മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം       മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം

Tuesday, August 2, 2011

ഡോ. പി. ഹരികുമാര്‍ സാഹിത്യവേദിയില്‍

മുംബൈ സാഹിത്യവേദിയുടെ പ്രതിമാസ ചര്‍ച്ചയില്‍ ആഗസ്റ്റ്‌ മാസം ആദ്യഞായറാഴ്ച (07-08-2011) കവി ഡോ. പി. ഹരികുമാര്‍ സ്വന്തം കവിതകള്‍ അവതരിപ്പിക്കുന്നു. മാട്ടുംഗ കേരളഭവനത്തില്‍ വച്ച് വൈകീട്ട് 6 മണിക്ക് നടക്കുന്ന പ്രസ്തുത ചര്‍ച്ചയില്‍ മുംബൈയിലെ എഴുത്തുകാരും സാഹിത്യ പ്രവര്‍ത്തകരും പങ്കെടുക്കുന്നു. ചര്‍ച്ചാപരിപാടിയിലേക്ക് താങ്കളേയും സുഹൃത്തുക്കളേയും ആദരപൂര്‍വ്വം സ്വാഗതം ചെയ്യുന്നു.

സ്ഥലം: മാട്ടുംഗ കേരള സമാജ് ഹാള്‍
തിയതി: ആഗസ്റ്റ്‌ 07, 2011. ഞായറാഴ്ച
സമയം: വൈകുന്നേരം കൃത്യം 6 മണി.

സസ്‌നേഹം
ഡോ. വേണുഗോപാല്‍
കണ്‍വീനര്‍, സാഹിത്യവേദി-മുംബൈ

നോട്ട്: ചര്‍ച്ചയക്ക് ആവശ്യം വേണ്ട സമയം അനുവദിക്കണമെന്നുള്ളതുകൊണ്ട് പരിപാടി കൃത്യം ആറുമണിക്കുതന്നെ തുടങ്ങുന്നതാണ്. ബഹുമാന്യ സുഹൃത്തുക്കള്‍ കൃത്യ സമയത്തുതന്നെ ഹാളില്‍ എത്തിച്ചേരാന്‍ ശ്രമിക്കുക.


ഡോ. പി. ഹരികുമാര്‍
പുതുകവിതയുടെ സ്വതസിദ്ധമായ ആഖ്യാന പരിസരങ്ങളില്‍ നിന്ന് മാറി മൗലികമായ ഒരു ശൈലിന്യാസത്തിലൂടെ ഹരികുമാര്‍ മലയാള കവിതയില്‍ സ്വന്തമായ ഒരിടം അടയാളപ്പെടുത്തുന്നു. സരസമായ ആഖ്യാനമികവിലൂടെ ഗഹനമായ പ്രമേയങ്ങളെ അവതരിപ്പിക്കുന്നതാണ് ഹരികുമാര്‍ കവിതകളുടെ ശൈലി. ഉത്തരാധൂനികജീവിതത്തിലെ ജീവതപരിസരങ്ങളോട് സത്യസന്ധതയും സ്‌നേഹവും പ്രഖ്യാപിക്കുമ്പോഴും കൈമോശം വന്ന മൂല്യങ്ങളേയും തനിമയേയും ഹരികുമാര്‍കവിതകള്‍ ഓര്‍മ്മപ്പിച്ചുകൊണ്ടേയിരിക്കുന്നു. എല്ലാ നാവുകളുടേയും വാക്ക്‌പെരുക്കങ്ങളേയും വായ്‌വര്‍ത്തമാനങ്ങളേയുമാണ് ഹരികുമാര്‍ സ്വന്തം കവിതകളില്‍ കൊണ്ടുവരുന്നത് പക്ഷെ സാധാരണത്വത്തില്‍ നിന്ന് അസാധാരണത്വത്തിലേക്ക് രൂപംമാറുന്ന കവിതകള്‍ അതിന്റെ ആഖ്യാന മികവുകൊണ്ട് വേറിട്ട ഒരു കാവ്യാനുഭവം അനുവാചകന് സമ്മാനിക്കുന്നു.

മുംബൈ കവിതാസമിതിയുടെ നഗരകവിതാ പ്രസ്ഥാനത്തിലെ സജീവ സാന്നിധ്യമാണ്‌ ശ്രീ ഹരികുമാര്‍. മുംബൈ ബി.എ.ആര്‍.സി യില്‍ സൈന്റീസ്റ്റായി റിട്ടയര്‍ ചെയ്തു. ആദ്യ കവിതാ സമാഹാരം 'സിഗ്നല്‍'. സ്വദേശം ഹരിപ്പാട്.

 



ഡോ. പി. ഹരികുമാര്‍ വേദിയില്‍ അവതരിപ്പിക്കുന്ന കവിതകള്‍


അലബാമയില്‍നിന്ന്
ആശയുടെ ഇ- മെയില്‍


ആഴ്ചയിലാഴ്ചയില്‍
ഫോണിലൂടാശമോള്‍
ഞങ്ങളേയൊക്കെപ്പുണര്‍ന്നു.
കാണാത്ത നാടിന്റെ
കേള്‍ക്കാത്ത വാര്‍ത്തകള്‍
ഞങ്ങളിലേക്കു പകര്‍ന്നു.

