മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം       മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം

Monday, August 27, 2018

സെപ്റ്റംബർ മാസ സാഹിത്യ ചർച്ച



കല്യാണിയുടെ കടി

" കുട്ടാ നമ്മടെ കല്യാണിക്ക് എന്തോ ഒരു സുഖല്യാത്ത പോലെ " വൈകുന്നേരത്തെ ചായകുടി സമയത്താണ് അമ്മ കുട്ടനോട് പറഞ്ഞത്.

"അവൾ ഒന്നും തിന്നുണൂല്യ. കഴുത്താണെങ്കിൽ ഇടക്കിടെ കുടയുന്നു. മൂക്ക് നന്നായി ഉണങ്ങിയിരിക്കുകയാണ് !"

പശുക്കളുടെ സുഖമില്ലായ്മ മൂക്കിൽ നോക്കിയാലറിയാമെന്നാണ് അമ്മയുടെ കണ്ടുപിടുത്തം. ഒരസുഖവുമില്ലെങ്കിൽ പൈക്കളുടെ മൂക്ക് നന്നായി നനഞ്ഞിരിക്കും. ചെറിയ വയ്യായ്ക ഉണ്ടെങ്കിൽപ്പോലും മൂക്ക് ഉണങ്ങിയിരിക്കുമത്രെ! ഇത് ശരിയാണെന്ന് നാട്ടിലെ ഏക മൃഗവൈദ്യനായ ആപ്പ വൈദ്യനും സമ്മതിച്ചതാണ്.

അമ്മ കുറച്ച് പിണ്ണാക്ക് കലക്കിയ കാടിവെള്ളവുമായി പുറത്തേക്കിറങ്ങി. ചായ പതുക്കെ മൊത്തിക്കുടിച്ചുകൊണ്ട് കുട്ടനും അമ്മയുടെ പിന്നാലെ നടന്നു.

മുൻവശത്തെ പഞ്ചാര മാവിന്റെ ചുവട്ടിലാണ് അന്ന് കല്യാണിയെ കെട്ടിയിരുന്നത്. ആ മാവിന് പഞ്ചാരമാവെന്ന പേരിട്ടതാരാണാവോ! എന്തായാലും അത് നല്ലവണ്ണം ചേരുമെന്ന് കുട്ടന് തോന്നി. ചെറിയ മാങ്ങയാണെങ്കിലും നല്ല മധുരം. കാമ്പ് കുറച്ചേ ഉള്ളൂവെങ്കിലും പഴുത്താൽ തൊലിക്കുപോലും മധുരമുണ്ട്.

"കുടിക്കെടീ കല്യാണീ"

അമ്മ കാടിപ്പാത്രം കല്യാണിയുടെ മുന്നിൽ വച്ച്, കൈകൊണ്ട് ഇളക്കി കുടിക്കാൻ പറയുകയാണ്. അവളാണെങ്കിൽ നോക്കുന്നുപോലുമില്ല. അമ്മ കുതിർന്ന കുറച്ച് പിണ്ണാക്ക് കൈകൊണ്ട് കോരിയെടുത്ത് കല്യാണിയുടെ വായ്ക്കടുത്ത് വച്ചു നോക്കി. എന്നിട്ടും അവൾക്ക് ഒരു നോട്ടവുമില്ല.

"ഒന്ന് ങ്ട് നോക്കൂ.....കല്യാണി ഒന്നും കഴിക്കുണൂല്യ കുടിക്കുണൂല്യ . എന്തോ വയ്യായ്ക ഉള്ള പോലെ തോന്നുന്നു."

നോക്കൂ വിളി അച്ഛനെയാണ്. തെക്കേ മുറ്റത്ത് ചാണകം പൊടിച്ചുകൊണ്ടിരിക്കുകയാണ് അച്ഛൻ. അവധിക്കാലത്ത് ചാണകം ഉണക്കി പൊടിച്ച് ചാക്കിലാക്കി കെട്ടിവെക്കലാണ് അച്ഛന്റെ പ്രധാന പണി. ചേന നടുമ്പോഴും മഴക്കാലത്ത് ഇഞ്ചിക്കും മറ്റ് പച്ചക്കറി കൃഷിക്കുമൊക്കെയായിട്ടാണ് ഇത്. തെക്കേ മുറ്റത്തെ ചാണകക്കൂമ്പാരത്തിനു മുന്നിൽ കുന്തിച്ചിരുന്നുകൊണ്ട് ഒരു മരമുട്ടിയുമായി ഉണങ്ങിയ ചാണകം പൊടിച്ചുകൊണ്ട് അച്ഛൻ എത്ര നേരം വേണമെങ്കിലും ഇരുന്നോളും. അതുകോരി ചാക്കിലാക്കാൻ കുട്ടനെയും ചിലപ്പോൾ സഹായത്തിനായി വിളിക്കാറുണ്ട്. ഉണക്കാനിട്ട ചാണകത്തിൽനിന്നും വിരലിന്റെ വണ്ണമുള്ള വെളുത്ത ചിങ്ങൻ പുഴുക്കളെ കാക്കകൾ കൊത്തിക്കൊണ്ടു പോകുമ്പോൾ കുട്ടന് സങ്കടം വരാറുണ്ട്.

കൈയിലെ ചാണകപ്പൊടിയൊക്കെ ഒന്ന് തട്ടിക്കളഞ്ഞ് അച്ഛൻ എഴുന്നേറ്റു വന്നു. അപ്പോഴേക്കും കല്യാണിയുടെ വെപ്രാളം കുറച്ചുകൂടി കൂടിയിട്ടുണ്ട്. വായിലൂടെ ചെറിയതായി നുരയും പതയും വരുന്നുണ്ട്. അച്ഛനും ചെറിയ പരിഭ്രമം.

"എന്തോ തൊണ്ടയിൽ കുടുങ്ങിയതു പോലെയുണ്ടല്ലോ!"

അച്ഛൻ കല്യാണിയുടെ മുഖത്തും താടയി(കഴുത്തിന്റെ താഴ്ഭാഗം) ലുമൊക്കെയൊന്ന് കൈകൊണ്ട് തടവി.

'ന്തായാലും ഒന്ന് കൈയിട്ടുനോക്കാം" അമ്മയെ നോക്കി പറഞ്ഞു.

എല്ലാം കൂടി കണ്ടപ്പോൾ കുട്ടനും സങ്കടം രാ തുടങ്ങിയിരുന്നു. അച്ഛൻ പതിയെ കൈ കല്യാണിയുടെ വായിലേക്കിട്ട് വിരലുകൾ കൊണ്ടൊന്ന് പരതാൻ നോക്കി.

"അയ്യോ....കടിച്ചേ ..." എന്നും പറഞ്ഞ് ഇടത്തെ കയ്യും കൊണ്ട് കല്യാണിയെ ഒറ്റ അടികൊടുത്ത് അച്ഛനൊരു ചാട്ടം. കുട്ടനും അമ്മയും നോക്കുമ്പോഴോ! അച്ഛന്റെ കൈയ്യിന്റെ മുട്ടിനു താഴെ കടിയുടെ ചെറിയൊരു പാട്. കുറേശ്ശെ ചോര കിനിയുന്നുമുണ്ട്.

"ഒന്ന് പോയി ആ ആപ്പയെ കൂട്ടി വരൂ"

ഒരു കപ്പിൽ വെള്ളം കൊണ്ടുവന്ന് അച്ഛന്റെ കൈയിലേക്ക് ഒഴിച്ചുകൊടുക്കുമ്പോൾ അമ്മ ധൃതി കൂട്ടി. അപ്പോഴേക്കും കല്യാണിയുടെ അവസ്ഥ കുറേക്കൂടി മോശമായപോലെ കുട്ടനുതോന്നി. തല വല്ലാതെ മുകളിലേക്ക് നീട്ടുന്നു. നാക്കും ഇടക്കിടെ പുറത്തിടുന്നുണ്ട്. അതെല്ലാം കണ്ട് അവന് വല്ലാത്ത വിഷമം വന്നു.

"ഈശ്വരാ പാല് കറക്കാൻ നേരായി. ഒന്ന് വേഗാവട്ടെ" തെക്കേ മുറ്റത്തു കെട്ടിയിരുന്ന മൂരിക്കുട്ടനെ സ്നേഹത്തോടെ നോക്കികൊണ്ട് അമ്മ അച്ഛനെ ഒന്നുകൂടി ധൃതി കൂട്ടി.

"കുട്ടാ നീ വരുന്നുണ്ടോ ആപ്പവൈദ്യന്റെ വീട്ടിലേക്ക്?"

