തനം യുദ്ധത്തിനും ആക്രമണങ്ങള്‍ക്കുമുള്ള ഒരു അനുലോമ വേദിയൊരുക്കിക്കൊടുക്കലാണ്. ഇത്തരം അപകരണത്തിനേയാണ് അധമമായ മാധ്യമ പ്രവര്‍ത്തനം എന്നു വിളിക്കേണ്ടതും. രാജ്യങ്ങള്‍ തമ്മിലും രാജ്യങ്ങള്‍ക്കുള്ളിലുള്ളതുമായ സംഘര്‍ഷങ്ങളുടെ ഉല്‍ഭവവും പ്രകൃതവും തുറന്നുപറയുവാനും അതിനെ ചെറുക്കുവാനും അനന്തര ഫലങ്ങളോടിടപെടാനും പണ്ഡിതോചിതമായ ഗവേഷണങ്ങളിലൂടെ മാധ്യമങ്ങള്‍ക്കു കഴിയും. അത്തരം പ്രവര്‍ത്തനങ്ങള്‍ സംഘര്‍ഷം കുറക്കുന്നതിനും കൂടുതല്‍ നീതിയും സമാധാനവും ഉറപ്പുവരുത്തുന്ന ലോക നിര്‍മ്മിതിക്ക് ഏറെ സഹായിക്കുകയും ചെയ്യും.

വിനോദ മാധ്യമങ്ങളും വ്യതിക്രമപ്രവര്‍ത്തനവും

മാധ്യമങ്ങളുടെ വ്യതിക്രമ പ്രവര്‍ത്തനത്തെക്കുറിച്ചു പറയുമ്പോള്‍, ഇന്നത്തെ വിനോദ മാധ്യമങ്ങളെ (Entertainment Media) ക്കുറിച്ച് പ്രതിപാദിക്കാതെ കടന്നുപോകാനാവില്ല. വിനോദത്തിന്റെ ഉറവിടം മാത്രമാണ് ഈ മാധ്യമം. അപാകതകളില്ലാത്ത അസ്ഖലിത സത്യമാണിത് എന്നല്ല അര്‍ത്ഥം ''ടെലിവിഷന്‍ ടോക് ഷോ'' ആയാലും “സെലിബ്രിറ്റി ഷോ” ആയാലും റേഡിയോ സാറ്റലൈറ്റ് പ്രക്ഷേപണമായാലും ഈ മാധ്യമങ്ങളൊന്നും തന്നെ വസ്തുനിഷ്ഠം മാത്രമല്ല. അവര്‍ വിനോദം അന്വേഷിക്കുന്നു. സത്യമോ അസത്യമോ എന്നത് അവരുടെ മുന്‍ഗണനയിലേയില്ല. സത്യത്തെ, കുറച്ച് ഭാവനയും കഥകളും ചേര്‍ത്ത് പൊലിപ്പിച്ച് പ്രത്യക്ഷപ്പെടുത്തുന്നു. കാഴ്ചക്കാരനെ കൊളുത്തിവലിക്കുക തന്നെയാണ് ലക്ഷ്യം. ഗോസിപ്പു മാഗസിനുകളിലെ കവര്‍ പേജുകള്‍ വിലപിടിപ്പുള്ളതാക്കുന്നത് വായനക്കാരനെ ഉള്‍ത്താളുകളിലേക്ക് ആകര്‍ഷിക്കുവാന്‍ തന്നെയാണ്. രതിച്ചുവയുള്ള പുതിയൊരു വിപണനത്രന്ത്രം. അതാണ് വലിയ കച്ചവടം. അമേരിക്കക്കാരന് ഗോസിപ്പുകളിലും (Gossips) കുംഭകോണങ്ങളിലും (Scandals) അടക്കാനാവാത്ത കൊതിയാണെന്ന് നമുക്കറിയാം. അതൊരു സംസ്‌കാരത്തിന്റെ ഭാഗമാണ്. നമ്മുടെ ഇഷ്ടതാരങ്ങളുടെ സ്വകാര്യങ്ങളും നിര്‍ഭാഗ്യങ്ങളുടെ കഥകളും മയക്കു മരുന്നുപോലെ നമുക്കു പകര്‍ന്നുതരാന്‍ വിനോദ മാധ്യമങ്ങള്‍ മല്‍സരിക്കുന്നു. ''ആന്‍ ഐഡിയ ക്യാന്‍ ചേയ്ഞ്ച് യുവര്‍ വൈഫ്'' (An idea can change your WIFE) എന്നൊരു പുതിയ പരസ്യവാചകം പുറത്തുവന്നാല്‍പോലും അത് വിശ്വസനീയതയുടെ സത്യവചനമാക്കി ജീവിതമാഘോഷിക്കുന്നതിന് വായനക്കാരനേയോ പ്രേക്ഷകനേയോ പ്രേരിപ്പിക്കാന്‍ മാധ്യമങ്ങള്‍ക്കു കഴിയും. അങ്ങനെ കബളിപ്പിക്കപ്പെട്ട ഒരു ജനതയുടെ അബോധാവസ്ഥയില്‍ ഒരു മാധ്യമസംസ്‌കാരത്തിന്റെ ധാര്‍മ്മികത ചവിട്ടിയരക്കപ്പെടുമ്പോള്‍ തടിച്ചുകൊഴുക്കുന്നത് പുത്തന്‍ മാധ്യമ മുതലാളിമാരും അവരോടു ബന്ധപ്പെട്ട പുത്തന്‍ കച്ചവട താല്പര്യങ്ങളുമാണ്.

