
1) ഭാരം
ഭാരം കൂടിയതെല്ലാം
താഴ്ന്നു
പോകുമെന്നായിരുന്നു
അമ്മ
പഠിപ്പിച്ചത്
കല്യാണം
കഴിഞ്ഞതിന്റെ നാലാംനാൾ
പെങ്ങളു
പൊങ്ങി,
ആ
പാഠം തിരുത്തി
എഴുപതു
കഴിഞ്ഞ അമ്മയും
ഒരുനാൾ
അതേ പുഴയിൽ പൊങ്ങി
തൻറെ തെറ്റുതിരുത്തി
പുഴ
വറ്റിയ കാരണം
ഇന്നെനിക്കാപ്പേടിയില്ല
ദാഹിച്ചു
ദാഹിച്ച് ഭാരങ്ങളിറക്കി
ഞാൻ
മരിച്ചു മരിച്ചു ചിരിച്ചൊഴുകും
===================================
2)
ഓറഞ്ചു വിലയുള്ള കണ്ണുകൾ
കേവലം ഒരു നിറം മാത്രമായിരുന്നില്ല
മണവും രുചിയും അതുതന്നെ
അമ്മയുറങ്ങിയെന്നുറപ്പു വരുത്തിയവൾ
എനിക്കായ് ഓറഞ്ചു നിറമുള്ള പാട്ടുപാടും
ഒറഞ്ചു മണത്തിൽ രുചികളെല്ലാം ഒലിച്ചിറങ്ങും
തൊലി ഞെരുടി തെറിപ്പിക്കുമ്പോൾ
കണ്ണുകൾ കലങ്ങിയവൾ വിതുമ്പി ചിരിക്കും
അവളുടെ ചുവന്ന കവിളിലൂടെ വഴിതെറ്റി വരുന്ന
ഓറഞ്ചു രുചികളെ എൻറെ ചുണ്ടുകളിലേക്ക്
വഴിതിരിച്ചു വിടുന്നതാണ് ഞങ്ങളുടെ പ്രധാന വിനോദം
ഒറഞ്ചിനിപ്പോൾ നല്ല വിലയാണെങ്കിലും
അവളുടെ കണ്ണിലിറ്റിക്കാതിരിക്കാൻ കഴിഞ്ഞില്ല
കുറേ നല്ല തല്ലുകിട്ടി
നാട്ടുകാരും നാട്ടിലില്ലാത്തവരും
കൈ കൊണ്ടും കണ്ണു കൊണ്ടും നിറയെ തല്ലി
അവളുടെ ദാനം ചെയ്ത കണ്ണുകൾ
വടക്കേലെ അമ്മിണിയേട്ടത്തിയുടെ മുഖത്തായത്
ൻറെ കുറ്റം കൊണ്ടാണോ ?
വലിയ വിലകൊടുത്ത് വാങ്ങിയതാണത്രെ .
....[Readmore]