അച്ഛൻ തോളിലൊരു തോർത്തുമിട്ട് ഇറങ്ങുമ്പോൾ കുട്ടനോട് ചോദിച്ചു. 'കല്യാണിയുടെ കാര്യത്തിനല്ലേ!” സന്തോഷത്തോടെ അവൻ അച്ഛന്റെ പിന്നാലെ വേഗം ഓടി. ആ ഓട്ടത്തിനിടയിൽ "ഈശ്വരാ ന്റെ കല്യാണിക്ക് ഒന്നും വരുത്തല്ലേ..." എന്ന് പ്രാർത്ഥിച്ചുകൊണ്ട് ഒരു ഉറുപ്പിക നാണയം ശീവോതിക്കൂട്ടിൽ ഭഗവതിയുടെ ചിത്രത്തിനു മുൻപിൽ ഭക്തിയോടെ അമ്മ വക്കുന്നത് കുട്ടൻ മനസ്സിൽ കണ്ടു. വൈദ്യന്റെ വീട്ടിലേക്ക് പത്തുപതിനഞ്ചു മിനിറ്റ് കുണ്ടനിടവഴിയിലൂടെ നടക്കണം. വഴിക്ക് വീതി വളരെ കുറവാണ്. മറുവശത്തുനിന്നും ആരെങ്കിലും വരുന്നുണ്ടെങ്കിൽ ഒന്ന് മുട്ടിയുരുമ്മിയെ പോവാൻ കഴിയൂ. വരുന്നത് പോത്തോ പശുവോ ആണെകിൽ പിന്നാക്കം നടന്ന് ആരുടെയെങ്കിലും തൊടിയിലേക്ക് കയറിനിൽക്കേണ്ടി വരും. മഴക്കാലത്ത് മുട്ടിന് വെള്ളമുണ്ടാകും ആ വഴി നടക്കുമ്പോൾ!

കല്യാണിയുടെ കാര്യം അത്ര നല്ല പന്തിയല്ല എന്നു തോന്നിയതിനാലാവാം അച്ഛൻ നല്ല വേഗത്തിലാണ് നടക്കുന്നത്. ഒപ്പമെത്താൻ കുട്ടന് ഇടയ്ക്കിടെ ഓടേണ്ടിവന്നു. ഭാഗ്യം വീടുവരെ പോകേണ്ടിവന്നില്ല. ആപ്പവൈദ്യൻ അതാ നടന്നുവരുന്നു. മൂപ്പർ വൈകുന്നേരത്തെ ഒരു വീശലിനുള്ള പുറപ്പാടിലായിരുന്നു. അച്ഛൻ കല്യാണിയുടെ അവസ്‌ഥ ചെറുതായൊന്നു വിവരിച്ചു. കൈയിലെ മുറിവും കാണിച്ചു. ഇടത്തെ കൈയിലെ ചെറുവിരൽ ചെവിക്കകത്തൊന്നിട്ട് തിരിച്ച് പുറത്തെടുത്തു വൈദ്യൻ. ആ വിരൽത്തുമ്പിലേക്ക് നോക്കി ആലോചനാനിമഗ്നനായി. അച്ഛന്റെ കൈയിലെ മുറിവും ഒന്ന് നോക്കി.

"മാഷേ .. പയ്യിനെ നായ്ക്കൾ വല്ലതും കടിച്ചിരുന്നോ?"

"എന്താ ആപ്പേ കാര്യം?"

"അല്ല മാഷെ പയ്യിന്റെ വായെന്ന് നൊരേം പതേം വര്ണ് ണ്ട് . ങ്ങളെ ഒന്ന് കടിക്കേം ചെയ്തു. പേടെ ഒരു ലക്ഷണം പോലെ!"

അത് കേട്ടപ്പോൾ കുട്ടന് വല്ലാത്ത പേടി തോന്നി. പേപ്പട്ടി കടിച്ച ആൾക്കാരുടേം ജന്തുക്കളുടെയും പേടിപ്പിക്കുന്ന മരണങ്ങളെ പറ്റി കുറെ കഥകൾ അവനും കേട്ടിട്ടുണ്ട് .

"നടക്ക മാഷെ. ഒന്ന് നോക്കാം. ഗുരുദരം ആണെങ്കി ന്നെക്കൊണ്ടാവ് ല്യ." ഇതുകൂടി കേട്ടപ്പോഴേക്കും കുട്ടന്റെ കണ്ണിൽനിന്നും ചെറുതായി വെള്ളം വരാൻ തുടങ്ങിയിരുന്നു.

"ഒന്നും ണ്ടാവ് ല്യ കുട്ടാ . മ്മടെ കല്യാണിക്ക് ഒന്നും ണ്ടാവ് ല്യ. അയ്യേ! കരയണ്ടാട്ടോ" ആപ്പവൈദ്യൻ പുറത്തു തട്ടി കുട്ടനെ ആശ്വസിപ്പിച്ചപ്പോൾ അവന് ഒന്നു കൂടി സങ്കടമായി.

എത്ര വേഗമാണ് വൈദ്യനെയും കൂട്ടി തിരിച്ചു വീട്ടിലെത്തിയതെന്നവനറിഞ്ഞില്ല. കല്യാണിയുടെ അടുത്തെത്തിയപാടേ വൈദ്യൻ പതുക്കെ ചെന്ന് അവളുടെ വാലിന്റെ അറ്റത്തെ രോമത്തിൽ പിടിച്ചു ചെറുതായി രണ്ടുമൂന്നു പ്രാവശ്യം വലിച്ചു. ആശ്വാസത്തോടെ അച്ഛനെ നോക്കിപറഞ്ഞു

"ഒരു കൊഴപ്പോം ല്യ മാഷെ."

പേ പിടിച്ച പശുവാണെങ്കിൽ വലിച്ചാൽ വാലിലെ രോമം ഇളകി വരുമത്രെ. ആപ്പ വൈദ്യൻ അച്ഛനോട് വിവരിച്ചു. ഇനി കുഴപ്പമില്ല. കാര്യങ്ങൾ ആപ്പവൈദ്യന്റെ വരുതിക്ക് നിന്നോളും! കുട്ടൻ വലിയ ബഹുമാനത്തോടെയും സന്തോഷത്തോടെയും നാട്ടു വൈദ്യനെ നോക്കി.

വലിയ അപകടമില്ലെന്നു മനസ്സിലാക്കിയ വൈദ്യൻ ചുറ്റുപാടുമൊന്ന് കണ്ണോടിച്ചു. കാര്യം മനസ്സിലായപോലെ ഒരു ഭാവം. അരയിൽനിന്നും പേനാക്കത്തി പുറത്തെടുത്തു വടക്കുവശത്തേക്ക് നടന്നു. അമ്മ പുറത്ത് പാത്രം കഴുകുന്ന സ്ഥലത്തുനട്ടിരുന്ന കുന്നൻ വാഴയുടെ ഒരു ഇല അടിവശം ചേർത്തു മുറിച്ചെടുത്തു. ഏതാണ്ട് ഒരു മീറ്റർ നീളത്തിൽ ഇലയെല്ലാം ചീകി മാറ്റി വാഴത്തണ്ടുമെടുത്ത് മുൻവശത്തേക്ക് വന്നു. കുട്ടൻ വൈദ്യന്റെ പിന്നാലെതന്നെയുണ്ട്. ഉമ്മറത്തെ കോലായിൽ നിന്ന് ഒരു മരക്കഷണമെടുത്ത് വാഴത്തണ്ടിന്റെ ഒരറ്റം ചെറുതായൊന്ന് ചതച്ചു.

"മാഷെ....ഒന്ന് വരൂ. കല്യാണീന്റെ വായൊന്ന് പിടിക്കണം"

അച്ഛൻ ശ്രദ്ധയോടെ കല്യാണിയുടെ വായ പതുക്കെ പിളർത്തിപ്പിടിച്ചു. വായിൽനിന്നും നല്ലവണ്ണം നുരയും പതയും വരുന്നുണ്ട്. ആപ്പവൈദ്യൻ വാഴത്തണ്ട് കല്യാണിയുടെ വായ്ക്കകത്തേക്കിട്ട് ചെറുതായി രണ്ടു പ്രാവശ്യം കുത്തി.

മുന്നിലെ രണ്ടുകാലുകളുമുയർത്തി അവളൊന്നു ചാടി. എന്നിട്ട് ആശ്വാസത്തോടെ എല്ലാവരെയുമൊന്ന് നോക്കി. ഇപ്പോൾ ഒരു അസുഖവുമില്ല. ദൂരെ ഇരിക്കുന്ന കാടിപ്പാത്രത്തിലേക്കു നോക്കി തല കുലുക്കുന്നു. അമ്മ വേഗം അതെടുഞ്ഞ് അവളുടെ മുന്നിലേക്ക് വച്ച് കൊടുത്തു. ആർത്തിയോടെ കല്യാണി അത് കുടിക്കാൻ തുടങ്ങി. കുട്ടൻ അന്തം വിട്ടു നിൽക്കുകയാണ്. അവനൊന്നും മനസ്സിലായില്ല.

"എങ്ങിന്യാ അച്ഛാ കല്യാണീടെ അസുഖം മാറീത്?"

കുട്ടന്റെ നിൽപ്പും ചോദ്യവും കേട്ട ആപ്പ വൈദ്യൻ ചിരിച്ചുകൊണ്ട് അവനോട് പറഞ്ഞു.

"കുട്ടാ..പൈക്കൾക്ക് പഴുത്ത മാങ്ങ നല്ല ഇഷ്ടാണ്. സാധാരണ അതിന്റെ തോലും കാമ്പും തിന്ന് അണ്ടി തുപ്പിക്കളയും. കല്യാണിക്ക് ഇന്ന് അബദ്ധം പറ്റി. മാങ്ങയുടെ സ്വാദിൽ അണ്ടിയും തിന്നാൻ നോക്കിയതാവും. അണ്ടി തൊണ്ടേൽ കുടുങ്ങി. അതാ വെപ്രാളം കാണിച്ചത്. കുട്ടൻ നാളെ രാവിലെ പോയി തൊഴുത്തിൽ ഒന്നു നോക്കണം, കല്യാണി ഇട്ട ചാണകത്തിൽ ആ അണ്ടിണ്ടാവും!"