ഇലക്‌ട്രോണിക് മീഡിയ, പ്രിന്റ് മീഡിയ, ഡിജിറ്റല്‍ മീഡിയ, ബ്രോഡ്കാസ്റ്റിംഗ് മീഡിയ, ന്യൂസ് മീഡിയ തുടങ്ങി വിവിധതരം മാധ്യമോപാധികള്‍ ലോകത്തിലുണ്ട്. പരസ്യമേഖലയില്‍ ഉല്‍പ്പാദനവും പ്രോത്സാഹവും നേടാന്‍ മാധ്യമങ്ങള്‍ സഹായിച്ചിട്ടുണ്ട്. കായികരംഗത്തും വിനോദരംഗങ്ങളിലും രാഷ്ട്രീയ രംഗത്തും മാധ്യമങ്ങളുടെ സംഭാവനയുണ്ടായിട്ടുണ്ട്. ആരോഗ്യരംഗത്ത് എയ്ഡ്‌സിനെക്കുറിച്ചും സാമൂഹ്യ പ്രശ്‌നങ്ങളില്‍ സ്ത്രീധന സമ്പ്രദായത്തെക്കുറിച്ചും ഭ്രൂണഹത്യയെക്കുറിച്ചുമൊക്കെ മാധ്യമങ്ങള്‍ ജനമനസ്സുകളെ ബോധവല്‍ക്കരിച്ച് മാറ്റത്തിന് സഹായകമായ ഘടകമായിത്തീര്‍ന്നിട്ടുണ്ട്. എങ്കിലും, ആക്രമണങ്ങളെ മാധ്യമങ്ങള്‍ പെരുപ്പിച്ചു കാണിക്കുന്നു. ആരുഷി തല്‍വാര്‍ കേസും ജസിക്കാലാല്‍ കേസുമൊക്കെ നമുക്ക് മുന്നിലുണ്ട്. 1984 ലെ സിക്ക് കലാപത്തില്‍ കുറ്റം ചുമത്തപ്പെട്ട ഒരു നേതാവിനെ 25 വര്‍ഷങ്ങള്‍ക്കുശേഷം പോലും കുറ്റക്കാരനാണെന്ന് തെളിയിക്കാന്‍ കഴിഞ്ഞിട്ടില്ലാത്ത കഥമുതല്‍ ജേര്‍ണൈല്‍സിംഗ് ആഭ്യന്തര മന്ത്രിക്കുനേരെ ഷൂ എറിഞ്ഞ കഥയും തുടര്‍ന്നുണ്ടായ രാഷ്ടീയമാറ്റങ്ങളും മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തത് നാമറിഞ്ഞതാണ്. മാധ്യമപ്രവര്‍ത്തകനും എതിക്‌സിനുമിടയില്‍ ഒരു നേര്‍ത്ത രേഖമാത്രമേയുള്ളു. ലേഖകന്റെ അല്ലെങ്കില്‍ ടി.വി. അവതാരകരുടെ ഒരു വാക്കു പിഴച്ചുപോയാല്‍ ഈ രേഖമുറിച്ചു കടക്കപ്പെടും. രാഷ്ട്രീയ പാര്‍ട്ടികളില്‍, ബലാല്‍ക്കാരം, പിടിച്ചുപറി, കൊലപാതകം എന്നിവയാരോപിക്കപ്പെട്ട് ക്രിമിനല്‍ക്കേസുകളുള്ള എത്രയോ നേതാക്കളുണ്ട്. അവരെയൊന്നും മാധ്യമങ്ങള്‍ തുറന്നു കാണിക്കുന്നില്ല. മാധ്യമം വ്യക്തിപരമായ ചിന്തകള്‍ക്കുള്ള സ്ഥലമല്ലായെന്നും പക്ഷം ചേരാതെ വസ്തുതകളെ സത്യസന്ധമായി പുറത്തറിയിക്കേണ്ട സ്ഥലമാണെന്നും ജനങ്ങള്‍ തന്നെ മനസ്സിലാക്കണം. ജേര്‍ണൈല്‍ സിംഗും ഷൂസും ഒരു വാര്‍ത്തയുണ്ടാക്കണം. പക്ഷെ അത് ആക്രമണത്തിനും സത്യം മ റച്ചുവെക്കുന്നതിനുമാകരുതെന്നാണ് നാം തിരിച്ചറിയേണ്ടത്.