ഇന്നലെയെത്തിയ
ഫോണ്‍കുശലത്തില്‍
ഡിഗ്രികള്‍ നേടിയ
നീഗ്രോയുവാവിനെ
ആശമോള്‍ പരിണയം ചെയ്തു.
നേരിട്ട് നെറ്റിലൂടെത്തിയിരുവരും
ആശംസയര്‍ത്ഥിച്ചുനിന്നു.

ഉള്ളില്‍കുരുങ്ങുമാകുലചിന്തകള്‍
ഞങ്ങളാശയ്ക്കുമുന്നില്‍ നിരത്തി:-
നിനക്കായി പണ്ടേ
മുത്തശ്ശിയേല്‍പ്പിച്ചൊ-
രൊഡ്യാണമാര്‍ക്കു നല്‍കേണ്ടൂ?
ഇരുപതു വര്‍ഷമായ്
ഓരോ മണികളായ് ഞങ്ങളൊരുക്കിയ
നിറപറയെന്തു ചെയ്യേണ്ടു?

കിട്ടി
അലബാമയില്‍നിന്നീമെയിലുടനടി:-
ഒഡ്യാണമാകെയഴിച്ചുപണിഞ്ഞായിരം
കെട്ടുതാലിപ്പൊന്നൊരുക്കാം.
അലങ്കാരനിറപറ കൊട്ടിവിതറുക
എറുമ്പുകള്‍ക്കഷ്ടിയാകട്ടെ.

ഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃ

ടെക്‌സാസിലെ ചക്കരച്ചി


ടെക്‌സാസില്‍ പറിച്ചുനട്ട
എലുമ്പുമാന്തയ്യ്
ഒക്കെയോര്‍ത്തോര്‍ത്ത്
ഒത്തിരിദിവസം കുനിഞ്ഞുനിന്നു.
മജ്ജപൊള്ളുന്ന മഞ്ഞത്ത്
കൂനിക്കൂടിയിരിക്കുമ്പോള്‍
കുന്നേലെ ചുവന്നസൂര്യനെയും
ചരിഞ്ഞമഴയേയുമോര്‍ത്ത്
പിന്നെയും കുനിഞ്ഞു.

മഞ്ഞുപോയി
വസന്തസൂര്യന്‍ തൊട്ടുതലോടിയപ്പോള്‍
മെല്ലെ കണ്ണുകളുയര്‍ത്തി.
കോളയൊരിത്തിരി മൊത്തി.
വെണ്ണയും ചീസുംചേര്‍ത്ത്
ചിക്കന്‍സൂപ്പുമൊരിത്തിരി..........
പിന്നെ ഠപ്പേന്ന് തഴച്ചുതളിര്‍ത്ത്
ഒത്ത ചക്കരച്ചിയായി!
ചില്ലകള്‍ പൂത്തുലഞ്ഞു
മാമ്പഴം തിങ്ങിത്തുടുത്തു.

2

വെക്കേഷന്
കുഞ്ഞച്ചന്‍ കൊണ്ടുവന്ന
മാമ്പഴം തൊട്ടുതടവി
കുന്നേലെ വല്യമ്മാമ്മ ശങ്കിച്ചു:-
ഇതിനെന്തൊരു മുഴുപ്പുംമണോമാടാ!
നമ്മടെചക്കരച്ചിതന്നാന്നോടാ?
നമ്മടേന്റെ മതിരമൊണ്ടോടാ?


ഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃ


കരയില്‍ അടയിരിക്കുന്ന നീരാളി


പൊങ്കാലപ്പിറ്റേന്ന്,
സീരിയല്‍ സൗന്ദര്യകിറ്റുകളും
സൂപ്പര്‍താരരുദ്രാക്ഷങ്ങളും
കൊളുത്തുപൊട്ടിച്ച മംഗളസൂത്രങ്ങളും
ആണൊപ്പിച്ച പെണ്ണിന്റെ
ആവലാതിക്കുപ്പയും
കട്ടിപ്പണി വെറുക്കുന്ന
വലംകൈച്ചരടുകളും
കൂട്ടിക്കുരുങ്ങി
അലങ്കോലമായിരിക്കുന്നു;
ആറാട്ടുവഴിയും
പെരുവഴിയും
നടവഴിയും
ഇടവഴിയും
ഊടുവഴിയും..........

കാലടികളെത്രയോ തേഞ്ഞുതെളിച്ച വഴികളില്‍
അള്ളുപടര്‍ത്തി അടയിരിക്കുന്നിപ്പോള്‍
നീരാളി.
മുട്ടകളായിരം വിരിഞ്ഞ്
മുക്കിലുംമൂലയിലും പരക്കും.
ആഴക്കടലിലേക്കീ നാടിനെ വലിയ്ക്കും!

ഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃ


മാമ്പഴക്കാലങ്ങള്‍

കാലുനീട്ടി ചാരിയിരുന്ന്
മെല്ലെക്കഴുകിപ്പൂളി
എല്ലാര്‍ക്കും നല്‍കിയിരുന്നു അമ്മ.
കുത്തിയിരുന്നു കുശലം.
കുത്തിയിരുന്നു കലഹം.
പുളിയും മധുരവും
എല്ലാര്‍ക്കും ഒപ്പമൊപ്പം.

ഇന്ന്
ഓരോരുത്തര്‍ക്കും മുഴുമാങ്ങ.
ഒരു കയ്യില്‍ ബൈക്ക്
മറുകയ്യില്‍ മാങ്ങ.
ഇഷ്ടവഴി, ഇഷ്ടവേഗം.
പക്ഷെ
എനിക്കു പുളിക്കുമ്പോള്‍
അവള്‍ക്കു മധുരം.
അവള്‍ക്കു പുളിയെങ്കില്‍
എനിക്കു മധുരം.
പത്രത്താളുകളിലാകെ
ചോരത്തുള്ളികള്‍!

ഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃ

പിഷാരടിമാഷിന്റെ ആസ്തി

പെന്‍ഷനോടൊത്ത
പണവും സാവകാശവും
പിഷാരടിമാസ്റ്റര്‍
പുസ്തക(സ്വപ്ന)ശേഖരമാക്കി.
പൊടിപിടിക്കാതെ സണ്‍മൈക്ക,
പുഴുക്കുത്തിനും
പുഴുക്കത്തിനും ഏസി..........

കോര്‍പ്പറേറ്റ് കോണിയിലുറച്ചുനിന്ന്
മക്കളും
കളിപ്പാട്ടങ്ങള്‍ക്കിടയിലിരുന്ന് പേരമക്കളും
പുസ്തകമടുക്കിക്കൊണ്ടിരിക്കെ
പിഷാരടിമാസ്റ്റര്‍
ചാരുകസേരയില്‍
ഒരുവശത്തേക്കു ചരിഞ്ഞു.

ഇന്നു ചെല്ലുമ്പോള്‍
അലമാരകളൊക്കെ കാലി!
ഇസ്തിരിയുടയാത്ത വെള്ളഷര്‍ട്ടുപോലെ
സണ്‍മൈക്ക തിളങ്ങുന്നു.
ഡെക്കറിനൊത്ത പുതുകൗതുകങ്ങള്‍
ഇടം കാത്തിരിക്കുന്നു.
പുസ്തകമെല്ലാം
അട്ടത്തെ പെട്ടിയില്‍
ഭദ്രമാക്കിയിട്ടുണ്ടെന്ന് മക്കള്‍ പറഞ്ഞു.

പെട്ടി തുറന്നപ്പോള്‍,
നിറഞ്ഞിരിക്കുന്നു
കാച്ചെണ്ണയുടെ മണമുള്ള
ഒരസ്ഥിപഞ്ജരം!

ഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃ

റിവേഴ്‌സ് മോര്‍ട്ട്‌ഗേജ് *


ചരമകോളത്തില്‍ക്കണ്ട
ചാരു(നക്‌സല്‍)ദത്തന്‍
ഞങ്ങളുടെ ഹീറോ ആയിരുന്നു.
വര്‍ഷങ്ങള്‍ക്കുശേഷം
ഞങ്ങള്‍ കണ്ടുമുട്ടിയതും
ഉറക്കമിളച്ച് ചിരിച്ചതും
ഈയിടെയായിരുന്നു.

മുംബയിലെ ഫ്‌ളാറ്റില്‍ ഒറ്റയ്ക്കാണ്
റസിയയുടെ ഓര്‍മ്മ ശ്വസിച്ച്.........
(എന്തൊരു പുകിലായിരുന്നാ പ്രേമം!)
മകനും മകളും
സകുടുംബം വിദേശത്ത്.
ആവതു പറഞ്ഞതാണവര്‍
ഫ്‌ളാറ്റുവിറ്റോണ്ടു പോരാന്‍.
വല്ലാത്ത വാശിക്കാരനാരുന്നേ.

മരിച്ചപ്പം
ട്രാഫിക്കില്‍പെട്ട്
മക്കള്‍ക്കെത്താനായില്ല.
എങ്കിലും
ബലികര്‍മ്മങ്ങള്‍ ഭംഗിയായി.
ബാങ്കുകളിലതിന് പ്രത്യേകം സ്റ്റാഫുണ്ടേ
എത്‌നിക്ക് ട്രെയിനിങ്ങുള്ളവര്‍.

_______________________________________
* വരുമാനമില്ലാത്തവര്‍ക്കും
താമസിക്കുന്ന വീട് ഈടുവെച്ചു് ബാങ്കില്‍നിന്നു കടമെടുക്കാം..

1 comments:

Followers