അപ്പോഴേക്കും അമ്മ ആപ്പവൈദ്യന് കൊടുക്കാനായി ഒരു ഗ്ലാസ് ചായയുമായി വന്നു. അത് വൈദ്യന് കൊടുത്തുകൊണ്ട് കുട്ടനോടായി പറഞ്ഞു

" കുട്ടാ ആ മൂരിക്കുട്ടനെ കയറഴിച്ചു വിട്ടോ. ഇന്നിനി പാൽ കറക്കണില്യ. കല്യാണി കൊറേ ബുദ്ധിമുട്ടിയതല്ലേ. അവൻ പാല് മുഴുവനും കുടിച്ചോട്ടെ ."

കുട്ടൻ ഓടിച്ചെന്ന് മൂരിക്കുട്ടന്റെ കയറഴിച്ചുവിട്ടു. അതോടിപ്പോയി കല്യാണിയുടെ അകിട്ടിൽനിന്നും പാല് വലിച്ചുകുടിക്കാൻതുടങ്ങി. എല്ലാവർക്കും നല്ല സന്തോഷം, പിന്നെ കുട്ടന്റെ കാര്യം പ്രത്യേകം പറയേണ്ടതില്ലല്ലോ!



മൂർഖൻ പാമ്പും മൊല്ലാക്കേടെ ഊത്തും

"അയ്യോ ന്നെ പാമ്പ് കടിച്ചേ........... "

കുട്ടന്റെ നിലവിളി കേട്ടിട്ടാണ് തൊടിയിൽ പണിയെടുത്തുകൊണ്ടിരുന്ന ചാമി കുളക്കരയിലേക്ക് ഓടി ചെന്നത്. എന്താ അവിടെ കണ്ട കാഴ്ച! വലത്തേ കൈയ്യിൽ ചോരയുമൊലിപ്പിച്ച് കുട്ടൻ അലറിക്കരയുന്നു. പേടിച്ച് കരയാറായി കുട്ടന്റെ ചേച്ചി അവന്റെ കൈയിലേക്ക് നോക്കി നിൽക്കുന്നു.

അവധിക്കാലമായതിനാൽ കുട്ടനും ചേച്ചിയും വൈകുന്നേരം കുളിക്കാനായി കുളത്തിൽ വന്നതാണ്. കുളിയും കളിയുമൊക്കെയായി എന്നും ഒന്നൊന്നര മണിക്കൂർ കുളത്തിൽത്തന്നെ. വേനലവധിയായതിനാൽ അച്ഛനും അമ്മയും ഇതിന് വഴക്കൊന്നും പറയാറുമില്ല. അഞ്ചാറുമാസം മുൻപാണ് അച്ഛനെവിടുന്നോ രണ്ടുമൂന്ന് കുളവാഴ ചെടികൾ കുളത്തിൽ കൊണ്ടിട്ടത്. അതിന്റെ വേരുകൾ വെള്ളത്തിലേക്ക് തൂങ്ങിക്കിടക്കുന്നത് സൂക്ഷിച്ചുനോക്കിയാൽ കാണാം. ചില ഫോട്ടോകളിൽ കാണുന്ന സ്വാമിമാരുടെ താടിപോലെയാണ് ആ വേരുകളെന്ന് കുട്ടന് തോന്നാറുണ്ട്. കുളവാഴയുടെ ഇലയുടെ അടിഭാഗത്തിന് ഉരുണ്ട ആകൃതിയാണ്. അത് ഞെക്കി പൊട്ടിക്കാൻ രസമാണ്. അതിനുള്ളിലെ അറകളിൽ വായു ഉള്ളതുകൊണ്ടാണ് കുളവാഴക്ക് വെള്ളത്തിൽ പൊങ്ങിക്കിടക്കാൻ കഴിയുന്നതെന്ന് അച്ഛനാണ് കുട്ടനോട് പറഞ്ഞത്.

"മാഷേ ....കുളവാഴ ഒരുപാട് വളരാതെ നോക്കണം. അല്ലെങ്കിൽ കുളം മുഴുവൻ നശിപ്പിക്കും" ഒരുദിവസം ഗോപാലൻ മാഷ് വീട്ടിൽ വന്നപ്പോൾ അച്ഛനോട് പറയുന്നത് കുട്ടനും കേട്ടിരുന്നു.

കുളത്തിന്റെ ചുറ്റും കല്ലുകൾ കൊണ്ട് പടുത്തുകയറ്റിയിട്ടുണ്ട്. എന്നാലും അവിടവിടെയായി ധാരാളം മാളങ്ങളും പൊത്തുകളുമുണ്ട്. ഈ കുളത്തിലാണ് ചേച്ചിയുടെയും കുട്ടന്റേയും കളി. ആദ്യം ഒരാൾ കുളവാഴച്ചെടി ഒരു പൊത്തിലൊളിപ്പിക്കണം. മറ്റേ ആൾ അത് തപ്പി കണ്ടുപിടിക്കണം. അന്നത്തെ കുട്ടന്റേയും ചേച്ചിയുടെയും കളി അതായിരുന്നു. നോക്കണേ കുട്ടൻ കുളവാഴ തപ്പിത്തപ്പി പോയി ഒരു പൊത്തിൽ കയ്യിട്ടതാണ്! പിടിച്ചത് കുളവാഴയിലല്ല. അവിടെ സുഖമായി വെറുതേ ഇരുന്നിരുന്ന ഒരു നീർക്കോലിയെയാണ്. അത് ഒറ്റക്കടി. കടി കിട്ടിയതും കുട്ടൻ കൈ പുറത്തേക്ക് വലിച്ചു. അതാ കൈയ്യിന്റെ കൂടെ കടി വിടാതെ നീർക്കോലിയും. തള്ളവിരലിനും ചൂണ്ടുവിരലിനും ഇടക്കാണ് നീർക്കോലിയുടെ പിടുത്തം. അലറിക്കരഞ്ഞുകൊണ്ട് കുട്ടൻ കൈ കുടഞ്ഞു. പേടിച്ചിട്ടായിരിക്കും നീർക്കോലി വെള്ളത്തിലൂടെ ശൂന്ന് നീന്തി അക്കരയിലെ ഒരു പൊത്തിലേക്ക് കയറിപ്പോയി!

"കുട്ടാ കരയല്ലേ. കടിച്ചത് വല്ല നീർക്കോലിയാവും." ചോരകിനിയുന്ന കുട്ടന്റെ കൈ പതിയെ വെള്ളമൊഴിച്ചു കഴുകികൊണ്ട് ചാമി പറഞ്ഞു.

"അല്ല പാമ്പാണ് കടിച്ചത്....ഞാനിപ്പോ ചാവോ...അയ്യോ...അമ്മേ ..."

ചാമി കുട്ടനെയും കൈപിടിച്ച് ഉമ്മറത്തെത്തുമ്പോഴേക്കും ബഹളമെല്ലാം കേട്ട് അച്ഛനുമമ്മയും അങ്ങോട്ട് എത്തിയിരുന്നു.

" സാരല്യ...കരയല്ലേടാ കുട്ടാ. ഇത് നീർക്കോലി കടിച്ചതല്ലേ?" കൈയ്യിലെ മുറിവെല്ലാം നോക്കി അച്ഛൻ കുട്ടനോട് പറഞ്ഞു.

"അല്ലാ...നീർക്കോലി..ല്ല പാമ്പാണ് ...മൂർഖൻ പാമ്പാണ് കടിച്ചത്. ഞാൻ ഇപ്പൊ ചാവും..അയ്യോ...."

"ഒന്നും ഇല്യ കുട്ടാ. ആ മുറിവില് ഇത്തിരി മുറിവെണ്ണ പുരട്ടാം. വേദന ഇപ്പൊ മാറും." അമ്മ സാരിത്തുമ്പുകൊണ്ട് കുട്ടന്റെ മുഖവും കയ്യുമൊക്കെ തുടച്ചുകൊണ്ട് പറഞ്ഞു.

"മുറിവെണ്ണ വേണ്ടാ......എന്നെ ഇപ്പൊ ഡോക്ടറുടെ അടുത്തു കൊണ്ടുപോകണം. കയ്യിന്റെ മോളിൽ ഒരു ചരട് അമർത്തി കെട്ടിത്തായോ .......വിഷം ഇപ്പൊ മോളിലേക്ക് കയറും..ദാ കയ്യൊക്കെ നീല നെറം ആവണത് പോലെ. അയ്യോ..."