മുംബൈയിലും പൂനയിലും തീവ്രവാദികളുടെ ആക്രമണമുണ്ടായപ്പോള്‍ ഒരു ടെലിവിഷന്‍ ചാനല്‍ is the world coming to an end ? എന്നാണ് കാണിച്ചിരുന്നത്. ദൈവത്തിന്റെ പ്രതിനിധികളായി അവരോധിച്ചവരെ കാണിച്ച് അന്ധവിശ്വാസം കൂടുതല്‍ ശക്തമാക്കാനാണ് ആ ചാനല്‍ ശ്രമിച്ചത്. മറ്റൊന്ന് ""Breaking News’ എന്നതാണ്. ഒരു പട്ടിചത്താല്‍ പോലും അതൊരു ബ്രേക്കിംഗ് ന്യൂസാകുന്നു. നിഷ്‌ക്കളങ്കരായ ഗ്രമീണ പ്രേക്ഷകരാണ് ഇവരുടെ ഇരകള്‍. ഒരു കുഞ്ഞ് കുഴല്‍ കിണറിന്റെ ഗര്‍ത്തത്തിലകപ്പെട്ടതും അതിനെക്കുറിച്ച് ദിവസങ്ങളോളം നീണ്ടുനിന്ന റിപ്പോര്‍ട്ടിംഗും നാം കണ്ടു. മറ്റൊന്ന്, സെലിബ്രിറ്റികളുടെ ജീവിതത്തിനു കൊടുക്കുന്ന അമിത പ്രാധാന്യമാണ്. ആഗോളതലത്തില്‍ പ്രിന്‍സസ് ഡയാനയായിരുന്നു വലിയൊരിര. ഒരു സ്‌കൂളദ്ധ്യാപിക പ്രിന്‍സസായതുമുതല്‍ അവരുടെ മനുഷ്യസ്‌നേഹം നിറഞ്ഞ ഹൃദയത്തെക്കുറിച്ചൊക്കെ ലോകത്തിനോടു പറഞ്ഞ്, പറഞ്ഞ് നിരവധി കഥകള്‍ മെനഞ്ഞ, ഒടുവില്‍ അവരുടെ മരണത്തിനു തന്നെ പാപ്പരാസികളെന്ന മാധ്യമപ്രവര്‍ത്തകര്‍ കാരണക്കാരായി. മൈക്കേല്‍ ജാക്‌സണ്‍ന്റെ മരണത്തിനുശേമുണ്ടായ വിവാദ വര്‍ത്തമാനങ്ങളും നമ്മള്‍ കേള്‍ക്കാനിടയായി. ബലാല്‍ക്കാരത്തിനു വിധേയരായവരേയും പീഡനമനുഭവിക്കേണ്ടി വന്നവരേയും ഇവര്‍ വെറുതെ വിടുന്നില്ല. ജീവിത കാലം മുഴുവനുമുള്ള സാമൂഹ്യാപമാനം പേറത്തക്കവണ്ണം ഇരകളെ ഇവര്‍ തുറന്നു കാണിക്കുന്നു. ജെസീക്കാലാലിന്റേയും ആരുഷിയുടേയുമൊക്കെ പേരിനെ പരമാവധി കളങ്കപ്പെടുത്തിയവരാണ് ഇക്കൂട്ടര്‍.

വിദേശ രാജ്യങ്ങളില്‍ സാമൂഹ്യ പ്രതിബദ്ധതയും ഉത്തരവാദിത്വവും കാണിക്കാന്‍ നിയമവ്യവസ്ഥകള്‍ പോലുമുണ്ട്. പട്ടാളാക്രമണ വേളയില്‍ ജനങ്ങല്‍ക്ക് ജാഗ്രതയേകുകയെന്നത് പത്ര-ദൃശ്യ-ശ്രാവ്യ മാധ്യമങ്ങളുടെ മുഖ്യ കടമയാണ്. ഇതിനായി ഇവര്‍ മുന്‍കൂട്ടി നിശ്ചയിച്ച പരിപാടികള്‍ മാറ്റിവെക്കുന്നു. രാഷ്ട്രത്തെ ബാധിക്കുന്ന സാമൂഹ്യദുരന്തങ്ങളോ ഗുരുതരമായ സംഭവവികാസങ്ങളെക്കുറിച്ചുള്ള അടിയന്തിരവാര്‍ത്തകളോ തല്‍സമയം ജനങ്ങളെ അറിയിക്കാന്‍ മാധ്യമങ്ങള്‍ക്ക് നിയമ വ്യവസ്ഥയുണ്ട്. ഇന്ത്യയിലോ? ഭോപ്പാല്‍ ദുരന്തവും രണ്ടായിരത്തി അഞ്ചിലെ മുംബൈ വെള്ളപ്പൊക്കവും സുനാമിയുമൊക്കെ റിപ്പോര്‍ട്ടു ചെയ്ത രീതികള്‍ നാം വായിക്കുകയും കാണുകയും ചെയ്തു. പലരും സത്യസന്ധമായി റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ടെങ്കില്‍ അതൊക്കെ ഒരു സര്‍ക്കാര്‍ നിയമവ്യവസ്ഥയുടെ ഭാഗമായിട്ടായിരുന്നില്ലായെന്നതാണ് വസ്തുത. വ്യക്തവും സത്യസന്ധവുമായ വാര്‍ത്താ വിതരണം സമൂഹത്തിന്റെ നന്മയാകുന്നുവെന്നറിഞ്ഞിട്ടുപോലും ഇതെല്ലാം ഒറ്റപ്പെട്ട സംഭവങ്ങളാകുന്നു. പ്രേക്ഷകരുടെ ജീവിതത്തില്‍ വെറും വിനോദത്തിനു മാത്രമല്ല വിവരത്തിനുകൂടി തങ്ങളുടെ ജിഹ്വകളുടെ പ്രാധാന്യം തിരിച്ചറിയാന്‍ എത്ര മാധ്യമങ്ങള്‍ക്ക് കഴിയുന്നുണ്ട്? എത്ര മാധ്യമങ്ങള്‍ ശ്രമിക്കുന്നുണ്ട്? ഈ ചോദ്യങ്ങള്‍ തന്നെയാണ് നാമോരോരുത്തരും ചോദിക്കേണ്ടതും.