സ്‌കൂളിൽ പഠിപ്പിച്ച പ്രഥമ ശ്രുശ്രൂഷാ വിധികളെല്ലാം കുട്ടന് ഓർമ്മ വരാൻ തുടങ്ങി. അമ്മ അവനെ സമാധാനിപ്പിക്കാൻ ഒരു തൂവാല കൊണ്ടുവന്ന് പതിയെ കയ്യിൽ കെട്ടിക്കൊടുത്തു. അപ്പോഴേക്കും കുട്ടന്റെ ചേച്ചിയുടെ പേടിയൊക്കെ മാറിയിരുന്നു. മൊത്തത്തിൽ നല്ല രസം. അനിയന്റെ പ്രകടനം കണ്ട് ചിരി വരുന്നുമുണ്ട്. ചേച്ചിയുടെ മുഖഭാവം കണ്ട കുട്ടന് സങ്കടം കൂടിവന്നു. ഇവർക്കാർക്കും തന്നോട് ഒരു സ്നേഹവുമില്ലല്ലോ! ചേച്ചിയുടെ ചിലപ്പോഴത്തെ കുട്ടാ...കുട്ടാ...വിളിയെല്ലാം വെറുതെയാണെന്ന് മനസ്സിലായി. ഒരപകടം പറ്റുമ്പോൾ ആർക്കും ഒരു ഗൗരവവുമില്ല. എല്ലാകൂടി ആലോചിച്ച് കുട്ടൻ വിങ്ങിവിങ്ങി കരയാൻ തുടങ്ങി.

ആര് സമാധാനിപ്പിച്ചിട്ടും കുട്ടാനൊരുമാറ്റവുമില്ല. അമ്മ അച്ഛനോട് എന്തോ ചെവിയിൽ പറയുന്നുണ്ട്. അച്ഛനത് തലകുലുക്കി സമ്മതിച്ചപോലെ ഒന്ന് തിരിഞ്ഞ് ചാമിയോട് പറഞ്ഞു.

"ചാമിയേ......കുട്ടനെ ഒന്ന് നമ്മടെ മൊല്ലാക്കേടെ അടുത്തു കൊണ്ടോയി ഊതിച്ചിട്ട് കൊണ്ടുവരൂ. പേടിച്ചിട്ടുള്ള കരച്ചിലാ."

പേടിച്ചിട്ടൊന്നുമല്ല. മൂർഖൻ കടിച്ചിട്ട് ഒന്നും ചെയ്യാതിരുന്നാൽ മരിച്ചുപോകില്ലേ! കുട്ടൻ മനസ്സിൽ പറഞ്ഞു. എന്തായാലും സമാധാനമായി. ഒരുവിധം സൂക്കേടുകൾക്കൊക്കെ മൊല്ലാക്കേകൊണ്ട് ഊതിച്ചാൽ മാറുമെന്ന് ചാമി പറയുന്നത് കുട്ടൻ കേട്ടിട്ടുണ്ട്.

മൊല്ലാക്കേടെ വീട്ടിൽ ഇതുവരെയും പോയിട്ടില്ല. ആപ്പവൈദ്യന്റെ വീടുകഴിഞ്ഞ് മൂന്നാല് വീടുകഴിഞ്ഞാൽ പഞ്ചായത്തു റോഡായി. അവിടെനിന്നും നോക്കിയാൽ പച്ചയും വെള്ളയും പെയിന്റ് അടിച്ച പള്ളി കാണാം. പള്ളിയിൽനിന്നും കുറച്ചു പോയാൽ മൊല്ലാക്കയുടെ വീടായി. ആ വഴി പോകുമ്പോൾ വീടിന്റെ തിണ്ണയിൽ മുറുക്കിക്കൊണ്ട് മൊല്ലാക്ക ഇരിക്കുന്നത് കണ്ടിട്ടുണ്ട്. നീണ്ടുകിടക്കുന്ന നല്ല വെളുത്ത തിളക്കമുള്ള താടിയാണ് മൊല്ലാക്കക്ക്. പുറത്തു കാണുമ്പോഴൊക്കെ നീലം മുക്കിയ നല്ല വെള്ള ഷർട്ടും കള്ളിമുണ്ടുമാണ് വേഷം. തലയിൽ വെള്ള നിറത്തിലുള്ള ഒരു തുണി വട്ടത്തിൽ ചുറ്റിക്കെട്ടിയിട്ടുണ്ടാവും! താടിപോലെതന്നെ നല്ല വെളുത്ത മുടിയാകും ആ കെട്ടിനടിയിൽ. എപ്പോഴും ഒരു ചെറിയ തുണിസഞ്ചി കൈയ്യിലുണ്ടാവും. അതിലെന്താണാവോ! സംസാരിക്കുമ്പോൾ വെറ്റിലക്കറ പിടിച്ച നല്ല നീളമുള്ള പല്ലുകൾ തെളിഞ്ഞു കാണം. വർത്തമാനം പറയുമ്പോൾ ഇടക്കിടെ വായിലെ മുറുക്കാൻ തുപ്പിക്കൊണ്ടിരിക്കും. മൊല്ലാക്കയുടെ കാര്യം അച്ഛൻ പറഞ്ഞപ്പോൾത്തന്നെ കുട്ടന് ഒരാശ്വാസം തോന്നി.

അച്ഛനും അമ്മയ്ക്കും ചേച്ചിക്കുമൊന്നും കുട്ടനെ വിചാരിച്ചപോലെ അത്ര ഇഷ്ടം ഒന്നും ഇല്ല. അതല്ലേ അവർ കൂടെ വരാതെ ചാമിയുടെ കൂടെ വിട്ടത്! എന്തായാലും ചാമിക്ക് കുട്ടനെ നല്ല ഇഷ്ടമായത് നന്നായി. ഉടുപ്പൊക്കെ മാറ്റി വീട്ടിൽ നിന്നിറങ്ങിയപ്പോൾ കുട്ടന്റെ മനസ്സിലെ ചിന്ത ഇതുതന്നെയായിരുന്നു.

ചാമിയുടെ കൈ പിടിച്ചു മൊല്ലാക്കയുടെ അടുത്തേക്ക് പോകുമ്പോഴും ചിണുങ്ങിക്കൊണ്ടാണ് കുട്ടന്റെ നടപ്പ്. അമ്മാളുവമ്മയുടെ വീട്ടുപടിക്കലെത്തിയപ്പോൾ അവരതാ മുടിയും കോതിക്കൊണ്ട് പടിക്കൽത്തന്നെ നിൽക്കുന്നു.

" എന്താ ചാമിയേ കുട്ടാനൊരു ശീലായ്മ പോലെ? എവഡക്കാ രണ്ടാളുംകൂടി?" ആ നാട്ടിലെ ആകാശവാണിയാണ് ആയമ്മ. എല്ലാതും അറിയണം.

"മ്മടെ കുട്ടനെ കൊളത്ത്ന്ന് ഒരു നീർക്കോലി കടിച്ചു. ഒന്ന് ഊതിക്കാൻ കൊണ്ടോവാ"

"അല്ല നീർക്കോലി ല്ല അമ്മാളോമ്മേ ...പാമ്പാണ് , മൂർഖൻ പാമ്പ് " കുട്ടന്റെ ശബ്ദത്തിൽ കരച്ചിലും വന്നു.

"അയ്യയ്യോ ....സാരല്യ. വേഗം പൊക്കോളൂ. സന്ധ്യ ആവണെക്കും മുമ്പേ ഊതിക്കണം. ന്നാലേ ഫലണ്ടാവൂ"

ഇതും പറഞ്ഞ ആയമ്മ ചാമിയെനോക്കി ഒന്ന് ചിരിച്ചു. ചാമിക്കും ചിരിക്കാതിരിക്കാനായില്ല. വിചാരിച്ചപോലെ ചാമിക്കും തന്നോട് അത്ര സ്നേഹമൊന്നുമില്ലെന്ന് അവരുടെ ചിരി കണ്ടപ്പോൾ കുട്ടന് തോന്നി.

ഭാഗ്യത്തിന് കുട്ടനും ചാമിയുമെത്തിയപ്പോൾ മൊല്ലാക്ക വീട്ടിത്തന്നെയുണ്ടായിരുന്നു.

"ന്താ ചാമിയേ പതിവ് ല്ലാണ്ട് കുട്ടനേം ആയിട്ട്?"

കാര്യങ്ങൾ വിവരിക്കുമ്പോൾ ചാമി, നീർക്കോലിയാണ് കടിച്ചതെന്നു മൊല്ലാക്കയോട് പറഞ്ഞപ്പോഴും കുട്ടൻ തിരുത്താനൊന്നും പോയില്ല. ഏതു വിഷവും മൊല്ലാക്കയുടെ ഊത്തിൽ പോവുമല്ലോ?

അപ്പോളാണ് കുട്ടൻ മൊല്ലാക്കയെ നല്ലവണ്ണം ശ്രദ്ധിച്ചത്. ഷർട്ട് ഇട്ടിട്ടില്ല. കയ്യുള്ള ബനിയനാണ് ഇട്ടിരിക്കുന്നത്. പച്ചനിറത്തിലുള്ള ബെൽട്ടിന്റെ ഉള്ളിൽ മൊല്ലാക്കയുടെ വയറ് ഞെരുങ്ങിക്കിടക്കുന്നു. അത്രയും വീതിയുള്ള ബെൽട്ട് കുട്ടൻ ഇത്രയും അടുത്തു അതുവരെയും കണ്ടിട്ടില്ല. തലേക്കെട്ടില്ല. മൊല്ലാക്കയുടെ തല നല്ല മൊട്ടയായിട്ടാണ് ഇരിക്കുന്നത്. വെറുതെയാണോ, മൊട്ടത്തല കാണാതിരിക്കാനാവും പുറത്തേക്കിറങ്ങുമ്പോൾ മൊല്ലാക്ക തലയിൽ വെളുത്ത തുണി കെട്ടിവക്കുന്നത്!