മാസ് മീഡിയയുടെ സ്വാധീനം

വാര്‍ത്താ വിനിമയ സൗകര്യങ്ങള്‍ കൂടുമ്പോള്‍ വാര്‍ത്താ പ്രചരണത്തിന്റെ സാദ്ധ്യതയും വലുതാകുന്നു. മാധ്യമ സ്വാധീനം വര്‍ദ്ധിക്കുകയും മാധ്യമത്തിന്റെ ധാര്‍മ്മികത ആധുനിക സമൂഹത്തില്‍ പ്രധാന വസ്തുതയായി മാറുകയും ചെയ്യുന്നു. ടെലിവിഷന്‍ ന്യൂസ് റിലേയിലേക്കും റേഡിയോ പ്രക്ഷേപണത്തിലേക്കും പത്രവാര്‍ത്തകളിലേക്കും ഇപ്പോള്‍ ഡിജിറ്റല്‍ മാധ്യമങ്ങളിലേക്കും ജനമനസ്സ് തുറക്കപ്പെട്ടു കഴിഞ്ഞു. അതുകൊണ്ട് മാസ്മീഡിയ നിത്യ ജീവിതത്തിന്റെ അവിഭാജ്യ ഘടകമായി മാറുന്നു. വിസ്തൃതമായ ലൊക്കേഷനുകളില്‍ വ്യത്യസ്ഥങ്ങളും വിശാലവുമായ മാധ്യമങ്ങളിലൂടെയുള്ള സംപ്രേക്ഷണ പ്രവര്‍ത്തനങ്ങളിലേക്കാണ് ഇന്ന് മാധ്യമങ്ങളുടെ കണ്ണ്. അനിയന്ത്രിതമായ ഒരു പ്രതിലോമ മാധ്യമ പ്രവര്‍ത്തനത്തിന്റെ സാദ്ധ്യതയിലേക്കാണ് ഇത് വഴിവെക്കുന്നത്. അത് കൂടുതല്‍ അപകടകരവും വിധ്വംസകവുമാകാം.
മാധ്യമങ്ങളുടെ കയ്യേറ്റ ഭൂമികകള്‍
ഒരു ചെറിയ ഉദാഹരണ സഹിതം മാധ്യമങ്ങളുടെ കയ്യേറ്റ കഥകളിലേക്ക് ഒന്നെത്തിനോക്കാം. ഒരു സംഭാഷണ ശകലമിങ്ങനെ:
-“Hey, you look terrible this morning. What is going on?”
- “My husband keeps beating me up!”
-“Oh, don't worry, I know, a television station that can help you!”
ഇതില്‍ നിന്ന് നാം മനസ്സിലാക്കുന്നത് ഉത്തരം അന്വേഷിക്കേണ്ടവന്‍ ഉത്തരം കൊടുക്കുന്നുവെന്നാണ്. പത്രങ്ങള്‍പോലും മുന്‍പേജില്‍ വാര്‍ത്തകള്‍ക്കു പകരം ''ണവമ േശള” സ്റ്റൈല്‍ എഴുത്തിലൂടെയാണ് നീങ്ങുന്നത്. What if we have a draught? Are our community leaders prepared to handle it? ASp¯ Ipd¨p amk§Ä¡p tijw, ''What if we get too much rain and the streams overflow their banks? Are our community leaders prepared to handle it? ഇവിടെ വായനക്കാരന്‍ ചോദിക്കേണ്ടത് ''What if they reported the news and put what if stories in fantasy magazines? എന്നാണ്. ഇങ്ങനെ ചോദിക്കാന്‍ വായനക്കാരന്‍ തയ്യാറാവണം. ഭാവി പ്രവചനമല്ല മാധ്യമത്തിന്റെ ധര്‍മ്മമെന്ന് പറയേണ്ടതും പ്രതികരിക്കേണ്ടതും വായനക്കാരനാണ്, പ്രേക്ഷകനാണ്. അതിശൈത്യം മൂലം രാജസ്ഥാനില്‍ പത്തു പേര്‍ മരണപ്പെട്ടുവെന്ന വാര്‍ത്തവരുമ്പോള്‍ മരണകാരണം ''അതി ശൈത്യ'' മാണെന്നാണ് മാധ്യമത്തിന്റെ കണ്ടുപിടുത്തം. ശൈത്യത്തെ നേരിടാന്‍ ഗ്രാമീണര്‍ക്ക് ആവശ്യമായ പാര്‍പ്പിടമോ വസ്ത്രമോ ഉണ്ടായിരുന്നല്ലായെന്ന സത്യമാണ് മാധ്യമങ്ങള്‍ ബോധപൂര്‍വ്വം മറച്ചുവെയ്ക്കുന്നത്. ഇത്തരം വാര്‍ത്താലേഖനങ്ങള്‍ സൂക്ഷമമായി നിരീക്ഷിക്കുകയും ഏതു മാധ്യമത്തിന്റെ സൂദശാലയിലാണ് ഇത്തരം വാര്‍ത്തകള്‍ പുഴുങ്ങിയെടുക്കുന്നതെന്നും ആ മാധ്യമത്തിന്റെ ഉദ്ദേശ്യമെന്തെന്നും മനസ്സിലാക്കി അതു തുറന്നു കാണിക്കാന്‍ ഓരോ വായനക്കാരനും സന്നദ്ധനാവണം. ''കാളനാ''വാമെങ്കില്‍ ''കാള''യുമാവാം എന്ന ശ്രീ കെ.ഇ.എന്‍ കുഞ്ഞഹമ്മദിന്റെ പ്രയോഗത്തെ വര്‍ഗ്ഗീയമായി ചിത്രീകരിച്ച ഒരു മാധ്യമപ്രവര്‍ത്തനം കേരളത്തിലുണ്ടായിട്ടുണ്ട്. ഉറക്കത്തിന്റെ ആലസ്യത്തിലേക്ക് വഴുതി വീഴാത്ത ചിലരെങ്കിലും അതിനെ ഭക്ഷണത്തിലെ ജനാധിപത്യ ശീലങ്ങളെക്കുറിച്ചു പറയുമ്പോള്‍ സന്ദര്‍ഭത്തിനനുസരിച്ച് ആലങ്കാരികമായി പ്രയോഗിച്ചതാണെന്ന് തിരിച്ചറിയുകയും പ്രതികരിക്കുകയുമുണ്ടായിയെന്നത് ഓര്‍ക്കുന്നതോടൊപ്പം ''വ്യാപാരമേ ഹനനമാം വനവേടനുണ്ടോ. . .. വ്യാപന്നമായ് കഴുകനെന്നു കപോതമെന്നും. . . എന്ന കുമാരനാശാന്റെ വരികള്‍ കൂടി സ്മരിച്ചുപോകുന്നു.