"ങ്ങഡ് അഡ്ത്തക്ക് ബാ കുട്ടാ ......" മൊല്ലാക്ക കുട്ടനെ കൈപിടിച്ചു അടുത്തിരുത്തി. കയ്യിലെ നീർക്കോലി കടിച്ച മുറിവ് സൂക്ഷിച്ചൊന്നു നോക്കി. നല്ലൊരു ചിരി അവനു സമ്മാനിച്ചു.

"ഇത്രെ ള്ളോ ? അയിനാണോ കുട്ടാ പേടിക്കണ് ! അവഡെ ഇരിക്ക്, ഇപ്പൊ രാം"

ഇതിനേക്കാൾ ആശ്വാസം വേറെ കിട്ടുമോ? ഇത്രയും കേട്ടപ്പോൾത്തന്നെ കുട്ടന്റെ സങ്കടവും കരച്ചിലുമെല്ലാം കുറെയൊക്കെ മാറി. മൊല്ലാക്ക പതുക്കെ എണീറ്റ് അകത്തേക്ക് പോയി.

കയ്യിൽ ഒരു ചെമ്പുമൊന്തയുമായാണ് മൊല്ലാക്ക തിരിച്ചുവന്നത്. അത് നിലത്തുവച്ച് കുട്ടന്റെ മുന്നിൽ കുന്തിച്ചിരുന്നു. കുട്ടനൊന്നെത്തിനോക്കി. പേടിക്കാനൊന്നുമില്ല, മൊന്തയിൽ വെള്ളമാണ്.

"കുട്ടാ കജ്ജ് നീർത്തി പ്പിഡിക്ക് "

മൊല്ലാക്ക കുട്ടന്റെ കൈവിരലുകളിൽ തന്റെ ഇടത്തേ കൈ കൊണ്ട് പിടിച്ചുകൊണ്ട് കണ്ണുകളടച്ചു. ചുണ്ടുകളനണങ്ങുന്നുണ്ട്. എന്തൊക്കെയോ പിറുപിറുക്കുന്ന പോലെ. പിന്നെ കണ്ണുതുറന്നു. കുട്ടനെയും മുറിവിനേയും ഒന്ന് നോക്കി. വലത്തേ കൈ മൊന്തയിൽ കയ്യിട്ട് തുള്ളി വെള്ളമെടുത്ത കുട്ടന്റെ മുറിവിൽ ഒന്ന് തളിച്ചു. വീണ്ടും കണ്ണുകളടച്ചു. ചുണ്ടുകൾക്കിടയിൽനിന്നും എന്തൊക്കെയോ പിറുപിറുക്കലുകൾ കേൾക്കുന്നുണ്ട്. പിന്നീട് മൊല്ലാക്കയുടെ വായിൽനിന്നും ഒരു ശബ്ദം

"കാ ........... ത്..ഫൂ"

കുട്ടനൊന്നേ നോക്കിയുള്ളൂ. മൊല്ലാക്ക കാറിത്തുപ്പിയത് കുട്ടന്റെ ഉള്ളം കയ്യിൽത്തന്നെ. വിരലുകൾ മടക്കി കൈ നന്നായി ചുരുട്ടിക്കൊടുത്തുകൊണ്ട് മൊല്ലാക്ക പറഞ്ഞു

"ബീട്ടിലെത്തണ ബരെ കജ്ജ് തൊറക്കല്ലേ ....ഇന്ന് രാത്രി ഒന്നും കയിക്കാനും പാടൂല്ല"

ഇന്ന് രാത്രി പോയിട്ട് ഈ കൈ കൊണ്ട് ഇനി ഒരാഴ്ച കഴിക്കാൻ പറ്റുമോ എന്നായിരുന്നു ചാമിയുടെ പിന്നാലെ ചുരുട്ടിയ കയ്യും നീട്ടിപ്പിടിച്ച് നടക്കുമ്പോൾ കുട്ടന്റെ ചിന്ത!


*********



നാടകാന്തം

"പ്രസാദ് തന്നെ ദുര്യോധനൻ ആവേണ്ടി വരും."

അന്ന് സംസ്കൃതം ക്‌ളാസിൽ വന്ന ഉടനെ ദേവി ടീച്ചർ എന്നെ നോക്കിപ്പറഞ്ഞതിൽ ഒരു തരം നിസ്സഹായതയുടെ ഭാവം ഉണ്ടായിരുന്നില്ലേ എന്ന് തോന്നിയിരുന്നു. അങ്ങനെ തന്നെ ആയിരുന്നുവെന്നാണ് ഇന്നും തോന്നുന്നത്.

"ഇനി രണ്ടാഴ്ച കൂടിയേ സാഹിത്യ സമാജത്തിനുള്ളൂ. രാജഗോപാലൻ സംഭാഷണങ്ങളൊന്നും പഠിക്കുന്നുമില്ല, പഠിച്ച് പറയുന്നതിന്റെ ഉച്ചാരണം ശരിയാവുന്നുമില്ല. വേറെ ആളില്ലാത്തതു കൊണ്ടാണ് തന്നോടു പറയുന്നത്. സ്റ്റേജിൽ കയറി തരികിട കാണിക്കരുത്.” ഒരു അപേക്ഷാ ഭാവത്തിൽ ദേവി ടീച്ചർ എന്നെ നോക്കി. ഒൻപതാം ക്ലാസ്സിൽ പഠിക്കുമ്പോൾ ഒപ്പന കളിച്ചുണ്ടാക്കിയ പൊല്ലാപ്പും ടീച്ചർ മറന്നിട്ടില്ലെന്ന് വ്യക്തം!

ടീച്ചറുടെ വാക്കുകൾ കേട്ടയുടൻ ആശ്വാസത്തോടെ രാജഗോപാലൻ എന്റെ തുടയിലൊന്നു നുള്ളി. ഗീതയുടെ മുഖത്തും ഒരു കള്ളച്ചിരി കണ്ടു! ശിവശങ്കരന്റെ മുഖത്ത് നല്ല സന്തോഷം.

ആ മാസത്തെ സാഹിത്യസമാജത്തിന് സംസ്കൃതം നാടകം തന്നെ വേണമെന്ന് കർത്താവു മാഷിന് ഒറ്റ നിർബന്ധം. പറയുന്നവർക്കും കേൾക്കുന്നവർക്കും ഒന്നും മനസ്സിലായില്ലെങ്കിലും ഇങ്ങനെ ഒരെണ്ണം നടത്തണമെന്ന് മാഷിന് വല്ലാത്ത വാശി. പെട്ടുപോയവരാണെങ്കിൽ പത്താം ക്ലാസ്സിലെ സംസ്കൃതം കുട്ടികളും, കൂടെ ദേവിടീച്ചറും!

രണ്ടാഴ്ച്ച മുൻപാണ് കർത്താവു മാഷ് ഞങ്ങളുടെ ക്ലാസിൽ വന്ന് ടീച്ചറുമായി നാടകത്തെക്കുറിച്ച് സംസാരിക്കുന്നത്. "ടീച്ചറേ നാടകത്തിന് ഇന്ദ്രപ്രസ്ഥത്തിലെ ആ സ്ഥല-ജല ഭ്രമമുണ്ടാകുന്ന രംഗമുണ്ടല്ലോ! അതുമതി. ഒരിരുപത് മിനിറ്റ്. അത്ര തന്നെ!"

"അല്ല മാഷെ, സംസ്കൃതം നാടകം കേട്ടാല് മറ്റുള്ളവർക്ക് വല്ലതും മനസ്സിലാവോ? ഈ കുട്ട്യോള്ടെ കാര്യം പോട്ടെ, നിക്കെന്നെ ചിലതൊന്നും മുഴുവനായിട്ടങ്ട് മനസ്സിലാവ്ണില്ല്യ.”

"അതൊന്നും സാരല്യ ടീച്ചറേ. ഈ രംഗമാവുമ്പോ സംഭാഷണം ഒന്നും അധികം വേണ്ട. കാണിക്കൽ കൊണ്ട് തന്നെ കൊറേ ഒക്കെ കാര്യങ്ങള് ആൾക്കാർക്ക് മനസ്സിലാവും. നാടകം തുടങ്ങുന്നതിനു മുൻപ് നമുക്ക് ചെറിയൊരു വിവരണം കൊടുക്കാം." അതാണ് കർത്താവുമാഷ്. ആള് മുഴുവൻ പ്രാക്ടിക്കൽ ആണ്. ചുളുവഴിയിലൂടെ ആളുകളെ കൈയ്യിലെടുക്കും.

"ടീച്ചറേ ദ്രൗപദി ഗീത ആയിക്കോട്ടെ." ഇതും പറഞ്ഞിട്ട് മാഷ് ആൺകുട്ടികളെ ഒന്ന് നോക്കി. പ്രധാന കൗരവൻമാർക്കോ പാണ്ഡവന്മാർക്കോ ഉള്ള വകുപ്പൊന്നും പത്തിലെ സംസ്കൃതം ക്ലാസ്സിലില്ല. ആകെ മൂന്ന് പുരുഷപ്രജകളേ ഉള്ളൂ. ഞാൻ നടുക്കും രാജഗോപാലനും ശിവശങ്കരനും എനിക്ക് ഇരുവശത്തുമായും ഇരിക്കുന്നു!

പണ്ടേ തന്നെ എന്നെ നല്ല പഥ്യമല്ലാത്തതിനാൽ മാഷിന്റെ രണ്ടു കണ്ണുകൾ എന്റെ ഇരുവശങ്ങളിലേക്കുമായി പോയി. അങ്ങനെ ദുര്യോധനന്റെ നറുക്ക് രാജഗോപാലനും ദുശ്ശാസനന്റേത് ശിവശങ്കരനും വീണു! ഷൈൻ ചെയ്യാൻ അവസരം പോയതിൽ സ്വൽപ്പം നിരാശ തോന്നിയെങ്കിലും സംസ്കൃതം സംഭാഷണം കാണാതെ പഠിക്കണ്ടല്ലോ എന്നോർത്ത് ആശ്വാസവും തോന്നി. എന്നാലും എന്നെ ഒഴിവാക്കിയതിൽ ഉള്ള നീരസം വരും ദിവസങ്ങളിൽ പഞ്ചപാവമായ ദേവി ടീച്ചറോട് കാണിക്കുന്നതിൽ ഒരു മടിയും കാണിച്ചതുമില്ല.

സ്‌കൂൾ ജീവിതം സംസ്കൃതത്തിലേക്ക് പോയത് നല്ലൊരു തമാശയായിട്ടാണ് ഇന്ന് തോന്നുന്നത്. നാലാം ക്ലാസ് പരീക്ഷ കഴിഞ്ഞ അവധിക്കാലം. ശ്രീനിയും ബാലകൃഷ്ണനും ഞാനും ആർമാദിച്ച് നടക്കുന്നു. (ആർമാദിക്കൽ എന്ന വാക്ക് അക്കാലത്ത് മലയാളത്തിലില്ലായിരുന്നു. ബഹുമാന്യനായ സിനിമാനടൻ ഇന്നസെന്റ് ആണത്രേ പിന്നീട് ഈ വാക്ക് നമ്മുടെ ഭാഷക്ക് സമ്മാനിച്ചത്!) ശ്രീനി ഞങ്ങളെക്കാൾ രണ്ടു ക്ലാസ്സിന് മൂത്തതാണ്. അതുകൊണ്ടുതന്നെ നേതാവും. ഞങ്ങളുടെ പ്രധാന ആക്രമണ കേന്ദ്രം ആശാരി സുന്ദരന്റെ പറമ്പിലെ പറങ്കിമാവുകളായിരുന്നു. കുറച്ച് അണ്ടി കൊടുത്താൽ സൈക്കിൾ വാടകക്ക് എടുക്കാം. പടക്കം മേടിക്കാം. ബാക്കി ചുട്ടോ വറുത്തോ തിന്നാം! അവധിക്കാലത്ത് അണ്ടിയെണ്ണ കൊണ്ട് പൊള്ളി രണ്ടുകൈയിലെയും തൊലി എപ്പോഴും പൊരിഞ്ഞിരിക്കും. വറുക്കുമ്പോൾ കിട്ടുന്ന അണ്ടി എണ്ണ മഴക്കാലത്തു വളംകടിക്ക് മരുന്നായി കാൽ വിരലുകൾക്ക് ഇടയിൽ തേക്കാനായി എടുത്തുവക്കുകയും ചെയ്യാം.

ആ അവധിക്കാലത്തെ ഒരു വൈകുന്നേരത്താണ് ദാസൻ മാഷ് വീട്ടിൽ വരുന്നത്. ഞാൻ പഠിച്ചിരുന്ന പാലശ്ശേരി യു.പി സ്‌കൂളിലെ സംസ്കൃതം മാഷായിരുന്നു അദ്ദേഹം.

"അച്ഛൻ എവിട്യാടാ കുട്ടാ?" മുറ്റത്ത് എന്തോ കളിച്ചുകൊണ്ടിരുന്ന ഞാൻ മാഷ് വന്നത് അറിഞ്ഞതു തന്നെ ഈ ചോദ്യം കേട്ടിട്ടാണ്. കുട്ടികളെ എടാ പോടാ എന്നൊന്നും വിളിക്കുന്ന ശീലം ദാസൻമാഷിന് ഉണ്ടായിരുന്നില്ല. അപ്പൂ കുട്ടാ എന്നൊക്കെയേ വിളിക്കാറുണ്ടായിരുന്നുള്ളു. മാഷ് ആളൊരു തമാശക്കാരനാണ്. കുട്ടികൾക്കെല്ലാം നല്ല ഇഷ്ടവുമാണ് മാഷിനെ.

"അച്ഛൻ പറമ്പിൽ പച്ചക്കറികൾക്ക് വെള്ളം നനക്കുകയാ മാഷേ" കുടവുമായി കുളത്തിന്റെ കരയിലേക്ക് അച്ഛൻ പോയിട്ട് അധികം നേരം ആയിരുന്നില്ല. അച്ഛൻ ആനമങ്ങാട് സ്‌കൂളിലെ മലയാളം മാഷാണ്. ആ സ്‌കൂൾ കുറച്ചു ദൂരെയാണ്. ബസ്സിൽ കയറി പോകാൻ മാത്രം അകലെയാണ്. ഞാൻ മാഷിനെയും കൊണ്ട് പറമ്പിലേക്ക് നടന്നു.

"മാഷേ , നല്ല അധ്വാനമാണല്ലോ? അല്ല, അതിന്റെയൊക്കെ ഫലം വെള്ളരിയിലും മത്തനിലുമൊക്കെ കാണാനുമുണ്ട്."

"കണ്ണു വെക്കല്ലേ ദാസൻ മാഷേ."

"കാര്യം പറഞ്ഞതാ മാഷേ. ന്നാലും മാഷെപ്പോലെ അധ്വാനിക്കണ ആൾക്കാര് കൊറവാ .."

"എന്താ മാഷേ.... സുഖിപ്പിക്കണതില് ഒരു സോപ്പിന്റെ വാസന വര്ണ് ണ്ടല്ലോ?"

മലയാളവും സംസ്കൃതവും നല്ല കൂട്ടുകാരുമായിരുന്നു. സ്‌കൂൾ സമയത്തിനുശേഷം മണ്ണിനോട് മല്ലിടുന്നതിലായിരുന്നു അച്ഛൻ സന്തോഷം കണ്ടെത്തിയിരുന്നത്. ദാസൻ മാഷ് നല്ലൊരു പാചകക്കാരനാണ്. നാട്ടിലെ കുറെയൊക്കെ കല്യാണ സദ്യകൾ മാഷിന്റെ കൈപ്പുണ്യത്തിലാണ് നടന്നിരുന്നത്.

അച്ഛൻ കുടം താഴെ വച്ചു. ദാസൻ മാഷ് പച്ചക്കറിയൊക്കെ ഒന്നു നോക്കി അച്ഛന്റെ അടുത്തേക്ക് വന്നു. "മാഷേ അടുത്ത കൊല്ലത്തേക്ക് ഒരു സഹായം വേണം."

"എന്താ ദാസൻ മാഷേ സ്‌കൂൾ വാർഷികത്തിന് വല്ല പിരിവുമാണോ?"

"അതൊക്കെ കൊല്ലം കഴിയാറാവുമ്പോഴല്ലേ? കൊല്ലം തൊടങ്ങുമ്പോഴാ മാഷെ നമ്മടെ ബുദ്ധിമുട്ട്."

"ങും ..അതെന്താ?"

"മാഷേ, മാഷക്കും അറിയാലോ. സംസ്കൃതത്തിന് കുട്യോൾടെ എണ്ണം നല്ലോണം കൊറവാ. മിനിമം എണ്ണം ഇല്യാച്ചാ പോസ്റ്റ് പോവും" മാഷിന്റെ ശബ്ദത്തിൽ വന്ന ചെറിയ ഒരു ദൈന്യത ആ പ്രായത്തിലും എനിക്ക് മനസ്സിലായി. ആ മുഖം ഇന്നും ഓർമ്മയിലുണ്ട്.

"എന്താപ്പോ ചെയ്യാ?" ദാസന്മാഷിന്റെ മനസ്സിലെ വിഷമം അച്ഛന്റെ മുഖത്തും പടർന്ന പോലെ.

"ഇവനെ നിക്ക് തര്വോ! അഞ്ചില് അല്ലേ സംസ്കൃതം തൊടങ്ങണത്." എന്നെ ചൂണ്ടി മാഷ് അച്ഛനോട് ചോദിച്ചു.

"അത്രേ ഉള്ളോ? ആയിക്കൊള്ളു. വേണങ്കി ഇവന്റെ കൂട്ടുകാരൻ ആ ബാലനേം സംസ്കൃതത്തിന് വിടാൻ അവന്റെ അമ്മയോട് ഞാൻ പറയാം." ബാലകൃഷ്ണന് അമ്മ മാത്രമേ ഉള്ളൂ. അച്ഛൻ എന്തോ അസുഖം വന്ന് ഞങ്ങൾ ഒന്നാം ക്ലാസ്സിൽ പഠിക്കുമ്പോൾ മരിച്ചുപോയിരുന്നു. തോട്ടുവക്കത്തെ കൈതോല വെട്ടി പായയുണ്ടാക്കലായിരുന്നു ബാലകൃഷ്ണന്റെ അമ്മയുടെ പ്രധാന പണി.