ഒരു ടി.വി. അവതാരകന്‍ ഒരു ടോക് ഷോയില്‍ പാകിസ്ഥാനിലെ രാഷ്ട്രീയോപദേശകനോട് ചോദിച്ചത് ''തെരഞ്ഞെടുപ്പുവിധിക്കുശേഷം കാശ്മീരിനുമേല്‍ താങ്കളുടെ നയമെന്തായിരിക്കും സര്‍'' എന്നായിരുന്നു. ''ഞങ്ങള്‍ കാശ്മീരിന്റെ സ്വാതന്ത്ര്യത്തിനുവേണ്ടി നിലകൊള്ളുന്നു”വെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. താങ്കളുടെ മറുപടി കേട്ട് ഞാന്‍ ഞെട്ടിപ്പോകുന്നുവെന്ന് അവതാരകന്‍ പറഞ്ഞപ്പോള്‍ സത്യത്തില്‍ നമ്മളും ഞെട്ടിപ്പോയി. ഈ അവതാരകന്‍ തന്റെ പ്രൊഫഷണലിസത്തെ ധിക്കരിക്കുകമാത്രമല്ല, പാനലില്‍ ഇത്തരം ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ നിയോഗിക്കപ്പെട്ട വ്യക്തിയുടെ അധികാരത്തെ കടന്നാക്രമിക്കുക കൂടിയായിരുന്നുവെന്ന് നാം മനസ്സിലാക്കുമ്പോള്‍ ആരും ഞെട്ടിപ്പോകും. സത്യത്തിന്റെ പടവാളാകേണ്ട മാധ്യമങ്ങള്‍ ആ തൊഴിലിനെ ദുര്‍ബ്ബലമാക്കുന്ന കാഴ്ചയാണിതെല്ലാം.