അങ്ങനെ ഞാനും ബാലകൃഷ്ണനും പാലശ്ശേരി സ്‌കൂളിലെ സംസ്കൃതം പഠിതാക്കളായി. അക്കൊല്ലം അഞ്ചാം ക്ലാസിൽ സംസ്കൃതത്തിന് പതിനൊന്നു പേരാണ് ഉണ്ടായിരുന്നത്. ക്ലാസിൽ ഉറുദുവിന്റെയും അറബിയുടെയും ചെറിയ ഗ്രൂപ്പുകളുമുണ്ട്. ഭൂരിപക്ഷം മലയാളത്തിനായിരുന്നു. അതുകൊണ്ടുതന്നെ ഒന്നാം ഭാഷാ പീരീഡ് ആവുമ്പോൾ മലയാളം കുട്ടികൾ അവിടെത്തന്നെ ഇരിക്കും. സംസ്കൃതംകാർക്ക് സ്‌കൂളിന്റെ പിന്നിൽ കെട്ടിയ ചായ്പ്പിൽ ആയിരുന്നു പഠിത്തം. നാല് ബഞ്ചും മുക്കാലിയിൽ തൂക്കിയ ഒരു ബോർഡും ചായ്പ്പിന്റെ മൂലയിലുണ്ടായിരുന്നു. ചായ്പ്പിലെ പ്രധാന സ്ഥലം ഉച്ചക്ക് ഉള്ള ഉപ്പുമാവ് ഉണ്ടാക്കുന്ന അടുക്കള ആയിരുന്നു. ദാസൻ മാഷ് നല്ല പാചകക്കാരൻ കൂടി ആയതിനാലാവും സംസ്കൃതം ക്ലാസ്സിന് ഹെഡ് മാഷ് ആ സ്ഥലം തന്നെ അനുവദിച്ചു കൊടുത്തത്.

സംസ്കൃതം ക്‌ളാസ് രാവിലെ ആണെങ്കിൽ കുശാലാണ്. മാളുവമ്മ വലിയ ചീനച്ചട്ടിയുമയി മല്ലിട്ട് അവിടെയുണ്ടാകും. അമേരിക്കൻ റവ വേവുന്ന സുഗന്ധമാസ്വദിച്ച് സംസ്കൃതം പഠിക്കാം. ഉപ്പുനോക്കാനെന്ന മട്ടിൽ കുറേശ്ശേ ഉപ്പുമാവ് ഞങ്ങൾക്ക് തരാനും ആയമ്മ മടിക്കാറില്ല! സംസ്കൃതം ക്ലാസെന്നാൽ മുഴുവനും കഥകളും ദാസൻ മാഷിന്റെ തമാശകളുമായിരുന്നു. പരീക്ഷക്ക് ഉത്തരങ്ങൾ മലയാളത്തിലെഴുതിയാലും മതി. മാർക്കിന് വലിയ പഞ്ഞവുമില്ലായിരുന്നു. ഹൈസ്‌കൂളിൽ എത്തിയപ്പോഴും സംസ്കൃതം തന്നെ എടുക്കാൻ അതു തന്നെ കാരണം. ഏഴാം ക്ലാസോടെ ബാലകൃഷ്ണൻ പഠിത്തം മതിയാക്കി മാമന്റെ കൂടെ പണിക്കുപോകാൻ തുടങ്ങിയതിനാൽ ഹൈസ്കൂളിലേക്ക് അവന്റെ കൂട്ട് എനിക്ക്‌ നഷ്ടമായിരുന്നു.

ആകെ ഒൻപതു പേരാണ് പത്തിലെത്തിയപ്പോൾ സംസ്കൃതം ക്ലാസ്സിലുണ്ടായിരുന്നത്. മൂന്ന് പുരുഷപ്രജകളും ബാക്കി പെൺകുട്ടികളും. ഗീത, ഹേമ, വിജയലക്ഷ്മി....പല പേരുകളും മുഖങ്ങളും മനസ്സിൽനിന്നും മാഞ്ഞു പോയിരിക്കുന്നു. ശിവശങ്കരനും രാജഗോപാലനും അയൽക്കാരാണ്. പക്ഷേ തമ്മിൽ ചേരില്ല! ഗീതയും ഹേമയും ബന്ധുക്കളായിരുന്നു. മണലായയിൽ അടുത്തടുത്ത വീടുകളിൽ താമസവും. രണ്ടുപേരും വരുന്നതും പോകുന്നതുമെല്ലാം ഒരുമിച്ച്. അതുതന്നെയാവാം അവരെ മറക്കാതിരിക്കാനുള്ള കാരണവും.

രാജഗോപാലൻ ആൾ സുന്ദരനും ഗാംഭീര്യമുള്ളവനുമാണ്. പക്ഷെ പോരല്ലോ. നാലാളുടെ മുന്നിൽ നിന്നാൽ മുട്ടുകൂട്ടിയിടിക്കും. ആകെ ഒരു പരിഭ്രമം. പിന്നെ ഡയലോഗുമില്ല അഭിനയവുമില്ല. പ്രാക്ടീസ് തുടങ്ങി ഒരാഴ്ച കഴിഞ്ഞപ്പോഴേക്കും ദുര്യോധനന്റെ കാര്യത്തിൽ ദേവി ടീച്ചർ സുല്ലിട്ടു. ഇങ്ങനെയാണ് ദുര്യോധനനായുള്ള ടീച്ചറുടെ നോട്ടം എന്റെ മുഖത്ത് വീഴുന്നത്.

അങ്ങനെ അന്നുതൊട്ട് ഞാനും സംസ്കൃത നാടക കളരിയിൽ ഉറുമി വീശാനിറങ്ങി. "മത്തവിലാസ"ത്തോളം വരില്ലെങ്കിലും സംഗതി മഹാഭാരതമല്ലേ! പോരാത്തതിന് കൗരവരാജന്റെ വേഷവും! ഒന്നാഞ്ഞു പിടിക്കാൻ തന്നെ തീരുമാനിച്ചു. ശിവശങ്കരനുമായി നല്ല കൂട്ടായതിനാൽ ഞങ്ങളുടെ ആ കെമിസ്ട്രി നന്നാവുമെന്ന് ഒരു ആത്മവിശ്വാസവും ഉണ്ടായിരുന്നു! നാടകത്തിലെ താരം ദുശ്ശാസനൻ തന്നെ. കൂടുതൽ ഡയലോഗുകൾ ഉണ്ട്. പക്ഷേ അഭിനയസാധ്യത കൂടുതൽ ജ്യേഷ്ഠനായിരുന്നു. കാരണം മറ്റൊന്നുമല്ല. മുന്നിൽ നടക്കേണ്ടത് ജ്യേഷ്ഠൻ ദുര്യോധനനാണല്ലോ!

"അഗ്രജ: തത്ര ജലം പശ്യതി"

ദുശ്ശാസനന്റെ മുന്നറിയിപ്പ് . അനിയന്റെ വാക്കു കേട്ട് മുണ്ടൊക്കെ പൊക്കിപ്പിടിച്ചു കൊണ്ട് പപ്പു മണിച്ചിത്രത്താഴിൽ ചാടുന്ന പോലെ ഞാൻ ഒന്നു ചാടിച്ചാടി പോകുന്നു. (അന്ന് ഈ സിനിമ ഇറങ്ങിയിട്ടില്ലെന്നു കൂടി ഓർക്കണം!) ചിലപ്പോഴാകട്ടെ വെള്ളത്തിൽ പോയി ഒരു വീഴൽ. വടിപോലെയുള്ള വഴങ്ങാത്ത ശരീരമായിട്ടു കൂടി പ്രാക്ടീസിന് ആത്മാർത്ഥമായിട്ടുതന്നെ ഞാൻ ആടി. ശിവശങ്കരനും ഗീതയും ഒട്ടും മോശമാക്കിയതുമില്ല.

അപ്പുറത്തെ ക്ലാസിൽ ഭാസ്‌ക്കരൻ മാഷിന്റെ പഠിപ്പിക്കൽ ആണെങ്കിൽ, ഒന്ന് അമർത്തിപ്പിടിച്ച പ്രാക്ടിസേ നടക്കുമായിരുന്നുള്ളൂ. ഭാസ്കരന്മാഷ് ഒരു മുൻ പട്ടാളക്കാരനാണ്. പ്രായമായെങ്കിലും കല്യാണം കഴിച്ചിട്ടില്ല. വിഷയം ഇംഗ്ലീഷ്. മുഖത്ത് എപ്പോഴും ഭയങ്കര ഗൗരവം. ഇംഗ്ലീഷ് സെക്കന്റിന്റെ ക്‌ളാസിൽ ചിലപ്പോൾ പട്ടാളത്തിലെ വീര സാഹസിക കഥകൾ പുറത്തുവരും. ആരും ചിരിക്കരുത്. മാഷിന്റെ മുഖത്തും ചിരി അങ്ങനെ ആരും കണ്ടിട്ടില്ല.

ഒരു വിധം പ്രാക്ടിസെല്ലാം അങ്ങനെ കഴിഞ്ഞു. സംഭാഷണങ്ങളെല്ലാം കുറെയൊക്കെ ശരിയായി. പരിപാടിക്കിടേണ്ട ഡ്രസ്സുകളെക്കുറിച്ചും തീരുമാനമായി. കർത്താവുമാഷ് പറഞ്ഞതു പോലെ തന്നെ ഏതാണ്ട് ഒരു ഇരുപത് മിനിറ്റ് ഒപ്പിക്കാൻ പറ്റുന്നുണ്ട്.

അങ്ങനെ ആ വെള്ളിയാഴ്ച വന്നെത്തി. സാഹിത്യ സമാജത്തിന് വലിയ ഒരുക്കങ്ങളൊന്നുമില്ല. ക്ലാസ്സുകളെ വേർതിരിക്കുന്ന പനമ്പു കൊണ്ടുണ്ടാക്കിയ വലിയ ബോർഡ് അരികിലേക്ക് മാറ്റി വെക്കും. അപ്പോൾ ക്ലാസ്സ് മുറികളെല്ലാം ചേർന്ന് വലിയ ഹാളായി മാറും. കുട്ടികൾ നിലത്തും സാറന്മാർ ബെഞ്ചിൽ അരികിലും ഇരിക്കും. കർത്താവു മാഷും ദേവി ടീച്ചറും പ്രോഗ്രാം ഞങ്ങളുടേതുതന്നെ എന്ന മട്ടിൽ സ്റ്റേജിനു ഇരുവശത്തുമായി നില്ക്കുന്നുണ്ട്. ഭാസ്കരൻ മാഷ് സഗൗരവം വിശ്വനാഥൻ മാഷിന്റെ കൂടെ മുന്നിൽത്തന്നെ ഇരിക്കുന്നുണ്ട്.

ശിവശങ്കരന് ചെറിയ ഒരു വെപ്രാളമുണ്ട്. ഡയലോഗുകൾ കൂടുതലുള്ളത് അവനാണല്ലോ! ഗീതക്ക് വലിയ ടെൻഷൻ ഒന്നുമില്ല. എനിക്കാണെങ്കിൽ "ഇതൊക്കെ എന്ത്" എന്ന ഭാവം.

കസവുമുണ്ടും തോളിലൊരു രണ്ടാം മുണ്ടുമാണ് കൗരവരാജന്റെയും അനുജന്റെയും വേഷം.

"ഭ്രാത: ഏഷ രാജഗൃഹ: അത്യന്തം മനോഹര:” രാജകൊട്ടാരത്തിന്റെ ഭംഗി കണ്ട് ദുര്യോധനൻ അനുജനോട്.

ഇന്ദപ്രസ്ഥത്തിലെകാഴ്ചകൾ കണ്ട് കുറച്ചു മുന്നോട്ടു നടന്നപ്പോൾ ദുശ്ശാസനന്റെ വക ജ്യേഷ്ഠന് മുന്നറിയിപ്പ് -
"അഗ്രജ: തത്ര ജലം പശ്യതി"

മുന്നോട്ടുവച്ച കാല് പിന്നോട്ടെടുത്ത് മുണ്ടൊക്കെ ഒന്ന് പൊക്കിപ്പിടിച്ചു കൊണ്ട് ദുര്യോധനൻ പതുക്കെ വെള്ളത്തിലേക്ക് നടക്കുന്നു. അവിടെ വെള്ളവുമില്ല ഒരു കുന്തവുമില്ല. എവിടെനിന്നോ ഒരു സ്ത്രീയുടെ പതിയെയുള്ള ചിരിയുടെ ശബ്ദം. ചെവിയോർത്തുകൊണ്ട് ദുര്യോധനൻ അനുജനോട്

"ഭ്രാത: യേഷയാ: ഹാസം ശ്രൂയതേ"

രണ്ടുപേരും ജാള്യതയോടെ നാലുപാടും നോക്കുന്നു. ആരെയും കാണുന്നില്ല. കാണികൾക്ക് രസിക്കുന്നുണ്ടോയെന്നു ഞാൻ ഒളിക്കണ്ണിട്ടൊന്നു നോക്കി. വലിയ കുഴപ്പമില്ലെന്ന് തോന്നുന്നു.

വീണ്ടും നടത്തം തുടരുന്നു. കുറച്ചു പോയപ്പോൾ "ബ് ധീം" ദുര്യോധനൻ വെള്ളത്തിലേക്കൊരു വീഴ്ച. അതാ രണ്ടാം മുണ്ട് നിലത്തു വീണുകിടക്കുന്നു, കൗരവരാജനോടൊപ്പം.

": അഗ്രജ: പതിതവാൻ!" എന്നൊക്കെ ഉറക്കെ പറഞ്ഞുകൊണ്ട് തലയിൽ കൈയും വച്ച്, ദുശ്ശാസനൻ വീണുകിടക്കുന്ന ജ്യേഷ്ഠന്റെ അരികിലേക്ക് ഓടി വരുന്നു. സെറ്റുമുണ്ടൊക്കെയുടുത്ത് പൊട്ടിച്ചിരിച്ച് അതാ ദ്രൗപദിയുടെ രംഗപ്രവേശം. (ആ ചിരി തന്നെയാണല്ലോ കുരുക്ഷേത്രയുദ്ധത്തിനു കാരണം എന്ന് കാണികൾക്ക് തോന്നണമെന്നാണ് പ്രാക്ടീസ് സമയത്ത് കർത്താവു മാഷ് ഒരിക്കൽ പറഞ്ഞത്. തോന്നിയോ ആവോ!) കൂടെ കാണികളും ആ വീഴ്ച ആസ്വദിച്ച് ചിരിക്കുന്നുണ്ട്.

പിന്നെ സംസ്കൃത ഡയലോഗുകളുടെ ഒരു പ്രവാഹമാണ്. ദുര്യോധനന് അധികമൊന്നുമില്ല. ദുശ്ശാസനനും ദ്രൗപദിയും തമ്മിലാണ് കാര്യമായ അന്യോന്യം നടക്കുന്നത്. രണ്ടാളും വിട്ടു കൊടുക്കുന്നുമില്ല. ഡയലോഗുകൾ തീരാറായപ്പോഴേക്കും ശിവശങ്കരന്റെ മുഖത്തിന് വല്ലാത്ത ഒരു വികാരക്ഷോഭം വന്നപോലെ തോന്നി. ചെറുതായി പല്ലു കടിക്കുന്നു. കൈകൾക്കൊക്കെ ചെറിയ ഒരു വിറയൽ ഉണ്ടോ എന്നൊരു സംശയം. നെറ്റിയിലൂടെ വിയർപ്പൊഴുക്കുന്നുമുണ്ട്. ഇനി അനുജന്റെയും ജ്യേഷ്ഠൻന്റെയും ഇന്ദ്രപ്രസ്ഥത്തിൽനിന്നുമുള്ള തിരിച്ചുപോക്കാണ്. രണ്ടു പേരും അപമാനിതരായവരെപ്പോലെ തിരിഞ്ഞു നടക്കണം. ദുര്യോധനൻ തിരിഞ്ഞു നടക്കുന്നു. കൂടെ പോകാനായി തിരിഞ്ഞ ദുശ്ശാസനന്റെതായി ദ്രൗപദിയോട് നാടകത്തിലില്ലാത്ത ഒരു സ്വന്തം ഡയലോഗ് . അതും പച്ച മലയാളത്തിൽ …...

"നിന്നെ പിന്നെ കാണിച്ചു തരാമെഡീ…."

ഞാൻ ഞെട്ടിപ്പോയി . ശിവശങ്കരന്റെ ഈ ഡയലോഗ് കേട്ടിട്ടല്ല അന്ന് ഞാൻ ഞെട്ടിയത്. ഭാസ്കരൻ മാഷിന്റെ പൊട്ടിച്ചിരി കേട്ടിട്ടാണ്. വിശ്വനാഥൻ മാഷിന്റെ തോളിൽ രണ്ടു കൈ കൊണ്ടും അടിച്ചു കൊണ്ട് പഴയ പട്ടാളക്കാരന്റെ നിയന്ത്രണം വിട്ട ചിരി!




9969287331

Mob: 9969287331

4 comments:

  • KS says:
    December 28, 2018 at 9:15 PM

    നല്ല ഒഴുക്കുള്ള ബാല്യകാല സ്മരണകൾ. നാടകാന്തം വ്യത്യസ്തമായ ഒരു പ്രമേയമായി തോന്നി.

  • Prasanth Raja says:
    December 30, 2018 at 12:59 AM

    I love the simplicity and language used in the short stories. Excellent!

  • മനോജ്‌ തയ്യിൽ says:
    December 30, 2018 at 10:35 AM

    മലയാള സാഹിത്യത്തിന് നാടൻ തനിമ നഷ്ടപ്പെട്ടിട്ടില്ല എന്ന് ശ്രീപ്രസാദ്‌ ലളിതമായ രീതിയിൽ തെളിയിച്ചിരിക്കുന്നു... ആശംസകൾ

  • Subhash.n.achuthan@ says:
    January 1, 2019 at 7:15 PM

    Good narration .... tempting to read in a flow ...

Followers