കേരളീയ വര്‍ത്തമാനവും മലയാളിയും

മാധ്യമരംഗത്തെ അന്തര്‍ദ്ദേശിയവും ദേശീയവുമായ ചിന്തകള്‍ക്കിടയില്‍ അതിജീവനത്തിന്റെ കേരളീയ ഭൂപടത്തിലേക്ക് ഒന്നെത്തിനോക്കാം.
മലയാളിയുടെ ദ്വന്ദ്വാത്മക ദൈന്യതയാണ് ഒരേസമയം ഇരയും വേട്ടക്കാരനുമായി ജീവിക്കേണ്ടിവരികയെന്നത്. ഈ മുഖത്തെഴുത്തും പേറി മലയാളികള്‍ കാതങ്ങള്‍ പിന്നിട്ടുകഴിഞ്ഞു. കുത്തകാധികാരതാല്പര്യങ്ങളും അധിനിവേശ സമ്മര്‍ദ്ദങ്ങളും കീഴടക്കപ്പെട്ട് ആഗോളവല്‍ക്കരണത്തിന്റെ മാസ്മരിക വലയത്തിലകപ്പെട്ട മലയാളി ശിക്ഷാര്‍ഹമായ സുക്ഷുപ്തിയിലാണ്. സാമ്രാജ്യത്വം, അതിന്റെ മൂലധന താല്പര്യം, അവര്‍ക്ക് ഒത്താശനല്‍കുന്ന രാഷ്ട്രീയ കൂട്ടായ്മകള്‍, ക്രിമിനല്‍ മാഫിയകള്‍, ഇതാണ് ഇന്നത്തെ കേരളീയ ഭൂപടം അടയാളപ്പെടുത്തുന്ന നിറക്കൂട്ടുകള്‍. ഇവിടെ ജീവിതം സമര്‍ത്ഥന് മാത്രമവകാശപ്പെട്ടതാണെന്ന സമര്‍ത്ഥമായ ജീവിത യുക്തിയോട് മലയാളി പൊരുത്തപ്പെട്ടു കഴിഞ്ഞു. ഒരു പൊതു രാഷ്ട്രീയ ബോധമില്ലാത്ത, രാഷ്ട്രീയ സ്വത്വമില്ലാത്ത ജനതയാണിന്ന് മലയാളികള്‍. കഥയില്‍ നിന്നും കവിതയില്‍ നിന്നും നാടകങ്ങളില്‍ നിന്നും അനുഭവങ്ങളുടെ ജീവിത കഥകള്‍ അപ്രത്യക്ഷമായപ്പോള്‍ സീരിയല്‍ പ്രിയനായി മാറിയ മലയാളി. എങ്കിലും, അസ്തിത്വത്തെക്കുറിപ്പും സുരക്ഷിതത്വത്തെക്കുറിച്ചുമുള്ള ഉല്‍ക്കണ്ഠകള്‍ ഓരോ മലയാള മനസ്സിലും കനലെരിക്കുന്നുണ്ട്. അന്നവും വായുവും വിഷലിപ്തമായിക്കൊണ്ടിരിക്കുന്നുവെന്ന് അവനറിയുന്നുമുണ്ട്. അരിവാങ്ങാന്‍ ചന്തയിലേക്കു പോകുന്നവന്റെ സഞ്ചിയും ഭിക്ഷക്കാരന്റെ ഓട്ടപ്പാത്രവും അപഹരിക്കപ്പടുന്നത് ഒരു റിയാലിറ്റി ഷോ കണക്കെ അവന്‍ കണ്ടുകൊണ്ടിരിക്കുന്നു. പ്രതികരണ ശേഷി ചോര്‍ന്നുപോയ മലയാളി ഇന്നിനെ മറന്ന് നാളെയുടെ സ്വപ്നത്തിലാണ് ജീവിക്കുന്നത്. കേരളമെന്ന കണ്‍സ്യൂമര്‍ക്കരയില്‍ അവന്‍ സുഖമായുറങ്ങുന്നു. ഒരു നൂറ്റാണ്ടു മുഴുവന്‍ മനുഷ്യനാല്‍ നിര്‍ണ്ണയിക്കപ്പെടുന്ന ജീവിത സ്വപ്നമെന്ന ഊര്‍ജ്ജം പേറിയവനാണവന്‍. പാശ്ചാത്യവും പൗരസ്ത്യവുമായ പുതു ജീവിത ദര്‍ശനവും പുത്തന്‍ ജീവിത സമവാക്യങ്ങളും അവന്റെ സ്വപ്നങ്ങള്‍ക്ക് മരണ സര്‍ട്ടിഫിക്കറ്റ് തയ്യാറാക്കപ്പെടുന്നത് ഇന്ന് അവന്റെ മേശമേല്‍ വെച്ചുതന്നെയാണ്. കുടിനീരില്ലാത്തവര്‍, പെരുകുന്ന കുട്ടിക്രിമിനലുകള്‍, ലഹരിയില്‍ മുങ്ങിത്താഴുന്ന വ്രണിത കൗമാര-യൗവന നിരാശകള്‍, ഭീതിയുടെ തീവ്രവാദ വഴികള്‍, പീഡനങ്ങളുടെ വാണിഭക്കഥകള്‍, മാഫിയകളുടെ വിളയാട്ട സ്ഥലികള്‍…. അനാഥമായ കൂട്ടക്കരച്ചിലിനിടയില്‍ രക്ഷകരും പ്രത്യയശാസ്ത്രങ്ങളും മാപ്പര്‍ഹിക്കാത്ത മൗനം പേറുമ്പോള്‍, മനുഷ്യരാല്‍ നിര്‍ണ്ണയിക്കപ്പെടുന്ന ആരോഗ്യ സമ്പന്നമായ ജീവിത സാഹചര്യത്തിന്റെ സാധ്യതയെക്കുറിച്ചുള്ള ഉല്‍ക്കണ്ഠകള്‍ അവനില്‍ നിറയുമ്പോള്‍, നവോത്ഥാന പുരോഗമനപ്രസ്ഥാനങ്ങളുടെ മുന്നേറ്റങ്ങളെക്കുറിച്ചുള്ള പുനരന്വേഷണത്തിന് അവന്‍ തയ്യാറാവണം. ഒരു പുതിയ മാധ്യമ സംസ്‌കാരത്തിന്റെ ഊര്‍ജ്ജം അവനു ലഭിച്ചത് അവിടെ നിന്നാണെന്ന് അവന്‍ തിരിച്ചറിയണം. പ്രബുദ്ധത കേരളീയ നവോത്ഥാനത്തിന്റെ സവിശേഷതയാവുകയും ''ജാതി വേണ്ട മതം വേണ്ട ദൈവം വേണ്ട്'' എന്ന മുദ്രാവാക്യവുമായി കേശവദേവിനെപ്പോലുള്ള എഴുത്തുകാര്‍ നവോത്ഥാന ദേശീയ പ്രസ്ഥാനങ്ങളുടെ ചോരതുടിക്കുന്ന സിരകളുമായി പൊതുരംഗത്തേക്കുവന്ന് കലയാണോ സമൂഹമാണോ വലുത് എന്ന ചോദ്യത്തിന് ''എന്റെ ആത്മാര്‍്ത്ഥതയും ഉത്തരവാദിത്വവും എന്നോടും എന്റെ സഹജീവികളോടുമായതിനാല്‍, സമൂഹമാണ് പ്രധാനം'' എന്നു പ്രഖ്യാപിച്ച നാടാണ് കേരളം.

ഒരു ശിലാഖണ്ഡം കൊണ്ട് ചരിത്രഗതിതന്നെ മുറിച്ചു മാറ്റിയ ശ്രീ നാരായണ മൂല്യങ്ങളാണ് സാമൂഹ്യഘടന അഴിച്ചു പണിതതെന്നും തലമുറകളുടെ ജാഗ്രതയെ ജ്വലിപ്പിച്ചതെന്നും പുതിയ മലയാളിയെ ഓര്‍മ്മിപ്പിക്കാന്‍ ഇന്നത്തെ മാധ്യമങ്ങള്‍ക്കാവണം. നവോത്ഥാന പുരോഗമനപ്രസ്ഥാനങ്ങളുടെ ഭാഗം ചേര്‍ന്ന് കേരള ജനതയാര്‍ജ്ജിച്ച സമരോര്‍ജ്ജം നിര്‍വീര്യമായിക്കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍, ചരിത്ര പാഠങ്ങളിലേക്ക് വെളിച്ചം വീശി, ബലിപീഠങ്ങളില്‍ ജീവിതധ്യാനമുണ്ടെന്ന് ചൂണ്ടിക്കാണിച്ചുകൊണ്ട് അതിജീവനത്തിന്റെ ഊര്‍ജ്ജസ്വാംശീകരണത്തിനുതകുന്ന ഇടപെടലുകള്‍ മാധ്യമപ്രവര്‍ത്തനത്തില്‍ നിന്നും ഇന്ന് കേരളീയ സമൂഹം ആവശ്യപ്പെടുന്നുണ്ട്. ഈ ആവശ്യം നിറവേറ്റാതെ, പ്രണയവും വേര്‍പാടും സൗഹൃദവുമൊക്കെ കമ്പോളച്ചരക്കാക്കി മല്‍സരിക്കുന്ന മാധ്യമങ്ങള്‍ക്കെതിരെ ചെറുത്തു നില്‍ക്കുന്ന വായനക്കാരന്റേയും പ്രേക്ഷകന്റേയും സജീവതയിലൂന്നുന്ന ഒരു മാധ്യമ സംസ്‌കാരം കെട്ടിപ്പടുക്കേണ്ട കടമ ആത്യന്തികമായി സമൂഹത്തിനു തന്നെയാണെന്ന് അവന്‍ മറന്നുകൂടാ. സത്യത്തിന്റെ കണ്ണാടികളാകേണ്ട മാധ്യമങ്ങള്‍, പരദൂഷണത്തിന്റെ പാഷാണ കാലത്തിലൂടെ നമ്മെ നയിക്കുമ്പോള്‍, നങ്കൂരമടിയുന്ന ഒരു സംസ്‌കാരത്തെ കേടുതീര്‍ത്ത് വരും തലമുറയ്ക്ക് തിരിച്ചേല്‍പ്പിക്കേണ്ടത് വര്‍ത്തമാന കാലസമൂഹത്തിന്റെ ബാദ്ധ്യതയുമാണ്. ഇത് സാമൂഹ്യപ്രതിബദ്ധതയുള്ള ഒരു സമാന്തര മാധ്യമസംസ്‌കാരം വളര്‍ത്തിയെടുക്കേണ്ട ആവശ്യകതയിലേക്കൂന്നുന്നു.

ഇക്കിളി വായനക്കാരനും കപട ബുദ്ധിജീവി വായനക്കാരനുമിടയിലെ ഇനിയും കണ്ടെത്തപ്പെട്ടിട്ടില്ലാത്ത ഒരു വായനക്കാരനെ അന്വേഷിച്ചുകൊണ്ടുള്ളതാവണം ഈ ശ്രമം. ചതിക്കുഴികള്‍ നിറഞ്ഞ മാധ്യമപരിസരത്ത്, വായനക്കാരനും പ്രക്ഷകനും കുഴികളില്‍ നിന്ന് കുഴികളിലേക്ക് സഞ്ചരിച്ചുകൊണ്ടിരിക്കുന്നു. ഒരു പത്ര വാര്‍ത്തയുടെ കുഴിയില്‍ നിന്ന് വശ്യമായ ഒരു പരസ്യവാക്യത്തിന്റെ സൗഹൃദത്തിലൂടെ വഴുതിയിറങ്ങി, ഒരു നിക്ഷേപ പദ്ധതിയുടെ ഊരാക്കുടുക്കിലേക്ക്, ഒരു വീഡിയോ ചിത്രത്തിന്റെ വിസ്മയമന്ത്രത്തിലൂടെ ഒരു വിപണന തന്ത്രത്തിന്റെ വാരിക്കുഴിയിലേക്ക്.

ഇന്നലെയെന്നത് തച്ചുടയ്ക്കപ്പെട്ട സ്വപ്നവും നാളെയെന്നത് പേടിസ്വപ്നവുമാണെന്ന് സത്യസന്ധമായി തുറന്നു പറയാന്‍ മടിക്കുന്ന പ്രതിലോമ മാധ്യമ പ്രവര്‍ത്തനം സമൂഹത്തിനു നേരെ വല്ലുവിളിയുയര്‍ത്തുമ്പോള്‍, വ്യവസ്ഥാപിത മാധ്യമങ്ങളെ അവയുടെ ആരോപിത വിശുദ്ധിയില്‍ നിന്ന് നിലത്തിറക്കിക്കിടത്തുവാന്‍ ഒരു വായനാ സമൂഹം തയ്യാറാകുമ്പോഴേ ഗൗരവമേറുന്ന മാധ്യമ പ്രവര്‍ത്തനം സഫലമാകുകയുള്ളു. ഇതിന് വ്യവസ്ഥാപിത മാധ്യമങ്ങള്‍ മലീമസമാക്കിയ ആസ്വാദന തലങ്ങളെപ്പോലും പൊളിച്ചെഴുതേണ്ടിവരും. ദൂരക്കാഴ്ചയുള്ള ഒരു സമൂഹത്തിന്റേയും ആ സമൂഹത്തെക്കുറിച്ച് വ്യക്തമായ കാഴ്ചപ്പാടുകളുള്ള മാധ്യമങ്ങളുടേയും കൂട്ടായ പ്രവര്‍ത്തനത്തിനു മാത്രമേ സത്യസന്ധമായ ഒരു മാധ്യമ സംസ്‌കാരം വളര്‍ത്തിയെടുക്കാന്‍ കഴിയൂ!.

വഴിവക്കില്‍, ഒത്തൊരുമിച്ച് കൊഞ്ഞനം കുത്തുന്ന ഉത്തരം മുട്ടലുകളോടും, കലാ-സാഹിത്യ-മാധ്യമ രംഗങ്ങളിലെ കൂപമണ്ഡൂകങ്ങളോടും, വിസ്‌കി ജേര്‍ണലിസത്തിന്റെ ജാരസന്തതികളുടെ വായ്‌ക്കൊളുത്തുകളോടും, പുച്ചയ്ക്ക് മണികെട്ടാനൊരുങ്ങുന്നവന്റെ മണി അടിച്ചുമാറ്റുന്ന പുതിയ വീരപ്പന്‍മാരോടും, തര്‍ക്കിച്ചിട്ട് കാര്യമില്ല. കൂട്ടത്തിലെ കള്ളനാണയങ്ങളെ തിരിച്ചറിഞ്ഞ് തിരസ്‌കരിക്കുകതന്നെയാണ് ബുദ്ധി. ''സന്ധ്യയും പ്രഭാതവും ആരെയും കാത്തുനില്‍ക്കുന്നില്ലായെന്ന്'' വൈകിയാണെങ്കിലും അവരറിഞ്ഞുകൊള്ളട്ടെ! അതാണ് ചരിത്ര പാഠവും!
ഭാവി ആശങ്കാജനകമാണെങ്കിലും ഉത്തരം വിദൂരമാകുമ്പോള്‍ വിശ്വാസം തന്നെ ഉത്തരമാകാം എന്ന എം. എന്‍. വിജയന്‍ മാസ്റ്ററുടെ വാക്കുകളോര്‍ത്തുകൊണ്ട്, വലിയ വിശ്വാസത്തകര്‍ച്ച നേരിടുമ്പോഴും എന്തിലെങ്കിലും വെറുതെ പ്രതീക്ഷവെച്ചിരിക്കുകയെന്ന മലയാളിശീലവുമായി നമുക്ക് മുന്നോട്ടു പോകാം. ആരോഗ്യകരമായ ഒരു മാധ്യമ സംസ്‌കാരം സമൂലമായ സമൂഹ്യപരിവര്‍ത്തനത്തിനുതകുന്നതാക്കാന്‍ ഒരുമിച്ച് പരിശ്രമിക്കുകയും ചെയ്യാം!.
*******

1 comments:

  • സന്തോഷ്‌ പല്ലശ്ശന says:
    November 30, 2010 at 11:26 PM

    മുംബൈ സാഹിത്യവേദിയുടെ പ്രതിമാസ ചര്‍ച്ചപരിപാടിയില്‍ ഡിസംബര്‍ മാസം അവതരിപ്പിക്കപ്പെടുന്ന ലേഖനമാണിത്. വേദിയുടെ ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ക്ക് ഇത് മുന്‍കൂട്ടി ലഭ്യമാകുന്നു എന്നതിലുപരി ബൂലോകത്തെ കൂട്ടുകാര്‍ക്കുകൂടി വേദിയുടെ ചര്‍ച്ചകളില്‍ പങ്കെടുക്കാനാവും. അതുകൊണ്ട് നിങ്ങള്‍ നിങ്ങളുടെ അഭിപ്രായം തുറന്നെഴുതുക. നിങ്ങളുടെ അഭിപ്രായങ്ങള്‍ വേദിയുടെ ചര്‍ച്ചയില്‍ വായിക്കപ്പെടുന്നതാണ്.

    സന്തോഷ് പല്ലശ്ശന
    ബ്ലോഗ്ഗ അഡ്മിന്‍

Followers